സായാഹ്‌ന വാർത്തകൾ
◼️അഞ്ചില്‍ നാലിടത്തും ബിജെപിക്കു തുടര്‍ഭരണം. കോണ്‍ഗ്രസിനു തകര്‍ച്ച. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലാണു ബിജെപിക്കു തുടര്‍ഭരണം. പഞ്ചാബിലെ കോണ്‍ഗ്രസ് ഭരണം തുത്തെറിഞ്ഞ് ആം ആദ്മി പാര്‍ട്ടി. എക്സിറ്റ് പോള്‍ ഫലങ്ങളെ തകിടം മറിച്ചുകൊണ്ടാണ് ബിജെപി മുന്നേറ്റം നടത്തിയത്.
◼️ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രണ്ടാമൂഴം. 403 അംഗ നിയമസഭയില്‍ 275 ലേറെ സീറ്റുകളുമായാണു ബിജെപിയുടെ മുന്നേറ്റം. തൊട്ടുപിറകിലുള്ള അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് 120 സീറ്റിലാണു ലീഡ്. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി നാലു സീറ്റിലേക്കൊതുങ്ങി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പടയോട്ടം നടത്തിയ കോണ്‍ഗ്രസ് വെറും രണ്ടു സീറ്റുകളിലേക്കു തകര്‍ന്നു.
◼️പഞ്ചാബില്‍ അധികാര വടംവലിയും കലഹവുമായി കഴിഞ്ഞിരുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ പുറത്താക്കി. 117 അംഗ നിയമസഭയില്‍ 90 ലേറെ സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി മുന്നേറിയത്. ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയാകും. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് വെറും 17 സീറ്റിലായി ഒതുങ്ങി. ബിജെപിക്ക് ആറു സീറ്റു മാത്രം. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി മല്‍സരിച്ച രണ്ടിടത്തും പിറകിലാണ്. പിസിസി പ്രസിഡന്റ് നവ്ജ്യോത് സിംഗ് സിദ്ദുവും പിറകില്‍തന്നെ. കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ച മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനേയും വോട്ടര്‍മാര്‍ തുണച്ചില്ല.
◼️തൂക്കുസഭയ്ക്കു സാധ്യതയെന്ന എക്സിറ്റ് പോള്‍ ഫലപ്രവചങ്ങളുണ്ടായ ഉത്തരാഖണ്ഡില്‍ ബിജെപി 48 സീറ്റുമായി ഭൂരിപക്ഷത്തിലേക്ക്. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 18 സീറ്റുകളിലാണു ലീഡ്. ഉത്തരാഖണ്ഡിലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന ധാമി പിറകിലാണ്. 60 അംഗ മണിപ്പൂര്‍ നിയമസഭയിലേക്ക് ബിജെപി 31 അംഗങ്ങളുമായി മുന്നേറുകയാണ്. കോണ്‍ഗ്രസ് ഏഴു സീറ്റിലും എന്‍പിപി ഒമ്പതു സീറ്റിലുമാണു ലീഡ് ചെയ്യുന്നത്. നാല്‍പതംഗ ഗോവ നിയമസഭയില്‍ 19 സീറ്റുമായി ബിജെപിതന്നെ മുന്നില്‍. കോണ്‍ഗ്രസിന് 11 അംഗങ്ങളുടെ ലീഡ്. ടിഎംസി മൂന്നു സീറ്റിലും മറ്റുള്ളവര്‍ ആറു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
◼️ഉത്തര്‍പ്രദേശില്‍ ബിജെപിയുടേയും യോഗി ആദിത്യനാഥിന്റേയും രണ്ടാമൂഴം രാജ്യത്തെ രാഷ്ട്രീയ ജനവികാരത്തിന്റെ സൂചകമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. ഹിന്ദി ഹൃദയഭൂമി എന്നറിയപ്പെടുന്ന യുപിയിലെ കാറ്റനുസരിച്ചാണ് രാജ്യത്തെ രാഷ്ട്രീയക്കാറ്റെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് തുടര്‍ഭരണവും മുഖ്യമന്ത്രിക്കു രണ്ടാമൂഴവും ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുശേഷം രാജ്യത്ത് ഉയര്‍ന്നുവരുന്ന നേതാവ് എന്ന നിലയിലേക്കാണ് യോഗി ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്.
