o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 


◾  സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നലെ നാല് മരണം. ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് വീണ് ബിജോയ് ആന്റണി എന്നയാളും പത്തനംതിട്ടയില്‍ ബൈക്ക് തോട്ടില്‍ വീണ് പ്രവീണ്‍ എന്നയാളും മരിച്ചു. കണ്ണൂര്‍ അഴീക്കോട് കുളത്തില്‍ നീന്താനിറങ്ങിയ 21കാരന്‍ ഇസ്മയിലും മരംവീണ് എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനും മരിച്ചു. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കാല്‍, പനത്തടി തുടങ്ങിയ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണി. കണ്ണൂരിലെ കൊട്ടിയൂര്‍ അക്കരെ ക്ഷേത്രത്തിനോട് ചേര്‍ന്ന് ബാവലിപ്പുഴയില്‍ നിര്‍മിച്ച താത്കാലിക തടയണ കുത്തൊഴുക്കില്‍ തകര്‍ന്നു. ചെറുപുഴയില്‍ കാര്യങ്കോട് പുഴ കര കവിഞ്ഞൊഴുകുകയാണ്. കോഴിക്കോട് കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് പുല്ലാട് പുഴയ്ക്ക് കുറുകേയുള്ള വായാട് പാലം മലവെള്ളപ്പാച്ചിലില്‍ അപകടാവസ്ഥയിലായി. പാലക്കാട് അട്ടപ്പാടി ചുരം ഒന്‍പതാം വളവില്‍ കൂറ്റന്‍പാറ വീണ് ഗതാഗതതടസം ഉണ്ടായി. എറണാകുളത്തെ കണ്ണമാലിയിലും എടവനക്കാടും കടലാക്രമണം രൂക്ഷമായിട്ടുണ്ട്. കണ്ണമ്മാലി ചെല്ലാനം റോഡ് മുങ്ങി. രണ്ടിടത്തും കടല്‍ ഭിത്തി തകര്‍ന്നത് സ്ഥിതി രൂക്ഷമാക്കി. കൊല്ലം പോളയത്തോട് റെയില്‍വേ ട്രാക്കിന് കുറുകെ മരം വീണതിന് പിന്നാലെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിലച്ചു.

2025 | ജൂൺ 16 | തിങ്കൾ 

1200 | മിഥുനം 2 | അവിട്ടം  l 1446 l ദുൽഹജ്ജ് 19

       ➖➖➖➖➖➖➖➖


◾  സംസ്ഥാനത്ത് പെരുമഴ. മഴക്കെടുതിയില്‍ 4 മരണം. 5 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. കനത്ത മഴ തുടരുന്ന 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.


◾  സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നലെ നാല് മരണം. ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് വീണ് ബിജോയ് ആന്റണി എന്നയാളും പത്തനംതിട്ടയില്‍ ബൈക്ക് തോട്ടില്‍ വീണ് പ്രവീണ്‍ എന്നയാളും മരിച്ചു. കണ്ണൂര്‍ അഴീക്കോട് കുളത്തില്‍ നീന്താനിറങ്ങിയ 21കാരന്‍ ഇസ്മയിലും മരംവീണ് എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനും മരിച്ചു. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കാല്‍, പനത്തടി തുടങ്ങിയ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണി. കണ്ണൂരിലെ കൊട്ടിയൂര്‍ അക്കരെ ക്ഷേത്രത്തിനോട് ചേര്‍ന്ന് ബാവലിപ്പുഴയില്‍ നിര്‍മിച്ച താത്കാലിക തടയണ കുത്തൊഴുക്കില്‍ തകര്‍ന്നു. ചെറുപുഴയില്‍ കാര്യങ്കോട് പുഴ കര കവിഞ്ഞൊഴുകുകയാണ്. കോഴിക്കോട് കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് പുല്ലാട് പുഴയ്ക്ക് കുറുകേയുള്ള വായാട് പാലം മലവെള്ളപ്പാച്ചിലില്‍ അപകടാവസ്ഥയിലായി. പാലക്കാട് അട്ടപ്പാടി ചുരം ഒന്‍പതാം വളവില്‍ കൂറ്റന്‍പാറ വീണ് ഗതാഗതതടസം ഉണ്ടായി. എറണാകുളത്തെ കണ്ണമാലിയിലും എടവനക്കാടും കടലാക്രമണം രൂക്ഷമായിട്ടുണ്ട്. കണ്ണമ്മാലി ചെല്ലാനം റോഡ് മുങ്ങി. രണ്ടിടത്തും കടല്‍ ഭിത്തി തകര്‍ന്നത് സ്ഥിതി രൂക്ഷമാക്കി. കൊല്ലം പോളയത്തോട് റെയില്‍വേ ട്രാക്കിന് കുറുകെ മരം വീണതിന് പിന്നാലെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിലച്ചു.


