◾ 40 വര്‍ഷം മുമ്പ് 2 പേരെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറഞ്ഞ് പൊലീസില്‍ കീഴടങ്ങിയ വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, തിരുവമ്പാടി പോലീസ് രേഖാചിത്രം തയ്യാറാക്കി. കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടതായി കരുതുന്ന ആളുടെ രേഖാ ചിത്രമാണ് മുഹമ്മദലിയുടെ സഹായത്തോടെ തയ്യാറാക്കിയത്. മുഹമ്മദലി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്.
2025 | ജൂലൈ 14 | തിങ്കൾ
1200 | മിഥുനം 30 | അവിട്ടം
🌹🦚🦜➖➖➖
➖➖➖➖➖➖➖➖
◾ ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതില്‍ തെറ്റില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഗുരുപൂര്‍ണിമ ദിനത്തില്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പരാമര്‍ശം. ബാലഗോകുലത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് കാല് കഴുകിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും ആധുനിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും മന്ത്രി വി ശിവന്‍കുട്ടി. സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്നും മാനസിക പീഡനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും കുറ്റക്കാര്‍ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ബി.ജെ.പി. ജില്ലാ സെക്രട്ടറിയുടെതുള്‍പ്പെടെയുള്ളവരുടെ കാല്‍ കഴുകിപ്പിച്ച നടപടിയെ ന്യായീകരിച്ച ഗവര്‍ണ്ണര്‍ കേരളത്തിന് നാണക്കേടാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. അഭിപ്രായപ്പെട്ടു. ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു.
◾ സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പാദപൂജയെന്ന പേരില്‍ കാല്‍കഴുകിച്ച സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി നല്‍കി. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് ഇത്തരം 'അപരിഷ്‌കൃത നടപടികള്‍' നടക്കുന്നതെന്ന് കെഎസ്യു കത്തില്‍ ചൂണ്ടിക്കാട്ടി.
◾ സംസ്ഥാന സര്‍ക്കാര്‍ എന്‍ജിനിയറിങ് പ്രവേശന നടപടികള്‍ ആരംഭിച്ചെങ്കിലും ഹൈക്കോടതി വിധി ചോദ്യംചെയ്ത് കേരള സിലബസുകാര്‍ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. റാങ്ക് പട്ടികയിലെ പത്തു വിദ്യാര്‍ത്ഥികളുടെ പേരിലാവും ഹര്‍ജി. കേസില്‍ അടിയന്തരവാദവും തീര്‍പ്പും വേണമെന്ന് ഹര്‍ജിക്കാര്‍ അഭ്യര്‍ത്ഥിക്കും. ഈ വര്‍ഷത്തേക്ക് പ്ലസ് ടു മാര്‍ക്ക് പരിഗണിക്കുന്നത് ഒഴിവാക്കി, പ്രവേശന പരീക്ഷയിലെ മാത്രം മാര്‍ക്ക് അടിസ്ഥാനമാക്കി റാങ്ക് നിര്‍ണയിക്കണമെന്ന ആവശ്യം ഉന്നയിക്കും.
◾ കീം പരീക്ഷാ വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ പരിഹസിച്ച് ഇകെ വിഭാഗം സമസ്ത മുഖ പത്രമായ സുപ്രഭാതം. എവിടെ പോയാലും വീട് തലയിലേറ്റുന്ന മന്ത്രി തല്‍ക്കാലത്തേക്ക് അതൊന്നിറക്കി വെച്ച് വിദ്യാര്‍ത്ഥികളെ ഓര്‍ക്കണമെന്ന് മന്ത്രിയുടെ പഴയ ഇംഗ്ലീഷ് പരാമര്‍ശം ചൂണ്ടിക്കാട്ടി സുപ്രഭാതം പരിഹസിച്ചു. വിദഗ്ധസമിതി റിപ്പോര്‍ട്ട് ഉണ്ടായിട്ടും അതില്‍ പറയാത്ത കാര്യങ്ങളാണ് മന്ത്രി നടപ്പാക്കിയതെന്നും ഉന്നത വിദ്യാഭ്യാസം കുളം തോണ്ടിയ സ്ഥിതിയിലായി എന്നും മുഖപ്രസംഗം വിമര്‍ശിച്ചു.
