പെട്രോൾ പമ്പുകളിലെ ജീവനക്കാർക്ക് ശമ്പള വർധനവ് - ചർച്ച നടത്താത്തതിൽ തൊഴിലാളികളിൽ അമർഷം പുകയുന്നു
മാഹി: മാഹി മേഖലയിൽ പെട്രോൾ പമ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം വർധിപ്പിക്കാത്തതിൽ തൊഴിലാളികൾക്കിടയിൽ അമർഷം പുകയുന്നു. ട്രേഡ് യൂനിയൻ നേതാക്കൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്.
എല്ലാ വർഷവും മാർച്ച് മാസത്തിലാണ് ട്രേഡ് യൂനിയൻ നേതാക്കൾ മാഹി ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി ശമ്പള വർധിപ്പിക്കാറുള്ളത്. എന്നാൽ മാഹിയിലെ നിലവിലുള്ള ലേബർ ഓഫീസർ കെ. മനോജിന് പുതുച്ചേരി കാരി ക്കാലിലും 15 ദിവസം ചുമതലയുള്ളതിനാൽ മാഹിയിൽ നാഥനില്ലാത്ത അവസ്ഥയായതിനാലാണ് ചർച്ച നടക്കാത്തതെന്നാണ് ട്രേഡ് യൂനിയൻ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ട്രേഡ് യുനിയൻ നേതാക്കൾ ലേബർ ഓഫീസറിൽ ചർച്ചക്ക് സമ്മർദ്ദം ചെലുത്തിയാൽ ചർച്ച നടക്കുമെന്ന ധാരണ തൊഴിലാളികൾക്കിടയിലുണ്ട്. റീജിയണൽ അഡ്മിനിസ്ട്രേറ്ററെ സമീപിച്ച് ചർച്ചയ്ക്ക് വഴിയൊരുക്കുന്നതിലും യൂനിയൻ നേതാക്കൾ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
കഴിഞ്ഞ വർഷം 900/- രൂപ വർധിപ്പിച്ചിട്ട് ഒരു വർഷം പിന്നിട്ടു കഴിഞ്ഞു - കേരളവുമായി തട്ടിച്ചു നോക്കുമ്പോൾ ഇന്ധന വില ലിറ്ററിന് 12 രൂപ കുറവായതിനാൽ മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾക്ക് ജോലിക്ക് കയറിയാൽ വിശ്രമമില്ലാത്ത അവസ്ഥയാണ്. മാഹി മേഖലയിൽ 15 പെട്രോൾ പമ്പുകളിലായി 350 ൽ പരം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. മാഹി പുതിയ ബൈപ്പാസിൽ പുതുതായി 4 പെട്രോൾ പമ്പുകൾ കൂടി പ്രവർത്തിക്കുന്നുണ്ട്. ആകെ 500 ൽ പരം തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യമാണ് തൊഴിലാളികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ട്രേഡ് യൂനിയൻ നേതാക്കൾ എത്രയും വേഗത്തിൽ തൊഴിലാളി പ്രശ്നം പരിഹരിക്കണമെന്നതാണ് ആവശ്യം
Post a Comment