*അഴിയൂരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പാർട്ടിക്കാരുടെ പിന്തുണ, സർക്കാർ തീരുമാനം അഴിയൂരിലെ വ്യാപാരികൾ കർശനമായും പാലിക്കും*
കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന അഴിയൂരിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും വ്യാപാരികളുടെയും സംയുക്ത യോഗം ചേർന്നു. മെയ് രണ്ടാം തീയതി വിജയാരവം സംബന്ധിച്ച് സർക്കാർ തിങ്കളാഴ്ച വിളിച്ച യോഗത്തിലെ തീരുമാനം അഴിയൂരിൽ കർശനമായും നടപ്പിലാക്കുന്നതാണ്. വാർഡ് തല ആർ.ആർ.ടി പ്രവർത്തനം, കോവിഡ് ടെസ്റ്റിംഗ്, വാക്സിനേഷൻ എന്നിവയിലും എഫ്. എൽ.ടി.സി പ്രവർത്തനത്തിലും രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു. കോവിഡ് രോഗികളുടെ സമ്പർക്ക പട്ടിക കുറ്റമറ്റരീതിയിൽ എടുക്കുവാൻ രാഷ്ട്രീയപാർട്ടികൾ നിർദ്ദേശം മുന്നോട്ടു വച്ചു. ശനി,ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ രാത്രി 7 മണി വരെയും മറ്റുള്ള ദിവസങ്ങളിൽ എല്ലാ കടകളും രാത്രി 7.30 വരെയും മാത്രമാണ് പ്രവർത്തിക്കാൻ പാടുള്ളൂ. രാത്രി 9 മണി മുതൽ കർഫ്യു ആയതിനാൽ അനാവശ്യ യാത്രകൾ കർശനമായി നിരോധിച്ചിരിക്കുന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ, പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശിവൻ ചോടത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, ഹെൽത്ത് ഇൻസ്പെക്ടർ എൻ.ടി പ്രദീപൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment