◾ കപ്പല്‍ തീപിടിച്ചുണ്ടായ ദുരന്തത്തിന്റെ ആഘാതം നിലവില്‍ കേരളത്തെ കാര്യമായി ബാധിക്കാനിടയില്ലെന്ന് കേന്ദ്രം. കപ്പലില്‍നിന്ന് വീണ കണ്ടെയ്‌നറുകള്‍ തമിഴ്‌നാട്, ശ്രീലങ്ക തീരങ്ങളിലാണ് കൂടുതലായും അടിയാന്‍ സാധ്യതയെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, സാധ്യത തീരേ തള്ളിക്കളയാനാവില്ലെന്നും അഭിപ്രയപ്പെട്ടു. കേന്ദ്ര ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥ്, ഷിപ്പിങ് സ്പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ എന്നിവര്‍ ചൊവ്വാഴ്ച കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചീഫ് സെക്രട്ടറിമാരും ദുരന്തനിവാരണ അതോറിറ്റിയുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
2025 | ജൂൺ 11 | ബുധൻ
1200 | എടവം 28 | തൃക്കേട്ട l 1446 l ദുൽഹജ്ജ് 14
➖➖➖➖➖➖➖➖
◾ കേരളത്തില്‍ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സാക്ഷരതയും വിദ്യാഭ്യാസവും തമ്മില്‍ വ്യത്യാസമുണ്ടെന്നും വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കില്‍ ഇന്നു നമുക്കുചുറ്റും നടക്കുന്ന പലകാര്യങ്ങളും സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ്സമിതി ഗുരുവായൂരില്‍ സംഘടിപ്പിച്ച മാടമ്പ് സ്മൃതിപര്‍വം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ജുഡിഷ്യറിയെയും ചില കാര്യങ്ങളില്‍ സ്ഥാപിത താത്പര്യം ബാധിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. അനധികൃതമായി ബാറുകള്‍ അനുവദിച്ചതില്‍ താന്‍ നല്‍കിയ കേസ് 47 തവണ മാറ്റിയത് ചൂണ്ടികാട്ടിയാണ് കെ പി സി സി മുന്‍ അധ്യക്ഷന്റെ വിമര്‍ശനം. ന്യായാധിപന്‍മാര്‍ പലരും മാറിയിട്ടും കേസില്‍ തീരുമാനമായില്ലെന്നും ഏറ്റവും ഒടുവില്‍ പുതിയ പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചതായും വി എം സുധീരന്‍ പറഞ്ഞു.
◾ അറബിക്കടലില്‍ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായ തുടരുന്നു. തീപിടിച്ച ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാര്‍ഡ് ശ്രമിക്കുന്നത്. എന്നാല്‍, കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടര്‍ന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയര്‍ത്തുകയാണ്.
◾ കപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് തീരമേഖലയില്‍ സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. എണ്ണ ചോര്‍ച്ചയുള്‍പ്പെടെ സാധ്യതയുള്ളതിനാല്‍ പൊല്യൂഷന്‍ റെസ്പോണ്‍സ് ടീം തയ്യാറായിരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ തീര ശുചീകരണത്തിന് വേണ്ടി ഏകോപനം ഉറപ്പുവരുത്താനും സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍ദേശം നല്‍കി.
◾ കപ്പല്‍ അപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ എജെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി. ആറ് പേരില്‍ രണ്ട് പേര്‍ ഒഴികെയുള്ളവര്‍ അപകടനില തരണം ചെയ്തു. ഇന്നലെ രാത്രിയാണ് ഇവരെ മംഗലാപുരത്ത് എത്തിച്ചത്. ചൈനയില്‍ നിന്നുള്ള ലൂ യാന്‍ ലി, ഇന്തോനേഷ്യന്‍ പൗരനായ സോണിറ്റൂര്‍ ഹയിനി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. പൊള്ളല്‍ ശ്വാസകോശത്തെ അടക്കം ബാധിച്ചതായാണ് വിവരം.
◾ കേരള തീരത്ത് കപ്പലിന് തീപിടിച്ചപ്പോള്‍ ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ നാവികസേനക്ക് നന്ദി പറഞ്ഞ് ചൈന. കപ്പലിലെ 22 ജീവനക്കാരില്‍ 18 പേരെ ഇന്ത്യന്‍ നാവികസേനയും മുംബൈ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ തായ്വാനില്‍ നിന്നുള്ള 6 പേരടക്കം 14 പേര്‍ ചൈനീസ് പൗരന്മാരാണ്. ചൈനീസ് എംബസി വക്താവ് യു ജിംഗാണ് ഇന്ത്യന്‍ രക്ഷാ സംഘത്തിന് നന്ദി പറഞ്ഞ് എക്സില്‍ പോസ്റ്റ് ചെയ്തത്.
