o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

◾ മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളി പാക്ക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്ന് അമേരിക്കന്‍ കോടതി. വിധിയുടെ വിശദാംശങ്ങള്‍  പുറത്തുവന്നു. റാണയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ടെന്നു കോടതി വ്യക്തമാക്കി.  ഇന്ത്യക്കു  കൈമാറാമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ റാണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് വിധി.



       ◾ സാലറി ചലഞ്ചിലൂടെ വീണ്ടും നിര്‍ബന്ധപൂര്‍വം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് യു.ഡി.എഫ് അനുകൂല ജീവനക്കാരുടെ സംഘടനകളുടെ പൊതുവേദിയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ്. സമസ്ത വിഭാഗം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കഴിവിനൊത്ത് ശമ്പളം സംഭാവനയായി നല്‍കാനുള്ള അവസരമൊരുക്കണമെന്നും അഞ്ചുദിവസത്തില്‍ കുറയാത്ത തുക എന്ന ഉത്തരവിലെ ഭാഗം നീക്കം ചെയ്യണമെന്നും ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ള ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നും സംഘടനയുടെ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.



2024 | ഓഗസ്റ്റ് 18 | ഞായർ| 

1200 | ചിങ്ങം 2 | ഉത്രാടം. l 1446 l സഫർ 12

➖➖➖➖➖➖➖➖


◾ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധം ഇരമ്പുന്നു. രാത്രി വൈകിയും യുവാക്കള്‍ തെരുവില്‍ സമരം ചെയ്തതോടെ നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും യുവാക്കള്‍ സംഘടിച്ചെത്തി സമരം നടത്തി. കറുത്ത കൊടിയേന്തി മെഴുകുതിരി കത്തിച്ചാണ് പ്രതിഷേധം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങള്‍ വരെ സമര രംഗത്തെത്തി. കൂടുതല്‍ പ്രതികളുടെ അറസ്റ്റ്, ആശുപത്രികളുടെ സംരക്ഷണം, പ്രതികള്‍ക്ക് തൂക്കുകയര്‍ തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം നടന്നത്. പൊലീസ് ആവശ്യാര്‍ത്ഥം രാത്രി 11.30 യോടെ സമരക്കാര്‍ പിരിഞ്ഞു. അതിനിടെ ആശുപത്രികളില്‍ വിമാനത്താവളത്തിന് സമാനമായ സുരക്ഷ പ്രോട്ടോക്കോള്‍ വേണമെന്ന് പ്രധാനമന്ത്രിക്ക് ഐഎംഎ കത്ത് നല്‍കി. ഡോക്ടര്‍മാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിക്കാന്‍ കേന്ദ്രം സമിതിയെ നിയോഗിച്ചു.


◾ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ശുപാര്‍ശചെയ്യാന്‍ ഉന്നതസമിതിക്ക് രൂപംനല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം രാജ്യത്ത് ഡെങ്കിപ്പനി, മലേറിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പണിമുടക്കിയ ഡോക്ടര്‍മാരോട് ജോലിയില്‍ പ്രവേശിക്കാനും മന്ത്രാലയം അഭ്യര്‍ഥിച്ചു.


◾ ബലാത്സംഗത്തിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം കനത്തതോടെ സ്ത്രീ സുരക്ഷക്കായി നടപടികള്‍ പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍. മമത സര്‍ക്കാര്‍ വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാത്രി സാഥി പദ്ധതി പ്രഖ്യാപിച്ചു. വനിത ഡോക്ടര്‍മാരുടെ ജോലി 12 മണിക്കൂറിലധികം പാടില്ലെന്നും വനിത ഡോക്ടര്‍മാര്‍ക്ക് ആശുപത്രികളിലടക്കം പ്രത്യേക വിശ്രമ മുറി അനുവദിക്കണമെന്നും ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആശുപത്രികളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയടക്കം കര്‍ശനമാക്കാനും തീരമാനിച്ചിട്ടുണ്ട്. പൊലീസുമായി എളുപ്പത്തില്‍ ബന്ധപ്പെടാനായി പ്രത്യേക മൊബൈല്‍ ആപ്പും മമത സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


◾ കൊല്‍ക്കത്തയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട  ഡോക്ടര്‍ക്ക് നീതി തേടി ഐഎംഎയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടമായി തെരുവിലിറങ്ങി ഇന്നലെ രാജ്യവ്യാപക പ്രതിഷേധിച്ചു . ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കുക, കൊല്‍ക്കത്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.