◾  സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി. ഇതില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും ഇന്ന് അവധിയാണ്.


◾  നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം. പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, കാസര്‍കോട് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാല്‍ എന്നീ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.  അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.


◾  പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭക്തര്‍ പമ്പാ ത്രിവേണിയില്‍ കുളിക്കുന്നതിനും നദിയില്‍ ഇറങ്ങുന്നതിനും ജില്ലാ കളക്ടര്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. പമ്പ ത്രിവേണിയിലെ വാഹന പാര്‍ക്കിങ്ങിനും താല്‍ക്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ മലകയറുമ്പോള്‍ ഭക്തര്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.


◾  ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ മുന്നണികള്‍ക്ക് ആവേശമായി ഇന്നലെ നിലമ്പൂരില്‍ പ്രമുഖ നേതാക്കളുടെ പട. യുഡിഎഫ് അണികളില്‍ ആവേശം വിതറി പ്രിയങ്ക ഗാന്ധി റോഡ്ഷോ നടത്തിയപ്പോള്‍ സ്വരാജിനെ ജയിപ്പിക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി നിലമ്പൂരില്‍ ക്യാംപ് ചെയ്ത് പ്രചാരണം നടത്തുകയാണ്. എന്‍ഡിഎ ജയിച്ചാല്‍ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനവുമായി ബിജെപി ഇന്നലെ പ്രകടന പത്രിക പുറത്തിറക്കി.


◾  നിലമ്പൂരില്‍ നടക്കുന്നത് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള  മത്സരമാണെന്ന്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനങ്ങളുടെ പ്രശ്നങ്ങളാണ് തങ്ങള്‍ പറയുന്നതെന്നും  എന്നാല്‍ വര്‍ഗീയത പറഞ്ഞാണ് സി പി എം വോട്ടു തേടുന്നതെന്നും സതീശന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തില്‍ മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുകയാണെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ജമാഅത്തെ ഇസ്ലാമി വിഷയം വിവാദമാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


◾  ജമാ അത്തെ ഇസ്ലാമിയോടുള്ള കോണ്‍ഗ്രസ് നിലപാട് എന്താണെന്ന്  പ്രിയങ്ക ഗാന്ധി പറയില്ലെന്ന് മനസ്സിലാക്കിയാണ് താന്‍ മറുപടി പറയാമെന്ന് പറഞ്ഞതെന്നും രാഷ്ട്രീയമായി ഇതിനെ നേരിടാന്‍ അവര്‍ക്ക് കഴിയില്ലെന്നും യുഡിഎഫ് ആയുധമില്ലാതെ അടരാടുന്നുവെന്നും  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചോട്ടെയെന്നും നിയമപരമായി അതിനെ നേരിടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.


◾  ഏഴ് മാസം, മൂന്ന് പദ്ധതികള്‍. ഇത് നിലമ്പൂരിലെ ജനങ്ങള്‍ക്ക് ബിജെപി  നല്‍കുന്ന വാക്കാണെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇത് എല്‍ഡിഎഫും യുഡിഎഫും നല്‍കുന്നത് പോലെയുള്ള പൊള്ളയായ വാഗ്ദാനങ്ങളല്ലെന്നും മറിച്ച് 11 വര്‍ഷത്തെ പ്രവര്‍ത്തനമികവിന്റെ  രാഷ്ട്രീയത്തിലൂടെ തെളിയിക്കപ്പെട്ടതാണെന്നും വികസിത നിലമ്പൂര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അഡ്വ. മോഹന്‍ ജോര്‍ജ്ജിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.


