◾ മുടിവെട്ടി അച്ചടക്കത്തോടെ സ്‌കൂളില്‍ വരാത്തത് ചോദ്യം ചെയ്ത പ്രിന്‍സിപ്പലിനെ ഹരിയാനയിലെ ഹിസാറില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. ഹിസാറിലെ കര്‍താര്‍ മെമോറിയല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജഗ്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്. രാവിലെ പത്തരയോടെ സ്‌കൂളിനുള്ളില്‍ വച്ചാണ് പ്രിന്‍സിപ്പലിനെ രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്. ശരീരത്തില്‍ അഞ്ച് കുത്തേറ്റതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില് തുടരുകയാണ്.
2025 | ജൂലൈ 11 | വെള്ളി
1200 | മിഥുനം 27 | ഉത്രാടം l 1447 l മുഹറം 14
➖➖➖➖➖➖➖➖
◾ കീം ആദ്യ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെ കീമിന്റെ പുതുക്കിയ ഫലം പ്രഖ്യാപിച്ചു. പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പിന്നിലായി. നിലവില്‍ ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസിനാണ്. രണ്ടാം റാങ്ക് എറണാകുളം സ്വദേശി ഹരികേഷന്‍ ബൈജുവിനാണ്. നേരത്തേ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റില്‍ ആദ്യ 100 പേരില്‍ 43 പേര്‍ കേരള സിലബസിലെ വിദ്യാര്‍ഥികളായിരുന്നു. പുതുക്കിയ റാങ്ക് ലിസ്റ്റില്‍ ഇത് 21 ആയി കുറഞ്ഞു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ഇടപെടാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ലിസ്റ്റില്‍ കോടതി നിര്‍ദ്ദേശം അംഗീകരിച്ച് പഴയ ഫോര്‍മുലയിലേക്ക് മാറുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവും അറിയിച്ചിരുന്നു. ലിസ്റ്റ് റദ്ദാക്കിയത് സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും അപ്പീലുമായി മേല്‍ക്കോടതികളില്‍ പോയാല്‍ പ്രവേശന നടപടികള്‍ വൈകുമെന്നത് കൊണ്ടാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ കേരള സര്‍വകലാശാലയിലെ പോര് തുടരുന്നു. റജിസ്ട്രാര്‍ക്ക് ഇ-ഫയലുകള്‍ നല്‍കരുതെന്ന വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിന്റെ നിര്‍ദ്ദേശവും നടപ്പായില്ല. ഈ നിര്‍ദേശവും സിന്‍ഡിക്കേറ്റ് തള്ളി. അതിനിടെ റജിസ്ട്രാര്‍ അനില്‍കുമാറിനെതിരെ സര്‍വകലാശാല സെക്യൂരിറ്റി സൂപ്രണ്ട് വിസിക്ക് റിപ്പോര്‍ട്ട് നല്‍കി. സസ്പെന്‍ഷനിലുള്ള അനില്‍കുമാര്‍ റജിസ്ട്രാറുടെ മുറിയില്‍ അതിക്രമിച്ചു കയറിയെന്നാണ് വിസിക്കും ജോയിന്റ് റജിസ്ട്രാര്‍ക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
◾ നിപ ബാധയില്‍ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം. നിലവില്‍ മലപ്പുറത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി. മലപ്പുറം ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതായും അധികൃതര്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
◾ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തിരുവനന്തപുരത്തെത്തും. നാളെ രാവിലെ 11 നാണ് ഓഫിസ് ഉദ്ഘാടനം. തുടര്‍ന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന വാര്‍ഡുതല നേതൃസംഗമം അമിത്ഷാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5000 വാര്‍ഡ് സമിതികളിലെ 25,000 പേരാണ് സംഗമത്തിനെത്തുന്നത്. മറ്റു ജില്ലകളിലെ അഞ്ചംഗ വാര്‍ഡ് സമിതിയിലുള്ളവരും പഞ്ചായത്തു മുതല്‍ ജില്ലാ തലം വരെയുള്ള നേതാക്കളും വെര്‍ച്വലായി സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ഡുതല നേതൃസംഗമത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പോരാട്ടം പാര്‍ട്ടി ആരംഭിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ വര്‍ക്കല ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പ്ലാവൂര്‍ ഗവ ഹൈസ്‌കൂളിലും കുട്ടികള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ പണിമുടക്ക് ദിവസം ദുരുപയോഗം ചെയ്ത സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്ലാവൂര്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ക്ക് എതിരെയാണ് പരാതി.
◾ എസ്എഫ്ഐ പഠിപ്പുമുടക്കിനിടെ സ്‌കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തതായി പരാതി. കണ്ണൂര്‍ മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. തന്റെ കൈ പിടിച്ച് തിരിച്ചുവെന്നും അരി തട്ടിമറിച്ചുവെന്നും വസന്ത ആരോപിച്ചു. വസന്ത നല്‍കിയ പരാതിയില്‍ ഡിവൈഎഫ്ഐ പേരാവൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അക്ഷയ മനോജിനെതിരെ പേരാവൂര്‍ പോലീസ് കേസെടുത്തു.
◾ ചാരക്കേസില്‍ അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത സംഭവത്തില്‍ മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബിജെപിയാണ് ജ്യോതി മല്‍ഹോത്രയ്ക്ക് വന്ദേ ഭാരത ട്രെയിനില്‍ യാത്ര ചെയ്യുന്നതിനുള്ള പാസ് നല്‍കിയതെന്നും വി.മുരളീധരന്‍ അന്വേഷണത്തിന് തയ്യാറാകണമെന്നും വി.മുരളീധരന്റെ ഭാര്യയുടെ എന്‍.ജി.ഒയില്‍ അന്വേഷണം വേണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
◾ കേരളത്തിന് 153.2 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രളയം, മണ്ണിടിച്ചില്‍ ബാധിത സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായ ഹിമാചല്‍, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്.
◾ യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍. നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ജോസ് കെ മാണി എംപി കത്തയച്ചു. നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ജോസ് കെ മാണി കത്തില്‍ ആവശ്യപ്പെട്ടു.
◾ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മുന്നണിക്കകത്ത് ഉഭയ കക്ഷി ചര്‍ച്ച നടത്താന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനം. സീറ്റുകളില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നു. ഘടക കഷി സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കുന്നത് ഒഴിവാക്കാനാണ് നീക്കം.
◾ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആസ്ഥാനമാക്കി ഒരു ട്രൈബല്‍ താലൂക്ക് സപ്ലൈ ഓഫീസ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. താലൂക്ക് സപ്ലൈ ഓഫീസര്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ എന്നിവയുടെ ഓരോ തസ്തികള്‍ സൃഷ്ടിക്കും. മറ്റ് ജീവനക്കാരെ പൊതുവിതരണ വകുപ്പില്‍ നിന്നായിരിക്കും പൂനര്‍വിന്യസിക്കുക.
◾ കോന്നി പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറക്കല്ല് വീണ് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പാറമട ഉടമയ്ക്കെതിരെ കേസെടുക്കും. തൊഴിലാളികള്‍ക്ക് വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നില്ലെന്ന തൊഴില്‍ വകുപ്പ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാര്‍ ഭൂമി കയ്യേറി പാറ പൊട്ടിച്ചു എന്ന പരാതിയും പരിശോധിക്കും. പാറമടയില്‍ സംയുക്ത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. കോന്നിയില്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത വകുപ്പു മേധാവികളുടെ യോഗത്തിലാണ് തീരുമാനം. ഇതരസംസ്ഥാനക്കാരായ രണ്ടുപേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.
◾ കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ധനസഹായ തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കണമെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്. സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ പോരെന്നും മകള്‍ക്കും ജോലി നല്‍കണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബിന്ദുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
◾ കടുവ കടിച്ചു കൊന്ന മലപ്പുറം ചോക്കാട് സ്വദേശി ഗഫൂര്‍ അലിയുടെ ഭാര്യ ഉള്ളാട്ടില്‍ ഹന്നത്ത് വനം വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായി ജോലിയില്‍ പ്രവേശിച്ചു. നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ഓഫീസില്‍ എത്തിയാണ് ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ മെയ് 15 നാണ് കാളികാവ് അടക്കാക്കുണ്ട് എസ്റ്റേറ്റില്‍ വെച്ച് ടാപ്പിംഗിനിടയില്‍ ഗഫൂര്‍ അലിയെ കടുവ കടിച്ച് കൊന്നത്.
◾ മൂന്നാറില്‍ ബോംബ് ഭീഷണി മുഴക്കിയ ഡല്‍ഹി സ്വദേശി പിടിയില്‍. മൈസൂറില്‍ സമാനമായ കേസില്‍ അറസ്റ്റിലായിരുന്ന ഖാലിദ് എന്ന നിധിന്‍ ശര്‍മ്മയാണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ച ഫോണില്‍ നിന്നും മൂന്നാര്‍ പൊലീസിന് ബോംബ് ഭീഷണി മുഴക്കി ഇയാള്‍ മെയില്‍ അയക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 30 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മൂന്നാറിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ബോംബ് വെച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ച് ഖാലിദ് പൊലീസിന് മെയില്‍ അയക്കുകയിരുന്നു.
◾ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നിന്നും ലഹരി കേസിലെ തൊണ്ടിമുതല്‍ കാണാതായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം പൊലീസ് പിടികൂടി എല്‍എസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും കാണാതായതിലാണ് കേസെടുത്തത്.
◾ തിരുവനന്തപുരം വഴുതക്കാട് ഹോട്ടല്‍ നടത്തുന്ന ജസ്റ്റിന്‍ രാജിനെ ജീവനക്കാര്‍ കൊലപ്പെടുത്താന്‍ കാരണം ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യമെന്ന് പൊലിസ്. ജോലിക്കെത്താതിരുന്നത് ചോദ്യം ചെയ്ത ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ മദ്യലഹരിയിലായിരുന്ന നേപ്പാള്‍ സ്വദേശി ഡേവിഡും വിഴിഞ്ഞം സ്വദേശി രാജേഷും ചേര്‍ന്ന് അടിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയത്. പ്രതികളിലൊരാളായ ഡേവിഡിന് മുമ്പ് നിരവധി കേസുകളുണ്ടെന്നും മ്യൂസിയം പൊലിസ് പറയുന്നു.
◾ വളര്‍ത്തു പൂച്ച മാന്തിയതിന് പിന്നാലെ ചികിത്സയിലായിരുന്ന പതിനൊന്നുവയസുകാരി മരിച്ചു. പന്തളം കടയ്ക്കാട് അഷറഫ് റാവുത്തര്‍ -സജിന ദമ്പതികളുടെ മകളായ ഹന്നാ ഫാത്തിമ ആണ് മരിച്ചത്. ഈ മാസം രണ്ടിനാണ് വളര്‍ത്തു പൂച്ചയുടെ നഖം കൊണ്ടു കുട്ടിക്ക് മുറിവേറ്റത്.
◾ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഖദീജയുടെ സഹോദരങ്ങളായ കെഎന്‍ ഇസ്മായില്‍, കെഎന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഉളിയില്‍ സ്വദേശി ഖദീജയെ കൊലപ്പെടുത്തിയത് രണ്ടാം വിവാഹം കഴിക്കുന്ന വിരോധത്തിലാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
◾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ശുഭാംശു ശുക്ലയടങ്ങിയ ആക്സിയം 4 സംഘത്തിന്റെ മടക്കം ജൂലൈ പതിനാലിനാകുമെന്ന് നാസ. ജൂണ്‍ 26നാണ് നാലംഗ ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. പതിനാല് ദിവസത്തെ ദൗത്യം ഇന്നലെ പൂര്‍ത്തിയായിരുന്നു. കാലാവസ്ഥയടക്കം എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാണ് ജൂലൈ പതിനാലിന് അണ്‍ഡോക്കിംഗ് നടത്താന്‍ തീരുമാനിച്ചത്.