◾ ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മലയാളികളടക്കം ആറ് പേര്‍ മരിച്ചു. പാലക്കാട് മണ്ണൂര്‍ സ്വദേശികളായ റിയ(41), മകള്‍ ഡെയ്‌റ(ഏഴ്), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ ജസ്‌ന കുറ്റിക്കാട്ടുചാലില്‍ ജസ്ന (29) ഒന്നരമാസം പ്രായമുള്ള മകള്‍ റൂഫി മെഹ്‌റിന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 14 പേരും മലയാളികളാണെന്നാണ് വിവരം. കനത്ത മഴയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.
◾ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂണ്‍ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും അതില്‍ 14-16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 ന് കേരളത്തില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത.
◾ മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി എ.പി. വിഭാഗം സമസ്തയുടെ വിദ്യാര്‍ഥി സംഘടന എസ്എസ്എഫിന്റെ മുഖവാരിക രിസാല. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ചതിന് പിന്നാലെയാണ് 'നിലമ്പൂര്‍: ആരാണ് ഒരുപണത്തൂക്കം മുന്നില്‍' എന്ന തലക്കെട്ടില്‍ രിസാലയില്‍ എഡിറ്ററുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്..
◾ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയെ ന്യായീകരിച്ച പ്രതിപക്ഷ നേതാവിനെതിരെ കാന്തപുരം വിഭാഗം സുന്നി നേതൃത്വം. മതരാഷ്ട്ര വാദം ജമാഅത്തെ ഇസ്ലാമി ഉപേക്ഷിച്ചോയെന്ന് വിഡി സതീശന്‍ വിശദീകരിക്കണമെന്ന് എസ് വൈഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ മകന്‍ അബ്ദുല്‍ ഹക്കിം അസ്ഹരി സംസ്ഥാന പ്രസിഡന്റായ എസ് എസ് സംസ്ഥാന കമ്മിറ്റിയാണ് പ്രതിപക്ഷ നേതാവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് മുന്നേറുമ്പോള്‍ നിലമ്പൂര്‍ ടൗണിന്റെ മാറ്റം വ്യക്തമാക്കുന്ന റീലുമായി മന്ത്രി മുഹമ്മദ് റിയാസ്. നിലമ്പൂര്‍ ടൗണ്‍ അന്നും ഇന്നും എന്ന അടികുറിപ്പോടെയാണ് റീല്‍ മന്ത്രി പങ്കുവെച്ചിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് കോടി രൂപ ചിലവഴിച്ച് സൗന്ദര്യവല്‍ക്കരണം യാഥാര്‍ഥ്യമാക്കിയ നിലമ്പൂര്‍ ടൗണ്‍ ആണെന്നും നിലമ്പൂരില്‍ എല്‍ഡിഎഫ് തുടരണമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
◾ നിലമ്പൂരില്‍ ഹിന്ദു മഹാസഭയുടെ പേരില്‍ എം. സ്വരാജിന്റെ പ്രചാരണത്തിന് എത്തിയയാള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് അഖില്‍ ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ് സോഷ്യല്‍മീഡിയ കുറിപ്പില്‍ അറിയിച്ചു. സുപ്രീം കോടതി പോലും അംഗീകരിക്കാത്ത ചക്രപാണിയുടെ ഘടകം നിയമിച്ച വ്യക്തിയാണ് എം. സ്വരാജിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് വേണ്ടി നിലമ്പൂരില്‍ ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷനെന്ന് അവകാശപ്പെട്ടുക്കൊണ്ട് എത്തിയ ശ്രീജിത്തെന്നും ഭദ്രാനന്ദ പറഞ്ഞു.