◾  ഇടുക്കി പീരുമേട്ടില്‍ വനത്തിനുള്ളില്‍ ആദിവാസി സ്ത്രീ മരിച്ച സംഭവത്തില്‍ വ്യക്തത വരുംമുമ്പ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിച്ചുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് ആധികാരിക രേഖയെന്നും എന്നാല്‍ വനത്തിനുള്ളില്‍ നടക്കുന്ന മരണങ്ങള്‍ എല്ലാം വനം വകുപ്പിന്റെ പേരില്‍ ആക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ കൊലപാതകിക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നുവെന്നും ആദ്യഗഡു നല്‍കാന്‍ താന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


◾  പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം കാട്ടാനയുടെ ആക്രമണത്തിലെന്ന മൊഴിയില്‍ ഉറച്ച് ഭര്‍ത്താവ് ബിനു. തന്നെയും കാട്ടാന പതിനഞ്ച് അടിയോളം ദൂരേക്ക് തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞുവെന്നും സീതയെ രണ്ടു തവണ കാട്ടാന ആക്രമിച്ചുവെന്നും തന്നെ കേസില്‍ കുടുക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നുവെന്നുമാണ് ബിനുവിന്റെ പ്രതികരണം.


◾  കേരളതീരത്ത് കടലില്‍ കത്തിയ വാന്‍ ഹായ് 503  കപ്പലിനെ സുരക്ഷിത അകലത്തിലേക്ക് വലിച്ചെത്തിച്ചതായി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും. നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 


◾  വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകള്‍ ഇന്ന് മുതല്‍ കേരള തീരത്തടിയാന്‍ സാധ്യത. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകള്‍ വന്നടിയാന്‍ സാധ്യതയുള്ളതായി കോസ്റ്റ് ഗാര്‍ഡ്, ഐടിഒപിഎഫ് എന്നിവരില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും ജാഗ്രത വേണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച്  വിവരം അറിയിക്കണമെന്നും  ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


◾  തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാന്‍ കഴിഞ്ഞില്ല പിന്നീട് ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാന്‍ഡിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം വിമാനം വിട്ടയക്കും.


◾  ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ കുടുക്കിയ വ്യാജ ലഹരി കേസില്‍ പ്രതിയായ ലിവിയ ജോസിന്റെ കുറ്റസമ്മത മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒറ്റ ബുദ്ധിക്ക് ചെയ്തു പോയതെന്ന് ലിവിയ ജോസ് കുറ്റസമ്മത മൊഴി നല്‍കി. ലിവിയയ്ക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്ക്ക് കാരണമെന്നാണ് മൊഴി. കുറ്റകൃത്യത്തില്‍ സഹോദരിക്ക് പങ്കില്ലെന്നും ലിവിയ ജോസ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.


◾  തന്നെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയതില്‍ മരുമകള്‍ക്കും പങ്കുണ്ടെന്ന് ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണി. സ്വന്തം ചേച്ചിയെ രക്ഷിക്കാനാണ് ലിവിയ കള്ളം പറയുന്നതെന്നും ദൈവമാണ് തന്നെ രക്ഷിച്ചതെന്നും ഷീലാ സണ്ണി പറഞ്ഞു.


◾  മൂവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. ഇടുക്കി മണിയാറന്‍ കുടി സ്വദേശി മുഹമ്മദ് ഷെരീഫാണ് എസ്ഐയെ ഇടിച്ച് വീഴ്ത്തിയത്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. എറണാകുളം കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ ഇഎം മുഹമ്മദിനെയാണ് പ്രതികള്‍ വണ്ടി കയറ്റി കൊല്ലാന്‍ ശ്രമിച്ചത്.


◾  രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൈപ്രസിലെത്തി. ജി7 ഉച്ചകോടിക്ക് കാനഡയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സൈപ്രസ് സന്ദര്‍ശനം. രാജ്യത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റൊഡുലീഡെസ് നേരിട്ട് വിമാനത്താവളത്തിലെത്തി. രണ്ട് പതിറ്റാണ്ടിനിടെ സൈപ്രസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.