◾ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പിടികിട്ടാപ്പുള്ളിയായ രാജ എന്ന ടൈലര്‍ രാജ(48) അറസ്റ്റില്‍. 26 വര്‍ഷമായി ഒളിവിലായിരുന്ന ടൈലര്‍ രാജയെ ബുധനാഴ്ച കര്‍ണാടകയില്‍നിന്നാണ് കോയമ്പത്തൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
◾ ഗുരുഗ്രാമില്‍ സംസ്ഥാനതല ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. 25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 10.30ഓടെ ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേയ്‌സിലെ വീട്ടില്‍ വെച്ചാണ് സംഭവം. ടെന്നീസ് അക്കാദമി നടത്തുന്നതിലെ എതിര്‍പ്പാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഹരിയാനയിലെ സംസ്ഥാന ടെന്നീസ് മത്സരങ്ങളിലും ദേശീയ ടെന്നീസ് മത്സരങ്ങളിലും രാജ്യാന്തര മത്സരങ്ങളിലുമടക്കം ശ്രദ്ധേയമായ പ്രകടനം നടത്തിയ മികച്ച ടെന്നീസ് താരമാണ് 25കാരിയായ രാധിക യാദവ്.
◾ ഡ്യൂട്ടി സമയത്ത് വനിതാ പൊലീസുകാര്‍ക്ക് മേക്കപ്പ് വേണ്ടെന്ന് ബിഹാര്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജി പങ്കജ് ദാരദ് .സേനയില്‍ അച്ചടക്കം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശമെന്നാണ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. വനിതാ പൊലീസുകാരുടെ മേക്കപ്പ് വീഡിയോകളും ആഭരണങ്ങള്‍ അണിഞ്ഞ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് തീരുമാനം. യൂണിഫോമില്‍ മേക്കപ്പ് ധരിക്കുന്നത് തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്.
◾ മഹാരാഷ്ട്രയിലെ താനെയില്‍ സ്‌കൂളിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടതിന് പിന്നാലെ 10 വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തി അധ്യാപകര്‍. സംഭവത്തില്‍ 4 വനിതാ അധ്യാപകരും സ്‌കൂളിലെ രണ്ട് ട്രസ്റ്റിമര്‍ക്കുമെതിരെ പോലിസ് കേസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും സഹായിയെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത അധ്യാപകരെ കോടതിയില്‍ ഹാജരാക്കി.
◾ ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്ന് 17 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പിലെ നാല് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. സംഭവത്തേക്കുറിച്ച് വിലയിരുത്തിയ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തേ തുടര്‍ന്നാണ് തീരുമാനം. ഇതിന് പുറമേ സംസ്ഥാനത്തെ പാലങ്ങളുടെ സുരക്ഷാ പരിശോധനയ്ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
◾ ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആധാരമാക്കാവുന്ന രേഖകള്‍ ഏതൊക്കെ എന്നത് സംബന്ധിച്ച് നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും വോട്ടര്‍ പട്ടികാ പരിശോധനയ്ക്കുള്ള രേഖയാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം നിരീക്ഷിച്ചു. ആധാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കാരണം അറിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. മറുപടി നല്‍കാന്‍ ഈ മാസം 21 വരെ തിരഞ്ഞെടുപ്പ് കമ്മിഷന് സമയം നല്‍കി. കേസ് ജൂലൈ 28-ന് വീണ്ടും പരിശോധിക്കും.
◾ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഇന്ധനം നിഷേധിക്കുന്ന നടപടിക്ക് കൂടുതല്‍ സമയം അനുവദിച്ച സെന്റര്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് തീരുമാനത്തെ സ്വാഗതം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍. പൊതുജനങ്ങളുടെ വികാരം തിരിച്ചറിഞ്ഞ് സ്വീകരിച്ചിട്ടുള്ള തീരുമാനമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചത്. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഈ കാലയളവിനുള്ളില്‍ അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
◾ നടനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ കപില്‍ ശര്‍മയുടെ കാനഡയിലെ കഫേയില്‍ വെടിവെപ്പ്. കപില്‍ കപ്സ് കഫേ എന്ന കപില്‍ ശര്‍മ അടുത്തിടെ തുടങ്ങിയ കഫേക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രിയാണ് കഫേക്കുനേരെ വെടിവെപ്പുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഖലിസ്ഥാന്‍ ഗ്രൂപ്പ് ഏറ്റെടുത്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
◾ ഗ്രീസിലെ ടാനഗ്രയില്‍ റഫാല്‍ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങളും ഹെല്ലനിക് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രി കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും പകര്‍ത്തിയ നാല് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരു യുവതിയും ഉള്‍പ്പെടുന്നു. സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹെല്ലനിക് വ്യോമസേന പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പ്രാദേശിക പോലീസിന് കൈമാറുകയായിരുന്നു.
◾ വിയന്നയില്‍ നടക്കുന്ന ഒപെകിന്റെ 9-ാമത് അന്താരാഷ്ട്ര സെമിനാറില്‍ കുവൈത്ത് എണ്ണ മന്ത്രി താരിഖ് സുലൈമാന്‍ അല്‍-റൂമിയും ഇന്ത്യയുടെ പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും തമ്മില്‍ ഉന്നതതല ചര്‍ച്ച നടന്നു. ഇന്ത്യ-കുവൈത്ത് ഊര്‍ജ മേഖലയില്‍ തമ്മിലുള്ള സഹകരണ ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ചര്‍ച്ചയിലെ മുഖ്യവിഷയം.
◾ ചെങ്കടലില്‍ വീണ്ടും കപ്പല്‍ പിടിച്ചെടുത്ത് യെമെനിലെ ഹൂതി വിമതര്‍. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച 'എറ്റേണിറ്റി സി' എന്ന കപ്പലാണ് ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്. ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. പത്തുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 12 പേരെ കാണാനില്ല. ആകെ 26 പേരാണ് ചരക്കുകപ്പലിലുണ്ടായിരുന്നത്. രക്ഷപ്പെട്ടവരെയെല്ലാം ഹൂതികള്‍ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് വിവരം.
◾ ഫിഫയുടെ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ ടീം. ആറുസ്ഥാനം താഴോട്ടിറങ്ങി 133-ാം സ്ഥാനത്താണ് ടീം. രണ്ട് റാങ്കുകൂടി താഴോട്ടിറങ്ങിയാല്‍ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിനൊപ്പമെത്തും. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം റാങ്കിങ്ങാണിത്. 2016 ഡിസംബറില്‍ 135-ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്.
◾ ഇന്ത്യക്കെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 251 ന് 4 എന്ന നിലയില്‍. 99 റണ്‍സെടുത്ത ജോ റൂട്ടും 39 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരം ജസ്പ്രീത് ബുമ്ര ടീമിലെത്തി.
◾ ലോക ഒന്നാം നമ്പര്‍ താരം ബെലറൂസിന്റെ ആര്യന സബലേങ്കയെ സെമിയില്‍ കീഴടക്കി യുഎസിന്റെ അമാന്‍ഡ അനിസിമോവ വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു അനിസിമോവയുടെ ജയം. നാളെ നടക്കുന്ന ഫൈനലില്‍ അനിസിമോവ പോളണ്ടിന്റെ ഇഗ സ്വിയാട്ടെകിനെ നേരിടും. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ചിനെ സെമിയില്‍ തോല്‍പിച്ചാണ് ഇഗ സ്വിയാട്ടെക് ഫൈനലിനെത്തിയത്.