◾ പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
◾ കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് യാത്രക്കാരനെന്ന നിലയില്‍ ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ ഫോണ്‍ കോള്‍. കൃത്യമായി മറുപടി നല്‍കാതിരുന്ന വനിതാ ജീവനക്കാര്‍ അടക്കം 9 കണ്ടക്ടര്‍മാരെ സ്ഥലം മാറ്റി. പരാതികള്‍ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കെ എസ് ആര്‍ ടിസി കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചത്. ഇവിടേക്ക് വരുന്ന യാത്രക്കാരുടെ ഫോണ്‍കോളുകള്‍ക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
◾ എകെജി സെന്റര്‍ ആക്രമണകേസിലെ പ്രതിക്ക് വിദേശത്ത് പോകാന്‍ അനുമതി ഇല്ല. പാസ്പോര്‍ട്ട് തിരികെ വേണമെന്നാവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഭാര്യയെയും കുഞ്ഞിനെയും കാണുവാനും വിസ പുതുക്കുവാനും വേണ്ടി പാസ്പോര്‍ട്ട് തിരികെ തരണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ആവശ്യം അംഗീകരിച്ചാല്‍ പ്രതി വീണ്ടും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇതംഗീകരിച്ചാണ് കോടതി ഉത്തരവ്.
◾ സിനിമാ തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം.
◾ തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പോക്സോ കേസ് പ്രതി മുകേഷ് എം നായര്‍ മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു. ടി എസ് പ്രദീപ് കുമാറിനെ സ്‌കൂള്‍ മാനേജറാണ് സസ്‌പെന്റ് ചെയ്തത്. പ്രതി ചടങ്ങില്‍ എത്തിയതില്‍ ഹെഡ്മാസ്റ്റര്‍ക്ക് വീഴ്ചയുണ്ടായെന്ന് ഡിഡിഇ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
◾ എറണാകുളം ഉദയംപേരൂരില്‍ പാസ്റ്റര്‍മാര്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ പരിപാടിയില്‍ പാകിസ്ഥാന്‍ പതാക ഉപയോഗിച്ചതിന് പൊലീസ് കേസ്. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാര്‍ഥനകള്‍ക്കിടെ പാകിസ്ഥാന്റെ പതാകയും ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് കേസ്. എന്നാല്‍ യാതൊരു ദുരുദ്ദ്വേശവുമില്ലെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി സകല രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊന്ന് മാത്രമാണ് പാകിസ്ഥാന്റെതെന്നുമാണ് സംഘാടകരുടെ മൊഴി.
◾ കൊല്ലം പോരുവഴിയില്‍ ഓട്ടിസം ബാധിതയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയില്‍. 49 കാരനായ അന്‍ഷാദാണ് പിടിയിലായത്. പിന്നീട് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അന്‍ഷാദിനെ പൊലീസ് പിടികൂടിയത്. ശൂരനാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.
◾ വയനാട് കല്‍പ്പറ്റയില്‍ അച്ഛനൊപ്പം കൂണ്‍ പറിക്കാന്‍ പോയ ഒന്നര വയസുകാരിക്ക് നേരെ അജ്ഞാത മൃഗത്തിന്റെ ആക്രമണം. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കുഴിയില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചന്‍ ഹംസ (63) യാണ് മരിച്ചത്. കരിങ്കല്ലത്താണി മണലുംപുറത്ത് രൂപപ്പെട്ട കുഴിയില്‍ വീണ് ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു അപകടം.
◾ ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാനായി കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘം തിരിച്ചെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂര്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. പനാമ, ഗയാന, കൊളംബിയ, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തിയത്.
◾ ഹരിയാന ഭൂമി ഇടപാട് കേസില്‍ ഇഡിക്ക് മുന്‍പാകെ റോബര്‍ട്ട് വാദ്ര ഇന്നലെ ഹാജരായില്ല. തുടര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വാദ്രക്ക് നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം വാദ്രയെ ചോദ്യം ചെയ്തിരുന്നു. 2008ല്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് പ്രോപ്പര്‍ട്ടീസ് ഏഴരക്കോടി രൂപക്ക് വാങ്ങിയ മൂന്നേക്കര്‍ ഭൂമി 58 കോടിക്ക് മറിച്ചു വിറ്റതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നായിരുന്നു കേസ്.