◾  ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു.. ഗൗരികുണ്ടിലെ ഉള്‍പ്രദേശത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്.


◾  പൂനെ ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 6 പേര്‍ മരിച്ചു. 20ലധികം ആളുകള്‍ ഒഴുക്കില്‍ പെട്ടെന്നാണ് സൂചന.  മഴക്കാലത്ത് തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമായ കുണ്ട്മലയിലാണ് അപകടം നടന്നത്.


◾  അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് ഈ രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ ഔദ്യോഗികമായി അറിയിച്ചു.


◾ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്‍ഡന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈകി. ടേക്ക്ഓഫിന് തൊട്ടുമുമ്പാണ് തകരാര്‍ കണ്ടെത്തിയത്. ഹിന്‍ഡന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം, റണ്‍വേയില്‍ വെച്ച് അപ്രതീക്ഷിത സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു മണിക്കൂറിലധികം വൈകുകയായിരുന്നു.


◾  യുഎഇയില്‍ ഉച്ചസമയജോലികള്‍ക്ക് നിരോധനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് നടപ്പാക്കുന്നത്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന പുറം ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് തൊഴിലാളികളെ വിലക്കുന്നതാണ് ഈ നിയമം. യുഎഇയില്‍ താപനില ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണിത്. നിയമം സെപ്റ്റംബര്‍ 15 വരെ തുടരും.


◾  ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും പിന്നാലെ ടെഹ്റാനിലെ പൊലീസ് ആസ്ഥാനവും ആക്രമിച്ച് ഇസ്രയേല്‍. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും കൊല്ലപ്പെട്ടു. ഇതിനുപിന്നാലെ ഇറാന്റെ പ്രത്യാക്രമണവും ഉണ്ടായി. ടെല്‍ അവീവ് ലക്ഷ്യമാക്കി ബാലിസ്റ്റ് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന്‍ സൈന്യം വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 128 പേരാണ് ഇറാനില്‍ മരിച്ചതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണക്ക് പ്രകാരം, ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ കുറഞ്ഞത് 406 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇറാന്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച  ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇസ്രയേലി പൗരന്‍മാരുടെ മരണത്തിന് ഇറാന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് പറഞ്ഞു.


◾  ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ തങ്ങളും പിന്‍വാങ്ങാമെന്ന് ഇറാന്‍ സന്നദ്ധത അറിയിച്ചെന്ന് വിവരം. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷനെ ഇറാന്‍ സമീപിച്ചു. സെക്രട്ടറി ജനറലുമായി ഇറാന്‍ വിദേശകാര്യ മന്ത്രി സംസാരിച്ചു.


◾  ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ സേന. ഇറാനിലെ സൈനിക ആയുധ നിര്‍മ്മാണശാലകളിലും സഹായ സ്ഥാപനങ്ങളിലും നിലവിലുള്ളവരും അങ്ങോട്ട് പോകാനിരിക്കുന്നവരും ഉടന്‍ തന്നെ ആ പ്രദേശങ്ങള്‍ വിട്ടുപോവുകയും ഇനിയൊരു അറിയിപ്പുണ്ടാകും വരെ തിരികെയെത്തുകയും ചെയ്യരുതെന്നും  ഇറാനിലെ ആയുധ നിര്‍മ്മാണശാലകള്‍ക്ക് സമീപമുള്ള സാന്നിധ്യം നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്നുമാണ് ഐഡിഎഫ് വക്താവിന്റെ മുന്നറിയിപ്പ്.


◾  ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ എട്ട് മരണം ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ട്. ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്.ഇറാന്റെ എണ്ണ സംഭരണികളും ഊര്‍ജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേല്‍ രാത്രി നടത്തിയ വ്യോമാക്രമണങ്ങളില്‍ തെഹ്റാന്‍ അടക്കമുള്ള നഗരങ്ങളില്‍ കനത്ത നാശമുണ്ടായി. ആക്രമണം തുടരുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയതോടെ സംഘര്‍ഷം പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണ്.  


◾ ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയിട്ടുള്ളതായി സ്ഥിരീകരിച്ച് ഇലോണ്‍ മസ്‌ക്. ഇറാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമുള്ളപ്പോള്‍ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കിയ മസ്‌കിന്റെ തീരുമാനം രാഷ്ട്രീയ വിവാദമാകാന്‍ സാധ്യതയുണ്ട്.


◾  ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ സുരക്ഷിത ലോകം കെട്ടിപ്പടുക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പയുടെ പ്രതികരണം. നീതി, സാഹോദര്യം, പൊതുനന്മ എന്നിവയില്‍ അധിഷ്ഠിതമായ ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിനായി പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകള്‍ നടക്കണം ആരും ഒരിക്കലും മറ്റൊരാളുടെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്തരുതെന്നും പോപ്പ് വ്യക്തമാക്കി.


◾  അമേരിക്കയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇറാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ഇതുവരെ കാണാത്ത രീതിയില്‍ തിരിച്ചടിക്കുമെന്നും സായുധ സേനയുടെ മുഴുവന്‍ ശക്തിയും ഉപയോഗിക്കുമെന്നും സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ മുന്നറിയിപ്പ് . ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കയ്ക്ക് ഒരു പങ്കുമില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.


◾  ഇറാനും ഇസ്രയേലും തമ്മില്‍ ഒരു കരാറുണ്ടാക്കണം എന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഇടപെടല്‍ പല സംഘര്‍ഷഭരിത രാജ്യങ്ങള്‍ക്കിടയിലും സമാധാനത്തിന് കാരണമായെങ്കിലും തനിക്ക് ഒരിക്കലും അംഗീകാരം ലഭിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍, കഴിഞ്ഞ മാസം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് വ്യാപാരം ഉപയോഗിച്ചുവെന്ന തന്റെ വാദവും ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.


◾  36 രാജ്യങ്ങള്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഈജിപ്ത്, ടാന്‍സാനിയ, നൈജീരിയ, ഘാന, കാമറൂണ്‍ അടക്കം പട്ടികയില്‍ 25 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് അമേരിക്ക വിലക്കേര്‍പ്പെടുത്തുന്നത്. ഈ രാജ്യങ്ങള്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നിര്‍ദേശിച്ച മാറ്റങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും അല്ലെങ്കില്‍ പ്രവേശന വിലക്ക് ബാധകമാകുമെന്നും അധികൃതര്‍  അറിയിച്ചു.


◾  ഈ വര്‍ഷത്തെ ഇലക്ട്രോണിക് സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പിന്റെ ആഗോള അംബാസഡറായി ലോക ഫുട്‌ബോള്‍ താരവും അല്‍ നസ്ര് ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തതായി ഇ-സ്‌പോര്‍ട്‌സ് വേള്‍ഡ് കപ്പ് ഫൗണ്ടേഷന്‍ അറിയിച്ചു. ജൂലൈ ഏഴ് മുതല്‍ ആഗസ്റ്റ് 24 വരെ റിയാദിലാണ് ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് നടക്കുക.


◾  ഫോര്‍ബ്സിന്റെ കഴിഞ്ഞ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ കേരള ഗ്രാമീണ്‍ ബാങ്കിനെ ഇന്ത്യയിലെ ഒന്‍പതാമത്തെ മികച്ച ബാങ്കായി തിരഞ്ഞെടുത്തു. ഈ പട്ടികയിലുള്‍പ്പെട്ട ഏക റീജിയണല്‍ റൂറല്‍ ബാങ്കാണ് (ആര്‍.ആര്‍.ബി) കേരള ഗ്രാമീണ്‍ ബാങ്ക്. 34 രാജ്യങ്ങളില്‍ 17 വ്യത്യസ്ത ഭാഷകളിലായി 50,000ലധികം വ്യക്തികളെ സര്‍വ്വേ ചെയ്താണ് പട്ടിക തയ്യാറാക്കിയത്. വിശ്വാസ്യത, നിബന്ധനകളും വ്യവസ്ഥകളും, ഉപഭോക്തൃ സേവനം, ഡിജിറ്റല്‍ സേവനങ്ങള്‍, സാമ്പത്തിക ഉപദേശങ്ങളുടെ ഗുണനിലവാരം എന്നിവയെ കുറിച്ചുള്ള റേറ്റിംഗുകള്‍ക്കൊപ്പം ബാങ്കുകളുടെ മൊത്തത്തിലുള്ള ഉപഭോക്തൃ സംതൃപ്തിയും മറ്റുള്ളവര്‍ക്ക് ബാങ്ക് ശുപാര്‍ശ ചെയ്യാനുള്ള സാദ്ധ്യതയും അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.


