o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 


2022 | ഡിസംബർ 25 | ഞായർ | 1198 |  ധനു 10 | ഉത്രാടം 


◾ബഫര്‍ സോണില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലം ജനുവരി അഞ്ചിനു സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. കേരളം നല്‍കിയ പുനപരിശോധനാ ഹര്‍ജി 11 നാണു സുപ്രീം കോടതി പരിഗണിക്കുന്നതെങ്കിലും അതിനു മുമ്പേ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടും അതിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ നടത്തുന്ന സര്‍വേയും അടക്കമുള്ള വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. മരങ്ങള്‍ മറച്ചതിനാല്‍ ഉപഗ്രഹ സര്‍വേയില്‍ വീടുകളും കെട്ടിടങ്ങളും കാണാനായിട്ടില്ലെന്നും ഈ ന്യൂനത പരിഹരിക്കാനുള്ള സര്‍വേയ്ക്കും ജിയോ ടാഗിംഗിനും സാവകാശം വേണമെന്നും കേരളം ആവശ്യപ്പെടും.


◾നെല്ല് സംഭരിച്ചതിനു കര്‍ഷകര്‍ക്കു നല്‍കാനുള്ള 272 കോടി രൂപ അനുവദിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായി ലഭിച്ച തുക തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആകെ 484 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതില്‍ 178.75 കോടി രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു.


◾കണ്ണൂരില്‍ നേതാക്കള്‍ തമ്മില്‍ സാമ്പത്തിക ആരോപണങ്ങളോടെ നടത്തിയ പോര്‍വിളി സിപിഎമ്മിനു തലവേദനയായി. മോറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇ.പി. ജയരാജന്റെ ഇടപാടുകള്‍ക്കെതിരേ പി. ജയരാജന്‍ ഉന്നയിച്ച ആരോപണം വിവാദമായിരിക്കുകയാണ്. റിസോര്‍ട്ടിന്റെ  സ്ഥാപക ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഇ.പി ജയരാജന്റെ മകന്‍ ജയ്സണ്‍. കുന്നിടിച്ചു റിസോട്ട് നിര്‍മിച്ചതിനെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തനിക്ക് റിസോട്ടുമായി ഒരു ബന്ധവുമില്ലെന്നും തലശ്ശേരിയിലെ വ്യവസായി രമേഷ് കുമാറിന്റെ റിസോര്‍ട്ടാണെന്നുമാണ് ഇ.പി. ജയരാജന്‍ വിശദീകരിച്ചത്.


◾തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയമിച്ചു. പോലീസ് അന്വേഷണം ഒതുക്കുകയും ബിജെപി ഹര്‍ത്താല്‍ അടക്കം ശക്തമായ സമരത്തിനും ആഹ്വാനം ചെയ്തിരിക്കേയാണ് സിപിഎം അന്വേഷണം. സി ജയന്‍ ബാബു, ഡി കെ മുരളി, ആര്‍ രാമു എന്നിവര്‍ അടങ്ങിയ കമ്മീഷന്‍  കത്ത് വിവാദം അന്വേഷിക്കും.


◾വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി  പെരുമാറിയെന്നു പരാതി ഉയര്‍ന്ന നേമത്തെ ഡിവൈഎഫ്ഐ നേതാവ് കെ.കെ. അഭിജിത്തിനു സിപിഎമ്മില്‍നിന്നു സസ്പെന്‍ഡു ചെയ്തു. കഴിഞ്ഞ ദിവസം തരംതാഴ്ത്തപ്പെട്ട അഭിജിത്ത് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. എസ്എഫ്ഐ നേതാവാകാന്‍ പ്രായം കുറച്ച് പറയാന്‍ ഉപദേശിച്ചെന്ന ആരോപണം ആനാവൂര്‍ നാഗപ്പന്‍  തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂര്‍ പ്രതികരിച്ചു.


◾സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ഇനി ശനിയാഴ്ച അവധി. നിലവില്‍ ആഴ്ചയില്‍ ആറു ദിവസങ്ങളിലും വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ അധ്യയനം നടന്നിരുന്നു.


◾പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ വീണ്ടും അറസ്റ്റ്. മുഹമ്മദ് ഹക്കീം എന്നയാളെയാണ് ഗൂഢാലോചനാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. കേസില്‍ ഇതുവരെ 43 പേര്‍ അറസ്റ്റിലായി.