◾ മേഘാലയയില്‍ ഹണിമൂണിനെത്തിയ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക മൊഴി. പൊലീസ് അറസ്റ്റ് ചെയ്ത നവവധു സോനം രഘുവന്‍ശിയുടെ കാമുകന്റെ മൊഴിയാണ് പുറത്ത് വന്നത്. ഭര്‍ത്താവിനെ കൊല്ലണമെന്ന് മാത്രമല്ല സോനം ആവശ്യപ്പെട്ടതെന്നും എങ്ങനെ കൊലപാതകം മൂടി വയ്ക്കണമെന്നുള്ള ആശയം കൂടിയായാണ് കാമുകനായ രാജ് കുഷ്വാഹയ്ക്ക് സോനം നല്‍കിയത്. മോഷണത്തിനിടെ സംഭവിച്ചത് എന്ന് വരുത്തിയ ശേഷം വിധവയായാല്‍ കാമുകനുമായുള്ള വിവാഹത്തിന് പിതാവ് സമ്മതിക്കുമെന്നുമായിരുന്നു യുവതി വിശദമാക്കിയത്.
◾ അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിന് പൊലീസില്‍ നിന്ന് ക്രൂര പീഡനം നേരിട്ടെന്ന ആരോപണത്തില്‍ പ്രതികരിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചത്. നേവര്‍ക്ക് ലിബര്‍ട്ടി വിമാനത്താവളത്തിനുള്ളില്‍ ഒരു ഇന്ത്യന്‍ യുവാവിനെ നിലത്തിട്ട് കൈകള്‍ പിന്നില്‍ ബന്ധിക്കുന്ന എയര്‍പോര്‍ട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയത്.
◾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ സ്വര്‍ണഖനി പ്രവര്‍ത്തനത്തിന് സജ്ജമായി. ആന്ധ്രാപ്രദേശിലെ ജോന്നാഗിരിയിലാണ് സ്വര്‍ണഖനിയില്‍ ഖനനം ആരംഭിക്കുക. കുര്‍ണൂല്‍ ജില്ലയിലെ ജോന്നാഗിരി ഗ്രീന്‍സ്റ്റോണ്‍ ബെല്‍റ്റിലാണ് ഖനി സ്ഥിതി ചെയ്യുന്നത്.ഈയടുത്താണ് ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തന അനുമതി നല്‍കിയത്.
◾ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ മറുപടിക്കായി പ്രിയങ്കയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യാ ഹരിദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. രണ്ടു മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ യഥാര്‍ത്ഥ സ്വത്തുക്കള്‍ കാണിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
◾ മഹാകുംഭമേളയില്‍ തിക്കും തിരക്കും കാരണമുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം യുപി സര്‍ക്കാരിന്റെ കണക്കിനേക്കാള്‍ ഇരട്ടിയിലധികം വരുമെന്ന് ബിബിസി അന്വേഷണ റിപ്പോര്‍ട്ട്. 37 പേര്‍ മരിച്ചെന്നാണ് യുപി സര്‍ക്കാര്‍ പറഞ്ഞതെങ്കിലും 82 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. യുപി സര്‍ക്കാറിന്റെ കണക്കില്‍പ്പെടാത്തവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നല്‍കിയെന്നും കണ്ടെത്തി. മരണ കണക്കില്‍പോലും കള്ളം പറയുന്ന ബിജെപി ആരുടെ നിര്‍ബന്ധപ്രകാരമാണ് കണക്ക് മറച്ചുവച്ചതെന്ന് വ്യക്തമാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
◾ സ്‌കൂള്‍ ഫണ്ടില്‍ കേന്ദ്രത്തിന് നിര്‍ദേശവുമായി മദ്രാസ് ഹൈക്കോടതി. ആര്‍ ടി ഇ നിയമത്തിന്റെ പരിധിയിലെ കേന്ദ്ര വിഹിതം സംസ്ഥാനത്തിന് അനുവദിക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമത്തിന് സ്വതന്ത്രമായി നിലനില്‍പ്പുണ്ടെന്നും സമഗ്ര ശിക്ഷാ പദ്ധതി ചട്ടങ്ങളുമായി ഇത് ബന്ധിപ്പിക്കരുത് എന്നും കോടതി ചൂണ്ടികാട്ടി. കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനാല്‍ തത്കാലം ഉത്തരവ് ഇറക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
◾ ഗാസയിലെ ഇസ്രയേല്‍ അതിക്രമത്തില്‍ പ്രതിഷേധിച്ച് ദില്ലിയിലെ ഇസ്രയേല്‍ എംബസിയിലേക്ക് എസ് എഫ് ഐ മാര്‍ച്ച് നടത്തി. എസ് എഫ് ഐ ദില്ലി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വതിലാണ് മാര്‍ച്ച് നടത്തിയത്.
◾ ഓസ്ട്രിയയിലെ ഹൈസ്‌കൂളിലെ വെടിവയ്പ്പില്‍ ഒമ്പത് മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റതായി പൊലീസ്. ഓസ്ട്രിയന്‍ നഗരമായ ഗ്രാസിലാണ് വെടിവയ്പ്പ് ഉണ്ടായത്. മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂളില്‍ വെടിവയ്പ്പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾ യുഎസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാല്‍ തീര്‍ച്ചയായും കലാപനിയമം ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'രാജ്യത്തെ വെറുക്കുന്നവരാണ് അവരെന്നും സുരക്ഷാ സേനയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കടുത്ത രീതിയില്‍ തന്നെ നേരിടുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതിഷേധക്കാര്‍ക്ക് താക്കീത് നല്‍കി. പ്രക്ഷോഭം തുടരുന്ന ലൊസാഞ്ചലസില്‍ കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യാന്‍ കഴിവുള്ള കമാന്‍ഡോ വിഭാഗമായ 700 മറീനുകളെ വിന്യസിച്ചിരുന്നു. 4000 നാഷനല്‍ ഗാര്‍ഡുകളെയും 700 നാവിക സേനാംഗങ്ങളെയും നിയോഗിച്ചതിനു പുറമേയാണിത്.
◾ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമായുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്നുതുടക്കം. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നുമുതല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനല്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ഫൈനലാണിത്. കഴിഞ്ഞതവണ ഇന്ത്യയെ തോല്‍പ്പിച്ച് ഓസീസ് കിരീടംനേടിയിരുന്നു. പ്രഥമ ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയെ കീഴടക്കി ന്യൂസീലന്‍ഡായിരുന്നു നേടിയത്.
◾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അതിന്റെ പുതിയ പ്ലാറ്റ്‌ഫോം, ഇപിഎഫ്ഒ 3.0, ഉടന്‍ പുറത്തിറക്കും. ഏകദേശം 9 കോടി അംഗങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ മാസം ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുതല്‍ പിഎഫ് അംഗങ്ങള്‍ക്ക് എടിഎം കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതുപോലെ എടിഎമ്മില്‍ നിന്ന് പിഎഫ് പണം പിന്‍വലിക്കാന്‍ സാധിക്കും. ഇതിനായി നിങ്ങളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ സജീവമായിരിക്കണം, ഒപ്പം ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം. യുഎഎന്‍ സജീവമാക്കാനും ആധാര്‍ ബാങ്കുമായി ബന്ധിപ്പിക്കാനുമുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. ഒരു ലക്ഷം രൂപയോ അല്ലെങ്കില്‍ മൊത്തം നിക്ഷേപത്തിന്റെ 50% വരെയോ പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇപിഎഫ്ഒ പുറത്തിറക്കിയിട്ടില്ല. എടിഎം വഴി പണം പിന്‍വലിക്കാന്‍ സാധിക്കുമെങ്കിലും, പിഎഫ് പണം പിന്‍വലിക്കുന്നതിനുള്ള നിലവിലുള്ള എല്ലാ വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.
◾ അനശ്വര രാജന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'വ്യസനസമേതം ബന്ധുമിത്രാദികളുടെ' ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു മരണ വീട്ടില്‍ നടക്കുന്ന സംഭവ വികസങ്ങളിലൂടെ മുന്നേറുന്ന ചിത്രമിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒരു കോമഡി എന്റര്‍ടെയ്നര്‍ കൂടിയാണ് ചിത്രം. പടം ജൂണ്‍ 13ന് തീയേറ്ററുകളില്‍ എത്തും. എസ് വിപിന്‍ ആണ് വ്യസനസമേതം ബന്ധുമിത്രാദികളുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വാഴ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 'വാഴ'യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയില്‍ യുവ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. അനശ്വര രാജന്‍, മല്ലിക സുകുമാരന്‍ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങള്‍.
◾ ജൂണ്‍ 13ന് പുറത്തിറങ്ങുന്ന 'ദി പ്രൊട്ടക്ടര്‍' സിനിമയില്‍ ശക്തമായ പൊലീസ് വേഷത്തിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നത്. സി. ഐ സത്യ എന്ന റോളിലാണ് ഷൈന്‍ എത്തുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രം ജി. എം മനു സംവിധാനം ചെയ്യുന്നു. തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലംമൂടന്‍, ഉണ്ണിരാജ, സജി സോമന്‍, മുരളി ജയന്‍,സിറിയക് ആലഞ്ചേരി, പ്രൊഡ്യൂസര്‍ റോബിന്‍സ് അമ്പാട്ട്, ഡയറക്ടര്‍ ജി. എം മനു, സിദ്ധാര്‍ഥ്, ശരത് ശ്രീഹരി, മൃദുല്‍, ബിജു മാത്യൂസ്, അജ്മല്‍, മാസ്റ്റര്‍ ആല്‍വിന്‍, ഡയാന, കാജല്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു, ബേബി ഷാന്‍വി, ബേബി ശിവരഞ്ജിനി... തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
◾ പുതിയ സെല്‍റ്റോസ് നിലവില്‍ അതിന്റെ പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണ്. ഇത് 2026 ല്‍ ഇന്ത്യന്‍ റോഡുകളില്‍ എത്താന്‍ സാധ്യതയുണ്ട്. അടുത്തിടെ, 2026 കിയ സെല്‍റ്റോസിന്റെ രണ്ട് ടെസ്റ്റ് പതിപ്പുകള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ രണ്ട് പ്രോട്ടോടൈപ്പുകളിലും വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയകള്‍, ബമ്പറുകള്‍, അലോയ് വീലുകള്‍, ഫ്രണ്ട് ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയുണ്ട് എന്നതായിരുന്നു ശ്രദ്ധേയം. അതിന്റെ പവര്‍ട്രെയിനിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങള്‍ ഇല്ല. ക്രെറ്റ ഇവിയുടെ അതേ ബാറ്ററിയും മോട്ടോറും ഇലക്ട്രിക് സെല്‍റ്റോസില്‍ ഉപയോഗിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരമാവധി 169 ബിഎച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ഒരൊറ്റ എഫ്ഡബ്ളിയുഡി ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന 42 കിലോവാട്ട്അവര്‍ അല്ലെങ്കില്‍ 51.4 കിലോവാട്ട്അവര്‍ ബാറ്ററി പാക്കുമായി ഇത് ജോടിയാക്കാം. ഒറ്റ ചാര്‍ജില്‍ 450 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ ഇതിന് കഴിയും. എസ്യുവിയുടെ ലോംഗ്-റേഞ്ച് പതിപ്പ് പരമാവധി 171 ബിഎച്പി പവറും 255 എന്‍എം ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ എക്സ്-ഷോറൂം വില ഏകദേശം 20 ലക്ഷം രൂപയായിരിക്കും.
◾ നാലപ്പാട്ട് കമല, മാധവിക്കുട്ടി, കമലാദാസ്, കമലാസുരയ്യ ഇങ്ങനെ പല നിറങ്ങളിലും ഭാവങ്ങളിലും മലയാളിയുടെ വായനാലോകത്ത് നിറഞ്ഞൊഴുകിയ ഒരെഴുത്തുകാരിയുടെ ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുന്ന പുസ്തകം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവചരിത്രം. 'മാധവിക്കുട്ടി: കടലിന്റെ നിറങ്ങള്‍'. ഡോ. ആശ കെ. മാതൃഭൂമി. വില 204 രൂപ.
