◾ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷം ദുരന്തമായി മാറി. ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു ശേഷം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. 33 പേര്‍ക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരുക്കിയ ആഘോഷത്തിലേക്ക് പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് അപകടത്തിനു കാരണം. മഴ പെയ്തതോടെ ആളുകള്‍ തുറന്ന പ്രദേശത്തുനിന്ന് മാറാന്‍ തുടങ്ങിയതും ആളുകള്‍ ഒരുമിച്ച് നീങ്ങിയതും വലിയ അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
2025 | ജൂൺ 5 | വ്യാഴം
1200 | എടവം 22 | അത്തം l 1446 l ദുൽഹജ്ജ് 08
➖➖➖➖➖➖➖➖
◾ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരമാവധി 35000 ആളുകളെ മാത്രമാണ് ഉള്‍ക്കൊള്ളാനാകുന്നത്. എന്നാല്‍ സ്റ്റേഡിയത്തില്‍ കയറാനായി വന്നത് മൂന്ന് ലക്ഷത്തോളം ആളുകളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ബെംഗളൂരു നഗരത്തില്‍ ലഭ്യമായ മുഴുവന്‍ പോലീസ് സേനയെയും വിന്യസിച്ചിരുന്നുവെന്നും തീര്‍ച്ചയായും, ഈ ദുരന്തം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഇരകള്‍ക്കൊപ്പമാണ് തങ്ങളെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സയും കര്‍ണാടക സര്‍ക്കാര്‍ നല്‍കുമെന്ന് സിദ്ധരാമയ്യ അറിയിച്ചു.
◾ പതിനൊന്ന് പേരുടെ ജീവന്‍ കവര്‍ന്ന ചിന്നസ്വാമി സ്റ്റേഡിയം അപകടത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്ട്രേറ്റ് തല അന്വേഷണം. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
◾ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡയത്തിന് പുറത്ത് തിക്കും തിരക്കുംമൂലമുണ്ടായ ദുരന്തത്തിനിടയിലും ഐപിഎല്‍ ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സിന്റെ വിജയാഘോഷ പരിപാടി തുടര്‍ന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍ പുറത്ത് നടന്ന ദുരന്തം അകത്തുണ്ടായിരുന്ന സംഘാടകര്‍ അറിഞ്ഞില്ലെന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ പറയുന്നത്.
◾ കേരളം ഒന്നാകെ കാത്തിരിക്കുന്ന ദേശീയ പാത 66 2026 ലെ പുതുവര്‍ഷ സമ്മാനമെന്ന് പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 2025 ഡിസംബറില്‍ തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മുഹമ്മദ് റിയാസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൂരിയാട് ദേശീയ പാത നിര്‍മ്മാണം തകര്‍ന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.
◾ വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്ത് വിപണിയില്‍ എത്തിക്കുന്ന കുടുംബശ്രീയോടൊപ്പമായിരിക്കും മലയാളികള്‍ ഓണം ആഘോഷിക്കുകയെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. കുടുബശ്രീയുടെ ഓണക്കനി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം കോട്ടുകാലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണ് ഓണക്കനി. ഇത്തവണ ഓണത്തിന് കുടുംബശ്രീ കര്‍ഷകര്‍ മുഖേന 10,272 ഹെക്ടര്‍ ഭൂമിയില്‍ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
◾ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ലക്ഷദ്വീപിലെ കുട്ടികള്‍ അവരുടെ മാതൃഭാഷ പഠിക്കേണ്ടതില്ല എന്ന തീരുമാനമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ലക്ഷദ്വീപിലെ ജനങ്ങളുടെ മാതൃഭാഷകളായ അറബി, മഹല്‍ ഭാഷ എന്നിവ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണെന്നും അതിനെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
◾ കൊവിഡ് വ്യാപനം തുടരുന്നതില്‍ അനാവശ്യ ആശങ്ക വേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഒമിക്രോണ്‍ ജെ എന്‍ 1, എല്‍ എഫ് 1 എന്നീ വകഭേദങ്ങളാണ് താരതമ്യേന ഗുരുതരമല്ലാത്ത ലക്ഷണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ചുരുങ്ങിയ ദിവസം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍ മാത്രമേ ഇവയ്ക്ക് ഉണ്ടാകുകയുള്ളൂ എന്നും ഐഎംഎ പറഞ്ഞു .