◾ കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട  ഡോക്ടര്‍ക്ക് വേണ്ടി കേരളത്തിലുള്‍പ്പടെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ ഒപി സേവനവും അടയന്തിര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും മുടങ്ങി. ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റ് ജീവനക്കാരും പ്രതിഷേധത്തില്‍  പങ്കെടുത്തതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു.


◾ ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ്  അനുവദിച്ചതില്‍ എതിര്‍പ്പുമായി സിഐടിയു സംസ്ഥാന ഘടകം. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സംസ്ഥാന നേതൃത്വം  ഗതാഗത കമ്മീഷണര്‍ക്ക് കത്ത് നല്‍കി. സി ഐ ടി യു ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്റെ മാടായി ഏരിയ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് സംസ്ഥാന ഗതാഗത അതോററ്റി തീരുമാനമെടുത്തത്. ഇതിപ്പോള്‍ സി ഐ ടി യു സംസ്ഥാന കമ്മിറ്റി തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പെര്‍മിറ്റിന്റെ ഭാവി എന്താകും എന്നത് കണ്ടറിയേണ്ടി വരും.


◾ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം വീണ്ടും ആളികത്തുന്നു. 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് ആദ്യമായി ഇടത് അനുകൂല വാട്സാപ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തത് ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണെന്ന പൊലീസ് റിപ്പോര്‍ട്ട് യു ഡി എഫ് വലിയ തോതില്‍ സി പി എമ്മിനെതിരെ പ്രചരണായുധമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍  ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മറ്റിയുടെ വിശദീകരണ യോഗം ഇന്ന് വടകരയില്‍ നടക്കും. അതേസമയം വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യു ഡി എഫ് നാളെ എസ് പി ഓഫീസ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.


◾ എം വി ഗോവിന്ദന്‍  കാഫിര്‍ വിവാദവുമായി ബന്ധപ്പെട്ട്  വീണിടത്ത് കിടന്ന് ഉരുളുന്നുവെന്ന്  രമേശ് ചെന്നിത്തല. സിപിഎം വര്‍ഗീയത ആളികത്തിക്കാന്‍ ആണ്  ശ്രമിച്ചത്. കെ കെ ലതികയെ ന്യായീകരിക്കുന്നതിന് എം വി ഗോവിന്ദന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


◾ വടകര  'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളക്ക് ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ പ്രചാരണം നടത്തി സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് റിബേഷ് വക്കീല്‍ നോട്ടീസിലൂടെ പറഞ്ഞിരിക്കുന്നത്. പാറക്കല്‍ അബ്ദുള്ള തന്നോട് പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്നും റിബേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.


◾ കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ റിബേഷ് രാമകൃഷ്ണന്‍ വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള . 3 ദിവസമല്ല, എത്ര ദിവസമെടുത്താലും മറുപടി അര്‍ഹിക്കാത്ത ഒരു വക്കീല്‍ നോട്ടീസാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും 2024 ലെ ഏറ്റവും വലിയ തമാശയാണ് റിബേഷിന്റെ വക്കീല്‍ നോട്ടീസെന്നുമാണ് പാറക്കല്‍ അബ്ദുള്ള പ്രതികരിച്ചത്. റിബേഷ് വക്കീല്‍ നോട്ടീസ് അയക്കേണ്ടത് തനിക്കല്ലെന്നും സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിക്കും 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് വിവാദം അന്വേഷിച്ച വടകരയിലെ പൊലീസിനുമാണെന്നും അബ്ദുള്ള വിവരിച്ചു.


◾ കോഴിക്കോട്  വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ പണയ സ്വര്‍ണ്ണ തട്ടിപ്പ് കേസിലെ പ്രതി മധു ജയകുമാര്‍ വീഡിയോ സന്ദേശം പുറത്ത് വിട്ടു. ചാത്തന്‍ കണ്ടത്തില്‍ ഫിനാന്‍സിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വര്‍ണം പണയപ്പെടുത്തിയതെന്നും ബാങ്കിന്റെ സോണല്‍ മനേജറുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വര്‍ണം പണയം വെച്ചതെന്നും  വീഡിയോ സന്ദേശത്തില്‍ പറയുന്നു.


◾ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം  ഭിന്നശേഷി വിഭാഗത്തിലെ 1204 പേര്‍ക്ക് സ്‌കൂളുകളില്‍ നിയമനം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി.  കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളില്‍ 2023 ഡിസംബര്‍ 31 വരെ കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്ന ഉത്തരമേഖല ഫയല്‍ അദാലത്ത് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് നടനും എംഎല്‍എ യുമായ എം.മുകേഷ്. ഹേമ കമ്മിറ്റിയോട് താന്‍ നാല് മണിക്കൂര്‍ സമയം സംസാരിച്ചെന്നും മറ്റുള്ളവര്‍ എന്തു പറഞ്ഞെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു. സിനിമ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.


◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നിലപാടില്ലെന്ന് നടി രഞ്ജിനി. താന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. എന്റെ വാദം കൂടി കേട്ട ശേഷം റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കുന്നത് സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യമാണ്. അതിലൊരു തെറ്റുമില്ലെന്നും അവര്‍ പറഞ്ഞു.


◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരണമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സിനിമാമേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണമെന്നും വരുംതലമുറയ്ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും നടന്‍ പറഞ്ഞു.


◾ സംസ്ഥാനത്ത് ഇന്ന് കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, എറണാകുളം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


◾ ചെമ്പഴന്തി എസ് എന്‍ കോളേജിലെ അധ്യാപകനെതിരായ ആക്രമണത്തില്‍ 4 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴക്കുട്ടം പൊലീസാണ് അധ്യാപകന്റെ പരാതിയില്‍ കേസെടുത്തത്. ഒരു ബൈക്കില്‍ 4 പേര്‍ കയറി കറങ്ങിയത് ചോദ്യം ചെയ്ത ഡോ.ബിജുവിനെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.


◾ കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പടപ്പക്കര സ്വദേശി പുഷ്പലത (45)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പുഷ്പലതയുടെ മകന്‍ അഖിലിന് വേണ്ടി കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


◾ കൊല്‍ക്കത്തയില്‍ ഡോക്ടറെ കൊലപ്പെടുത്തിയ കൊലയാളികളെ പിടികൂടുന്നതില്‍ നിയമ സംവിധാനങ്ങള്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നു ദില്ലി നിര്‍ഭയയുടെ അമ്മ. ശക്തമായ നിയമങ്ങള്‍ നിലവില്‍ വന്നിട്ടും രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല. കൊല്‍ക്കത്തയിലെ വനിതാ ഡോക്ടര്‍ക്ക് നീതി കിട്ടണമെന്നും ബംഗാളില്‍ എല്ലാം വകുപ്പുകളും മമത ബാനര്‍ജിയുടെ കയ്യില്‍ ഉണ്ടായിട്ടും ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പോലും രക്ഷിക്കാന്‍ ആയില്ലെന്നും നിര്‍ഭയയുടെ അമ്മ അഭിപ്രായപ്പെട്ടു.


◾ പശ്ചിമ ബംഗാളില്‍ ഡോക്ടറെ കൊലപ്പെടുത്തിയതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആഭ്യര്‍ത്ഥനയില്‍ പ്രതികരണവുമായി ഐഎംഎ. സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ ഉറപ്പ് എന്ന പദം ഉപയോഗിച്ചതില്‍ പ്രതീക്ഷയുണ്ടെന്ന് ഐഎംഎ വ്യക്തമാക്കി. 2017ലും സമിതിയെ നിയോഗിച്ചിരുന്നു. അന്ന് നല്‍കിയ ഉറപ്പുകള്‍ പാലിച്ചിട്ടില്ല. ആദ്യ ഘട്ട സമരമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ഐ എം എ വ്യക്തമാക്കി .


◾ മൈസുരു ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ വിഷയത്തില്‍ പ്രതികരിച്ച്  ഡി കെ ശിവകുമാര്‍ . സിദ്ധരാമയ്യക്കെതിരായ നടപടി ഗവര്‍ണറെ ഉപയോഗിച്ചുള്ള ബി ജെ പിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് ശിവകുമാര്‍ പറഞ്ഞു. ഭരണഘടന വിരുദ്ധമായ ഈ നടപടിയിലൂടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കഴിയില്ലെന്നും സിദ്ധരാമയ്യ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പാര്‍ട്ടി അദ്ദേഹത്തിന് ഒപ്പം ശക്തമായി നിലകൊളളുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.


◾ സിദ്ധരാമയ്യക്കെതിരായ ഗവര്‍ണ്ണറുടെ നടപടി സംശയകരമാണെന്നും, അനാവശ്യ രാഷ്ട്രീയ വിവാദം മാത്രമാണെന്നും എഐസിസി വ്യക്തമാക്കി. ബിജെപി അധികാരത്തിലെത്തിയത് മുതല്‍ ഭരണഘടന പദവികള്‍ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും എഐസിസി വക്താവ് പവന്‍ ഖേര പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിദ്ധരാമയ്യയും പ്രതികരിച്ചു. എന്നാല്‍ ഗവര്‍ണറുടേത് ശരിയായ നടപടിയാണെന്നും നാലായിരം കോടി രൂപയുടെ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണെന്നും ബി ജെ പി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.



◾ ഹരിയാനയില്‍ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച്  മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹരിയാനയില്‍  എസ്സി വിഭാഗത്തിന് സര്‍ക്കാര്‍ ജോലികളില്‍ 20 ശതമാനം സംവരണം മുഖ്യമന്ത്രി പ്രഖ്യാപിച്ചു . മന്ത്രിസഭ യോഗത്തിലെ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. വിഷയത്തില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.


◾ ഹരിയാണയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിക്ക്  വന്‍ തിരിച്ചടി നല്‍കി നാല് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. ഈശ്വര്‍ സിങ്ങ്, രാംകരണ്‍ കാല, ദേവേന്ദ്ര ബബ്ലി, അനൂപ് ധനക് എന്നിവര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും രാജിവെച്ചു.


*ശുഭദിനം*

*കവിത കണ്ണന്‍*

വളരെ ക്ഷീണിതനായാണ് വിറകുവെട്ടുകാരന്‍ ആ മരച്ചുവട്ടില്‍ കിടന്നുറങ്ങിയത്.  കുറച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ മുഖത്തേക്ക് വെയിലടിക്കാന്‍ തുടങ്ങി.  ഇത് കണ്ട് ഒരു അരയന്നം ചിറകുവിരിച്ച് അയാളുടെ മുഖത്തേക്ക് വരുന്ന വെയിലിനെ തടഞ്ഞു.  കുറച്ച് നേരം കഴിഞ്ഞ് ഒരു കാക്ക താഴത്തെകൊമ്പില്‍ വന്നിരുന്നു . അത് വിറകുവെട്ടുകാരന്റെ മുഖത്ത് കാഷ്ഠിച്ചശേഷം പറന്നുപോയി.  കണ്ണ്തുറന്ന വിറകുവെട്ടുകാരന്‍ കാണുന്നത് അരയന്നത്തെയാണ്.  അയാള്‍ അതിനെ അമ്പെയ്തുവീഴ്ത്തി.  മരണത്തോട് മല്ലടിക്കുന്നതിനിടയില്‍ അരയന്നം ചോദിച്ചു:  ഞാന്‍ നിങ്ങള്‍ക്ക് തണലേകുകയാണ് ചെയ്തത്.  ആ കാക്കയാണ് കാഷ്ഠിച്ചത്.  പിന്നെന്തിനാണ് എന്നെ മുറിവേല്‍പ്പിച്ചത്?  അയാള്‍ പറഞ്ഞു:  കാക്കവന്നയുടനെ പറന്നുപോകാതിരുന്നതാണ് നീ ചെയ്ത തെറ്റ്... !  ഒരു ആപ്പിള്‍ കേടായാല്‍ അത് ആ കൂടയില്‍ നിന്നും എടുത്തുമാറ്റണം.  അല്ലെങ്കില്‍ അത് മറ്റുള്ളവയെ കൂടി  നശിപ്പിക്കും.  എടുത്തമാറ്റാന്‍ ആളില്ലെങ്കില്‍ രക്ഷപ്പെടാന്‍ ആഗ്രഹമുളളവര്‍ സ്വയം മാറണം.  നന്മയുടെ കാര്യത്തിലും മുന്‍വിധി പാടില്ല.  സഹചാരികളെല്ലാം സുകൃതം ചെയ്യുന്നവരോ സന്മനസ്സുളളവരോ ആകണമെന്നില്ല.  ഓരോരുത്തരും തങ്ങളുടേതായ പെരുമാറ്റശൈലിയുമായാണ് ജീവിക്കുന്നത്.  അവയില്‍ ഉപയോഗപ്രദമായവയും ഉപദ്രവാത്മകമായവയും ഉണ്ടാകും.   സ്വന്തം യാത്രകള്‍ക്കുപകരിക്കുന്നവയെ സ്വീകരിക്കാനും അല്ലാത്തവയെ തിരസ്‌കരിക്കാനുമുളള സാമാന്യ ബോധമാണ് ഓരോ യാത്രയുടേയും തുടര്‍ച്ച തീരുമാനിക്കുന്നത്.  ചെയ്ത കാര്യങ്ങള്‍ മാത്രമല്ല, ചെയ്യാതിരിക്കുന്ന കാര്യങ്ങളും  മനസ്സമാധാനം നഷ്ടപ്പെടുത്തുന്നവയെയും ആരോഗ്യം നശിപ്പിക്കുന്നവയെയും നിഷേധിക്കാത്തതും അബദ്ധങ്ങള്‍ തന്നെയാണ്.  നിരീക്ഷണബുദ്ധിയോടെ അവയെ സമീപിക്കുക മാത്രമാണ് പരിഹാരം.  -ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post