അഴിയൂരിൽ മാസ്ക് ഇല്ലാതെ ആരാധനലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ല പിന്തുണയുമായി മതസംഘടനകൾ
കോവിഡ് രണ്ടാം തരംഗത്തിൽ അഴിയൂർ പഞ്ചായത്തിൽ രോഗികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആരാധനാലയങ്ങളുടെ പ്രതിനിധികളുടെ യോഗം പഞ്ചായത്തിൽ വിളിച്ചു ചേർത്തു. ആരാധനാലയങ്ങളിൽ 50 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കൂടാതെ മാസ്ക്ക് ധരിക്കാത്തവരെയും കൃത്യമായ രീതിയിൽ അത് ഉപയോഗിക്കാത്തവരെയും ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കുകയില്ല. വിവിധ സ്ഥലങ്ങളിൽ നിന്ന് വന്ന് അപരിചിതരായവർ വിവിധോദ്ദേശൾക്കായി വീടുവീടാന്തരം കയറു ന്നത് ശ്രേദ്ധയിൽ പെട്ടതിനാൽ അടുത്ത രണ്ടാഴ്ച അപരിചിതരായവരെ വീട്ടിൽ കയറ്റുകയോ മറ്റു പിരിവുകൾ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്ന് യോഗം ജനങ്ങളോട് അഭ്യർത്ഥിച്ചു. രോഗവ്യാപനത്തിന് കാരണമാകുന്ന പ്രവൃത്തി ആയതിനാൽ റംസാൻ കാലത്ത് വീടുകൾ കയറിയുള്ള ധന ശേഖരണത്തിന് അപരിചിതർക്ക് സഹായം നൽകരുത്. ആരാധനാലയങ്ങളുടെ പുറത്ത് സാനിറ്റൈസർ ഉറപ്പുവരുത്തുകയും വരുന്നവരുടെ വിവരം ശേഖരിക്കുകയും വേണം. അനാവശ്യമായി ആരാധനാലയങ്ങളുടെ പരിസരത്ത് കൂടി നിൽക്കുകയോ ഇഫ്താർ വിരുന്നോ അനുവദിക്കുന്നതല്ല. സെക്ടറൽ മജിസ്ട്രേറ്റുമാർ ഈ കാര്യം പരിശോധിക്കുന്നതാണ്. പ്രായമുള്ളവർ ആരാധനാലയങ്ങളിൽ എത്തുന്നത് പൂർണ്ണമായും ഒഴിവാക്കും. ഇതിനായി പ്രത്യേക ഉദ്ബോധനം നടത്തുന്നതാണ്. ആരാധനാലയങ്ങളുടെ പുറത്ത് കൂട്ടം കൂടി നിന്ന് പിരിവോ മറ്റ് കാര്യങ്ങളോ അനുവദിക്കുന്നതല്ല. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി ,ചോമ്പാൽ പൊലീസ് സിഐ ശിവൻ ചോടത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് ഹെൽത്ത് ഇൻസ്പെക്ടർ എൻ.ടി.പ്രദീപൻ ആരാധനാലയങ്ങളുടെ പ്രതിനിധികളായ കെ.അൻവർ ഹാജി, രാമചന്ദ്രൻ, ചെറിയ കോയതങ്ങൾ, പി മുകുന്ദൻ, കെ.പി.ഇസ്മയിൽ, വി.കെ.സഫീർ, നൗഷാദ്, ടി.സി.എച്ച്.ലത്തീഫ്, നിബ്രാസ്, ഹാരിസ് മുക്കാളി, മുഹമ്മദ് റൈഷാദ് എന്നിവർ സംസാരിച്ചു.

Post a Comment