◾  ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ അടക്കം വന്‍ താരനിര അണിനിരന്ന 'ഹൗസ്ഫുള്‍ 5', ആഗോള ബോക്സ് ഓഫീസില്‍ 9 ദിവസത്തിനുള്ളില്‍ 200 കോടി രൂപയുടെ കളക്ഷന്‍ നേടി ശ്രദ്ധേയമായ നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. സജിദ് നദിയാദ്വാലയുടെ നിര്‍മ്മാണത്തില്‍ തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്ത ഈ കോമഡി ചിത്രം ഹൗസ്ഫുള്‍ ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ പാര്‍ട്ടാണ്. പിങ്ക്വില്ല റിപ്പോര്‍ട്ട് പ്രകാരം ഹൗസ്ഫുള്‍ 5 ഇന്ത്യയില്‍ 9 ദിവസത്തിനുള്ളില്‍ 128.90 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി. രണ്ടാം ഞായറാഴ്ചയോടെ ഇത് 138 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ 200 കോടി രൂപ കവിഞ്ഞ ചിത്രം റിലീസിന്റെ ആദ്യ ദിവസം തന്നെ 39.84 കോടി രൂപയുടെ വേള്‍ഡ് വൈഡ് ഗ്രോസ് നേടിയിരുന്നു. ഇന്ത്യയില്‍ 28.73 കോടി രൂപയും വിദേശത്ത് 11.11 കോടി രൂപയും ഉള്‍പ്പെടെയായിരുന്നു ആദ്യദിനത്തിലെ കളക്ഷന്‍. ആദ്യ ദിനം 24.35 കോടി രൂപയുടെ നെറ്റ് കളക്ഷനോടെ ഹൗസ്ഫുള്‍ ഫ്രാഞ്ചൈസിയിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രം എന്ന റെക്കോര്‍ഡും ഹൗസ്ഫുള്‍ 5 സ്വന്തമാക്കി.


◾  ഫാദേഴ്സ് ഡേയില്‍ ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന 'അപ്പ' എന്ന മ്യൂസിക്കല്‍ ആല്‍ബം പുറത്തിറക്കി. വിജയ് യേശുദാസിന്റെ മനോഹരമായ ആലാപനമാണ് ഈ ഗാനത്തെ വേറിട്ടതാക്കുന്നത്. ജിനോയ് ജോര്‍ജ് സംഗീതം നല്‍കിയിരിക്കുന്ന ഈ മ്യൂസിക്ക് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിന്‍ പാലക്കിലാണ്. വൈശാഖ് സോമനാഥിന്റേതാണ് വരികള്‍. ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ ഘട്ടത്തിലും തണലായി നില്‍ക്കുന്ന ഒരു പിതാവിന്റേയും അയാളുടെ മകന്റേയും ജീവിതത്തിലൂടേയാണ് ഈ ഗാനം മുന്നോട്ടു പോകുന്നത്. അച്ഛനായി മനോജ് കെ.യുവും മകനായി ഗായകന്‍ സിദ്ധാര്‍ത്ഥ് മേനോനുമാണ് അഭിനയിക്കുന്നത്. സംഗീതം ഒരുക്കിയ ജിനോയ് ജോര്‍ജിന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ഈ ഗാനത്തിന് ആധാരം. ദേവി അജിത്ത്, സൂരജ്, മുഹമ്മദ് നോറൈസ് ഷാ തുടങ്ങിയവരും ഗാനരംഗത്തില്‍ അഭിനയിക്കുന്നുണ്ട്.


◾  മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ പുതിയ എഎംജി ജി 63 കളക്ടേഴ്‌സ് എഡിഷന്‍ 4.3 കോടി രൂപ എക്‌സ്-ഷോറൂം വില പുറത്തിറക്കി. വെറും 30 യൂണിറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ സ്പെഷ്യല്‍ എഡിഷന്‍ ജി-ക്ലാസ്, മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യയും മെഴ്‌സിഡീസ്-ബെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്ത്യയും ചേര്‍ന്നുള്ള പ്രയത്നത്തിന്റെ ഫലമാണ്. വാഹനത്തിനെക്കുറിച്ച് പറഞ്ഞാല്‍, ലിമിറ്റഡ് എഡിഷന്‍ ജി 63 മാനുഫാക്റ്റൂര്‍ മിഡ് ഗ്രീന്‍ മാഗ്നോ, മാനുഫാക്റ്റൂര്‍ റെഡ് മാഗ്നോ എന്നിങ്ങനെ രണ്ട് പുതിയ ഇന്ത്യ-സ്പെക്ക് കളര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. മറ്റ് ഫീച്ചറുകളുടെ കാര്യത്തില്‍, സ്റ്റാന്‍ഡേര്‍ഡ് ജി 63 -യുടെ എല്ലാ സവിശേഷതകളും സ്പെഷ്യല്‍ എഡിഷന് ലഭിക്കുന്നു.


◾ ലഖ്നൌവില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതാണ് ഫെലുദയും തോപ്സെയും. അവിടെവച്ച് അമൂല്യമായ ഒരു മോതിരം മോഷ്ടിക്കപ്പെടുന്നു. ഫെലുദയും തോപ്സെയും ആ കേസ് അന്വേഷിക്കാന്‍ തുടങ്ങുകയും ഒരു വഞ്ചകനായ കുറ്റവാളിയെ കണ്ടെത്തുകയും ചെയ്യുന്നതാണ് കഥ. കുറ്റാന്വേഷകനായ ഫെലുദയെയും അദ്ദേഹത്തിന്റെ സഹായിയും സുഹൃത്തുമായ തോപ്സെയെയും അവതരിപ്പിക്കുന്ന ആദ്യ നോവല്‍ എന്ന പ്രത്യേകതയും ഈ നോവലിനുണ്ട്. 'ചക്രവര്‍ത്തിയുടെ മോതിരം'.  സത്യജിത്റേ. ഡിസി ബുക്സ്. വില 142 രൂപ.


◾  മദ്യപാനം ഒഴിവാക്കുക, മെറ്റബോളിസം മെച്ചപ്പെടുത്തുക- ഈ രണ്ട് കാര്യങ്ങള്‍ കരളിനെ ദീര്‍ഘകാലം സംരക്ഷിക്കും. മദ്യപാനത്തില്‍ സുരക്ഷിതമായ ഒരു അളവില്ല, മിതമായ മദ്യപാനം പോലും കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹനില അനിയന്ത്രിതമാവുകയും വയറ് ചാടുകയും ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാവുകയുമാെക്കെ ചെയ്യുന്നതാണ് മോശം മെറ്റബോളിക് ആരോഗ്യം എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിന് കാരണമാവുകയും ചെയ്യുന്നു. മധുരം പരമാവധി കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക, മെച്ചപ്പെട്ട ഉറക്കം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കുന്നത് ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, മദ്യപാനികള്‍ അല്ലാത്തവര്‍ക്ക് വരുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോഗം കണ്ടുവരുന്നത്. വയറുവേദന, വയര്‍ നിറഞ്ഞെന്ന തോന്നല്‍, വിശപ്പില്ലായ്മ, വയര്‍ വീര്‍ക്കല്‍, മനംമറിച്ചില്‍, ഭാരനഷ്ടം, കാലുകളില്‍ നീര്, ചര്‍മത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. അസ്ഥിരമായ നടത്തം, വീഴാനുള്ള പ്രവണത എന്നിവ ഫാറ്റി ലിവര്‍ രോഗത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. ഫാറ്റി ലിവര്‍ നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊണ്ടാണ് നടപ്പില്‍ മാറ്റം പ്രകടമാകുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം പെരുമാറ്റത്തിലും മാനസികാവസ്ഥയിലും സംസാരത്തിലും ഉറക്കത്തിലുമൊക്കെ രോഗികളില്‍ മാറ്റമുണ്ടായേക്കാം. പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.


*ശുഭദിനം*

*കവിത കണ്ണന്‍*

തന്റെ എല്ലാ കാര്യങ്ങളും കൃത്യതയോടെയും ചടുതലതയോടെയും ചെയ്തുതരുന്ന അണ്ണാറക്കണ്ണനോട് സിംഹരാജാവിന് പ്രത്യേക സ്‌നേഹവും മമതയും തോന്നി.  മറ്റുളള അണ്ണാന്മാരെ പോലെ കളിച്ചും ചിരിച്ചും സമയം കളയാതെ തന്നെ സേവിച്ചു നിന്നാല്‍ വിരമിക്കുമ്പോള്‍ വലിയൊരു സമ്മാനം തന്നെ നല്‍കാമെന്ന് സിംഹം വാഗ്ദാനം ചെയ്തു. ഇത് കേട്ട അണ്ണാറക്കണ്ണന് സന്തോഷമായി.   മറ്റുളളവര്‍ മരംചാടിയും പഴങ്ങള്‍കഴിച്ചും സന്തോഷിച്ചപ്പോള്‍ ഈ അണ്ണാറക്കണ്ണന്‍ അനുസരണയോടെ സിംഹത്തിനോടൊപ്പം നിന്നു. കാലം കടന്നുപോയി.  അണ്ണാന്‍ വിരമിക്കാറായി.  രാജാവ് വാക്ക് പാലിച്ചു. അണ്ണാന് സ്വപ്നംപോലും കാണാനാകാത്ത അത്ര ഭക്ഷണവസ്തുക്കള്‍ രാജാവ് അണ്ണാന് നല്‍കി. എന്നാല്‍ ഭക്ഷണസാധനങ്ങള്‍ കണ്ട് കണ്ണ് നിറഞ്ഞെങ്കിലും അണ്ണാറക്കണ്ണന് അവയൊന്നും തിന്നാനുളള ശേഷിയുണ്ടായിരുന്നില്ല.  വിരമിച്ചാല്‍ കിട്ടാവുന്ന സൗഭാഗ്യങ്ങളോര്‍ത്ത് പണിയെടുക്കുന്നവരും, കിട്ടിയ ജോലി ജീവിതത്തോടൊപ്പം ആസ്വദിച്ച് ചെയ്യുന്നവരും നമുക്ക് ചുറ്റുമുണ്ട്.  ഓരോ പ്രവൃത്തിക്കും അതതിന്റെ സമയത്ത് തന്നെ പ്രതിഫലം കിട്ടണം.  ഏതെങ്കിലും കാലത്ത് എവിടെയങ്കിലും വെച്ച് കിട്ടാന്‍ പോകുന്ന വാഗ്ദാനങ്ങള്‍ക്ക് പിറകേ പോകുന്നവര്‍ക്ക് തത്സമയ സന്തോഷം ആസ്വദിക്കാനുളള സമയം ഉണ്ടാകില്ല.  ഓരോ കാലഘട്ടത്തിനും അതിന്റേതായ വിനോദങ്ങളും സന്തോഷങ്ങളുമുണ്ട്.  എല്ലാം അതത് സമയത്ത് തന്നെ അനുഭവിക്കണം.  കുട്ടിക്കാലത്തെ സന്തോഷങ്ങളല്ല മധ്യവയസ്സില്‍, കൗമാരത്തിന്റെ മുന്‍ഗണനകളല്ല വാര്‍ദ്ധക്യത്തില്‍, ആനന്ദാനുഭൂതികള്‍ അവസാനകാലത്തേക്ക് നീട്ടിവെച്ച് ഇരട്ടിപ്പിക്കാന്‍ ജീവിതം കൂട്ടുപലിശ കേന്ദ്രമല്ലെന്ന് നമുക്ക് ഓര്‍മ്മിക്കാം - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post