o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ



സായാഹ്‌ന വാർത്തകൾ


🔳തിരുവനന്തപുരം വിമാനത്താവളം മേധാവിക്കെതിരെ ബലാത്സംഗക്കേസ്. ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ മധുസൂദന ഗിരി റാവുവിനെതിരെ എയര്‍പോര്‍ട്ട് ജീവനക്കാരി നല്‍കിയ പരാതിയില്‍ തുമ്പ പൊലീസാണ് കേസെടുത്തത്. വൈകാതെ മധുസൂദന ഗിരി റാവുവിനെ സസ്പെന്‍ഡ് ചെയ്തു. വിമാനത്താവള ഡയറക്ടര്‍ക്കു തുല്യമായ സ്ഥാനമാണ് ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍. എയര്‍പോര്‍ട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ അദാനി ഗ്രൂപ്പ് ഉന്നതരോടൊപ്പം മധുസൂദന ഗിരിയും പങ്കെടുത്തിരുന്നു.


🔳ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരേ അപ്പീല്‍ നല്‍കാമോയെന്ന് പൊലീസ് നിയമോപദേശം തേടി. കോട്ടയം ജില്ലാ പൊലീസ് മേധാവിയാണു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടിയത്.  നിയമോപദേശം ലഭിച്ചശേഷം ഡിജിപി മുഖേന സര്‍ക്കാരിനു കത്തു നല്‍കും.


🔳ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോടതിവിധിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്ന്  കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവര്‍. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. സേവ് ഔവര്‍ സിസ്റ്റേഴ്സ് ആയിരിക്കും ആവശ്യമായ നിയമ സഹായം നല്‍കുക. മഠത്തില്‍ തുടര്‍ന്നുകൊണ്ടാകും കന്യാസ്ത്രീയുടെ നിയമ പോരാട്ടമെന്ന് സേവ് ഔവര്‍ സിസ്റ്റേഴ്സ്  ഫോറം.



🔳കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിന്റെ വിധിന്യായത്തില്‍ പോലീസിനെതിരെ വിമര്‍ശനം. തെളിവെടുപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണു വിമര്‍ശിച്ചത്. വിധിന്യായത്തിലെ നിരീക്ഷണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ചയായി. കന്യാസ്ത്രീക്കെതിരെ മഠം അധികൃതര്‍ അച്ചടക്ക നടപടിയെടുത്തതിനു പിറകേയാണ് ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നത്. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വൈകാനുളള കാരണം ബോധ്യപ്പെടുത്താനായില്ല. സ്വഭാവ ദൂഷ്യത്തിന് കന്യാസ്ത്രീക്കെതിരെ ബന്ധുവിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചത്. കോടതി നിരീക്ഷിച്ചു.


🔳കന്യാസ്ത്രിയുടെ മൊബൈല്‍ ഫോണും ലാപ് ടോപും പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച പറ്റി. ബിഷപ്പ് ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ ആദ്യ മൊഴികളില്‍ ഇല്ല. ഇക്കാര്യം ഡോക്ടറോടും പറഞ്ഞിട്ടില്ല. ചില കാര്യങ്ങള്‍ മനപൂര്‍വം മറച്ചുവച്ചുവെന്ന് വ്യക്തമാണ്. ബിഷപ്പ് കന്യാസ്ത്രീക്ക് സന്ദേശങ്ങള്‍ അയച്ചെന്നു പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തത് വീഴ്ചയാണ്. ഫോണ്‍ ആക്രിക്കാരന് കൊടുത്തെന്ന കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല.


🔳ബിഷപ്പ് ബലാത്സംഗം ചെയ്തതെന്ന ആരോപിക്കപ്പെട്ട ദിവസങ്ങള്‍ക്കുശേഷവും ഇരുവരും തമ്മില്‍ ഇ മെയില്‍ സന്ദേശങ്ങളുണ്ട്. ഊഷ്മള സൗഹൃദം പ്രകടമാകുന്ന കത്തുകളാണവ. 2016 മാര്‍ച്ച് വരെ ഇരുവരും ഇതു തുടര്‍ന്നു. ബലാത്സംഗം ചെയ്യപ്പെട്ടതിനു തൊട്ടടുത്ത ദിവസം ബിഷപ്പും കന്യാസ്ത്രീയും  സഹോദരിയുടെ വീട്ടിലെ ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തതും ആഹ്ലാദത്തോടെയാണ്. എന്നാല്‍ ദുഖിതയായിരുന്നെന്ന കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ട്. ബലാത്സംഗം നടന്നെന്നു പറയപ്പെടുന്ന ദിവസത്തിനു തൊട്ടടുത്ത ദിവസം ഇരുവരും ഒന്നിച്ചു സൗഹാര്‍ദത്തോടെ യാത്ര ചെയ്തിട്ടുമുണ്ട്. കന്യാസ്ത്രീയുടെ മൊഴിയും പ്രോസിക്യൂഷന്‍ ആരോപണവും വിശ്വാസയോഗ്യമല്ലെന്നും വിധിയില്‍ പറയുന്നു.



🔳കുറ്റവിമുക്തനായ ബിഷപ് ഫ്രാങ്കോ പൂഞ്ഞാര്‍ മുന്‍എംഎല്‍എ പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ  വീട്ടിലെത്തി. വിധി പ്രസ്താവിച്ചതിനു പിറകേ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് എഐജി ഹരിശങ്കര്‍ സംസാരിച്ചതെന്നും അയാള്‍ക്ക് എന്താണ് ഇത്ര ആവേശമെന്നും പി.സി. ജോര്‍ജ് ചോദിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവന്‍ ബ്ലാക്ക് മാസിന്റെ ഭാഗമാണെന്നും പിസി.ജോര്‍ജ് ആരോപിച്ചു.


🔳നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ഹൈക്കോടതി പരിശോധിക്കും. മുദ്രവച്ച കവറില്‍ മൊഴി ഹാജരാക്കാന്‍ സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കി. കേസില്‍ ദിലീപടക്കം അഞ്ചുപ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ചവരെ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേസമയം, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുള്ള പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈയിലുണ്ടെന്നും അതു കോടതി കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് വിചാരണക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.



🔳നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു ദൃശ്യങ്ങള്‍ എത്തിച്ചത് കോട്ടയം സ്വദേശിയായ വിഐപിയാണെന്ന് സൂചന. എന്നാല്‍ ആ പ്രവാസി താനല്ലെന്ന് മെഹബൂബ് അബ്ദുല്ല. ദിലീപിനെതിരായ പുതിയ കേസില്‍ പേരു ചേര്‍ക്കാത്ത ആറാം പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.



🔳സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി.റസ്സല്‍ തുടരും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം പത്തായി ഉയര്‍ത്തി. ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതില്‍ പത്തു പേര്‍ പുതുമുഖങ്ങളും നാലു പേര്‍ വനിതകളുമാണ്.


🔳രാത്രി എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കിയത് ലോക്കോ പൈലറ്റുമാര്‍ ഇല്ലാത്തതിനാല്‍. കോവിഡ് ബാധിച്ച് ജോലിക്കു വരാനാകാത്തതിനാലാണ് എട്ടു ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. പാലക്കാട് ഡിവിഷനില്‍ അമ്പതിലേറെ ലോക്കോപൈലറ്റുമാരുടെ ഒഴിവുകളിലേക്കു നിയമനം നടന്നിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


🔳സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി അവതരിപ്പിച്ച തിരുവാതിരയ്ക്കു പാടിയ പാട്ട് പിണറായി സ്തുതിയല്ലെന്ന് ഗാനരചയിതാവായ പൂവരണി കെ.വി.പി. നമ്പൂതിരി. പുകഴ്ത്തി പാട്ടെഴുതാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടില്ല. മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍ വരികളിലുണ്ടെന്നു മാത്രം. അദ്ദേഹം വിശദീകരിച്ചു.


🔳ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വീട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. തന്റെ മനസ് ഇരുമ്പോ കല്ലോ അല്ലെന്നും മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന സാധാരണ കോണ്‍ഗ്രസുകാരനാണെന്നും സുധാകരന്‍. അറസ്റ്റിലായ അഞ്ചു പേര്‍ക്കും കേസുമായി ഒരു ബന്ധവുമില്ല. കുത്തിയത് ആരും കണ്ടിട്ടില്ല. സുധാകരന്‍ പറഞ്ഞു.


🔳രാജ്യതാല്‍പര്യമാണോ ചൈനയുടെ താല്‍പര്യമാണോ സിപിഎമ്മിനു വലുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്തു കുട പിടിക്കുന്നവരാണു കേരളത്തിലെ കമ്യൂണിസ്റ്റുകാരെന്ന ചൊല്ല് പണ്ടേയുണ്ടെന്നും സതീശന്‍.


🔳പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പണമിടപാട് സ്ഥാപനമുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കലൂരില്‍ പണമിടപാടു സ്ഥാപനം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശി സെല്‍വരാജിനെ(40) ആണ് യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.


🔳പ്രാദേശിക സിപിഐ നേതാവ് ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ സംഭാവന നല്‍കാത്തതിന്റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കി തൃശൂര്‍ തെക്കുംകര പഞ്ചായത്തില്‍ തുടങ്ങിയ ചെടി നഴ്സറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചതായി പരാതി. തൃശൂര്‍ മാടക്കത്തറ സ്വദേശി ദേവാനന്ദാണ് നാലു വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്. മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും പരാതി നല്‍കി കാത്തിരിക്കുയാണ് ദേവാനന്ദ്.


🔳അതിര്‍ത്തിയില്‍ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാല്‍ ചെറുക്കുമെന്ന് കരസേനാ മേധാവി എം.എം. നരവനെ. അതിര്‍ത്തിയില്‍ ചൈനയുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കേയാണ് ഈ പ്രതികരണം.


🔳ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ ചെറിയ പാര്‍ട്ടികളെ എല്ലാം ഉള്‍പ്പെടുത്തി വിശാല സഖ്യത്തിനുള്ള അഖിലേഷ് യാദവിന്റെ നീക്കത്തിനു വഴങ്ങാതെ ഭീം ആര്‍മി പാര്‍ട്ടി. പത്തു സീറ്റുകളാണ് ഭീം ആര്‍മി ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്നു സീറ്റുകള്‍ നല്‍കാമെന്നാണ് സമാജ് വാദി പാര്‍ട്ടി നിലപാട്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വിസമ്മതിച്ചതോടെ സഖ്യനീക്കം പൊളിഞ്ഞു.


🔳ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കും. ബിജെപി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. അയോധ്യയിലോ മഥുരയിലോ മല്‍സരിക്കുന്ന കാര്യം പരിഗണിച്ചിരുന്നു. അയോധ്യയില്‍ സമാജ് വാദി പാര്‍ട്ടി പിടിമുറുക്കുമെന്നു ആശങ്കയുണ്ട്.


🔳കാഷ്മീരിലെ ദര്‍പോറയില്‍ മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ പോലീസ് അറസ്റ്റു ചെയ്തു.


🔳കോവിഡ് വ്യാപനം മൂലം കാഷ്മീരില്‍ വാരാന്ത്യ ലോക് ഡൗണ്‍. രാത്രിയാത്രാ വിലക്കുമുണ്ട്. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെയാണു യാത്രാവിലക്ക്. സ്‌കൂളുകളും കോളജുകളും നേരത്തെ അടച്ചിരുന്നു.


🔳ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ട്രെയിനില്‍നിന്ന് വിക്ഷേപിക്കാവുന്ന മിസൈലാണ് പരീക്ഷിച്ചത്. ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ മിസൈല്‍ പരീക്ഷണമാണിത്.


🔳ഐഎസ്എല്‍ കൊവിഡ് ഭീഷണിയില്‍. ഇന്നത്തെ എടികെ മോഹന്‍ ബഗാന്‍- ബെംഗളൂരു എഫ്സി മത്സരം മാറ്റിവച്ചു. എടികെയുടെ നാല് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. ഒഡിഷക്കെതിരായ എടികെ മോഹന്‍ ബഗാന്റെ കഴിഞ്ഞ മത്സരവും കൊവിഡ് കാരണത്താല്‍ നീട്ടിവച്ചിരുന്നു. ഒരാഴ്ചയായി എടികെയുടെ പരിശീലനം നിര്‍ത്തിവച്ചിരിക്കുകയാണ്.


🔳ഇന്ത്യയില്‍ നിന്നുള്ള വസ്ത്രകയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബറില്‍ 41 ശതമാനം വര്‍ദ്ധിച്ചു. 2020-21ല്‍ വന്‍ തളര്‍ച്ചയാണ് വസ്ത്ര കയറ്റുമതിക്കാര്‍ നേരിട്ടത്.  മുന്‍വര്‍ഷത്തെ സമാനകാലയളവിലെ 2,120 കോടി ഡോളറില്‍ നിന്ന് 2,980 കോടി ഡോളറിലേക്കാണ് നടപ്പുവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ വസ്ത്രം (അസംസ്‌കൃതവസ്തു), തുണിത്തരങ്ങള്‍, കരകൗശലവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി വളര്‍ച്ച. 2019 ഏപ്രില്‍-ഡിസംബറിനേക്കാള്‍ 14.6 ശതമാനവും അധികമാണിത്. നടപ്പുവര്‍ഷം വസ്ത്രകയറ്റുമതിയിലൂടെ 4,400 കോടി ഡോളറിന്റെ വരുമാനമാണ് കേന്ദ്രലക്ഷ്യം.


🔳ഇന്ത്യയില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതി ഡിസംബറില്‍ കുറിച്ചത് എക്കാലത്തെയും ഉയരം. 2020 ഡിസംബറിലെ 2,722 കോടി ഡോളറിനേക്കാള്‍ 38.91 ശതമാനം വളര്‍ച്ചയോടെ 3,781 കോടി ഡോളറാണ് കഴിഞ്ഞമാസം ലഭിച്ചത്.  കഴിഞ്ഞമാസം ഇറക്കുമതിച്ചെലവ് 38.55 ശതമാനം വര്‍ദ്ധിച്ച് 5,948 കോടി ഡോളറായി. ഏപ്രില്‍-ഡിസംബറില്‍ കയറ്റുമതി വരുമാനം 30,138 കോടി ഡോളറാണ്. 2020-21ലെ സമാനകാലത്തെ 20,138 കോടി ഡോളറിനേക്കാള്‍ വളര്‍ച്ച 49.66 ശതമാനം. ഇക്കാലയളവില്‍ ഇറക്കുമതി 68.91 ശതമാനം ഉയര്‍ന്ന് 44,382 കോടി ഡോളറിലെത്തി.


🔳കാരൂരിന്റെ 'പൊതിച്ചോറെ'ന്ന കഥ സിനിമയാകുന്നുള 'ഹെഡ്മാസ്റ്റര്‍' എന്ന പേരിലാണ് ചിത്രം എത്തുകയെന്ന് സംവിധായകന്‍ രാജീവ് നാഥ് അറിയിച്ചിരുന്നു. 'ഹെഡ്മാസ്റ്ററി'ല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ബാബു ആന്റണി തന്റെ ലുക്ക് പുറത്തുവിട്ടു. ഹെഡ്മാസ്റ്ററില്‍ പ്രധാന അധ്യാപകനായി അഭിനയിക്കുന്നത് ബാബു ആന്റണിയുടെ സഹോദരന്‍ കൂടിയായ തമ്പി ആന്റണിയാണ്. ബാബു ആന്റണിക്ക് ചിത്രത്തില്‍ മകന്‍ കഥാപാത്രമാണ്. സംഗീതം കാവാലം ശ്രീകുമാര്‍.7

ഗാനങ്ങള്‍ ആലപിക്കുന്നത് ജയചന്ദ്രന്‍, നിത്യാ മാമ്മന്‍ എന്നിവരാണ്.


🔳സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി മാസ് ലുക്കിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. തൊട്ടു പിന്നിലായി ഗോകുല്‍ സുരേഷ് ഗോപിയെയും കാണാം. ഏഴ് വര്‍ഷത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് താരം വേഷമിടുന്നത്. സണ്ണിവെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.


🔳ഒരു ഡാര്‍ക്ക് എഡിഷന്‍ ലഭിക്കുന്ന ഏറ്റവും പുതിയ ടാറ്റ മോഡലാണ് ടാറ്റ സഫാരി. ഈ പുതിയ വേരിയന്റ് ജനുവരി 17 ന് അവതരിപ്പിക്കാന്‍ ടാറ്റ ഒരുങ്ങിയിരിക്കുന്നു. മറ്റെല്ലാ ഡാര്‍ക്ക് എഡിഷന്‍ മോഡലുകളെയും പോലെ, സഫാരിക്ക് ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ ലഭിക്കും.  18 ഇഞ്ച് അലോയ് വീലുകള്‍ക്ക് പോലും കറുപ്പ് നിറമായിരിക്കും. വിലനിര്‍ണ്ണയത്തില്‍, ഡാര്‍ക്ക് എഡിഷന്‍ വേരിയന്റുകള്‍ക്ക് അവ അടിസ്ഥാനമാക്കിയുള്ള ട്രിമ്മിനെക്കാള്‍ ഏകദേശം 30,000 രൂപ കൂടുതലായി പ്രതീക്ഷിക്കാം.


🔳എന്‍.റാം, പി. ഗോവിന്ദപ്പിള്ള, എ.പി. ആന്‍ഡ്രൂസ്‌കുട്ടി, പി. മാധവന്‍, നൈനാന്‍ കോശി, എം.എ. ബേബി എന്നിവരുടെ ലേഖനങ്ങള്‍. 'ഭാഷയും അതിന്റെ അഭികല്പനയും' എന്ന ചോംസ്‌കിയുടെ ദല്‍ഹി പ്രസംഗം, ചോംസ്‌കിയുടെ ഹ്രസ്വ ജീവചരിത്രം, 'ഭാവിയിലെ ഭരണവ്യവസ്ഥ' എന്ന പുതിയ പ്രഭാഷണം, 'മുതലാളിത്തത്തിന്റെ ലാഭക്കണ്ണുകള്‍' എന്ന കോവിഡ്കാല നിരീക്ഷണം എന്നിവകൂടി ഉള്‍പ്പെടുത്തിയ പുതിയ പതിപ്പ്. 'നോം ചോംസ്‌കി നൂറ്റാണ്ടിന്റെ മനസ്സാക്ഷി'.എം എ ബേബി. ഡിസി ബുക്സ്. വില 207 രൂപ.


🔳നിശ്വാസവായുവിലൂടെ എത്തുന്ന കൊറോണ വൈറസ്  ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 5 മിനിറ്റിനുള്ളിലെന്നു പഠനം. ഈ സമയത്തിനുള്ളില്‍ വൈറസ് മറ്റൊരാളിലേയ്ക്ക് എത്തിപ്പെട്ടാല്‍ കൊവിഡ് ബാധയുണ്ടാകാം. അതേസമയം, 5 മുതല്‍ 20 മിനിറ്റ് കൊണ്ട് രോഗം പടര്‍ത്താനുള്ള ശേഷി 90% വരെ കുറയുമെന്നും യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.  അതായത് കൊവിഡ് ബാധിച്ച ഒരാളുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴിഞ്ഞാല്‍ രോഗം പടര്‍ത്താനുള്ള ശേഷി 10% മാത്രമായിരിക്കും. വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങള്‍ എന്നിവ കൊവിഡ് ബാധ കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. മാസ്‌ക് ധരിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ പഠനം. കൊവിഡ് വ്യാപനത്തിന്റെ പ്രധാന റിസ്‌ക് രോഗിയുമായി അടുത്ത് ഇടപഴകുമ്പോള്‍ തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രഫ. ജോനാഥ് റീഡ് പറയുന്നു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 74.39, പൗണ്ട് - 101.73, യൂറോ - 84.91, സ്വിസ് ഫ്രാങ്ക് - 81.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.59, ബഹറിന്‍ ദിനാര്‍ - 197.30, കുവൈത്ത് ദിനാര്‍ -246.37, ഒമാനി റിയാല്‍ - 193.21, സൗദി റിയാല്‍ - 19.83, യു.എ.ഇ ദിര്‍ഹം - 20.25, ഖത്തര്‍ റിയാല്‍ - 20.43, കനേഡിയന്‍ ഡോളര്‍ - 59.29.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post