◼️പഞ്ചാബില്‍ കോണ്‍ഗ്രസിനെ നിലപംപരിശാക്കി അട്ടിമറി വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്കു കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ പ്രാധാന്യം വര്‍ധിക്കും. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാള്‍ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തനായ നേതാവാകും.
◼️കലഹവും അധികാര വടംവലിയുംമൂലം തകര്‍ന്നടിഞ്ഞു എന്നതാണ് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ചിത്രം. വീണ്ടെടുക്കാന്‍ നേതാക്കള്‍ക്കു വളരെ പ്രയാസപ്പെടേണ്ടിവരും. എഐസിസി മുതല്‍ കീഴ്ഘടകങ്ങള്‍ വരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന നേതാക്കളോ പ്രവര്‍ത്തകരോ ഇല്ലാത്ത ആള്‍ക്കൂട്ടമായി മാറിയ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നത് ആയാസകരമാകും. പ്രത്യേകിച്ച് മൂന്നു വര്‍ഷത്തോളമായി എഐസിസിക്ക് പ്രസിഡന്റുപോലും ഇല്ലാത്ത അവസ്ഥയാണ്.
◼️സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ വിജയം. യോഗിയെ മുന്നില്‍ നിര്‍ത്തിയുള്ള വിജയം മോദിയുടെ പിന്‍ഗാമിയെ നിര്‍ണ്ണയിക്കുന്നതിലും പ്രധാനമാകും. ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തില്‍ ശക്തമാക്കും. കര്‍ഷകരോഷത്തെ മറികടന്ന വിജയമായാണ് ബിജെപിയുടെ വിലയിരുത്തല്‍. കര്‍ഷകസമരം അടക്കമുള്ളവ കോണ്‍ഗ്രസിന് അല്‍പംപോലും തുണയായില്ലെന്നാണ് മറ്റൊരു സുപ്രധാന വിലയിരുത്തല്‍.
◼️ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തിയെന്ന സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ആരോപണത്തിനു പിറേക വാരണാസിയില്‍ എഡിഎം അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇവിഎം നീക്കുന്നതിനിടയിലെ ചട്ടങ്ങള്‍ പാലിക്കാത്തതിന് വാരണാസി എഡിഎം നളിനി കാന്ത് സിംഗിനെ സസ്പെന്‍ഡ് ചെയ്തു.
◼️പഞ്ചാബ് കൈവിട്ടതോടെ കോണ്‍ഗ്രസ് ഭരണം രണ്ടു സംസ്ഥാനങ്ങളിലായി ഒതുങ്ങി. ഉത്തരാഖണ്ഡിലും ഗോവയിലും അധികാരത്തിലെത്താമെന്ന മോഹം തകര്‍ന്നു. രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ് കോണ്‍ഗ്രസ് ഭരണം. മുന്നണി സഖ്യത്തിന്റെ ഭാഗമായി ജാര്‍ക്കണ്ഡിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോണ്‍ഗ്രസിനു ഭരണ പങ്കാളിത്തമുണ്ട്.
◼️പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്ന ഭഗവന്ത് മാന്‍ ജനപ്രിയ ടെലിവിഷന്‍ സീരിയലില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നയാളാണ്. അഴിമതിക്കെതിരായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനപ്രീതി നേടി. യുക്രെയിന്റെ പ്രസിഡന്റായ വോളോഡിമിര്‍ സെലന്‍സ്‌കിയുടെതിനു സമാനമാണ് ഭഗവന്ത് മാനിന്റെ രാഷ്ട്രീയ പ്രവേശം.
◼️ജനവിധി ദൈവത്തിന്റെ തീരുമാനമാണെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദു. പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്ന് സിദ്ദു പറഞ്ഞു. ആം ആദ്മിക്ക് ആശംസകളെന്നും സിദ്ദു ട്വീറ്റ് ചെയ്തു.
◼️'ഞാന്‍ ഭയപ്പെടുന്നില്ല.' എന്ന രാഹുല്‍ഗാന്ധിയുടെ വാക്കുള്‍ ട്വിറ്റ് ചെയ്ത് എഐസിസി. കനത്ത പരാജയം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല. എന്നാല്‍ ഔദ്യോഗിക ട്വിറ്ററില്‍ വന്ന ട്വീറ്റാണ് കൗതുകം ഉയര്‍ത്തുന്നതായത്.
◼️ഞാന്‍ മാത്രമല്ല പ്രതീക്ഷ, നിങ്ങള്‍ ഓരോരുത്തരും പ്രതീക്ഷയാണെന്നും രാഹുല്‍ഗാന്ധി എംപി. അരിക്കോട് സുല്ലമുസലാം സയന്‍സ് കോളേജിലെ ഇന്ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. കേന്ദ്രം ഭരിക്കുന്നവര്‍ ഭീരുക്കളാണ്. ഡല്‍ഹിയിലെ അധികാരവിഭാഗം അവരെ തന്നെ ഭയപ്പെടുകയാണ്. ഈ ഭയത്തില്‍നിന്ന് ഒളിക്കാനാണ് അവര്‍ ജനങ്ങളെ ഭയപ്പെടുത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
◼️പ്രോവിഡന്റ് ഫണ്ടില്‍നിന്നു പണം അനുവദിക്കാന്‍ അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച പി എഫ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. ഗെയ്ന്‍ പി എഫ് സംസ്ഥാന നോഡല്‍ ഓഫീസര്‍ സി.ആര്‍. വിനോദാണ് കോട്ടയത്തെ ഹോട്ടല്‍മുറിയില്‍ പിടിയിലായത്. കോട്ടയം കോരത്തോടുള്ള അധ്യാപികയുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്.
◼️കൊച്ചിയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഏതു കോടതിയില്‍നിന്നാണ് ചോര്‍ന്നതെന്ന് അന്വേഷിക്കേണ്ടി വരുമെന്നു പ്രോസിക്യൂഷന്‍. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്കു കൈമാറി. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് മൂന്ന് കോടതികളില്‍ സൂക്ഷിച്ചിരുന്നു. ആലുവ, അങ്കമാലി മജിസ്ട്രേറ്റ് കോടതികളിലും, അഡീഷണല്‍ സെഷന്‍സ് കോടതിയിലുമായിട്ടായിരുന്നു ദൃശ്യം സൂക്ഷിച്ചിരുന്നത്.
◼️പ്രോവിഡന്റ് ഫണ്ടില്‍ അവകാശികളില്ലാതെ കിടക്കുന്ന തുകയില്‍നിന്ന് 100 കോടി രൂപ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ക്ഷേമനിധിയിലേക്ക് മാറ്റാനുള്ള നിര്‍ദേശവുമായി ഇ.പി.എഫ്. വെള്ളി, ശനി ദിവസങ്ങളില്‍ ഗോഹട്ടിയില്‍ ചേരുന്ന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2021-22 വര്‍ഷത്തേക്കുള്ള പലിശനിരക്ക് നിശ്ചയിക്കും. പെന്‍ഷന്‍ പദ്ധതി നവീകരിക്കുന്ന കാര്യവും പരിണഗനയിലുണ്ട്. കഴിഞ്ഞ വര്‍ഷം എട്ടര ശതമാനമായിരുന്നു പലിശ.
◼️സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ എംഡിഎംഎ മയക്കുമരുന്നുമായി പിടികൂടി. നഷീബ് എന്ന സിനിമ സീരിയല്‍ ജൂനിയര്‍ ആര്‍ടിസ്റ്റിനെയാണ് അറസ്റ്റ് ചെയ്തത്.
◼️ബസ് യാത്രയില്‍ സ്ത്രീകളുടെ പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിക്കുന്ന അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളില്‍പ്പെട്ട രണ്ടു യുവതികള്‍ പിടിയില്‍. കോയമ്പത്തൂര്‍ ഗാന്ധിപുരം, പുറമ്പോക്ക് സ്ഥലത്ത് താമസക്കാരായ കസ്തൂരി (30), ശാന്തി (35) എന്നിവരെയാണ് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് അറസ്റ്റ് ചെയ്തത്.
◼️കൊരട്ടി പാലമുറിയില്‍ യുവതിയെ മര്‍ദ്ദിച്ച് ഒളിവില്‍പോയ ഭര്‍തൃമാതാവിന്റെ ആണ്‍ സുഹൃത്ത് വി.ആര്‍ സത്യവാനെ പൊലീസ് പിടികൂടി. അതിരപ്പിളളിയില്‍ ഒളിവിലായിരുന്നു ഇയാള്‍. പരിക്കേറ്റ യുവതി കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
◼️കലൂരിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട ഒന്നരവയസുകാരി നോറയുടെ പിതാവ് സജീവും പ്രതി ബിനോയി ജോണും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നു പോലീസ്. സജീവും അമ്മ സിപ്സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്നും പൊലീസ് പറയുന്നു. സിപ്സി തന്നെ അടിമയെപ്പോലെ ഉപയോഗിക്കുന്നതിന്റെ വൈര്യമുണ്ടായിരുന്നെന്ന് പ്രതി ബിനോയി ഡിക്രൂസ് പോലീസിനോടു പറഞ്ഞു. പ്രതി ബിനോയ് എന്ന 24 കാരനെ കല്യാണം കഴിച്ചിട്ടുണ്ടെന്നാണ് അമ്മൂമ്മ സിപ്സി പറയുന്നത്. ബിനോയ് രണ്ടാനച്ഛനാണെന്നു സജീവും പറയുന്നു.
◼️കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമലയില്‍ യുവാവിനെയും പെണ്‍കുട്ടിയെയും ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി(15) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി ഗവണ്‍മെന്റ് വി.എച്ച്.എസ്.സി.സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. ഇരുവരും പ്രണയത്തിലായിരുന്നെന്നും ഇവര്‍ അകന്ന ബന്ധുക്കളാണെന്നും നാട്ടുകാര്‍ പറഞ്ഞു.
◼️നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണു മുഖ്യമന്ത്രിയുടെ പരാമര്‍ശം. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. തീരദേശ ഹൈവേയുടെ ഭാഗമാണ് വലിയഴീക്കല്‍ പാലം. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാലം. ഇതോടെ ഇരു ജില്ലകളിലുള്ളവര്‍ക്കും യാത്രയില്‍ 25 കിലോമീറ്റര്‍ ദൂരം കുറയും. അറബിക്കടലിന്റെ പൊഴിമുഖത്തിനു കുറുകെയാണ് പാലം നിര്‍മ്മിച്ചത്. 139.35 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച പാലത്തിന് 981 മീറ്റര്‍ നീളമുണ്ട്.
◼️മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് അന്തരിച്ചു. 81 വയസായിരുന്നു. കാലിഫോര്‍ണിയയിലുള്ള വീട്ടില്‍വച്ചായിരുന്നു അന്ത്യം. ഒട്ടേറെ വിഖ്യാത പുസ്തകങ്ങളുടെ രചയിതാവാണ്. അമേരിക്കയിലെയും യുകെയിലേയും വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
◼️സാമ്പത്തിക ഉപരോധങ്ങള്‍ക്ക് തിരിച്ചടിയായി എതിര്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് റഷ്യ. ഇപ്പോള്‍ നടക്കുന്നത് റഷ്യയ്ക്കെതിരെയുള്ള സാമ്പത്തിക യുദ്ധമാണെന്നും റഷ്യ ശക്തമായി തിരിച്ചടിച്ചാല്‍ പല രാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയില്ലെന്നും ക്രെംലിന്‍ പ്രതികരിച്ചു.
◼️റഷ്യക്കെതിരേ പോരാടാന്‍ ബഹുഭാഷാ പ്രാവീണ്യമുള്ള യോദ്ധാക്കളെ ആവശ്യമുണ്ടെന്ന് യുക്രെയിന്റെ പരസ്യം. പ്രതിദിനം രണ്ടായിരം ഡോളറാണ് ശമ്പളം. ബോണസും നല്‍കും. സ്വകാര്യ മിലിട്ടറി, സെക്യൂരിറ്റി മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായുള്ള 'സൈലന്റ് പ്രഫഷണല്‍സ്' എന്ന തൊഴില്‍ വെബ്‌സൈറ്റിലാണ് പരസ്യം.
◼️ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍ വിവാഹിതനായി. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ സുഹൃത്ത് ഇഷാനിയെയാണ് ചാഹര്‍ ജീവിത സഖിയാക്കിയത്.
◼️യുക്രൈന്‍-റഷ്യന്‍ ആക്രമണം ആരംഭിച്ചതോടെ ഇന്ത്യന്‍ ഗോതമ്പിന് വിദേശ വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നു. ഉക്രൈനില്‍ നിന്നുള്ള ഗോതമ്പ് ലോക വിപണിയില്‍ ബ്ലാക്ക് കടല്‍ മാര്‍ഗം എത്തുന്നത് തടസപ്പെട്ടതാണ് ഇന്ത്യന്‍ ഗോതമ്പിന് ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായത്. ആഗോള ഗോതമ്പ് കയറ്റുമതില്‍ റഷ്യ, യുക്രെയ്ന്‍ എന്നീ രാഷ്ട്രങ്ങളുടെ സംയോജിത പങ്ക് 23 ശതമാനമാണ്. ഉക്രൈന്‍ 22.5 ദശലക്ഷം ടണ്‍ ഗോതമ്പ് 2021-22 കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യ 2021 ജൂണ്‍ മുതല്‍ ഇതുവരെ 25.2 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തു. യുദ്ധം തുടരുന്നതിനാല്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഗോതമ്പ് വാങ്ങാന്‍ നിര്‍ബന്ധിതരുവുകയാണ്. യുദ്ധം ആരംഭിച്ചതിനു ശേഷം ആഭ്യന്തര വിപണയില്‍ ഗോതമ്പിന് ക്വിന്റലിന് 500 രൂപ വര്‍ധിച്ച് 2500 രൂപയായി. കയറ്റുമതി വര്‍ധനവ് ഉണ്ടായാല്‍ ആഭ്യന്തര വിപണിയില്‍ ഗോതമ്പിന് ഇനിയും വിലക്കയറ്റം ഉണ്ടാകുമെന്ന് ഗോതമ്പ് മില്ല് ഉടമകള്‍ ആശങ്കപ്പെടുന്നു.
◼️വില കുറഞ്ഞ സ്മാര്‍ട്ട് വാച്ചുകളിലൂടെ ശ്രദ്ധേയമായ നോയിസിനെ സ്വന്തമാക്കാന്‍ ടാറ്റയുടെ ടൈറ്റാന്‍ കോ. ലിമിറ്റഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 700-800 കോടി രൂപയ്ക്ക് നോയിസിന്റെ ഭൂരിപക്ഷ ഓഹരികള്‍ ടൈറ്റാന്‍ സ്വന്തമാക്കിയേക്കും. നിലവില്‍ ടൈറ്റാന്‍, ഫാസ്റ്റ്ട്രക്ക് ബ്രാന്‍ഡുകളില്‍ ടാറ്റ സ്മാര്‍ട്ട് വാച്ചുകള്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍ ബജറ്റ് സെഗ്മെന്റില്‍ സാന്നിധ്യമറിയിക്കാന്‍ ടാറ്റയ്ക്ക് ആയിട്ടില്ല. അതേ സമയം വെയറബിള്‍ ഡിവൈസ് വിഭാഗത്തില്‍ 27 ശതമാനം വിപണി വിഹിതവുമായി മുന്‍നിരയിലാണ് നോയിസ്. സ്മാര്‍ട്ട് വാച്ചുകള്‍ക്ക് പുറമെ ബ്ലൂടൂത്ത് ഹെഡ്സെറ്റ്, സ്പീക്കര്‍ തുടങ്ങിയവയും നോയിസ് പുറത്തിറക്കുന്നുണ്ട്.
◼️ഡെനിസ് വില്‍നാവിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ എപ്പിക് സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നു ഡ്യൂണ്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ഇന്ത്യയില്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി മാര്‍ച്ച് 25 ആണ്. ഇംഗ്ലീഷിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാ പതിപ്പുകള്‍ പ്രൈം വീഡിയോയില്‍ കാണാനാവും. ടിമോത്തെ ഷലമെയ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര് പോള്‍ അട്രെയ്ഡിസ് എന്നാണ്. 165 മില്യണ്‍ ഡോളര്‍ ബജറ്റില്‍ എത്തിയ ചിത്രം 400 മില്യണിലേറെ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍.
◼️വിദ്യാ ബാലന്‍ ചിത്രം 'ജല്‍സ' യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സുരേഷ് ത്രിവേണിയാണ് സംവിധാനം. വിദ്യാ ബാലന്‍ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ജല്‍സ' എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസാണ്. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ് കൗള്‍, ഇഖ്ബാല്‍ ഖാന്‍, ഷഫീന്‍ പട്ടേല്‍, സൂര്യ കസിഭാട്ല തുടങ്ങിയവും അഭിനയിക്കുന്നു. സുരേഷ് ത്രിവേണിയും വിദ്യാ ബാലനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം മാര്‍ച്ച് 18ന് റിലീസ് ചെയ്യും.
◼️ടൊയോട്ടയുടെ ഇന്ത്യയിലെ ഒരേയൊരു ഹാച്ച്ബാക്കാണ് ഗ്ലാന്‍സ. മാര്‍ച്ച് 15 ന് പുത്തന്‍ ടൊയോട്ട ഗ്ലാന്‍സയുടെ വില പ്രഖ്യാപനം നടക്കും. ഇപ്പോള്‍ പുതിയ ടൊയോട്ട ഗ്ലാന്‍സയുടെ ബുക്കിംഗ് ടൊയോട്ട ആരംഭിച്ചു. നാല് വേരിയന്റുകളില്‍ ആണ് വാഹനം എത്തുക. കളര്‍ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, ഗ്ലാന്‍സ അഞ്ച് ഷേഡുകളില്‍ ലഭ്യമാണ്. ചുവപ്പ്, നീല, ചാര, വെള്ള, സില്‍വര്‍ എന്നിവയാണവ. എന്നിരുന്നാലും ബലേനോയില്‍ അധികമായി വാഗ്ദാനം ചെയ്യുന്ന ബീജ് ഷേഡ് പുതിയ ഗ്ലാന്‍സയ്ക്ക് ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്ലാന്‍സയ്ക്ക് ഡ്യുവല്‍-ടോണ്‍ ബ്ലാക്ക്, ബീജ് ഇന്റീരിയര്‍ കളര്‍ സ്‌കീമും ഉണ്ടായിരിക്കും.
◼️ചലച്ചിത്രതാരം, ടെലിവിഷന്‍ അവതാരകന്‍, പൊതുപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുകേഷിനെപ്പോലെ അധികം പേരില്ല. ഒരേസമയം പലതരം അനുഭവങ്ങള്‍ക്കിടയില്‍ തകര്‍ത്താടിയ ജീവിതവേഷങ്ങള്‍. സിനിമയിലും പൊതുപ്രവര്‍ത്തനത്തിനിടയിലും കടന്നുപോയ അത്തരം ജീവിതസന്ദര്‍ഭങ്ങളിലെ രസകരവും ചിന്തോദ്ദീപകവുമായ കഥകള്‍ ഓര്‍ത്തെടുത്തവതരിപ്പിക്കുകയാണ് 'മുകേഷ് റീലോഡഡ്'. ഡിസി ബുക്സ്. വില 171 രൂപ.
◼️തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന കുഴപ്പങ്ങള്‍ ഹോര്‍മോണ്‍ അസുന്തലനം സൃഷ്ടിക്കുകയും പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. തൈറോയ്ഡ് അസന്തുലിതാവസ്ഥ മൂലം കണ്ണുകള്‍ക്ക് ഉണ്ടാകുന്ന കുഴപ്പമാണ് തൈറോയ്ഡ് കണ്ണുകള്‍ അഥവാ തൈറോയ്ഡ് ഐസ്. തൈറോയ്ഡ് നിര്‍ണയിക്കപ്പെട്ടവരിലാണ് പൊതുവേ തൈറോയ്ഡ് കണ്ണുകള്‍ കാണപ്പെടുന്നത്. എന്നാല്‍ ചിലരില്‍ തൈറോയ്ഡിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നായും കണ്ണുകളുടെ പ്രശ്നം പ്രത്യക്ഷപ്പെടാം. ശരീരത്തിന്റെ പ്രതിരോധ സംവിധാനം കണ്ണുകള്‍ക്ക് ചുറ്റുമുള്ള പേശികളെയും കോശസംയുക്തങ്ങളെയും ആക്രമിക്കുമ്പോഴാണ് തൈറോയ്ഡ് ഐസ് ഉണ്ടാകുന്നത്. കണ്ണിനു ചുറ്റുമുള്ള നേര്‍ത്ത കോശങ്ങളുടെ നീര്‍ക്കെട്ടിന് ഇത് കാരണമാകും. തുടര്‍ന്ന് കണ്ണുകള്‍ പുറത്തേക്ക് തള്ളി വരുന്നത് ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകം. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ കാഴ്ച നഷ്ടത്തിന് വരെ തൈറോയ്ഡ് ഐസ് കാരണമാകാം. തൈറോയ്ഡ് രോഗങ്ങള്‍ക്ക് പുറമേ ഗ്രേവ്സ് രോഗവും ഹാഷിമോട്ടോ രോഗവുമായും ബന്ധപ്പെട്ടും തൈറോയ്ഡ് ഐസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണ് പുറത്തേക്ക് തള്ളുന്നതിന് പുറമേ, കണ്ണില്‍ ചുവപ്പ് നിറം, ചൊറിച്ചില്‍, വേദന, കണ്ണ് വരണ്ട് പോകല്‍, കണ്ണില്‍ വെള്ളം നിറയല്‍, ഇരട്ട കാഴ്ച, പ്രകാശത്തോടുള്ള അമിത സംവേദനത്വം, പല ദിശയില്‍ നോക്കുമ്പോള്‍ കണ്ണിനുണ്ടാകുന്ന വേദന, കാഴ്ച തകരാര്‍ തുടങ്ങിയ ലക്ഷണങ്ങളും ഇതുമായി ബന്ധപ്പെട്ട് കാണുന്നു. പുകവലിക്കാരില്‍ ലക്ഷണങ്ങള്‍ കടുത്തതാകാന്‍ സാധ്യത കൂടുതലാണ്. തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉള്ളവര്‍ കണ്ണുകള്‍ക്ക് സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത പരിശോധിക്കാന്‍ നേത്രരോഗ വിദഗ്ധനെ കാണേണ്ടത് അത്യാവശ്യമാണ്.
➖➖➖➖➖➖➖➖
Post a Comment