◾ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയിലുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. നിലവില്‍ എല്‍ഐസിയില്‍ കേന്ദ്രസര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഇതില്‍ എത്ര ശതമാനം ഓഹരികള്‍ വിറ്റഴിക്കും എന്നതിനെ സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവന്നിട്ടില്ല. നടപ്പു സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കുക എന്നതിനെ അടിസ്ഥാനമാക്കിയാണ് നീക്കം. കൂടാതെ ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ മൂല്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 6 ലക്ഷം കോടി രൂപയോളമാണ്. ഒരു ശതമാനം ഓഹരി വില്‍പ്പന പോലും സര്‍ക്കാരിന് 6,000 കോടി രൂപ വരെ നേടാന്‍ സഹായകമാകും. സെബിയുടെ ഏറ്റവും കുറഞ്ഞ പൊതുജന ഓഹരി പങ്കാളിത്ത മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും മറ്റുമായി രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ 6.5 ശതമാനം ഓഹരികള്‍ പല ഘട്ടങ്ങളിലായി വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
◾ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൂലി'. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് 'കൂലി'. പൂജ ഹെഗ്ഡെ പ്രത്യക്ഷപ്പെടുന്ന കൂലി സിനിമയുടെ രണ്ടാമത്തെ ഗാനം നാളെ പുറത്തുവിടും എന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. 'മോണിക്ക്' എന്ന ഗാനത്തിന്റ പ്രൊമൊ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകന്‍ ടി ജെ ജ്ഞാനവേലായിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. വിജയ്യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.
◾ വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന 'വീരവണക്കം' എന്ന തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. എം കെ അര്‍ജുനന്‍ മാസ്റ്ററുടെ അവിസ്മരണീയമായ ഈണത്തില്‍ രവിശങ്കറും സോണിയ ആമോദുമാണ് ഈ ഗാനം പാടിയത്. മലയാളത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും തമിഴില്‍ നവീന്‍ ഭാരതിയുമാണ് വരികള്‍ എഴുതിയത്. റിതേഷും ദേശീയ പുരസ്‌കാരജേതാവായ സുരഭി ലക്ഷ്മിയുമാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. വിശാരദ് ക്രിയേഷന്‍സ് യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തു വിട്ടത്. അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത 'വസന്തത്തിന്റെ കനല്‍വഴികളില്‍' എന്ന മലയാള ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'വീരവണക്കം'. ആദ്യസിനിമയിലെ ഏതാനും ഭാഗങ്ങള്‍ ഫ്ലാഷ് ബാക്കായി 'വീരവണക്ക'ത്തില്‍ കാണിക്കുന്നുണ്ട്. 94-ാം വയസ്സില്‍ പി.കെ. മേദിനി അവതരിപ്പിച്ച കഥാപാത്രം അവിസ്മരണീയമാണ്. സഖാവ് പി.കൃഷ്ണപിള്ളയായി സമുദ്രക്കനിയും രാജമഹേന്ദ്രനായി ഭരത്തും ചിരുതയായി പി.കെ.മേദിനിയും അവിസ്മരണീയ പ്രകടനമാണ് വീരവണക്കത്തില്‍ കാഴ്ചവയ്ക്കുന്നത്.
