അഴിയൂരിൽ പതിമൂന്നാം വാർഡിൽ തോട് സഭയും ഫീൽഡ് പരിശോധനയും നടത്തി
അഴിയൂരിൽ തോടുകളുടെ സംരക്ഷണത്തിനായി സംഘടിപ്പിക്കുന്ന തോട് സഭ പതിമൂന്നാം വാർഡിൽ സംഘടിപ്പിച്ചു. തോട് സഭ സംഘടിപ്പിക്കുന്നതിന്റെ മുൻപായി വീടുകളിൽ നോട്ടീസും തോടുകളിൽ മലിനജലം പുറത്തുവിടുന്നവരുടെ വിവരശേഖരണവും നടത്തിയിരുന്നു. തോട് സഭയെ തുടർന്ന് മുക്കാളി കാപ്പ് പള്ളിക്കുനീ തോട് അധികൃതർ പരിശോധിക്കുകയും 5 വീട്ടുകാർ മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നത് കണ്ടെത്തുകയും അവരോട് ഉടൻ പൈപ്പ് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. മുക്കാളി കാപ്പിലെ മണ്ണ് നീക്കം ചെയ്യാൻ നേരത്തെതന്നെ ഭരണസമിതി ഫണ്ട് അനുവദിച്ചിട്ടുണ്ട്. വളപ്പിൽ തോടിന്റെ പരിസരത്തും പുളിഞ്ഞോളി താഴെ പരിസരത്തും റോഡിലെ മണ്ണ് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടിലെ മണ്ണ് നീക്കം ചെയ്യുവാനും കയർഭൂവസ്ത്രം വിരിക്കുവാനും നടപടി സ്വീകരിക്കുന്നതാണ്. തോടിൽ ചില ഭാഗത്ത് സ്ലാബിനു അടിയിൽ മണ്ണ് നിറഞ്ഞത് വീട്ടുകാരുടെ സഹകരണത്തോടെ എടുത്തുമാറ്റും. പൂർണമായും പതിമൂന്നാം വാർഡ് മലിനജലം പുറത്തേക്ക് ഒഴുക്കി വിടാത്ത വാർഡായി പ്രഖ്യാപിക്കുന്നതിന് കുടുംബശ്രീ എഡിഎസ്സു മായി ചേർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ സോക്ക് പിറ്റ് ഉണ്ടാക്കുവാൻ റിവോൾവിംഗ് ഫണ്ട് ലഭ്യമാക്കുന്നതാണ്. തോട് സഭ സമുദ്ര ആയുർവേദ ആശുപത്രിയിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി കെ പ്രീത, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ ഹരിതകർമസേന ലീഡർ എ ഷിനി, വാർഡ് വികസന സമിതി കൺവീനർ പി കെ പ്രകാശൻ എന്നിവർ സംസാരിച്ചു.
Post a Comment