മദ്യവും പുകയിലയും ലഹരി വസ്തുക്കളല്ലേ?
മാഹി: ലഹരിവിമുക്ത മയ്യഴി എന്ന മുദ്രാവാക്യമുയർത്തി മനുഷ്യചങ്ങല തീർക്കുകയും, ചൊല്ലിയ പ്രതിജ്ഞയിൽ സർക്കാരിൻ്റെ അംഗീകാരമില്ലാത്ത ലഹരി വസ്തുക്കൾക്കെതിരെ മാത്രം വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്ത മയ്യഴി ഭരണകൂടത്തിൻ്റെ നടപടിയിൽ ജനശബ്ദം മാഹി ശക്തമായി പ്രതിഷേധിച്ചു.കാൻസർ രോഗത്തിന് പ്രധാന കാരണമെന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയ പുകയില ഉൽപ്പന്നങ്ങളും, കരൾ രോഗകാരണമായ പലതരം മദ്യവും ലഹരി വസ്തുക്കളുടെ പട്ടികയിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് എങ്ങിനെ മയ്യഴിയെലഹരി മുക്തമാക്കാനാവുമെന്ന് ജനശബ്ദം മാഹി പ്രസിഡണ്ട് ചാലക്കര പുരുഷുവും, ആക്ടിങ്ങ് സെക്രട്ടരി സുരേഷ് പന്തക്കലും ചോദിച്ചു. ലഹരി എന്ന വാക്കിൻ്റെ നിർവചനം സർക്കാർ വ്യക്തമാക്കണമെന്നും, വരും തലമുറക്ക് തെറ്റായ സന്ദേശം നൽകുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും അവർ ചൂണ്ടിക്കാട്ടി. ആരോഗ്യത്തിന് ഹാനികരമെന്ന് സർക്കാർ തന്നെ പരസ്യപ്പെടുത്തുന്ന ഇത്തരം ലഹരി വസ്തുക്കളെ എങ്ങിനെയാണ് മയ്യഴി ഭരണകൂടം ലഹരി വസ്തുക്കളുടെ പട്ടികക്ക് പുറത്ത് നിർത്തിയതെന്ന് പ്രതിജ്ഞ ഏറ്റുചൊല്ലാൻ വിധിക്കപ്പെട്ട പൊതു സമുഹത്തോട് വ്യക്തമാക്കണമെന്നും ജനശബ്ദം ആവശ്യപ്പെട്ടു.

Post a Comment