◾ കേരള സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം തടയണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍വ്വകലാശാലയെ സമരക്കാര്‍ യുദ്ധക്കളമാക്കിയെന്നാണ് ആക്ഷേപം. പൊതു താല്‍പര്യ ഹര്‍ജിയുമായി എറണാകുളം സ്വദേശിയാണ് കോടതിയെ സമീപിച്ചത്. സുരക്ഷ ഉറപ്പാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കണം എന്നാണ് ആവശ്യം. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. എസ്എഫ്ഐ, കെ എസ് യു, എഐഎസ്എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.
◾ എസ്എഫ്‌ഐയെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. എസ്എഫ്‌ഐ ക്ഷുഭിതയൗവ്വനത്തെ കൂടെനിര്‍ത്തുകയാണെന്നും എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദിയിലിരിക്കെയായിരുന്നു പി.ജെ. കുര്യന്റെ വിമര്‍ശനം. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരും വേദിയിലുണ്ടായിരുന്നു..
◾ ദാനം കൊടുത്തില്ലെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരെ പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. യൂത്ത് കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചും എസ്എഫ് ഐയെ പുകഴ്ത്തിയും ശ്രീ പി ജെ കുര്യന്‍ നടത്തിയ പരാമര്‍ശം യാഥാര്‍ഥ്യ ബോധമില്ലാത്തതും വസ്തുതാവിരുദ്ധവും ആണെന്ന് പറയാതെ നിവൃത്തിയില്ലെന്നും കഴിഞ്ഞ ഒന്‍പതു കൊല്ലമായി നിരന്തരമായ സമരമുഖത്താണ് കെ എസ് യുവും യൂത്ത് കോണ്ഗ്രസെന്നും കെ.സി.ജോസഫ് പറഞ്ഞു. എസ്എഫ്ഐയുടെ സമരം പോലെ പോലീസ് സംരക്ഷണയില്‍ അല്ല യൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍ എന്ന് പറഞ്ഞ കെ.സി.ജോസഫ് കോണ്‍ഗ്രസ്സിന്റെ ഏതു സമരവും അഗ്രസീവ് ആകാന്‍ യൂത്ത് കോണ്‍ഗ്രസ്സുകാരും കെ എസ് യൂക്കാരും വേണം എന്നതല്ലേ സത്യമെന്നും ചോദിച്ചു.
◾ യൂത്ത് കോണ്‍ഗ്രസിനെ പരസ്യമായി പരിഹസിച്ച പി ജെ കുര്യന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ഉപാധ്യക്ഷന്‍ ഫര്‍സിന്‍ മജീദ് . 'രാജ്യസഭാ ഉപാധ്യക്ഷന്‍, ചീഫ് വിപ്പ്, കേന്ദ്ര മന്ത്രി തുടങ്ങിയ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുള്ള കുര്യന്‍ സാറ്, കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായത് കൊണ്ട് മാത്രം പത്തനംതിട്ടയില്‍ വന്ന് യൂത്ത് കോണ്‍ഗ്രസ് പോരാ എന്ന് പ്രസംഗിച്ചത്' ഉള്‍ക്കൊള്ളാന്‍ പറ്റില്ലെന്നാണ് ഫര്‍സിന്‍ മജീദ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടത്. ഡല്‍ഹിയിലെ കുളിരില്‍ ഉല്ലസിക്കുന്ന സമയം നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിച്ചിരുന്നുവെങ്കില്‍ ഒരു പഞ്ചായത്തില്‍ 25 അല്ല അതില്‍ അധികം യൂത്ത് കോണ്‍ഗ്രസ് കാരെ ഉണ്ടാക്കാമായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ജില്ലാ ജനറല്‍ സെക്രട്ടറി മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വരെ പിജെ കുര്യനെ തള്ളി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിനെ പിന്തുണച്ച് കുര്യനെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുവന്നു.
◾ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. കഴിഞ്ഞ കുറെ കാലങ്ങളായി ശശി തരൂരിന്റെ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം സ്വയം പുറത്തു പോകട്ടെ എന്ന കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിലപാട് സ്തുത്യര്‍ഹമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഈയിടെ ശശി തരൂര്‍ സ്വയം നടത്തിയ സര്‍വേയിലൂടെ മുഖ്യമന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. ഒരു വിശ്വപൗരന്‍ കേരളം പോലുള്ള ഒരു ഇട്ടാവട്ടത്ത് തായം കളിക്കുന്ന രഹസ്യമാണ് മനസ്സിലാകാത്തതെന്നും സര്‍വേയിലെ വിശ്വാസ്വത സംബന്ധിച്ച് എല്ലാം എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
◾ വയനാട് പുനരധിവാസ ഫണ്ട് വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ നടപടി. നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത നിയോജക മണ്ഡലം പ്രസിഡന്റുമാരെ സസ്പെന്‍ഡ് ചെയ്തു. അഞ്ച് ജില്ലകളിലെ 11 നിയോജക മണ്ഡലം പ്രസിഡന്റുമാരെയാണ് ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയിലെ ദുരിതബാധിതര്‍ക്ക് 30 വീടുകള്‍ വച്ചുനല്‍കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
◾ പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയത്.
◾ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 57 വയസുകാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 46 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. വയോധികന്റെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയെടുത്ത് കൂടുതല്‍ നിരീക്ഷണം നടത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.
◾ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മുസ്ലിം ലീഗ് ഭൂമി വാങ്ങാന്‍ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിയിലധികം തുക നല്‍കിയെന്ന് ആരോപണം. തോട്ടഭൂമിയുടെ സ്വഭാവത്തിലുള്ള .സ്ഥലത്തിന്, സെന്റിന് 65000 രൂപ വരെയാണ് വില. എന്നാല്‍, മുസ്ലിം ലീഗ് ഭൂമി വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം രൂപ നല്‍കിയാണ്. പാണക്കാട് സാദിഖലി .തങ്ങളുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതിലൂടെ രണ്ട് കോടി രൂപയുടെ പാഴ്‌ചെലവുണ്ടായെന്നും വിമര്‍ശനമുണ്ട്.
◾ പിഎം കുസും പദ്ധതിയില്‍ അനര്‍ടില്‍ നടന്നത് ആസൂത്രിത അഴിമതിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്താന്‍ ലക്ഷ്യമിട്ട് സ്വപ്ന സുരേഷിന്റേതിന് സമാനമായ നിയമനങ്ങള്‍ അനര്‍ട്ടിനും ആഗോള കമ്പനിയായ ഏര്‍ണസ്റ്റ് ആന്റ് യങിനും ഇടയില്‍ നടന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
◾ കേരളത്തില്‍ ബിജെപിയുടെ ഇനിയുള്ള മത്സരം ജയിക്കാന്‍ വേണ്ടിയെന്നും വെറുതെയുള്ള മത്സരങ്ങള്‍ ഇനി ഉണ്ടാകില്ലെന്നും സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. ബിജെപി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആരെയും അവഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പുനസംഘടന വരുമ്പോള്‍ ചിലര്‍ക്ക് പുതിയ പദവികള്‍ കിട്ടുമെന്നും അല്ലാത്തവര്‍ക്ക് മറ്റു ചുമതലകള്‍ ഉണ്ടാകുമെന്നും രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു
◾ സമസ്തയ്ക്ക് വഴങ്ങി സമയ പരിഷ്‌കരണത്തിനു മേല്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറായ സര്‍ക്കാര്‍ തീരുമാനം വെറും പ്രീണന രാഷ്ട്രീയമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍ അശ്വതി. കേരളത്തിലെ മദ്രസകള്‍ക്കും ചില സംഘടനകളുടെയും തീരുമാനത്തിനും അനുസരിച്ചല്ല ഇവിടത്തെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം മുന്നോട്ടുപോകേണ്ടതെന്നും സമയ മാറ്റത്തില്‍ ഇനി ചര്‍ച്ചയില്ലെന്നു പറഞ്ഞ അതേ വിദ്യാഭ്യാസമന്ത്രി ഇന്ന് സമസ്തയുടെ ഭീഷണികളെ ഭയന്ന് ചര്‍ച്ചയ്ക്കു തയാറായത് സര്‍ക്കാരിന്റെ നട്ടല്ലില്ലായ്മയാണ് കാണിക്കുന്നതെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.