◾സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം ഇന്നു ജന്മനാടായ പാലക്കാട് മാത്തൂരില്‍ എത്തിക്കും. ഗാങ്ടോക്കില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍  വൈശാഖിന്റെ വീട്ടിലെത്തി.  ചുങ്കമന്നം എയുപി സ്‌കൂളിലാണ് പൊതുദര്‍ശനത്തിനു വയ്ക്കുക.


◾സമൂഹത്തിലെ ജീര്‍ണതകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരസ്‌കരിക്കണമെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവന്‍.  പൊതുസമൂഹത്തിനു മുന്നില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു മികവാര്‍ന്ന വ്യക്തിത്വവും ഉന്നതമായ മൂല്യബോധവും  സ്വീകാര്യതയും വേണം. വിജയരാഘവന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും ഗുണദോഷിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേ അനധികൃത പണസമ്പാദനം, മദ്യപാനം, പീഡനം തുടങ്ങിയ ആരോപണങ്ങളും കേസുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പ്രതികരണം.


◾തന്നെ ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കം ചെയ്തുകൊണ്ടു നിയമസഭ പാസാക്കിയ ബില്‍ കണ്ടിട്ടില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിലെ ഉള്ളടക്കം പഠിക്കാതെ അഭിപ്രായം പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്‍ മൂന്നു ദിവസം മുമ്പ് രാജ്ഭവനില്‍ എത്തിച്ചെന്നാണു പൊതുഭരണ വകുപ്പു പറയുന്നത്.


◾പിഴവുമൂലം എക്കൗണ്ടില്‍ എത്തിയ രണ്ടര കോടി രൂപ ആഘോഷമായി ധൂര്‍ത്തടിച്ച രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയില്‍. തൃശൂര്‍ വെളുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളുടെ പുതുതലമുറ ബാങ്ക് എക്കൗണ്ടില്‍ 2.44 കോടി രൂപയാണ് എത്തിയത്. മറ്റൊരു ബാങ്കുമായി ലയന പ്രക്രിയ പുരോഗമിക്കുന്നതിനിടെ അബദ്ധത്തില്‍ യുവാക്കളുടെ അക്കൗണ്ടിലേക്കുപോയ പണം വീണ്ടെടുക്കാന്‍ നല്‍കിയ പരാതിയിലാണു യുവാക്കള്‍ കസ്റ്റഡിയിലായത്. കടബാധ്യതകള്‍ തീര്‍ക്കാനും വിലകൂടിയ ഫോണുകള്‍ വാങ്ങാനും ക്രിപ്റ്റോ കറന്‍സി ഇടപാടിനുള്ള നിക്ഷേപത്തിനും മറ്റുമായി 171 ഇടപാടുകള്‍ നടത്തിയെന്നാണു പോലീസ് കണ്ടെത്തിയിരിക്കുന്നത്. അനര്‍ഹമായ പണം അക്കൗണ്ടില്‍ എത്തിയാല്‍ ബാങ്ക് മേധാവികളെ അറിയിക്കണമെന്നു പോലീസ്.


◾സിപിഎം തിരുവനന്തപുരം ജില്ലാ  സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. പ്രായം കുറച്ചു പറയാന്‍ നിര്‍ദേശിച്ചെന്ന എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. അഭിജിത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് ആവശ്യം.


◾മലയാറ്റൂരില്‍ മണപ്പാട്ട് ചിറയിലേക്കു നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഇടുക്കി സ്വദേശികളായ മൂന്നുമുകളേല്‍ വീട്ടില്‍ ബിനു (41), പീരുമേട് കല്ലറത്തില്‍ വീട്ടില്‍ ശ്രീനിവാസന്‍ (42) എന്നിവരാണു മരിച്ചത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.  


◾മുതലാളി ചമഞ്ഞ് ജ്വല്ലറികളില്‍നിന്നു സ്വര്‍ണകോയിനുകള്‍ തട്ടിയെടുത്ത വിരുതന്‍ തൃശൂരില്‍ പിടിയില്‍. കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയില്‍ വീട്ടില്‍ റാഹില്‍ (28) ആണ് പിടിയിലായത്. ജ്വല്ലറികളിലേക്കു ഫോണില്‍ ചെയ്ത് വലിയ കമ്പനിയുടെ എംഡിയാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ജീവനക്കാര്‍ക്കു സമ്മാനമായി നല്‍കാന്‍ ഒരോ പവന്‍ വീതമുള്ള സ്വര്‍ണകോയിനുകള്‍ ഓര്‍ഡര്‍ ചെയ്യും. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് അവ എത്തിക്കാന്‍ ആവശ്യപ്പെട്ട് കോയിനുകള്‍ തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി.


