*യുവാക്കൾക്കിടയിൽ വായന വർധിച്ചു -എം. മുകുന്ദൻ*
ന്യൂമാഹി: കേരളത്തിലെ യുവാക്കൾക്കിടയിൽ വായന വർധിച്ചിട്ടുണ്ടെന്ന് എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. മാഹി കലാ ഗ്രാമത്തിൽ എസ്.കെ. പൊറ്റെക്കാട്ട് സ്മാരക പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുസ്തകങ്ങൾ വാങ്ങി വായിക്കുന്നവരിൽ പെൺകുട്ടികളാണ് മുന്നിൽ. ഹിന്ദി അടക്കമുള്ള ഇന്ത്യൻ ഭാഷകളെക്കാൾ മലയാളത്തിൽ ഇറങ്ങുന്ന പുസ്തകങ്ങൾ വിൽക്കപ്പെടുന്നു. ഇംഗ്ലീഷിലടക്കം പതിനായിരം വിറ്റുപോകുന്ന പുസ്തകം ബെസ്റ്റ് സെല്ലർ ആകുമ്പോൾ നമ്മുടെ പുസ്തകങ്ങൾ അമ്പതിനായിരവും കൂടുതലുമാണ് വിറ്റഴിയുന്നത്. ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്. ഡിജിറ്റൽ കാലഘട്ടത്തിലും പുസ്തകങ്ങൾ അതിജീവിക്കുന്നുണ്ട് എന്നതിന് തെളിവാണ് മലയാളത്തിൽ ഇറങ്ങുന്ന ഇത്രയേറെ പുസ്തകങ്ങൾ. കേരളം എഴുത്തുകാരുടെയും വായനക്കാരുടെയും പ്രസാധകരുടെയും പുണ്യഭൂമിയാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ കിടക്ക ആകെ പച്ച എന്ന നോവലിന് അർഷാദ് ബത്തേരി എസ്.കെ.പൊറ്റെക്കാട് പുരസ്കാരം ഏറ്റുവാങ്ങി. എഴുത്തുകാരൻ ഉണ്ണി അമ്മയമ്പലം അധ്യക്ഷത വഹിച്ചു.
കാതലിൻ മരിയ ജീസൺ, ശ്രീജ നടുവം, ഡോ. താഹിറ കല്ലുമുറിക്കൽ, സുമാ മഹേഷ്, കണ്ണനുണ്ണി, തങ്ക പി.സി, അരുൺ കളപ്പില, സോജി ഭാസ്കർ, അജിത് നായർ തുടർങ്ങിയവർക്ക് പുതിയ എഴുത്തുകാർക്കുള്ള പുരസ്കാരങ്ങൾ നൽകി. ഹർഷാദ് ബത്തേരി, എം. കുഞ്ഞാപ്പ, ഹാജറ കെ.എം, ഷീന വി.കെ., സുഭാഷ് പയ്യാവൂർ എന്നിവർ സംസാരിച്ചു. ഉത്തമരാജ് മാഹി സ്വാഗതവും റാണി പി.കെ. നന്ദിയും പറഞ്ഞു.

Post a Comment