◾ വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്ന അദ്ദേഹം.
◾ പി.കെ ശശിയുമായുള്ള സഹകരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ ഖിഫില്‍. നാറിയവനെ പേറിയാല്‍ ഏറിയവനും നാറും എന്ന് ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ദുല്‍ഖിഫില്‍ ശശിയുടെ പഴയകാല ചരിത്രം ഓര്‍മിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. പീഡന പരാതിയിലാണ് ശശിക്കെതിരെ നടപടിയെടുത്തത് എന്നത് മറക്കരുത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
◾ സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ തിയറ്ററുകളിലേക്ക്. ചിത്രം ജൂലൈ 17ന് തിയറ്റുകളില്‍ എത്തും. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. ഒരുപാട് ചോദ്യങ്ങളും പരിഹാസങ്ങളും ഒക്കെ നേരിടേണ്ടി വന്നുവെന്നും എല്ലാ പരീക്ഷണങ്ങളും കടന്ന് റിലീസ് തീയതി പ്രഖ്യാപിക്കുമ്പോള്‍ എല്ലാവരോടും പറനായാനുള്ളത് ഒരായിരം നന്ദി മാത്രമാണെന്നും പ്രവീണ്‍ പറയുന്നു.
◾ ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു മുമ്പിലെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കലയുടെയും സംസ്‌കാരത്തിന്റെയും മലയാളികളുടെ ആതിഥ്യ മര്യാദയുടെയും അടയാളമാണ് ആറന്മുള വള്ളസദ്യയെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചുള്ള അഭിപ്രായങ്ങളിലും അടിയന്തരാവസ്ഥയെ വിമര്‍ശിച്ചുള്ള നിലപാടിലും ശശി തരൂരിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ രംഗത്ത്. അടിയന്തരാവസ്ഥയെക്കുറിച്ച് ഇപ്പോള്‍ പറയുന്നതാണ് അഭിപ്രായമെങ്കില്‍ എന്തിനാണ് കോണഗ്രസില്‍ ചേര്‍ന്നതെന്ന് കുര്യന്‍ ചോദിച്ചു. കോണ്‍ഗ്രസ് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ ഇന്നത്തെ അഭിപ്രായം എന്തുകൊണ്ട് കമ്മിറ്റികളില്‍ പോലും പറഞ്ഞില്ല. കോണ്‍ഗ്രസ് അന്ന് ഭരിക്കുന്ന പാര്‍ട്ടിയായിരുന്നുവെന്നും കോണ്‍ഗ്രസിനോട് ചേര്‍ന്ന് നിന്നാല്‍ അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ ലഭിക്കുമായിരുന്നു എന്നതുകൊണ്ടാണ് തരൂര്‍ മിണ്ടാതിരുന്നതെന്നും കുര്യന്‍ ചൂണ്ടിക്കാട്ടി.
◾ യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഈ മാസം 16ന് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുമെന്നാണ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
◾ യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടലുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. യമനിലെ ഒരു മത പുരോഹിതനുമായി ബന്ധപ്പെട്ടാണ് കാന്തപുരം ഇടപെടല്‍ നടത്തുന്നത്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായും കാന്തപുരം സംസാരിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എയും വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.
◾ സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍ ഇറങ്ങിപ്പോയി. ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ആയിരുന്നു ഇറങ്ങിപ്പോക്ക്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് പോകില്ലെന്നും പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും സി സി മുകുന്ദന്‍ പ്രതികരിച്ചു.
◾ പേവിഷവാക്സിന്‍ എടുത്തിട്ടും ഏപ്രില്‍, മേയ് മാസങ്ങളിലായി മൂന്നുകുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വാക്സിന്‍ ആയിരുന്നില്ല പ്രശ്നമെന്ന് ആരോഗ്യവകുപ്പ്. കുട്ടികളെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രികളില്‍ വാക്സിനൊപ്പം നല്‍കേണ്ട ഇമ്യൂണോഗ്ലോബുലിന്‍ ലഭ്യമായിരുന്നില്ല. എന്നാല്‍, ഇതാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നില്ല. കഴുത്തിലും തലയിലും കടിയേറ്റിരുന്നതിനാല്‍ വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചിട്ടുണ്ടാകാമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് ബാലാവകാശ കമ്മിഷന് സമര്‍പ്പിച്ചു.
◾ കേരളത്തില്‍നിന്നുള്ള ബിജെപി നേതാവ് സി. സദാനന്ദന്‍ രാജ്യസഭയിലേക്ക്. ഇദ്ദേഹം ഉള്‍പ്പെടെ നാലുപേരെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിനെ തുടര്‍ന്നാണ് ഇത്. നിലവില്‍ സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റാണ് സദാനന്ദന്‍.
◾ സാംസ്‌ക്കാരികസ്ഥാപനങ്ങളില്‍ പെണ്‍പേര് ഉള്ളത് പുന്നയൂര്‍ക്കുളത്തെ കമലസുരയ്യ സ്മാരകം മാത്രമെന്ന് സാമൂഹികപ്രവര്‍ത്തകയും 'സൊലേസ്' സ്ഥാപകയുമായ ഷീബാ അമീര്‍. സാഹിത്യ അക്കാദമിയുടെ പ്രധാനവേദിക്ക് എം.ടി. വാസുദേവന്‍നായരുടെ പേരിടാന്‍ തീരുമാനിച്ചപ്പോഴാണ് ഇത് ചര്‍ച്ചയായത്. എന്നാല്‍ വിവാദം ദുഃഖകരമാണെന്നും ആ മഹാപ്രതിഭയോടുള്ള അനാദരവാണെന്നും എഴുത്തുകാരനും അക്കാദമി ഉപാധ്യക്ഷനുമായ അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
◾ ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തില്‍ കെ എസ് ആര്‍ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്ത വിവാദ നടപടി പിന്‍വലിച്ചതില്‍ പ്രതികരിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കെ എസ് ആര്‍ ടി സിയിലെ വിവാദമായ സസ്പെന്‍ഷന്‍ നടപടി വിഷയത്തില്‍ രണ്ട് വശങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒന്ന് വ്യക്തിപരവും മറ്റൊന്ന് ജോലിപരവുമായ വിഷയങ്ങളാണ്. ആരുടേയും വ്യക്തിപരമായ വിഷയത്തില്‍ കെ എസ് ആര്‍ ടി സി ഇടപെടില്ല. പക്ഷേ ഇവിടെ കൃത്യനിര്‍വഹണത്തില്‍ പിഴവ് പറ്റിയിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ വിശദീകരിച്ചു.
◾ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയിലായി. പത്തനംതിട്ട അടൂര്‍ സ്വദേശി മുഹമ്മദ് സബീറാണ് പിടിയിലായത്. മൂന്ന് ഗ്രാം കഞ്ചാവാണ് സബീറില്‍നിന്ന് പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ പോലീസ് അളവ് കുറച്ചു കാണിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ രക്ഷപ്പെടുത്തിയെന്നാരോപിച്ച് യൂത്ത്‌കോണ്ഗ്രസ് പ്രവര്‍ത്തകര്‍ അടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
◾ തമിഴ്നാട്ടിലെ സ്‌കൂളുകളുകളിലെ ക്ലാസുകളില്‍ പുതുതായി നടപ്പാക്കുന്ന ബാക്ക് ബെഞ്ച് പരിഷ്‌കാരത്തിനെതിരെ എതിര്‍പ്പുമായി പ്രതിപക്ഷം. കയ്യടിക്കായി മലയാള സിനിമയെ കോപ്പിയടിക്കരുതെന്നും കുട്ടികളുടെ ആരോഗ്യം വെച്ച് കളിക്കരുതെന്നും എഐഎഡിഎംകെ വിമര്‍ശിച്ചു. സര്‍ക്കാരിന്റേത് തിടുക്കപ്പെട്ടുള്ള നടപടിയാണെന്നും കുട്ടികളുടെ കഴുത്തും കണ്ണും വേദനിക്കുമെന്ന് അറിയാതെയാണോ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്നും എഐഎഡിഎംകെ നേതാക്കള്‍ ചോദിച്ചു.
◾ ശിവഗംഗ കസ്റ്റഡി കൊലപാതകക്കേസില്‍ ചെന്നൈയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ച് നടന്‍ വിജയുടെ തമിഴക വെട്രി കഴകം (ടിവികെ). കറുത്ത വസ്ത്രം ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തിയാണ് വിജയ് പരിപാടിക്കെത്തിയത്. മദപുരം ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരനായിരുന്ന അജിത് കുമാര്‍ എന്നയാള്‍ കഴിഞ്ഞമാസം ശിവഗംഗയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം തമിഴ്‌നാട്ടില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് അജിത് കുമാറിന് നീതിതേടിയുള്ള പ്രതിഷേധവുമായി ടിവികെ രംഗത്തെത്തിയിരിക്കുന്നത്.
◾ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ. സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചുചേര്‍ത്തത്. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകും. പഹല്‍ ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് തീരുമാനം.
◾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ശുഭാംശു ശുക്ലയും മറ്റ് ആക്സിയം 4 സംഘാംഗങ്ങളും ഇന്ന് മടങ്ങും. ദൗത്യം അവസാനിക്കുന്നതിന് മുന്നോടിയായി ആക്സിയം 4 സംഘത്തിന് നിലയത്തില്‍ വച്ച് എക്സ്പെഡിഷന്‍ 73 ക്രൂ യാത്രയയപ്പ് നല്‍കും. രാത്രി 7:25-നാണ് വിടവാങ്ങല്‍ ചടങ്ങ് ആരംഭിക്കുക. ബഹിരാകാശ നിലയത്തില്‍ ദീര്‍ഘകാല ദൗത്യം നടത്തുന്ന ഏഴ് പേരാണ് എക്സ്പെഡിഷന്‍ 73-ലുള്ളത്.
◾ ട്രെയിന്‍ യാത്രയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വന്‍ വിജയമാണ്. ഒരു കോച്ചില്‍ നാലും എഞ്ചിനില്‍ 6 ഉം ക്യാമറകള്‍ വീതം ഘടിപ്പിക്കും.
◾ തമിഴ്നാട് തിരൂവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപ്പിടിച്ചു. ചെന്നൈയില്‍നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപ്പിടിച്ചത്. രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ഡീസല്‍ കയറ്റിവന്ന വാഗണുകളാണ് കത്തിയത്. സംഭവത്തെത്തുടര്‍ന്ന് ആരക്കോണത്തിനും ചെന്നൈയ്ക്കും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
◾ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ വഴി നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. രജിസ്ട്രേഷനോ ആവശ്യമായ രേഖകളോ പരിശോധിക്കാതെ, രാജ്യത്ത് നിക്ഷേപം വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുമായി ഖത്തറിലെ പൗരന്മാരും താമസക്കാരും ഇടപാട് നടത്താന്‍ പാടില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ഇത്തരം സ്ഥാപനങ്ങളുമായി നിക്ഷേപകര്‍ സഹകരിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നു.
◾ പാകിസ്താന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കും സ്വയംരക്ഷയ്ക്കും മാത്രമുള്ളതാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ശനിയാഴ്ച ഇസ്ലാമാബാദില്‍ പാകിസ്താനി വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
◾ ബലൂചിസ്ഥാനിലുടനീളം നടന്ന വ്യാപകമായ സായുധ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് ((ബിഎല്‍എഫ്) ഏറ്റെടുത്തു. രണ്ട് ദിവസത്തിനുള്ളില്‍ 84 ആക്രമണങ്ങള്‍ നടത്തിയെന്നും ഓപ്പറേഷന്‍ ബാം വിജയമായിരുന്നുവെന്നും ബിഎല്‍എഫ് അവകാശപ്പെട്ടു. ജൂലൈ 9 നും ജൂലൈ 11 നും ഇടയില്‍ പാകിസ്ഥാന്റെ സൈനിക ഉദ്യോഗസ്ഥരെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ബിഎല്‍എഫ് വക്താവ് മേജര്‍ ഗ്വാഹ്റാം ബലൂച്ച് പറഞ്ഞു.
◾ ടേക്ക് ഓഫിന് പിന്നാലെ ബ്രിട്ടനിലെ സൗത്തെന്‍ഡ് വിമാന താവളത്തില്‍ വിമാനം തകര്‍ന്ന് വീണ് അഗ്നിഗോളമായി. നെതര്‍ലാന്‍ഡിലെ ലെലിസ്റ്റാഡ് വിമാനത്താവളത്തിലേക്ക് തിരിച്ച ബീച്ച്ക്രാഫ്റ്റ് കിംഗ് എയര്‍ ബി 200 എന്ന ചെറു യാത്രാവിമാനമാണ് പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെ തകര്‍ന്ന് വീണത്. പത്തില്‍ താഴെ മാത്രം സീറ്റിംഗ് കപ്പാസിറ്റിയുള്ള വിമാനത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന് തീപിടിക്കുകയായിരുന്നു.
◾ ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റിന്റെ അവസാനദിനം 6 വിക്കറ്റ് കയ്യിലിരിക്കേ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 135 റണ്‍സ്. വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് എന്ന നിലയില്‍ നാലാം ദിനം രണ്ടാമിന്നിംഗ്സ് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 192 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. തുടര്‍ന്ന് 193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോള്‍ നാലിന് 58 എന്ന നിലയിലാണ്. 33 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ക്രീസിലുള്ളത്. യശസ്വി ജയ്സവാളും കരുണ്‍ നായരും ശുഭ്മാന്‍ ഗില്ലും നൈറ്റ് വാച്ച്മാനായിറങ്ങിയ ആകാശ് ദീപുമാണ് ഇന്നലെ പുറത്തായത്.
◾ ഫിഫ ക്ലബ് ലോക കപ്പ് കിരീടം ചെല്‍സിക്ക്. ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ പി.എസ്.ജിയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി കിരീടത്തില്‍ മുത്തമിട്ടത്. ചെല്‍സിക്കായി കോള്‍ പാല്‍മര്‍ ഇരട്ടഗോള്‍ നേടി.
◾ ഇറ്റലിയുടെ ലോക ഒന്നാംനമ്പര്‍ താരം യാനിക് സിന്നറിന് വിംബിള്‍ഡണ്‍ കിരീടം. നാല് സെറ്റ് നീണ്ട വാശിയേറിയ ഫൈനലില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസിനെ തോല്‍പിച്ചാണ് സിന്നര്‍ കിരീടം നേടിയത്. കഴിഞ്ഞ രണ്ടുതവണയും ചാമ്പ്യനായ അല്‍ക്കരാസ് ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണയെത്തിയത്. ഇറ്റലിയില്‍നിന്ന് വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ പുരുഷതാരമായ സിന്നറിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്.
◾ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച 2.07 ലക്ഷം കോടിയുടെ ഇടിവാണ് കമ്പനികള്‍ നേരിട്ടത്. ടിസിഎസും ഭാരതി എയര്‍ടെലുമാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. സെന്‍സെക്‌സ് 932 പോയിന്റ് ആണ് ഇടിഞ്ഞത്. ബജാജ് ഫിനാന്‍സും ഹിന്ദുസ്ഥാന്‍ യൂണിലിവറും മാത്രമാണ് നേട്ടം ഉണ്ടാക്കിയത്. ടിസിഎസിന്റെ നഷ്ടം 56,279 കോടിയാണ്. 11,81,450 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. വെള്ളിയാഴ്ച മാത്രം ടിസിഎസിന് 3.50 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഭാരതി എയര്‍ടെല്ലിന്റെ നഷ്ടം 54,483 കോടിയാണ്. 10,95,887 കോടിയായാണ് എയര്‍ടെല്ലിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് 44,048 കോടി, ഇന്‍ഫോസിസ് 18,818 കോടി, ഐസിഐസിഐ ബാങ്ക് 14,556 കോടി, എല്‍ഐസി 11,954 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 4,370 കോടി, എസ്ബിഐ 2,989 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 42,363 കോടിയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 5,033 കോടി രൂപ വര്‍ധിച്ച് ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 5,80,010 കോടിയായി ഉയര്‍ന്നു. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
◾ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെ പുതിയ ചിത്രം 'ഹൃദയപൂര്‍വ്വ'ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാലും സംഗീത് പ്രതാപമുള്ളതാണ് പോസ്റ്ററിലുള്ളത്. ചിത്രമൊരു ഫണ്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്. പോസ്റ്ററിലെ മോഹന്‍ലാലിന്റേയും സംഗീതിന്റേയും ഭാവങ്ങള്‍ ചിരി പടര്‍ത്തുന്നതാണ്. എമ്പുരാന്‍, തുടരും എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം വരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും കൈകോര്‍ക്കുന്നത്. തമാശയ്ക്കും ഫാമിലി ഇമോഷന്‍സിനുമൊക്കെ പ്രാധാന്യം നല്‍കുന്ന സിനിമയായിരിക്കും ഹൃദയപൂര്‍വ്വം. ചിത്രത്തില്‍ സംഗീത, സിദ്ധീഖ്, സബിത ആനന്ദ്, ബാബുരാജ്, നിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സോനു ടിപിയാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. ഓഗസ്റ്റ് 28 നാണ് ചിത്രം തിയറ്ററിലേക്ക് എത്തുക.
ഏത് ജഡ്ജിയാണ് തന്റെ വിധിപറയാന്‍ പോകുന്നതെന്ന് അയാള്‍ വക്കീലിനോട് ചോദിച്ചു. എന്താണ് ഉദ്ദേശം? വക്കീല്‍ ചോദിച്ചു. ജഡ്ജിക്ക് ഒരു കുപ്പി വീഞ്ഞ് വാങ്ങിക്കൊടുക്കാനാണ്. അയാള്‍ പറഞ്ഞു. പാരിതോഷികങ്ങള്‍ ഒന്നും വാങ്ങാത്ത ആളാണ് ജഡ്ജി. മാത്രമല്ല, അങ്ങനെ ചെയ്തവര്‍ക്കെല്ലാം വിധി പ്രതികൂലമായിട്ടുമുണ്ട്. വക്കീല്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് ശേഷം വന്ന വിധിയില്‍ അയാള്‍ ജയിച്ചു. അപ്പോള്‍ അയാള്‍ വക്കീലിനോട് പറഞ്ഞു. എന്റെ വീഞ്ഞ് വിദ്യ ഫലിച്ചു. നീ ജഡ്ജിക്ക് വീഞ്ഞ് വാങ്ങിക്കൊടുത്തോ.. വക്കീല്‍ അത്ഭുതത്തോടെ ചോദിച്ചു. അയാള്‍ പറഞ്ഞു: ഞാന്‍ പാഴ്‌സലായി വീഞ്ഞ് അയച്ചുകൊടുത്തു. പക്ഷേ, എതിര്‍ കക്ഷിയുടെ പേരിലാണ് അയച്ചത്. വക്കീല്‍ ഉത്തരമൊന്നുമില്ലാതെ അന്തംവിട്ട് നിന്നു. പഴുതുകളില്ലാത്ത വ്യവസ്ഥിതിയില്‍ മാത്രമാണ് അഴിമതിയില്ലാത്ത ജീവിതം സാധ്യമാകൂ.. നിയമങ്ങളും ആചാരങ്ങളും ആളുകള്‍ പിന്തുടരുന്നത് പലകാരണങ്ങള്‍ കൊണ്ടാണ്. മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതുകൊണ്ട് അനുസരിക്കുന്നവരുണ്ട്. സല്‍പേര് നിലനിര്‍ത്താന്‍ വേണ്ടി ചെയ്യുന്നവരുണ്ട്, അനുബന്ധനേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരുണ്ട്. എന്നാല്‍ സ്വന്തം ബോധ്യത്തിലും പെരുമാറുന്നവരുണ്ട്. അവസാനം പറഞ്ഞ കൂട്ടര്‍ക്ക് ആരും കാണാത്തപ്പോഴും ആള്‍ക്കൂട്ടത്തിന് നടുവിലും ഒരേ പെരുമാററ രീതിയായിരിക്കും. അംഗീകരിച്ചും ആദരിച്ചും ശീലമുളളവര്‍ ഒന്നിലും വെള്ളം ചേര്‍ക്കില്ല. സ്വന്തം ധാര്‍മ്മിക നിലവാരം ഉയര്‍ത്തുക എന്നതാണ് ഈ ജീവിതത്തില്‍ പ്രധാനം - ശുഭദിനം.
Post a Comment