◾കുര്‍ബാന തര്‍ക്കത്തില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് ആരോപിച്ച് ജനാഭിമുഖ കുര്‍ബാന പക്ഷക്കാര്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. വൈദികരടക്കമുള്ള നൂറോളം പ്രതിഷേധക്കാര്‍ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു.


◾തിരുവനന്തപുരം തിരുവല്ലത്ത് 82 കാരിയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിരുവല്ലം പുഞ്ചക്കരി തിരുവഴിമുക്ക് സൗമ്യ കോട്ടേജില്‍ ടി.സി ജഗദമ്മ (82) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവായ ബാലാനന്ദനെ (87) തിരുവല്ലം പൊലീസ് പിടികൂടിയിരുന്നു.


◾കൊയിലാണ്ടിയില്‍ പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മയുടെ അച്ഛന്‍ അറസ്റ്റിലായി. കൊയിലാണ്ടി കാപ്പാട് സ്വദേശിയായ അറുപത്തിരണ്ടുകാരനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.


◾ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ ക്രിസ്തുവിന്റെ മനുഷ്യസ്നേഹം പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയില്‍ സമാധാനസന്ദേശം പകര്‍ന്നുമുള്ള ക്രിസ്മസ് സമൂഹത്തില്‍ ഒരുമയും കൂട്ടായ്മയും വളര്‍ത്തട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.


◾തിരുവനന്തപുരത്ത് ലുലു മാളിലെ ക്രിസ്മസ് പാപ്പമാര്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍. 163 പേരാണ് സാന്താക്ലോസുമാരായി സംഘനൃത്തം ചെയ്തു റിക്കാര്‍ഡിട്ടത്.


◾സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ ചാടി യുവതി ലോറി കയറി മരിച്ച സംഭവത്തില്‍ ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിനോജ് കുമാറിനെതിരെ കേസെടുത്തതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ലോറി ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു. കോട്ടൂളിയില്‍ 2019 ഓഗസ്റ്റിലാണ് അപകടമുണ്ടായത്.

മരിച്ച യുവതിയുടെ ഭര്‍ത്താവ് കെ.സി.അനൂപ് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്റെ ഉത്തരവനുസരിച്ചാണു കേസ്.


◾പാലക്കാട് വണ്ടാഴിയില്‍ അയ്യപ്പന്‍ വിളക്കിനിടെ ആനയിടഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്ക്. ചന്ദനാംപറമ്പ് അയ്യപ്പന്‍വിളക്കിന്റെ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെയാണ് ആനയിടഞ്ഞത്. ചിറക്കല്‍ ശബരിനാഥന്‍ എന്ന ആനയാണ് രാത്രി ഒമ്പതരയോടെ ഇടഞ്ഞത്.


◾നടന്‍ ഗോവിന്ദന്‍ കുട്ടിക്കെതിരായ ബലാത്സംഗ കേസ് ഒതുക്കാന്‍ സമ്മര്‍ദമെന്ന ആരോപണവുമായി അതിജീവിത. എറണാകുളം സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനരയായ യുവതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നടന്‍ ഗോവിന്ദന്‍ കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് ബലാത്സംഗ പരാതി നല്‍കിയത്.


◾മാണി സി കാപ്പന്‍ എംഎല്‍എയുടെ ഡ്രൈവര്‍ രാഹുല്‍ മരിച്ച ഏറ്റുമാനൂരിലെ വാഹനാപകടത്തില്‍ കാറില്‍നിന്ന്  എംഡിഎംഎ കണ്ടെടുത്തു. അഞ്ചു മില്ലി ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. രാഹുലിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ നിലവില്‍ പരിക്കേറ്റ് ചികിത്സയിലാണ്.


◾ഇടുക്കിയിലെ തടിയമ്പാടിനു സമീപം ആംബുലന്‍സിനുള്ളില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ചെറുതോണി സ്വദേശി കഥളിക്കുന്നേല്‍ കുട്ടപ്പന്‍ എന്ന ലിസണ്‍ ആണ്  പിടിയിലായത്.


◾കേന്ദ്രത്തില്‍ ഭരണത്തിലുള്ളത് മോദി സര്‍ക്കാരല്ലെന്നും അംബാനി - അദാനി സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചെങ്കോട്ടയില്‍ ഭാരത് ജോഡോ യാത്ര സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ബാങ്കുകള്‍ വായ്പ നല്‍കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. സോണിയാ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനും ഇന്നലെ യാത്രയില്‍ ചേര്‍ന്നു.


◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഒമ്പതു ദിവസത്തേക്കു നിര്‍ത്തിവച്ചു. ഇനി ജനുവരി മൂന്നിനാണു യാത്ര പുനരാരംഭിക്കുക.


◾ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക് ഫേസ് ബുക്ക് പോസ്റ്റില്‍. പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.


◾ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ട്രോംഗ് റൂമിലേക്കു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍നിന്നു തുരങ്കമുണ്ടാക്കി കവര്‍ച്ചാ സംഘം ഒരു കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു. ഗ്യസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്തത്. പത്തടി നീളമുള്ള തുരങ്കത്തിലൂടെയാണ് കവര്‍ച്ചാ സംഘം അകത്തു പ്രവേശിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.


◾അമേരിക്കയില്‍ അതിശൈത്യത്തെ തുടര്‍ന്നുള്ള ശീത കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 19 ആയി. രണ്ടു കോടിയോളം പേരെ ഇതുവരെ ശൈത്യം ബാധിച്ചു. വൈദ്യുതി വിതരണം താറുമാറായതോടെ 15 ലക്ഷത്തോളം വീടുകള്‍ ഇരുട്ടിലാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കി.


◾ടെലിവിഷന്‍ താരം മേക്കപ്പ് റൂമില്‍ ജീവനൊടുക്കി. നടി തുനിഷ ശര്‍മ്മയാണ് മേക്കപ്പ് റൂമില്‍ തൂങ്ങി മരിച്ചത്. 20 വയസായിരുന്നു.


◾വിമാനത്തിന്റെ വീല്‍ ബേയില്‍ മരിച്ച നിലയില്‍ ഒരാള്‍. ഗാംബിയയില്‍നിന്ന് ബ്രിട്ടനിലേക്ക് വന്ന ടിയുഐ എയര്‍വേയ്‌സിന്റെ ജെറ്റിലാണു പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.


◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകളെടുത്ത് വെബ് സൈറ്റിലൂടെ അപ് ലോഡ് ചെയ്ത കുറ്റവാളിയെ സ്പാനിഷ് പോലീസ് പിടികൂടി. ന്യൂസിലാന്‍ഡുകാരനായ മൈക്കിള്‍ ജയിംസ് പ്രാറ്റ് എന്നയാളാണ് പിടിയിലായത്. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇയാളെ തെരഞ്ഞുവരികയായിരുന്നു. സ്പെയിനില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.


◾ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയിക്കാന്‍ 145 റണ്‍സ് വേണമായിരുന്ന ഇന്ത്യ പതറുന്നു. 45 റണ്‍സ് നേടുന്നതിനിടയില്‍ ഇന്ത്യയുടെ നാല് വിലപ്പെട്ട വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ആറ് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനി 100 റണ്‍സ് കൂടി വേണം. ഇന്നലെ രണ്ടാമിന്നിംഗ്സില്‍ ബംഗ്ലാദേശ് 231 റണ്‍സിന് പുറത്തായതോടെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 145 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ രണ്ടാമിന്നിംഗ്സ് ആരംഭിച്ച ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്ത് പ്രതിസന്ധിയിലാക്കിയത് ബംഗ്ലാദേശിന്റെ മെഹിദി ഹസനാണ്.


◾ഓഹരിവിപണിയിലെ ലിസ്റ്റിംഗിന് മുന്നോടിയായി പ്രധാന കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഫോണ്‍പേ പൂര്‍ണമായി വേര്‍പെട്ടു. ഈ ഇടപാടിന്റെ ഭാഗമായി, നിലവിലുള്ള ഫ്‌ളിപ്കാര്‍ട്ട് സിംഗപ്പൂരും ഫോണ്‍പേ സിംഗപ്പൂര്‍ ഓഹരി ഉടമകളും ഫോണ്‍പേ ഇന്ത്യയില്‍ നേരിട്ട് ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2016 ലാണ് ഫോണ്‍പേ ഗ്രൂപ്പ് ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് ഏറ്റെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമിനുള്ള എല്ലാ സൗകര്യങ്ങളോടും കൂടി ഗൂഗിള്‍ പേയ്‌ക്കൊപ്പം ഉയരാന്‍ ഇത് ഫ്‌ളിപ്കാര്‍ട്ടിന് സഹായകമായി. 400 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട് കമ്പനിക്ക്. നാലില്‍ ഒരു ഇന്ത്യക്കാരന്‍ ഇപ്പോള്‍ ഫോണ്‍ പേ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പണമിടപാടുകള്‍ക്ക് പുറമെ ബില്‍ പേമെന്റ്, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ്, വെല്‍ത്ത് ബ്രോക്കിംഗ് സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇരു കമ്പനികളും വേര്‍പിരിയുന്നത് വ്യത്യസ്ത ബിസിനസുകളുടെ വളര്‍ച്ചയ്ക്കാണ്. എന്നിരുന്നാലും, രണ്ട് ബിസിനസ്സുകളുടെയും ഭൂരിഭാഗം ഓഹരി ഉടമയായി വാള്‍മാര്‍ട്ട് തുടരും. 2020 ഡിസംബറില്‍ കമ്പനികള്‍ ഇതിനെ കുറിച്ച് സൂചന നല്‍കുകയും ചെയ്തിരുന്നു.