◾ ഹൃദ്രോഗത്തിന്റെ പ്രധാന കാരണമാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. ചികിത്സിച്ചില്ലെങ്കില്‍ അവ ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന കൊളസ്ട്രോള്‍ രക്തക്കുഴലുകളില്‍ കൊഴുപ്പും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടാം. ഈ അടിഞ്ഞു കൂടലിനെ പ്ലാക്ക് എന്ന് വിളിക്കുന്നു. കാലക്രമേണ കൂടുതല്‍ പ്ലാക്ക് രൂപപ്പെടുമ്പോള്‍ ധമനികള്‍ ഇടുങ്ങിയതോ അടഞ്ഞതോ ആകാം. പ്ലാക്ക് അടിഞ്ഞു കൂടുന്നത് മൂലം ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് നെഞ്ചുവേദനയ്ക്ക് കാരണമാകും. ഉയര്‍ന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട ഹൃദ്രോഗം കാരണം ക്രമരഹിതമായ ഹൃദയമിടിപ്പ് അനുഭവപ്പെടാം. ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നത് ക്ഷീണത്തിന് കാരണമാകും. പ്ലാക്ക് അടിഞ്ഞുകൂടുന്നതുമൂലം രക്തയോട്ടം കുറയുന്നത് കൈകളിലോ കാലുകളിലോ മറ്റ് കൈകാലുകളിലോ മരവിപ്പ് എന്നിവയ്ക്ക് കാരണമാകും. കൊളസ്‌ട്രോള്‍ കൂടുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം തടയും. ഇത് മുഖത്തോ കൈയിലോ കാലിലോ, പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്ന് മരവിപ്പ് അല്ലെങ്കില്‍ ബലഹീനത പോലുള്ള സ്ട്രോക്ക് ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ അളവ് കൂടുന്നത് കാലുകളില്‍ മരവിപ്പ് അനുഭവപ്പെടുന്നതിന് ഇടയാക്കും. ധമനികളിലും മറ്റ് രക്തക്കുഴലുകളിലും കൊളസ്ട്രോള്‍ അടിഞ്ഞു തുടങ്ങിയതായി ഇത് സൂചിപ്പിക്കുന്നു. പൂരിത കൊഴുപ്പോ ട്രാന്‍സ് ഫാറ്റോ അമിതമായി കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിന് കാരണമാകും. മാംസത്തിലെയും പൂര്‍ണ്ണ കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങളിലെയും കൊഴുപ്പുള്ള ഭാഗങ്ങളില്‍ പൂരിത കൊഴുപ്പുകള്‍ കാണപ്പെടുന്നു. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളിലോ മധുരപലഹാരങ്ങളിലോ ട്രാന്‍സ് ഫാറ്റുകള്‍ കാണപ്പെടുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഏഴുവര്‍ഷം പാടുപെട്ട് റിച്ചാര്‍ഡ് ഹൂക്കര്‍ ഒരു നോവലെഴുതി: MASH. അത് യുദ്ധത്തെ പരിഹാസം കൊണ്ട് ആലേഖനം ചെയ്ത ഒരു നോവലായിരുന്നു; ആക്ഷേപഹാസ്യത്തിന് ഒരു പുതുഭാഷ്യം നല്‍കിയ നോവല്‍. ഹൂക്കര്‍ നോവല്‍ പ്രസിദ്ധീകരണത്തിന് പ്രസാധകരെ തേടി. ഒന്നല്ല, ഇരുപത്തിയൊന്ന് പ്രസാധകര്‍ ആ നോവല്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. ഒടുവില്‍ വില്യം മോര്‍റൗ എന്ന പ്രസിദ്ധീകരണശാല ഒരു പരീക്ഷണത്തിന് മുതിര്‍ന്നു, നോവല്‍ പുറത്തിറക്കി. MASH ഇന്ന് ദശലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ചിരിക്കുന്നു. പ്രശസ്ത ടിവി സീരിയലിന് ആ കഥ കേന്ദ്രബിന്ദുവാക്കിയതും ഒരു ചലച്ചിത്രം നിര്‍മിച്ചതും പിന്നീടുണ്ടായ അത്ഭുതങ്ങള്‍. ആത്മവിശ്വാസം കൈവിടാതെ അദ്ധ്വാനിക്കുന്നവര്‍ വിജയം കൊയ്യുന്നു. പരാജയങ്ങളില്‍ നിന്നുള്ള അത്ഭുത വിജയങ്ങളിലേക്കുള്ള വഴി സുഗമമാവണമെന്നില്ല. കടുത്ത യാതനകളെയും ദുരവസ്ഥകളെയും അഭിമുഖീകരിച്ചാല്‍ മാത്രമേ വിജയശിഖരം കീഴടക്കാനാവൂ. ഒരു തവണ വിജയിക്കാന്‍ നൂറു തവണ പരാജയപ്പെട്ടിട്ടുണ്ടാകും. ഒരു ശരിയിലേക്കെത്താന്‍ ആയിരം തെറ്റുകള്‍ വരുത്തിയിട്ടുണ്ടാകും . അവസാനത്തെ ഒരു ശരി കാണാനും അഭിനന്ദിക്കാനും ഒരുപാട് പേര്‍ ഉണ്ടാകും . എന്നാല്‍ മുമ്പ് ആരുമറിയാതെ നീന്തിക്കയറിയ സങ്കടക്കടലുകള്‍ , പരിഹാസങ്ങള്‍ ഇവക്കൊന്നും വിലയിടാന്‍ ആര്‍ക്കുമാവില്ല. എത്തിയ ഉയരത്തില്‍ തുടരണമെങ്കില്‍ ഇച്ഛാശക്തിയും നിരന്തര പരിശ്രമവും വേണം. - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment