*അഴിയൂരിൽ 3754 പേർക്ക് വാക്സിൻ നൽകി*
15- 04- 2021
മാഹി: അഴിയൂരില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരുടെ സാന്നിധ്യത്തില്‍ അവലോകനം ചെയ്തു. അഴിയൂരില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്നു. പ്രസ്തുത യോഗത്തില്‍ പഞ്ചായത്തിലേക്ക് നിയോഗിച്ച രണ്ട് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പങ്കെടുത്തു.
പഞ്ചായത്തിനകത്ത് നടത്തുന്ന എല്ലാ പരിപാടികളും കോവിഡ് 19 ജാഗ്രത സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാതെ പരിപാടികള്‍ ആളുകളെ വിളിച്ചു നടത്തുകയാണെങ്കില്‍ പിഴ ചുമത്തുന്നതാണ്. രണ്ട് സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് തല പരിശോധന ഊര്‍ജിതപ്പെടുത്തി. നിലവില്‍ 41 പോസിറ്റീവ് കേസുകളാണ് ഉള്ളത്. നാളിതുവരെ 1319 കോവിഡ് രോഗികള്‍ അഴിയൂരില്‍ ഉണ്ടായിരുന്നു. ഇതുവരെ 3754 പേര്‍ വാക്‌സിന്‍ എടുത്തു കഴിഞ്ഞു.
നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ മുഴുവനും കോവിഡ് ടെസ്റ്റ് നടത്തണം. തിങ്കള്‍ വെള്ളി ദിവസങ്ങളില്‍ സൗജന്യമായി ടെസ്റ്റ് ചെയ്യാന്‍ അഴിയൂര്‍ ആരോഗ്യകേന്ദ്രത്തില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ജനപ്രതിനിധികളുടെ യോഗം ശനിയാഴ്ച ചേരുന്നതാണ്. വാര്‍ഡ് തല ആര്‍.ആര്‍.ടി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുന്നതാണ്. പ്രസ്തുത യോഗത്തില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പങ്കെടുക്കുന്നതാണ്. വിവിധ പരിപാടികള്‍ക്ക് പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നടത്തുന്നതാണ്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ശശിധരന്‍ തോട്ടത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അനിഷ ആനന്ദസദനം, റഹീം പുഴക്കല്‍ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരായ എം.ആര്‍.വിജയന്‍, കെ.പി.സുഷമ എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച്ച ഇലക്ഷനില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് സൗജന്യമായി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് അഴിയൂര്‍ എഫ്. എച്ച്. സിയില്‍ വെച്ച് നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Post a Comment