നക്സലൈറ്റ് നേതാവ് പുന്നോൽ ബാലകൃഷ്ണൻ (പനക്കാടൻ ബാലകൃഷ്ണൻ -85) കോടിയേരി പുന്നോൽ വികാസ് ഹില്ലിൽ അന്തരിച്ചു. നക്സലൈറ്റുകളുടെ തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിൻ്റെ മുൻനിര പോരാളികളിലൊരാളായിരുന്നു.
കെ.എസ്.വൈ.എഫ്. പ്രവർത്തകനായാണ് ബാലകൃഷ്ണൻ രാഷ്ട്രീയ രംഗത്തെത്തിയത്. നക്സലൈറ്റ് നേതാവായിരുന്ന കെ.പി.നാരായണൻ ചുമതലയേറ്റെടുത്തതോടെ പാട്യംസ് കോളേജ് നക്സലൈറ്റ് നേതാക്കളുടെയും പ്രവർത്തകരുടെയും താവളമായി. ഈ കേന്ദ്രത്തിലൂടെയാണ് മാവോചിന്തയുടെ ആശയങ്ങൾ ബാലകൃഷ്ണനിൽ പിടിമുറുക്കിയത്. സ്റ്റേഷൻ ആക്രമണത്തിൻ്റെ ചീഫ് കമാൻഡറായിരുന്ന കുന്നിക്കൽ നാരായണൻ്റെ കമാൻഡർമാരിലൊരാളായിരുന്നു ബാലകൃഷ്ണൻ. നക്സലൈറ്റുകളുടെ ആദ്യത്തെ പോലീസ് സ്റ്റേഷൻ ആക്രമണമായിരുന്നു 1968ൽ തലശ്ശേരിയിൽ നടന്നത്. ആക്രമണം പരാജയപ്പെട്ട ശേഷം ഒളിവിൽ പോയ ബാലകൃഷ്ണൻ പിന്നിട് അറസ്റ്റിലായി.രണ്ട് വർഷത്തെ തടവ് ശിക്ഷയും അനുഭവിച്ചു. പുറത്തിറങ്ങിയ ശേഷം പ്രസ്ഥാനത്തിൽ നിന്നും അകന്ന് നിന്നെങ്കിലും ആശയത്തിൽ ഉറച്ച് നിന്നു. കണക്കെഴുത്തായിരുന്നു തൊഴിൽ.
ഭാര്യ: പരേതയായ ശ്രീലത.
മക്കൾ: തുളസി, ഷീബ, ലിബ, സോയ.
മരുമക്കൾ: ശ്രീശൻ (ടെമ്പിൾ ഗെയിറ്റ്), സുരേന്ദ്രൻ (കൊച്ചി), ബാബു (പൂക്കോട്), പരേതനായ ശശി (കോഴിക്കോട്).
Post a Comment