◾പേര് വിവാദങ്ങള്‍ക്കിടെ 'ഹിഗ്വിറ്റ' സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ജനുവരി ആദ്യ ആഴ്ച തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. ഫിലിം ചേംബറിന്റെ കത്ത് ഇല്ലാതെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം സംവിധായകന്‍ ഹേമന്ദ് ജി. നായര്‍ അംഗീകരിച്ചിരുന്നില്ല. എന്‍.എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മില്‍ ബന്ധമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ചിത്രത്തിന് ഫിലിം ചേംബര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെയാണ് സിനിമ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹിഗ്വിറ്റ. ഹേമന്ദ് ജി നായര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിനീത് കുമാര്‍, മാമുക്കോയ, അബു സലിം തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.


◾വിജയ് സേതുപതി,കത്രീന കൈഫ് എന്നിവര്‍ നായികാനായകന്മാരായി എത്തുന്ന മെറി ക്രിസ്മസിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്നതുപോലെ ക്രിസ്മസിന് ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ആരാധകര്‍ക്ക് സമ്മാനമെന്നോണം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് താരങ്ങള്‍. 'ഉടന്‍ എത്തും' എന്ന അടിക്കുറിപ്പോടെയാണ് ആരാധകരുടെ സ്വന്തം മക്കള്‍ സെല്‍വന്‍ പോസ്റ്റര്‍ പങ്കുവച്ചത്. സിനിമ ക്രിസ്മസിന് റീലീസ് ചെയ്യാനായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. എന്നാലൊരു ട്വിസ്റ്റ് ഉണ്ട്. ഉടന്‍ തിയേറ്ററില്‍ കാണാമെന്നാണ് ബോളിവുഡ് സൂപ്പര്‍താരം കത്രീന കൈഫ് കുറിച്ചത്. ആന്ധാദുന്‍, ബദ്‌ലാപൂര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ശ്രീറാം രാഘവനാണ് മെറി ക്രിസ്മസിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രമേശ് തൗരാണി, സഞ്ജയ് റോട്രെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹിന്ദി, തമിഴ് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ചിത്രം 2023ല്‍ തിയേറ്ററുകളിലെത്തും.


◾ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ടിയാഗോ ഇവിയുടെ വില വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ വില്‍പ്പനയ്ക്ക് എത്തുമ്പോള്‍ പുതിയ വില നടപ്പിലാക്കുമെന്നാണ് ടാറ്റ മോട്ടോര്‍സ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇവിയുടെ വില ഏകദേശം 30,000 രൂപ മുതല്‍ 35,000 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ തുക ജനുവരിയില്‍ ആയിരിക്കും പുറത്തുവിടുക. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയപ്പോള്‍ ടാറ്റ ടിയാഗോ ഇവിയുടെ വില 8.49 ലക്ഷം മുതല്‍ 11.49 ലക്ഷം രൂപ വരെയായിരുന്നു. ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് മാത്രമേ പ്രാരംഭ വിലകള്‍ സാധുതയുള്ളൂവെന്ന് ടാറ്റ മോട്ടോര്‍സ് വാഹനത്തിന്റെ ലോഞ്ച് സമയത്ത് പറഞ്ഞിരുന്നു. ബുക്കിംഗ് തുടങ്ങി മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ഈ ഓഫര്‍ പിന്നീട് ആദ്യത്തെ 20,000 ഉപഭോക്താക്കള്‍ക്കും ടാറ്റ നീട്ടി. ബാറ്ററി വില 30-35 ശതമാനം വര്‍ദ്ധിച്ചതും വില പരിഷ്‌ക്കാരത്തിന്റെ മറ്റൊരു കാരണമായി. ഇന്ത്യയിലെ ഏറ്റവും ന്യായമായ വിലയുള്ള ഇലക്ട്രിക് വാഹനമാണ് ടിയാഗോ ഇവി.

Post a Comment

Previous Post Next Post