മാഹിയിലെ കൊലപാതകശ്രമം: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു
മാഹി: സുഹൃത്തിനെ മദ്യലഹരിയിൽ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. മാഹിയിൽ മത്സ്യത്തൊഴിലാളിയായിരുന്ന തമിഴ് നാട് തൂത്തുക്കുടി സ്വദേശി സേവ്യർ എന്ന കടവുൾ (71) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ച് മുങ്ങിയ പ്രതിയെ തൂത്തുക്കുടിയിലെ വീട്ടിൽ നിന്നാണ് മാഹി സി.ഐ. എ. ശേഖറിൻ്റെ നിർദേശമനുസരിച്ച് ഹെഡ് കോൺസ്റ്റബിൾമാരായ വിനിലേഷ്, രജിത്ത് എന്നിവർ അറസ്റ്റ് ചെയ്തത്. മാഹി കോടതി പുറപ്പെടുവിച്ച വാറൻ്റിനെ തുടർന്നാണ് അറസ്റ്റ്. 2015 നവമ്പർ 15ന് ഉച്ചയോടെ മാഹി പുഴയോര നടപ്പാതയിൽ ലേ കഫെക്ക് സമീപമാണ് കൊലപാതകശ്രമം നടന്നത്. സുഹൃത്തുക്കളായ തമിഴ്നാട് കടലൂർ സ്വദേശി രാജപ്പൻ, നാഗപട്ടണം സ്വദേശി ശേഖർ (50) എന്നിവരോടൊപ്പം സേവ്യർ പുഴയോര നടപ്പാതയിൽ ഇരിക്കുമ്പോഴാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന സേവ്യർ, ശേഖറിനെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശേഖറിനെ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ രക്ഷപ്പെടുത്താനായി. രാജപ്പൻ്റെ പരാതിയിൽ അന്നത്തെ മാഹി എസ്.ഐ. മുരുകാനന്ദനാണ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. മാഹി സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ എസ്.മഹാലക്ഷ്മി 16 മാസത്തെ തടവിന് ശിക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി എ.പി.പി. പി.കെ.വത്സരാജാണ് ഹാജരായത്.

Post a Comment