◾ സ്‌കോഡ ഓട്ടോ ഫോക്‌സ്വാഗണ്‍ ഇന്ത്യ ഗ്രൂപ്പിലെ ആറാമത്തെ പങ്കാളിയായി ബെന്റ്‌ലി. 2025 ജൂലൈ ഒന്നു മുതല്‍ എസ്എവിഡബ്ല്യുഐപിഎല്‍ ഗ്രൂപ്പില്‍ ബെന്റ്‌ലി ഔദ്യോഗികമായി ഭാഗമായതായി അധികൃതര്‍ അറിയിച്ചു. ഇനി മുതല്‍ ബെന്റ്‌ലി വാഹനങ്ങളുടെ ഇന്ത്യയിലെ ഇറക്കുമതിയും വിതരണവും സര്‍വീസുമെല്ലാം എസ്എവിഡബ്ല്യുഐപിഎല്‍ ഗ്രൂപ്പ് വഴിയായിരിക്കും. ബെന്റ്‌ലി ഇന്ത്യയുടെ മാര്‍ക്കറ്റിങ്, സെയില്‍സ് ആന്റ് ആഫ്റ്റര്‍ സെയില്‍സ് പ്രവര്‍ത്തികളുടെ ചുമതല എസ്എവിഡബ്ല്യുഐപിഎല്‍ ഗ്രൂപ്പിനാണുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ബെന്റ്‌ലി ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായി അഭയ് തോമസിനെ കമ്പനി നിയമിച്ചു. മുംബൈ, ബെംഗളൂരു, ന്യൂഡല്‍ഹി എന്നീ പ്രധാന നഗരങ്ങളില്‍ ഡീലര്‍മാര്‍ വഴി പുതിയ ഷോറൂമുകളും ബെന്റ്‌ലി ഇന്ത്യക്കുണ്ടാവും. ഇന്ത്യയിലെ സമ്പന്ന വിഭാഗത്തിലുള്ളവരുടെ പ്രിയപ്പെട്ട ആഡംബര ബ്രാന്‍ഡാണ് ബെന്റ്‌ലി. കഴിഞ്ഞരണ്ട് ദശാബ്ദക്കാലമായി ബെന്റ്‌ലി ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയിലെ സജീവ സാന്നിധ്യമാണ്. എസ്എവിഡബ്ല്യുഐപിഎല്‍ ഗ്രൂപ്പിന്റെ ഭാഗമാവുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാവുമെന്നാണ് ബെന്റ്‌ലിയുടെ പ്രതീക്ഷ.
◾ 'ആത്മാവിലെ പുരുഷഗന്ധം' ഉള്‍പ്പെടെയുള്ള ജിസ്സാജോയിയുടെ കഥകളെല്ലാം ഗ്രാമജീവിതത്തിന്റെ ഗന്ധമുളളതാണ്. ജിസ്സജോയ് കഥപറയുമ്പോള്‍ ഗ്രാമത്തനിമയുടെ നേര്‍ചിത്രങ്ങളാണതില്‍ നിറയുന്നത്. കാഴ്ച്ചകളും ബിംബങ്ങളും മൊഴികളും ഇഴചേര്‍ന്ന ഗ്രാമത്തനിമ. ഉള്ളില്‍ അലോസരപ്പെടുത്തുന്ന കഥകള്‍ പൊടിപ്പും തൊങ്ങലുമില്ലാതെ വായനക്കാരനോട് പങ്കുവെക്കുകയാണ് ജിസ്സ ഈ കഥകളിലൂടെ. മനുഷ്യാവസ്ഥയുടെ അന്വേഷണമാണ് ജിസ്സയുടെ ഓരോ കഥയും . അവ എഴുത്തുകാരിയുടെ ഉള്ളിലുണ്ടാക്കിയ വിങ്ങല്‍ വായനക്കാരിലും നൊമ്പരമുളവാക്കുന്ന വായനുഭവങ്ങളാകുന്നു. 'ആത്മാവിലെ പുരുഷഗന്ധം'. ജിസ്സാജോയ്. ഗ്രീന്‍ ബുക്സ്. വില 133 രൂപ.
◾ ഉറക്കം കിട്ടാനും ഉത്കണ്ഠ കുറയ്ക്കാനും കഴിക്കുന്ന മരുന്നുകള്‍ പിന്നീട് മാരകമായ ന്യൂറോളജിക്കല്‍ രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് സ്വീഡിഷ് ഗവേഷകരുടെ പഠനം. ജെഎഎംഎ ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ആന്റിഡിപ്രസന്റുകള്‍, ഉത്കണ്ഠാ വിരുദ്ധ ഗുളികകള്‍, ഉറക്ക ഗുളികകള്‍ തുടങ്ങിയ സാധാരണ മാനസികരോഗ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗവും അപൂര്‍വവും മാരകവുമായ ന്യൂറോളജിക്കല്‍ രോഗമായ അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ലൂ ഗെഹ്രിഗ്സ് രോഗം എന്നും ഇതിനെ അറിയപ്പെടുന്നു. ആളുകള്‍ക്ക് നടക്കാനും സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനും ഒടുവില്‍ ശ്വസിക്കാനുമുള്ള കഴിവ് കാലക്രമേണ നഷ്ടപ്പെടുന്നതാണ് ഈ അവസ്ഥ. ആയിരത്തിലധികം എഎല്‍എസ് രോഗികളെ വിലയിരുത്തിയതില്‍ നിന്നും നിയന്ത്രണ ഏജന്‍സികളില്‍ നിന്നുള്ള ഡാറ്റകള്‍ പ്രകാരവും പതിവായി മനോരോഗ മരുന്നുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് പിന്നീട് ജീവിതത്തില്‍ എഎല്‍എസ് രോഗനിര്‍ണയം നടത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി. മാത്രമല്ല, ഇവരില്‍ രോഗത്തിന്റെ പുരോ?ഗതി വളരെ വേഗത്തിലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. ജീവിതശൈലിയും ജനിതകവും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും എഎല്‍എസ് രോഗത്തിനും പ്രധാന ഘടകങ്ങളാണ്. 65 വയസിന് താഴെ ഉള്ളവരിലാണ് ഈ ശക്തമെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ മനോരോഗ മരുന്നുകള്‍ കാരണമാണ് എഎല്‍എസ് ഉണ്ടാകുന്നതെന്നതില്‍ പഠനം വ്യക്തത നല്‍കുന്നില്ല. മാത്രമല്ല, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ എഎല്‍എസിന്റെ ആദ്യകാല ലക്ഷണങ്ങള്‍ ആണോ എന്നതിലും വിശാലമായ പഠനം ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
കുറെ കഴുതകളുടെ ഉടമയായിരുന്ന ഒരു കച്ചവടക്കാരന്‍ ഒരു കഴുതയെക്കൂടി വാങ്ങാന്‍ തീരുമാനിച്ചു. ചന്തയില്‍ പോയി അയാള്‍ ഒരു കഴുതയെ തിരഞ്ഞെടുത്തു. പരിചയക്കാരനായ വില്‍പനക്കാരനോട് പറഞ്ഞു: ഞാന്‍ ഇവനെ വീട്ടിലേക്ക് കൊണ്ടുപോയി നോക്കട്ടെ, മൂന്ന് നാല് ദിവസം കഴിഞ്ഞ് കച്ചവടം ഉറപ്പിക്കാം. അയാള്‍ കഴുതയെ ആലയത്തില്‍ മറ്റ് കഴുതകള്‍ക്കൊപ്പം ആക്കി. പുതിയ കഴുത ഉടന്‍തന്നെ ഒരു ചങ്ങാതിയെ തിരഞ്ഞെടുത്തു. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം കഴിക്കുന്നവനും മടിയനുമായ ഒരു കഴുതയെ ആയിരുന്നു പുതിയ കഴുത തിരഞ്ഞെടുത്തത്. ഇത് കണ്ട കച്ചവടക്കാരന്‍ അടുത്ത ദിവസംതന്നെ അങ്ങാടിയില്‍ പോയി അവനെ തിരികെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു: ഇവന്റെ ഗുണമറിയാന്‍ ഒരു ദിവസം പോലും വേണ്ടി വന്നില്ല. ഇവന്‍ തിരഞ്ഞെടുത്ത ചങ്ങാതിയെ കണ്ടാല്‍ അറിയാം ഇവന്റെ ഗുണം. നമ്മില്‍ അന്തര്‍ലീനമായി കിടക്കുന്ന അടിസ്ഥാന സ്വഭാവവിശേഷങ്ങളാണ് നമുക്ക് അനുയോജ്യമായ കൂട്ടുകെട്ടുകളെ തിരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമാകുന്നത്. നമുക്കും നല്ല കൂട്ടുകാരെ കണ്ടെത്താനാകട്ടെ - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment