o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ




◾  ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തല്‍ നടത്തിയ സ്ഥലത്ത് ആദ്യമായി പരിശോധിച്ച പോയിന്റ് നമ്പര്‍ ഒന്നില്‍ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. കനത്ത മഴയായതിനാല്‍ സ്ഥലത്ത് ഉറവയും വെള്ളക്കെട്ടുമാണ് നിലവിലുള്ളത്. മൂന്നടി താഴ്ചയില്‍ കുഴിച്ചു നോക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ പുഴക്കര ആയതിനാല്‍ കുഴിച്ചുനോക്കി പരിശോധിക്കുന്നത് ദുഷ്‌കരമാണെന്ന് അന്വേഷണ സംഘം പറയുന്നു.

2025  ജൂലൈ 30  ബുധൻ 

1200  കർക്കിടകം 14  അത്തം  

1447  സഫർ 04

    

◾  ഗാസയില്‍ അതിഗുരുതരമായ പട്ടിണി സാഹചര്യമാണുള്ളതെന്ന് യുഎന്‍ ഭക്ഷ്യ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്. ക്ഷാമത്തിന്റെ ഏറ്റവും മോശമായ സാഹചര്യമാണ് ഗാസയിലുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. പട്ടിണി വ്യാപിക്കുകയും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേല്‍ തടയുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ഇടപെടലുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യുഎന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്. വ്യാപകമായ പട്ടിണി, പോഷകാഹാരക്കുറവ്, രോഗങ്ങള്‍ എന്നിവ പട്ടിണി മരണങ്ങളുടെ വര്‍ധനവിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.


◾  ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ സൈനികാക്രമണങ്ങളില്‍ ഇതുവരെ അറുപതിനായിരത്തോളം പലസ്തീന്‍കാര്‍ക്ക് ജീവഹാനിയുണ്ടായതായി ഗാസ. 2023 ഒക്ടോബര്‍ ഏഴിനാണ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. ആക്രമണങ്ങളില്‍ കൊല്ലപ്പട്ടവരില്‍ ഭൂരിഭാഗവും പൊതുജനങ്ങളാണെന്നും ഗാസയുടെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒന്നരലക്ഷത്തോളം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കുമടിയില്‍ കുടുങ്ങി ആയിരക്കണക്കിനാളുകളെ കാണാതായതായും മന്ത്രാലയം വ്യക്തമാക്കി.


◾  സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടര്‍മാരെയടക്കം 25 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. എറണാകുളം ജില്ലാ കളക്ടറായിരുന്ന എന്‍.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലായി നിയമിച്ചു. കെഎഫ്‌സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടര്‍. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറാക്കി. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശന്‍ ചെറുവാട്ടിനെ നിയമിച്ചു. കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോണ്‍ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതന്‍കുമാര്‍ മീണയാണ് കോട്ടയത്തെ പുതിയ കളക്ടര്‍. തൊഴില്‍വകുപ്പ് സെക്രട്ടറിയായിരുന്ന കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലായിരുന്ന എസ്.ഷാനവാസാണ് പുതിയ തൊഴില്‍ സെക്രട്ടറി.


◾  മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. രണ്ട് കന്യാസ്ത്രീകളും ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ തുടരും. സെഷന്‍ കോര്‍ട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികള്‍ എത്തുന്നത്.


◾  ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തെ അപലപിച്ച് എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്. എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയാണ് ഭാരതത്തെ ലോകത്തിന് മുന്നില്‍ വേറിട്ട് നിര്‍ത്തുന്നതെന്നും അസഹിഷ്ണുത ഭാരതത്തിന്റെ ശോഭകെടുത്തുമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


◾  ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം യാദൃശ്ചികമായ ഒന്നല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാജ്യത്ത് അപകടകരമായ സ്ഥിതിയാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. നെറികെട്ട രീതിയില്‍ കന്യാസ്ത്രീകള്‍ക്കെതിരെ കള്ള പ്രചരണം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നു. സഭയുടെ വിശ്വാസം സഭയെ രക്ഷിക്കട്ടെയെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ ബിജെപി പ്രതിനിധികളെ അയച്ചത് കണ്ണില്‍ പൊടിയിടാനാണെന്നും വിമര്‍ശിച്ചു.


◾  ഛത്തിസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ വ്യാജപരാതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചത്. ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും കേക്കും സൗഹാര്‍ദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടര്‍ തന്നെയാണ് മതപരിവര്‍ത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ പോലും വേട്ടയാടുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയേയും സഹവര്‍ത്തിത്വത്തേയും സംഘപരിവാര്‍ ഭയപ്പെടുന്നതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം തുടരെ നടക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.


◾  ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ കാണാനെത്തിയ ഇടതുപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു. ബൃന്ദ കാരാട്ട്, ജോസ് കെ മാണി, എ എ റഹീം, പി പി സുനീര്‍, കെ രാധാകൃഷ്ണന്‍, ആനി രാജ എന്നിവരും ഛത്തീസ്ഗഡിലെ പ്രാദേശിക നേതാക്കളും അടങ്ങിയ സംഘത്തെയാണ് ജയിലിന് മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞത്.നേരത്തെ ആവശ്യപ്പെട്ടിട്ടും അനുമതി നല്‍കിയില്ലെന്നും വിവേചനം കാണിച്ചെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.


◾  പള്ളികളിലും വീടുകളിലുമെത്തി പലരും നടത്തുന്നത് ധൃതരാഷ്ട്രാലിംഗനമെന്ന് പാലക്കാട് ബിഷപ്പ് ഫാദര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. ക്രിസ്ത്യന്‍ പള്ളികളിലും വീടുകളിലും കയറിയിറങ്ങുന്ന ചില രാഷ്ട്രീയക്കാരുണ്ടെന്നും അവരെ തിരിച്ചറിയുന്ന സമയമാണിതെന്നും ഛത്തിസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ബിഷപ്പ് പറഞ്ഞു.


◾  കേരള സര്‍വകലാശാലയില്‍ വീണ്ടും പോര്. രജിസ്ട്രാര്‍ അനില്‍ കുമാറിന് ഫയല്‍ നല്‍കരുതെന്ന് വീണ്ടും നിര്‍ദേശിച്ച് വിസി മോഹനന്‍ കുന്നുമ്മേല്‍. ഫയല്‍ കൈമാറിയാല്‍ ചട്ടലംഘനമായി കണക്കാക്കുമെന്ന് വിസി മോഹന്‍ കുന്നുമ്മല്‍ ഉത്തരവിറക്കി.


◾  കാറ്റിലും മഴയിലും വൈദ്യുതി കമ്പി പൊട്ടിവീഴുമ്പോള്‍ വൈദ്യുതി വിതരണം സ്വയം നിലയ്ക്കുന്ന സാങ്കേതികവിദ്യ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കെഎസ്ഇബി മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്.


◾  മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫര്‍സീന്‍ മജീദിന്റെ ശമ്പള വര്‍ദ്ധനവ് തടഞ്ഞ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.


◾  കുടുംബശ്രീ ഓണ്‍ലൈന്‍ ഉല്‍പ്പന്ന വിപണന സംവിധാനമായ പോക്കറ്റ് മാര്‍ട്ട് ഒരുങ്ങുന്നു. ഓണാഘോഷത്തിനായുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ ഒറ്റ ക്ലിക്കില്‍ ഇനി വീട്ടിലെത്തും. ഓണ്‍ലൈന്‍ സ്റ്റോര്‍ ആഗസ്റ്റ് ആദ്യവാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.


◾  തൃശ്ശൂര്‍ കൂട്ടാലയില്‍ മകന്‍ അച്ഛനെ കൊന്ന് ചാക്കിലാക്കി പറമ്പില്‍ ഉപേഷിച്ചു. വീടിനടുത്ത പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല സ്വദേശി സുന്ദരന്‍ (80) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൂത്ത മകന്‍ സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


◾  പാടത്തെ വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി ജോമോന്റെ മകന്‍ ഏബല്‍ ആണ് മരിച്ചത്. വൈകീട്ട് കളിക്കുന്നതിനിടെ കുട്ടി വീടിന് സമീപത്തെ വെള്ളക്കുഴിയില്‍ അകപ്പെടുകയായിരുന്നു.


◾  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് പിടികൂടി. താഴേക്കാട് സ്വദേശി അമല്‍ (25), തമിഴ്‌നാട് സേലം തുട്ടംപട്ടി താരമംഗലം സ്വദേശി വിശ്വഭായ് എന്ന വിശ്വ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെയും പെണ്‍കുട്ടിയെയും ചാലക്കുടിയിലെത്തിച്ചു.


◾  ഹണി ട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൊച്ചിയില്‍ ദമ്പതികള്‍ അറസ്റ്റില്‍.  തൃശ്ശൂര്‍ സ്വദേശി ശ്വേതയും ഭര്‍ത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെന്‍ട്രല്‍ പൊലീസ് പ്രതികളെ പിടികൂടിയത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത.


◾  നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മ്മാതാവ് പി.എസ്. ഷംനാസിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.


◾  കാനഡയില്‍ ചെറു വിമാനം തകര്‍ന്ന് ഗൗതം സന്തോഷ് എന്ന മലയാളി യുവാവ് കൊല്ലപ്പെട്ടു. ജൂലൈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് കാനഡയില്‍ തന്നെ വിമാനാപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


◾  മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് ഓഫീസിലെ ഹോം ഗാര്‍ഡായ കരിനിലം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്. വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെയാണ് അപകടമുണ്ടയത്.


◾  ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെയുടെയും കുഞ്ഞിന്റെയും മരണം സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും. നിലവില്‍ ശാസ്താംകോട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തെ ഉടന്‍ തന്നെ തീരുമാനിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും അറിയിപ്പുണ്ട്.


◾  കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ.സി.വിജയന്‍ രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനും രാഹുല്‍ മാങ്കൂട്ടത്തിലിനും എതിരെ പാര്‍ട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ കെ.സി.വിജയന്റെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് രാജി.


◾  ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്ന് പ്രധാനമന്ത്രി മോദി. ലോക്സഭയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരരുടെ ആസ്ഥാനം തകര്‍ത്തതിന്റെ ആഘോഷമാണെന്നും രാജ്യത്തെ സേനകളുടെ ധീരതയുടെ വിജയാഘോഷമെന്നും താന്‍ പറയുന്നത് ഇന്ത്യയുടെ പക്ഷമെന്നും മോദി പറഞ്ഞു. ഇന്ത്യക്കൊപ്പം നില്‍ക്കാത്തവരെ പാഠം പഠിപ്പിക്കുമെന്നും 22 മിനിറ്റില്‍ ഏപ്രില്‍ 22 ലെ ആക്രമണത്തിന് മറുപടി നല്‍കിയെന്നും പാകിസ്ഥാനെ വിറപ്പിച്ചുവെന്നും പാകിസ്ഥാന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും പാക് ആണവഭീഷണി വ്യാജമെന്ന് തെളിയിക്കാനായി എന്നും മോദി ചൂണ്ടിക്കാട്ടി.


◾  പഹല്‍ഗാമിലെ വീഴ്ച എങ്ങനെയെന്നതില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന് ലോക്സഭയില്‍ പ്രിയങ്ക ഗാന്ധി എംപി. കശ്മീരില്‍ സമാധാന അന്തരീക്ഷമാണെന്ന പ്രചാരണം നടത്തിയത് സര്‍ക്കാരാണ്. 1500ലധികം ടൂറിസ്റ്റുകള്‍ ബൈസരണ്‍വാലിയില്‍ എത്തിയിരുന്നു. 26 പേരെ കൊലപ്പെടുത്തി ഭീകരര്‍ രക്ഷപ്പെട്ടു. ഒരു മണിക്കൂറോളം ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.


◾  ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താനെതിരെ പോരാടാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രതിരോധ സേനയുടെ കൈ കെട്ടിയിട്ടിട്ടാണ് പാകിസ്താനെതിരെ ആക്രമിക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത് കള്ളമാണെങ്കില്‍ എന്തുകൊണ്ട് ട്രംപിനെ നുണയനെന്ന് വിളിക്കാന്‍ പ്രധാനമന്ത്രി മടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.


◾  ഒരു രാജ്യത്തെയും ഒരു നേതാവും ഇന്ത്യയോട് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-പാകിസ്താന്‍ യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ലോക്‌സഭയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.


◾  പകര്‍പ്പവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ബോംബെ ഹൈക്കോടതിയില്‍ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന സംഗീത സംവിധായകന്‍ ഇളയരാജയുടെ ഹര്‍ജി സുപ്രീം കോടതിതള്ളി. 536 സംഗീത സൃഷ്ടികളുടെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട നിയമയുദ്ധം തുടരുകയാണ്.


◾  തിരുനെല്‍വേലിയിലെ ദുരഭിമാനക്കൊലയില്‍ ധനസഹായം വേണ്ടെന്ന് കൊല്ലപ്പെട്ട കെവിന്റെ കുടുംബം. വീട്ടിലെത്തിയ സര്‍ക്കാര്‍ പ്രതിനിധികളെ കുടുംബം തിരിച്ചയച്ചു. പണമല്ല തങ്ങള്‍ക്കാവശ്യം നീതിയാണ് എന്നാണ് കൊലപ്പെട്ട കെവിന്റെ കുടുംബത്തിന്റെ നിലപാട്. കേസില്‍ ഒന്നും രണ്ടും പ്രതികളായവര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്


◾  ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായതോടെ ജനജീവിതം താറുമാറായി. കൊണാട്പ്ലേസില്‍ രണ്ട് മണിക്കൂറില്‍ 100.2 മില്ലീ മീറ്റര്‍ മഴ പെയ്തെന്നാണ് റിപ്പോര്‍ട്ട്.


◾  കപ്പല്‍ തകര്‍ന്ന് ചെങ്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരനുള്‍പ്പടെയുള്ള 10 ജീവനക്കാരെ സൗദി സേന രക്ഷപ്പെടുത്തി. ജിദ്ദക്ക് സമീപം ചെങ്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരനെയും ഒമ്പത് സൗദി പൗരന്മാരെയുമാണ് സൗദി അതിര്‍ത്തി സുരക്ഷാസേന രക്ഷപ്പെടുത്തിയത്.


◾  ചൈനയുടെ തലസ്ഥാനമായ ബീജിങിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 38 ആയി. 80,000 പേരെ ഒഴിപ്പിച്ചു. ഞായറാഴ്ച മുതലാണ് മഴ ശക്തമായത്. വടക്കന്‍ ജില്ലകളില്‍ 543 മില്ലിമീറ്റര്‍ വരെ മഴ പെയ്തെന്നാണ് റിപ്പോര്‍ട്ട്. 130ലേറെ ഗ്രാമങ്ങളില്‍ വൈദ്യുതി നിലച്ച് പ്രദേശമാകെ ഇരുട്ടിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


◾  നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി നിര്‍മ്മിച്ച ആദ്യ ഉപഗ്രഹമായ നൈസാര്‍ ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ആഗോള സഹകരണത്തില്‍ നാഴികക്കല്ലാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്നാണ് നൈസാര്‍ വിക്ഷേപിക്കുന്നത്. ഭൗമനിരീക്ഷണത്തിനുള്ള അത്യാധുനികവും ചിലവേറിയതുമായ സാറ്റ്‌ലൈറ്റാണ് നൈസാര്‍.


◾  സെപ്റ്റംബറിനുള്ളില്‍ ഇസ്രായേല്‍ വെടി നിര്‍ത്തല്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറാണ് ഈ നിലപാട് അറിയിച്ചത്.


◾  മുന്‍ രഞ്ജി താരം സന്തോഷ് കരുണാകരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി റദ്ദാക്കി. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളില്‍ ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് കരുണാകരന്‍ നല്‍കിയ പരാതി വീണ്ടും പരിഗണിക്കാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഓംബുഡ്സ്മാനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.


◾  യുപിഐയില്‍ ബയോമെട്രിക് പേയ്മെന്റുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉപയോക്താക്കള്‍ക്ക് 4/6 അക്ക പിന്‍ നമ്പറിന് പകരം മുഖം സ്‌കാന്‍ ചെയ്‌തോ അല്ലെങ്കില്‍ വിരലടയാളം വഴിയോ ഇടപാടുകള്‍ നടത്താനാകും. പരമ്പരാഗത പിന്‍ നമ്പറുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വേഗതയേറിയതും കൂടുതല്‍ സുരക്ഷിതവും സമഗ്രവുമായ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തെ തന്നെ മാറ്റിമറിക്കുന്നതാകും ഈ നീക്കം. പിന്‍ ചോര്‍ത്തലും യു.പി.ഐ തട്ടിപ്പും വ്യാപകമാകുന്നതിനെ കുറിച്ചുള്ള ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നത്. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ 80 ശതമാനവും നടക്കുന്നത് ഇപ്പോള്‍ യു.പി.ഐ വഴിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ബയോമെട്രിക് പേയമെന്റ് സാധ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍. ഇതിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും പരിശോധനക്കുമായി യു.പി.ഐ പങ്കാളികള്‍ക്ക് മുന്നില്‍ ഇത് അവതരിപ്പിച്ചിരുന്നു. 2025 ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ആകും ഇത് ഔദ്യോഗികമായി അവതരിപ്പിക്കുക. തുടര്‍ന്ന് റിസര്‍വ് ബാങ്ക്, എന്‍.പി.സി.ഐ സ്റ്റീയറിംഗ് കമ്മിറ്റി തുടങ്ങിയവയും അംഗീകരിച്ചശേഷമാകും നടപ്പാക്കുക.


◾  സുനില്‍ സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ജയന്‍ പാലയ്ക്കല്‍ എഴുതിയ വരികള്‍ക്ക് റിജോഷ് സംഗീതം പകര്‍ന്ന് സന്നിധാനന്ദന്‍ ആലപിച്ച വായോ വരിക എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയന്റെ ലോകവും. യൂട്യൂബില്‍ വന്‍ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതല്‍ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ? ആ കഥയുമായാണ് 'ഒടിയങ്കം' പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ശ്രീജിത്ത് പണിക്കര്‍, നിഷ റിധി, അഞ്ജയ് അനില്‍, ഗോപിനാഥ് രാമന്‍, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവന്‍, ശ്രീമൂലനഗരം പൊന്നന്‍ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേക് മുഴക്കുന്ന്, ജയകുമാര്‍ പവിത്രന്‍, ജയന്‍ പാലക്കല്‍ എന്നിവരുടേതാണ് വരികള്‍.


◾  തിയറ്ററുകളില്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് 'വ്യസനസമേതം ബന്ധുമിത്രാദികള്‍'. അനശ്വര രാജനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകുകയാണ്. ഒരു മരണവീട്ടില്‍ നടക്കുന്ന സംഭവങ്ങളെ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയായിരുന്നു ചിത്രം. അനശ്വരയ്ക്ക് പുറമേ മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി മാര്‍ക്കോസ്, അശ്വതി കിഷോര്‍ ചന്ദ്, അരുണ്‍ കുമാര്‍, ദീപു നാവായിക്കുളം, അജിത് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലെ നിര്‍മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 'വാഴ'യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വ്യസനസമേതം ബന്ധുമിത്രാദികള്‍ക്കുണ്ട്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഓഗസ്റ്റ് ആദ്യവാരം ചിത്രം മനോരമ മാക്സില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.


◾  ഇന്ത്യയില്‍ നിന്നും എവറസ്റ്റ് നോര്‍ത്ത് ഫേസ് ബേസ് ക്യാമ്പ് വരെ എത്തുന്ന ആദ്യ പെട്രോള്‍ എസ് യുവിയെന്ന റെക്കോഡ് സ്വന്തമാക്കി സ്‌കോഡ കോഡിയാക്ക്. ഈ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സും സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ വില്‍പനയില്‍ വലിയ കുതിപ്പിന് സ്‌കോഡക്ക് സാധിച്ചിരുന്നു. ഇന്ത്യന്‍ വിപണിയിലെ എക്കാലത്തേയും മികച്ച അര്‍ധവാര്‍ഷിക പ്രകടനവും ചെക് കാര്‍ നിര്‍മാതാക്കളായ സ്‌കോഡ നടത്തിയിരുന്നു. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോമും സ്‌കോഡയുടെ മുന്നേറ്റത്തിന് സഹായിച്ചിരുന്നു. ഏറ്റവും മോശം കാലാവസ്ഥയിലും റോഡിലും കോഡിയാക്കിന് മികച്ച പ്രകടനം നടത്താനാവുമെന്ന് തെളിയിക്കാന്‍ സ്‌കോഡ കോഡിയാക്കിന് സാധിച്ചു. നിര്‍മാണത്തിലെ കരുത്തും രൂപകല്‍പനയിലെ പ്രായോഗിക മികവും കോഡിയാക്കിന് ഈ യാത്രയിലൂടെ ഉറപ്പിക്കാനായി. പല വാഹനങ്ങളും നേപാളിലെ തെക്കു ഭാഗത്തുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലേക്കാണ് എത്തിയിട്ടുള്ളത്. കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ് എവറസ്റ്റിന്റെ ടിബറ്റിലുള്ള വടക്കു ഭാഗത്തെ എവറസ്റ്റ് ബേസ് ക്യാമ്പ്.


◾  'പൊന്നിയിന്‍ ശെല്‍വന്‍', 'ശിവകാമിയിന്‍ ശപഥീ', 'പാര്‍ത്ഥിപന്‍ കനവ്' എന്നീ വിഖ്യാത ചരിത്ര നോവെലുകളുടെ കര്‍ത്താവായ കല്‍ക്കി എഴുതിയ സാമൂഹ്യനോവലാണ് 'കള്ളന്റെ കാമുകി' . 1945-ല്‍ ഇത് പുസ്തകമായി. ഈ ലോകത്ത് അനശ്വരമായത് ഒന്നെയൊന്നു മാത്രം  'അതാണ് പ്രേമം' എന്നു ഈ നോവല്‍ കാട്ടിത്തരുന്നു. സല്‍കര്‍മ്മങ്ങള്‍ക്ക് മാത്രമല്ല പ്രേമം ആധാരമായിടുള്ളത്, ദുഷ്‌കര്‍മ്മങ്ങളില്‍ നിനനും ഒരാളെ പിന്തിരിപ്പിക്കുന്നതിനും അത് പ്രേരകമാകുന്നു. അതേ സമയം ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യുന്നതിനും പ്രേമം കാരണമാകുന്നുവെന്ന് നായിക കല്യാണി തെളിയിക്കുന്നു. പൂങ്കുളം എന്ന സസ്യ ശ്യാമള കോമളമായ ഗ്രാമത്തിന്റെ പശ്ചാത്തല ഭംഗികള്‍ മനോഹരമായി വര്‍ണ്ണിക്കപ്പെടുന്ന ഹൃദയസ്പൃക്കായ ഒരു പ്രേമകാവ്യം! 'കള്ളന്റെ കാമുകി'. കല്‍ക്കി. ഒലീവ് പബ്ളിക്കേഷന്‍സ്. വില 351 രൂപ.


◾  സവാള പച്ചയ്ക്ക് കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റുന്നു. പച്ച സവാളയില്‍ സള്‍ഫര്‍ വളരെ കൂടുതലാണ്. ഇതിലെ ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ആമാശയം, വന്‍കുടല്‍ ക്യാന്‍സറുകള്‍ കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നതാണ് സവാള. പച്ച സവാള കഴിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇത് ബാധകമാണ്. രക്തം നേര്‍ത്തതാക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകള്‍ പച്ച സവാളയില്‍ അടങ്ങിയിട്ടുണ്ട്. സവാളയിലും ഉളളിയിലും അടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് ഫൈബറുകള്‍ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണത്തിന്റെ ആഗിരണം എളുപ്പമാക്കുന്നതിനൊപ്പം ദഹനം സുഗമമാക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതിന് സഹയിക്കും. കൊളസ്ട്രോളുളളവര്‍ക്കും സവാള ധൈര്യമായി കഴിക്കാം. വയറിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സവാളയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സഹായിക്കും. വിറ്റമിന്‍ സിയുടെ കലവറയാണ് സവാളയും ചെറിയുളളിയും. പ്രതിരോധശക്തി കൂട്ടാന്‍ ഇവ രണ്ടും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വറുത്ത മീനിനൊപ്പവും ബീഫ് ഫ്രൈ അടക്കമുളള രുചികരമായ ഭക്ഷണങ്ങള്‍ക്കൊപ്പവും സവാളയും ഉള്‍പ്പെടുത്തുന്നത് രുചി കൂട്ടാന്‍ മാത്രമല്ല എണ്ണയടക്കമുളള ചേരുവകളുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും പച്ച സവാള സഹായിക്കും. കാരണം, ഇവയിലെ കൊഴുപ്പ് വലിച്ചെടുക്കാനും സവാളയ്ക്ക് കഴിവുണ്ട്. മോശം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് പച്ച സവാള സഹായകമാണ്.


*ശുഭദിനം*

*കവിത കണ്ണന്‍*

പണ്ഡിതനും പ്രശസ്തനായ വാഗ്മിയുമായ ഒരാള്‍ ഒരിക്കല്‍ സായാഹ്ന സവാരിയൊക്കെ കഴിഞ്ഞ് നടന്നു വരികയായിരുന്നു. നേരം സന്ധ്യയായിരുന്നു. ആകാശത്തു വിരുന്നുവരാന്‍ തുടങ്ങിയ നക്ഷത്രങ്ങളെ നിരീക്ഷിച്ച് പതുക്കെയങ്ങനെ നടക്കുമ്പോള്‍ അയാള്‍ കാല്‍ വഴുതി വഴിയരികിലുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീണുപോയി. കിണറ്റില്‍ കിടന്ന് ഉറക്കെ ശബ്ദമുണ്ടാക്കിയെങ്കിലും വിജനമായ ആ പ്രദേശത്ത് ആരും തന്നെ അത് കേട്ടില്ല. ആ രാത്രി മുഴുവന്‍ അയാള്‍ ആ കിണറ്റില്‍ത്തന്നെ കഴിച്ചുകൂട്ടി. നേരം പുലര്‍ന്നപ്പോള്‍ വഴിപോക്കര്‍ ആരെങ്കിലും കേള്‍ക്കുമെന്ന് കരുതി  വീണ്ടും ഉറക്കെ ശബ്ദമുണ്ടാക്കി. അയാളുടെ ഭാഗ്യത്തിന് ആ വഴി പോയ ഒരു പാല്‍ വില്‍പ്പനക്കാരന്‍ നിലവിളി കേട്ട് കിണറ്റിലേക്ക് എത്തിനോക്കി. ഒരു കയര്‍ ഇട്ടുകൊടുത്ത് അയാളെ  രക്ഷപ്പെടുത്തി. പുറത്തുവന്നപ്പോള്‍ അയാള്‍ ആ പാല്‍ക്കാരനോട് പറഞ്ഞു: 'നിങ്ങള്‍ ആരെയാണ് രക്ഷപ്പെടുത്തിയത് എന്നറിയാമോ? നേതാക്കന്മാരും മന്ത്രിമാരുമൊക്കെ ഒന്ന് കാണാനും സംസാരിക്കാനും വേണ്ടി വരിനിന്ന് കാത്തുനില്‍ക്കുന്ന ഒരാളെയാണ് നിങ്ങള്‍ രക്ഷപ്പെടുത്തിയത് '  അയാള്‍ തുടര്‍ന്നു: 'ഏതായാലും നിങ്ങള്‍ എന്നെ രക്ഷപ്പെടുത്തിയല്ലോ.. അതിന് പ്രത്യുപകാരമായി നിങ്ങളെ ഈ കഷ്ടത നിറഞ്ഞ ജീവിതത്തില്‍നിന്ന് രക്ഷപ്പെടുത്താനായി ചെറുതല്ലാത്ത ഒരു വഴി ഞാന്‍ കാണിച്ചുതരും'  അപ്പോള്‍ ആ പാല്‍ക്കാരന്‍ വളരെ നിസ്സാരമട്ടില്‍ പറഞ്ഞു: 'മുന്‍പിലുള്ള ഒരു കിണര്‍ കാണാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങനെയാണ് എനിക്ക് രക്ഷപ്പെടാനുള്ള വഴി കാണിച്ചു തരുന്നത്?' നമ്മുടെയൊക്കെ ജീവിതത്തില്‍ ചില ദയനീയാവസ്ഥകളെ വല്ലപ്പോഴുമെങ്കിലും നമുക്ക് അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഒരിക്കലെങ്കിലും കുഴിയില്‍ വീഴുകയോ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ സമാന അവസ്ഥകളിലൂടെ കടന്നുപോകുന്നവരുടെ മനസ്സ് നമുക്ക് വളരെ വേഗം തിരിച്ചറിയാനാകും. വീണുകിടക്കുമ്പോഴെങ്കിലും വിനീതരായാല്‍ നമ്മെ കൈപിടിച്ചുയര്‍ത്തുവാന്‍ മറ്റുള്ളവര്‍ക്ക് ഉത്സാഹം തോന്നും. അങ്ങനെ കൈപിടിച്ചുയര്‍ത്തുന്നവരോട് നമുക്ക് കടപ്പാട് ഉണ്ടായിരിക്കുകയും വേണം. - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post