◾ ക്ഷേമ പെന്‍ഷനെ കൈക്കൂലിയെന്ന് ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിലെ 62 ലക്ഷം കുടുംബങ്ങളുടെ നിത്യവൃത്തിക്ക് ഏറ്റവും സഹായകമായി സര്‍ക്കാര്‍ നല്‍കുന്നതാണ് ക്ഷേമപെന്‍ഷന്‍. പ്രസ്താവന പിന്‍വലിച്ച് കേരളത്തോട് മാപ്പ് പറയാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ വേണുഗോപാല്‍ തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവിച്ചു.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികളെ ചൊല്ലി വീണ്ടും വിവാദം. റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി എടുത്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട പാര്‍വ്വതി തിരുവോത്തിനെ ഭാഗ്യലക്ഷ്മിയും മാല പാര്‍വ്വതിയും വിമര്‍ശിച്ചു. അന്വേഷണ സംഘവുമായി സഹകരിക്കാത്ത പാര്‍വ്വതി സര്‍ക്കാറിനെ വിമര്‍ശിച്ചത് ന്യായമല്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനം. റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിക്കുമെന്നാണ് സാംസ്‌ക്കാരിക മന്ത്രിയുടെ പ്രതികരണം.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസമായ ജൂണ്‍ 19 ന് നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുഅവധി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പിന്ന് 48 മണിക്കൂര്‍ മുമ്പ് ഡ്രൈഡേയും പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ രത്തന്‍ യു കേള്‍ക്കര്‍ ഐഎഎസ് അറിയിച്ചു.
◾ അണികളും നേതാക്കളും ഇത്രയും ആവേശത്തില്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അന്‍വര്‍ ഒരു ഘടകമായി നേരത്തെ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.അന്‍വര്‍ രാഷ്ട്രീയ രംഗത്ത് ഉയര്‍ന്നു വരേണ്ട ആളായിരുന്നു. പക്ഷേ പാര്‍ട്ടിയുടെയും മുന്നണിയുടെയും ചട്ടക്കൂടില്‍ നില്‍ക്കണമായിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നം അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. കാര്‍ത്തികപള്ളി താലൂക്കിലെ തെക്കേകര ഗവ. എല്‍ പി സ്‌കൂളിനും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
◾ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. കണ്ണൂര്‍ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. ബാരാപോള്‍ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് സത്യനും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു. സുരിജക്ക് ആനയുടെ ചവിട്ടില്‍ വാരിയെല്ലിനാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ കേരളത്തിന്റെ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്ടോറിയന്‍ പാര്‍ലമെന്റ് സമിതി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സമിതി കേരളത്തിന്റെ ആരോഗ്യ മേഖലയേയും പ്രത്യേകിച്ച് ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനേയും അഭിനന്ദിച്ചത്. ഈ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ മഹത്തരമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
◾ പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ നല്‍കുന്ന പദ്ധതി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്.
◾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു പൊതുജനങ്ങളില്‍ നിന്നു പിരിവു നടത്താം എന്ന സര്‍ക്കാര്‍ ഉത്തരവ് വ്യാപകമായ അനധികൃത ചുങ്കപ്പിരിവിന് വഴിയൊരുക്കുമെന്നും സാധാരണക്കാരുടെ ജനജീവിതം ദുസഹമാക്കുമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇത് വന്‍ അഴിമതിക്ക് കളമൊരുക്കുന്ന ഒന്നാണെന്നും ഈ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും ഇല്ലാത്ത പക്ഷം ഓരോ ആവശ്യങ്ങള്‍ക്കും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ കയറിയിറങ്ങുന്ന സാധാരണക്കാര്‍ സര്‍ക്കാര്‍ അനുമതിയോടുള്ള വന്‍ ചൂഷണത്തിനും പിരിവിനും വിധേയരാകേണ്ടി വരുമെന്നും ചെന്നിത്തല ചൂണ്ടികാട്ടി.
◾ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ജൂണ്‍ 11 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ രംഗത്ത്. ഇക്കാര്യം ചൂണ്ടികാട്ടി ഡീലിമിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന് കെ പി സി സി അധ്യക്ഷന്‍ കത്തുനല്‍കി.
◾ നവ അഭിഭാഷകന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ബാര്‍ കൗണ്‍സില്‍. എന്റോള്‍മെന്റിനോട് അനുബന്ധിച്ച് ഇറക്കിയ റീല്‍സില്‍ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തതാണ് നടപടിക്ക് കാരണം. ഇത് ചട്ട വിരുദ്ധമെന്ന് കാണിച്ചാണ് ബാര്‍ കൗണ്‍സില്‍ നടപടി. അഭിഭാഷകനായ മുഹമ്മദ് ഫായിസ് എന്നയാള്‍ക്കെതിരെയാണ് ബാര്‍ കൗണ്‍സിലിന്റെ നടപടി ഉണ്ടായിരിക്കുന്നത്.
◾ താമരശേരി ഷബഹാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന ഇവര്‍ക്ക് പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി ഇന്നാണ്. ഇത്തരമൊരു ആവശ്യവുമായി് പ്രതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
◾ കണ്ണൂരിലെ ചെങ്ങളായി ചുഴലി - കാവുമ്പായി റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത് സോയില്‍ പൈപ്പിംഗ് പ്രതിഭാസം മൂലമാണെന്ന് വിദഗ്ധ സംഘം. സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷമാണ് വിദഗ്ധ സംഘം സോയില്‍ പൈപ്പിംഗ് പ്രതിഭാസം സ്ഥിരീകരിച്ചത്. നിലവില്‍ റോഡ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. റോഡിലൂടെ കാല്‍നട യാത്രപോലും അസാധ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി അറിയിച്ചു.
◾ ചാലക്കുടിയില്‍ ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യളോജി അധ്യാപിക സിന്തോള്‍ ആണ് മരിച്ചത്. ഫയര്‍ഫോഴ്സും പൊലീസും പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് നിലമ്പൂര്‍ -കോട്ടയം പാസഞ്ചറില്‍ നിന്നും അധ്യാപിക ചാലക്കുടി പുഴയിലേക്ക് ചാടിയത്.
◾ ലോകത്തെ 162 രാജ്യങ്ങളില്‍ നിന്നെത്തിയ 19 ലക്ഷം തീര്‍ഥാടകര്‍ പങ്കെടുക്കുന്ന ഹജ്ജിന് തുടക്കമായി. തീര്‍ഥാടകരെല്ലാം മിനായിലെത്തി. ഇനി ഇന്ന് നടക്കുന്ന ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്.
◾ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍, യമുനാ നദിയില്‍ കുളിക്കാനിറങ്ങിയ ആറ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. സിക്കന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. വയലില്‍ ജോലി ചെയ്ത ശേഷം പെണ്‍കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.
◾ ജനസംഖ്യ കണക്കാക്കുന്നതിനുള്ള സെന്‍സസ് 2027 മാര്‍ച്ച് ഒന്ന് മുതല്‍ നടക്കും. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനിയും 18 മാസങ്ങള്‍ അകലെയാണ് സെന്‍സസിനായി നിശ്ചയിച്ചിരിക്കുന്ന പരിപാടി. ജാതി സെന്‍സസും ഇതോടൊപ്പം നടത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2011 ലാണ് അവസാനമായി രാജ്യത്ത് സെന്‍സസ് നടന്നത്.
◾ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് പിടിയിലായ യൂട്യൂബര്‍ ജസ്ബീര്‍ സിങ്ങിന് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി അടുത്ത ബന്ധമെന്ന് പഞ്ചാബ് പൊലീസ്. ദില്ലിയില്‍ പാകിസ്ഥാന്റെ ദേശീയ ദിന പരിപാടിയില്‍ ജ്യോതി മല്‍ഹോത്രയും ജസ്ബീറും കൂടിക്കാഴ്ച നടത്തിയെന്നും പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരോടടക്കം സംസാരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
◾ ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നതല്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അലഹബാദ് ഹൈക്കോടതി. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമന്‍സിനെതിരെ രാഹുല്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇത്തരമൊരു വിമര്‍ശനം നടത്തിയത്.
◾ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ച സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ഇതില്‍ പ്രതിപക്ഷത്തിന് ചര്‍ച്ച ചെയ്യാം എന്ന് വ്യക്തമാക്കി. ആംആദ്മി പാര്‍ട്ടി ഇന്ത്യ സഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ചതും എന്‍സിപി തെറ്റിനില്ക്കുന്നതും പ്രതിപക്ഷത്തുണ്ടാക്കിയ ഭിന്നത മുതലെടുത്താണ് പ്രത്യേക സമ്മേളനം വേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചത്
◾ ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയിലും പാകിസ്ഥാന് 800 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്. തീവ്രവാദത്തിന് ധനസഹായം നല്‍കിയ ചരിത്രമുള്ള അയല്‍രാജ്യത്തിന് സഹായം നല്‍കുന്നതിനെ ഇന്ത്യ എതിര്‍ത്തിരുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് ഒരു ബില്യണ്‍ ഡോളറിന്റെ പാക്കേജ് പാകിസ്ഥാന് ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സഹായവും ലഭിച്ചിട്ടുള്ളത്.
◾ ഇന്ത്യ കീഴടങ്ങിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന രാജ്യദ്രോഹമെന്ന് ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.ഇന്ത്യന്‍ സേനയെ രാഹുല്‍ ഗാന്ധി അപമാനിച്ചു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ നല്കിയ കനത്ത തിരിച്ചടിക്കു ശേഷം പാകിസ്ഥാനു പോലും ഇങ്ങനെ പറയാനുള്ള ധൈര്യം ഇല്ലെന്നും ജെപി നദ്ദ കൂട്ടിച്ചേര്‍ത്തു.
◾ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും താരിഫ് 50 ശതമാനം വര്‍ധിപ്പിച്ചത് അന്യായമാണെന്നും പുതിയ നടപടികള്‍ പ്രഖ്യാപിക്കുമെന്നും മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം. എന്നാല്‍ കണ്ണിന് കണ്ണ് എന്ന രീതിയിലായിരിക്കില്ല മെക്സിക്കോയുടെ പ്രതികരണമെന്നും ഷെയ്ന്‍ബോം വ്യക്തമാക്കി.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലി'നെ വിമര്‍ശിച്ച് ഇലോണ്‍ മസ്‌ക്. വളരെ അപകടകരമായ ധനനയമാണിതെന്ന് മസ്‌ക് പറഞ്ഞു. ഇത് നടപ്പിലാക്കിയാല്‍ പലിശ അടയ്ക്കാന്‍ മാത്രമേ പണം ഉണ്ടാകൂ, മറ്റൊന്നിനും പണമുണ്ടാകില്ല എന്ന് മസ്‌ക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ പോസ്റ്റ് ചെയ്തു.
◾ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഈ മാസം പകുതിയോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായി 1.6 കോടി രൂപ തിരികെ ലഭിക്കാത്ത ഫീസായി കമ്പനി നല്‍കും. ഇന്ത്യയിലുടനീളം സേവനങ്ങള്‍ നല്‍കാന്‍ കമ്പനിയെ അനുവദിക്കുന്നതാണ് ലൈസന്‍സ്. 1.20 കോടി രൂപയിലധികം ബാങ്ക് ഗ്യാരണ്ടികളും സ്റ്റാര്‍ ലിങ്ക് സമര്‍പ്പിക്കും. സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പാലിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കപ്പെട്ടാല്‍ ഗ്യാരണ്ടികളില്‍ നിന്ന് തുക തിരിച്ചുപിടിക്കാന്‍ അനുവദിക്കുന്ന തരത്തിലാണ് ടെലികോം വകുപ്പ് കമ്പനിയുമായി കരാറിലേര്‍പ്പെടുന്നത്. സ്റ്റാര്‍ ലിങ്കിന്റെ ഏതെങ്കിലും വെളിപ്പെടുത്തല്‍ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്ന് കണ്ടെത്തിയാല്‍ ഏത് ഘട്ടത്തിലും ലൈസന്‍സ് റദ്ദാക്കാമെന്നും കരാറില്‍ വ്യവസ്ഥയുണ്ടാകും. സര്‍ക്കാര്‍ അനുമതി ലഭിച്ച ശേഷം ആറ് മുതല്‍ ഏഴ് മാസത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയിലെ മൂന്ന് തന്ത്രപ്രധാന സ്ഥലങ്ങളിലായി 27 ലധികം ഗ്രൗണ്ട് ഗേറ്റ്വേകള്‍ സ്ഥാപിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. 600 മുതല്‍ 700 ജിബിപിഎസ് വരെ വേഗതയാണ് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന സ്റ്റാര്‍ ലിങ്ക് വാഗ്ദാനം ചെയ്യുന്നത്.
◾ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം (ജെഎസ്‌കെ) 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. 1.04 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ജൂണ്‍ 20 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ജെഎസ്‌കെ. കോര്‍ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജെഎസ്‌കെ'യ്ക്കുണ്ട്. രെണദിവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
◾ വടിവേലു, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'മാരീചന്റെ' ടീസര്‍ പുറത്തെത്തി. വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാമന്നന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ഒരു ഫീല്‍ ഗുഡ് ചിത്രം പോലെ തോന്നിപ്പിച്ച് സസ്‌പെന്‍സിന്റേതായ മൂഡ് സൃഷ്ടിക്കുന്നതാണ് പുറത്തെത്തിയിരിക്കുന്ന 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. റോഡ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസറിന്റെ ഏറിയ ഭാഗത്തും ഒരു ബൈക്കില്‍ യാത്ര ചെയ്യുന്ന ഫഹദിന്റെയും വടിവേലുവിന്റെയും കഥാപാത്രങ്ങളാണ്. ഇവര്‍ക്കൊപ്പം കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എല്‍ തേനപ്പന്‍, ലിവിങ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബൈയ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ കിയ ഇന്ത്യ പുതുതായി പുറത്തിറക്കിയ കാരന്‍സ് ക്ലാവിസ് മൂന്ന്-വരി എംപിവിയുടെ ഇലക്ട്രിക് പതിപ്പ് 2025 ജൂലൈയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് റിപ്പോര്‍ട്ട്. ലോഞ്ചിന് തൊട്ടുപിന്നാലെ ബുക്കിംഗുകള്‍ ആരംഭിക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോഞ്ച് സമയത്ത് ഔദ്യോഗിക വിവരങ്ങള്‍ പ്രഖ്യാപിക്കും. 42കിലോവാട്ട്അവര്‍, 51.4കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ വരുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കുമായി കിയ ക്ലാവിസ് ഇവി അതിന്റെ പവര്‍ട്രെയിന്‍ പങ്കിടുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെറിയ ബാറ്ററി പായ്ക്ക് 390 കിലോമീറ്റര്‍ എംഐഡിസി റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു. അതേസമയം വലിയ ബാറ്ററി ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നു. ഐസിഇയില്‍ പ്രവര്‍ത്തിക്കുന്ന കാരന്‍സ് ക്ലാവിസ് 11.50 ലക്ഷം രൂപ മുതല്‍ 21.50 ലക്ഷം രൂപ എക്‌സ്-ഷോറൂം വില പരിധിയില്‍ ലഭ്യമാണ്. എംപിവിയുടെ ഇലക്ട്രിക് പതിപ്പിന് ബേസ് വേരിയന്റിന് ഏകദേശം 18 ലക്ഷം രൂപയും ഉയര്‍ന്ന സ്‌പെക്ക് ട്രിമിന് ഏകദേശം 26-27 ലക്ഷം രൂപയും വില പ്രതീക്ഷിക്കുന്നു.
◾ ഒരു നേതാവിനെ അറിയുവാന്‍ അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ആ നേതാവിന്റെ നാട്ടിലൂടെ ഒന്ന് നടന്നാല്‍ മതി. അല്പനേരം മയ്യഴിയിലൂടെ ഒന്ന് ചുറ്റിനടന്നാല്‍ മനസ്സിലാകും ഇ. വത്സരാജ് ഈ നാടിനുവേണ്ടി എന്തെല്ലാം ചെയ്തുവെന്ന്. മയ്യഴിയില്‍ വത്സരാജിന്റെ കൈയൊപ്പുകള്‍ പതിയാത്ത ഇടങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അപ്രിയസത്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ഇ. വത്സരാജ് ഒരിക്കലും മടിക്കാറില്ല. ഈ പുസ്തകത്തിലും അതുണ്ട്. 'എന്റെ മയ്യഴി'. ഇ. വത്സരാജ്. ഡിസി ബുക്‌സ്. വില 617 രൂപ.
◾ തലച്ചോറിന്റെ ആരോഗ്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗം വ്യായാമമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യായാമം ചെയ്യുന്നതിന് പിന്നാലെ ന്യൂറോട്രാന്‍മിറ്ററുകളായ ഡോപ്പമിന്‍, സെറാട്ടോണിന്‍ തുടങ്ങിയവ സജീവമാവുകയും ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. നടത്തം, ജോഗിങ് പോലുള്ള സാധാരണ എയറോബിക് വ്യായാമം ഹൃദയാരോഗ്യത്തെ മാത്രമല്ല, തലച്ചോറിന് മുന്‍വശത്തായി കാണപ്പെടുന്ന, ദീര്‍ഘകാല ഓര്‍മശക്തിക്കും ചിന്താശേഷിക്കും കാരണമായ ഹിപ്പോകാമ്പസ് മേഖലയെ വികസിപ്പിക്കുകയും ചെയ്യുന്നു. ചെറിയ തോതിലുള്ള വ്യായാമം പോലും ഏകാഗ്രതയും ശ്രദ്ധയും പ്രതികരണ ശേഷിയും വര്‍ധിപ്പിക്കാന്‍ സഹായിക്കും. അത്തരത്തില്‍ വര്‍ധിക്കുന്ന ഏകാഗ്രത കുറഞ്ഞത് രണ്ട് മണിക്കൂര്‍ നേരത്തേക്കു നീണ്ടു നില്‍ക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. തലച്ചോറിനെ സംരക്ഷിക്കുന്ന ഒരു ഘടകമായി വ്യായാമം പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ പേശികള്‍ക്ക് സമാനമായി വ്യായാമം ചെയ്യുന്നതനുസരിച്ച് തലച്ചോറിന്റെ ഹിപ്പോകാമ്പസ് മേഖലയും പ്രീഫ്രണ്ടല്‍ കോര്‍ട്ടക്‌സും വികസിക്കുകയും ശക്തമാവുകയും ചെയ്യുന്നു. ഇവ രണ്ടുമാണ് പ്രായമാകുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍ ഏറ്റവും ബാധിക്കുക. വ്യായാമം ചെയ്യുന്നതു കൊണ്ട് ഡിമെന്‍ഷ്യ അല്ലെങ്കില്‍ അല്‍ഷ്യമേഴ്‌സ് ഒഴിവാക്കാമെന്നല്ല, മറിച്ച് ആരോഗ്യമുള്ള ഹിപ്പോകാമ്പസ് വികസിപ്പിക്കുന്നതിലൂടെ രോഗങ്ങള്‍ ബാധിക്കുന്നതിന്റെ വേഗത കുറയ്ക്കാന്‍ സാധിക്കും. ദിവസവും അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും ശരീരവീക്കം ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, തലച്ചോറിലെ രാസവസ്തുക്കള്‍ പുറത്തുവിടുന്നതിനെ ഉത്തേജിപ്പിക്കുകയും പുതിയ മസ്തിഷ്‌ക കോശങ്ങളും രക്തക്കുഴലുകളും വളരാനും സഹായിക്കും. വ്യായാമം മാനസികാവസ്ഥയും ഉറക്കവും മെച്ചപ്പെടുത്തുകയും സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരു പെയിന്റിംഗ് മത്സരം നടക്കുകയായിരുന്നു. വളരെ ഉയര്‍ന്ന ഒരു തുകയായിരുന്നു വിജയിക്കായി സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ചിത്രകാരന്മാര്‍ മത്സരിക്കാനെത്തിയിരുന്നു. വരക്കേണ്ട ചിത്രത്തിന്റെ വിഷയം സംഘാടകര്‍ പ്രഖ്യാപിച്ചു. 'ഏറ്റവും ശാന്തമായ അവസ്ഥ' എന്നായിരുന്നു വിഷയം.ചിത്രകാരന്മാര്‍ തങ്ങളുടെ ഏറ്റവും മികച്ച ചിത്രം ഒരുക്കുവാനുള്ള പ്രയത്നം ആരംഭിച്ചു. ഒടുവില്‍ വിജയിയെ പ്രഖ്യാപിക്കാനുള്ള ദിവസം വന്നെത്തി. ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി. മഞ്ഞു മൂടിയ പ്രഭാതങ്ങളും മനോഹരമായ താഴ്വാരങ്ങളും മലനിരകളും കളകളാരവം മുഴക്കി ഒഴുകുന്ന അരുവികളും ഒക്കെ ചിത്രകാരന്മാരുടെ ഭാവനയില്‍ ക്യാന്‍വാസ്സുകളില്‍ സൂക്ഷ്മതയോടെ പതിച്ചു വെച്ചിരിക്കുന്നു. ഫല പ്രഖ്യാപനത്തിന് സമയമായി. എല്ലാവരും ആകാംക്ഷാഭരിതരായി വിജയിയെ കാത്തിരുന്നു. ഒന്നാം സ്ഥാനത്തിന് അര്‍ഹമായ ചിത്രം സദസ്സിന് മുന്‍പാകെ പ്രദര്‍ശിപ്പിച്ചു. പെട്ടെന്ന് കൈയ്യടികള്‍ നിലച്ചു. സദസ്സ് മൂകമായി. ചിത്രകാരന്മാര്‍ അമ്പരന്നുകൊണ്ട് പരസ്പരം നോക്കി. സംഘാടകര്‍ക്ക് എന്തോ തെറ്റ് പറ്റിയതാകും എന്ന സംശയം എല്ലാവര്‍ക്കുമുണ്ടായി. കാരണം ആ ചിത്രം അങ്ങനെയായിരുന്നു. ഇരുണ്ടുകൂടിയ ആകാശം...ആര്‍ത്തലച്ചു പെയ്യാന്‍ വെമ്പിനില്‍ക്കുന്ന കാര്‍മേഘങ്ങള്‍...ഭയമുളവാക്കുന്ന മിന്നല്‍പിണരുകള്‍...ആഞ്ഞടിക്കുന്ന കൊടുംകാറ്റ്... ഇങ്ങനെയൊക്കെ ആയിരുന്നു ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്. ചിത്രകാരന്മാര്‍ ഒന്നടങ്കം സംഘാടകരെ വളഞ്ഞു. അവര്‍ ചോദിച്ചു: 'നിങ്ങള്‍ക്ക് തെറ്റുപറ്റിയതാണോ? 'ഏറ്റവും ശാന്തമായ അവസ്ഥ'എന്ന വിഷയത്തെ ആസ്പദമാക്കി വരച്ച ചിത്രത്തില്‍ പ്രക്ഷുബ്ധമായ പ്രകൃതിയെയാണ് വരച്ചു വെച്ചിരിക്കുന്നത്. അതെങ്ങനെ ഏറ്റവും നല്ല ചിത്രമാകും?'മുഖ്യ സംഘാടകന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: 'നിങ്ങളെല്ലാം ദയവായി ആ ചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കൂ. ഇത്രയും പ്രക്ഷുബ്ധമായി പ്രകൃതിയെ വരച്ചു വെച്ചിരിക്കുന്നു എന്ന് നിങ്ങള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ അതില്‍ വരച്ചു വെച്ചിരിക്കുന്ന ആ കൃഷിയിടത്തിലേക്ക് നോക്കൂ. പ്രകൃതിയുടെ പ്രക്ഷുബ്ധാവസ്ഥകളൊന്നും ബാധിക്കാതെ ആ കൃഷിസ്ഥലം ഉഴുതുകൊണ്ടിരിക്കുന്ന കര്‍ഷകനെ കണ്ടോ? അയാളുടെ മുഖത്തെ തേജസ്സും ആത്മവിശ്വാസവും ശാന്തതയും കണ്ടോ? പ്രകൃതി ഇത്രക്കും ക്ഷോഭിച്ചു നിന്നിട്ടും അതില്‍ പതറാതെ തന്റെ ജോലിയില്‍ മുഴുകിയിരിക്കുന്ന കര്‍ഷകന്റെ ശാന്തമായ മുഖമാണ് ഈ ചിത്രത്തെ സമ്മാനത്തിന് അര്‍ഹമാക്കിയത്. നമ്മുടെയൊക്കെ ജീവിതവും ഇതുപോലൊക്കെ തന്നെയാണ്. ചിലപ്പോള്‍ കാര്‍മേഘങ്ങള്‍ കൊണ്ട് മൂടും. ഇടിമിന്നലുകള്‍ കൊണ്ട് നമ്മെ ആക്രമിക്കും. പേമാരി കൊണ്ട് നമ്മെ കരയിപ്പിക്കും. അത് താങ്ങാന്‍ കഴിയാതെ പലരും ജീവിതം അവസാനിപ്പിക്കും. പക്ഷേ ആത്മവിശ്വാസത്തോടെ ശാന്തമായി ഏത് പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട് നടക്കുന്നവര്‍ ജീവിതത്തില്‍ എവിടെയും വിജയിക്കും. - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment