o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 



*◼️അരവിന്ദ് കെജ്‍രിവാൾ ജയിൽ മോചിതൻ; എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് ആദ്യപ്രതികരണം*

ദില്ലി മദ്യനയ അഴിമതി കേസിൽ തീഹാര്‍ ജയിലിൽ കഴിഞ്ഞിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽമോചിതനായി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് മോചനം സാധ്യമായിരിക്കുന്നത്. തീഹാര്‍ ജയിലിന് പുറത്ത് വൻ സ്വീകരണമൊരുക്കിയാണ് ആം ആദ്മി പ്രവർത്തകർ കെജ്രിവാളിനെ സ്വീകരിക്കാനെത്തിയത്. കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ കെജ്രിവാളിനെ വരവേറ്റത്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്നായിരുന്നു ജയിലിന് പുറത്തെത്തിയ കെജ്രിവാളിന്‍റെ ആദ്യപ്രതികരണം. ഈ വർഷം മാർച്ച് 21 മുതൽ തടവിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് പാർട്ടിയുടെ കടിഞ്ഞാൺ വീണ്ടും ഏറ്റെടുക്കാം. ഇഡി കേസിൽ സുപ്രീംകോടതി ജാമ്യം നല്കുന്നതിനു മുമ്പ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് കെജ്രിവാളിന് ജയിലിൽ തുടരേണ്ടി വന്നത്. വിചാരണ ഉടനെ ഒന്നും പൂർത്തിയാകാൻ സാധ്യതയില്ലെന്നും അതിനാൽ ജാമ്യം നല്കുകയാണെന്നും രണ്ടംഗ ബഞ്ച് വ്യക്തമാക്കി.


*◼️വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രഖ്യാപനം, വായ്‌പ്പകൾ എഴുതി തള്ളും*

 വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രഖ്യാപനം. വയനാട് ദുരന്ത ബാധിതരുടെ വായ്‌പ്പകൾ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു.  52 പേരുടെ 64 വായ്‌പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്‌പ്പകളാണ് ഇപ്രകാരം മൊത്തത്തിൽ എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂർത്തിയാക്കുമെന്നും ഈടായി നൽകിയ പ്രമാണങ്ങൾ തിരികെ നൽകുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനൊപ്പം തന്നെ ദുരന്ത ബാധിതർക്ക് ധനസഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്.


*◼️കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഉത്തരവ്, വിവാദം; പിന്നാലെ ഇടപെട്ട് മന്ത്രി*

 കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ. ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി.

അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദ്ദേശിച്ചു. കെഎസ്ആർടിസി സിഎംഡിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സിഎംഡി തന്നെയാണ് സർക്കുലർ ഇറക്കിയത്. സിഎംഡി ഇറക്കിയ സർക്കുലറിൽ സിഎംഡിയോട് തന്നെ അന്വേഷണം നടത്താനാണ് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. ഒന്നരവർഷത്തിന് ശേഷമായിരുന്നു ഒറ്റഗഡുവായി കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തത്.


*◼️ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ, രണ്ട് സൈനികർക്ക് വീരമൃത്യു*

ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. രണ്ടു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. മറ്റൊരു ഓപ്പറേഷനിൽ സൈന്യം രണ്ട് സായുധരെ വധിച്ചു.  പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലെ ഏറ്റുമുട്ടിലിലാണ് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് മരിച്ചത്. വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ സായുധ സംഘം  സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് വൈറ്റ് നൈറ്റ് കോർപ് എക്സിൽ പറഞ്ഞു. പ്രദേശത്ത് സായുധർ ഒളിച്ചിരിക്കുന്നുണ്ടെന്ന 

ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായാണു തിരച്ചിൽ നടത്തിയത്.


*◼️സുഭദ്ര കൊലപാതക കേസില്‍ വീണ്ടും അറസ്റ്റ്; പ്രതി മാത്യുവിന്‍റെ ബന്ധുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്*

സുഭദ്ര കൊലപാതക കേസിൽ ഒരു അറസ്റ്റ് കൂടി. കേസിൽ അറസ്റ്റിലായ പ്രതി മാത്യുവിന്‍റെ സുഹത്തും ബന്ധുവുമായ റൈനോള്‍ഡിന‍്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. സുഭദ്രയെ മയക്കി കിടത്തുന്നതിനുള്ള മരുന്ന് എത്തിച്ച നല്‍കിയത് റൈനോള്‍സാണ്. സ്വര്‍ണം കവരുമ്പോള്‍ റൈനോള്‍ഡും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയത് അതിക്രൂര മർദ്ദനത്തിന് ശേഷമാണെന്നാണ് പൊലീസ് പറയുന്നത്.


*◼️നിർണായക നീക്കങ്ങളുമായി അന്വേഷണ സംഘം; ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും കാണും, 4 സംഘങ്ങളായി മൊഴിയെടുപ്പ്*

ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം. വിപുലമായ മൊഴിയെടുപ്പിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും കാണും. 4 സംഘങ്ങളായി തിരിഞ്ഞായിരിക്കും ഇവരിൽ നിന്നുള്ള മൊഴിയെടുപ്പ്. ഇത് പത്ത് ദിവസത്തിനകം പൂർത്തിയാക്കും. ഹൈക്കോടതി നിർദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സർക്കാർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. റിപ്പോർട്ട് പൂർണമായി പുറത്തുവിടാത്തതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.


*◼️മയക്കുമരുന്ന് വാങ്ങാൻ ഡാൻസാഫും; ലഹരി വണ്ടിക്ക് പൊലീസ് ബോർഡ്-ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സ്വകാര്യ ചാനൽ* 

ഡാൻസാഫ് സംഘവും മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള ഇടപാടിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവിട്ട് സ്വകാര്യ ചാനൽ. മാരക മയക്കുമരുന്നുകൾ വാങ്ങാൻ മലപ്പുറത്തെ ഡാൻസാഫ് സംഘം ഇടപാടുകാരോട് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശവും ചാനൽ പുറത്തുവിട്ടു. മയക്കുമരുന്ന് സംഘത്തിന് പൊലീസ് വാഹനത്തിന്റെ ബോർഡ് നൽകിയെന്നും സംഭാഷണത്തിലുണ്ട്.

ബംഗളൂരുവിൽ പോയി വാങ്ങുമ്പോൾ നൂറു ഗ്രാമുമായി വരാനാണ് ഡാൻസാഫ് സംഘം ആവശ്യപ്പെടുന്നത്. 40-50 ഗ്രാം കിട്ടിയാൽ പോരേ എന്നു ചോദിക്കുമ്പോൾ നൂറു മയക്കുമരുന്ന് വയനാട്ട് എത്തിച്ചുതരാനും നിർദേശിക്കുന്നുണ്ട്. മയക്കുമരുന്ന് വാങ്ങുന്നതിനായി ലഹരി സംഘത്തെ കൂട്ടുപിടിക്കുക മാത്രമല്ല, അവരുടെ വാഹനത്തിൽ വെക്കാൻ പൊലീസിന്റെ ഔദോഗിക ബോർഡും നൽകി. ലഹരി സംഘവും ഡാൻസാഫും ഒന്നിച്ച് കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന് പുറത്തേക്ക് യാത്രകൾ നടത്തി. കോവിഡ് ബാധിച്ച ഉദ്യോഗസ്ഥനെ നലഹരിക്കേസ് പ്രതി ഫോണിൽ വിളിക്കുന്ന ഫോൺ സംഭാഷണങ്ങളും പുറത്തുവന്നിരിക്കുകയാണ്.


*◼️കെ-ഫോൺ അഴിമതിക്കേസില്‍ സിബിഐ അന്വേഷണമില്ല; വി.ഡി സതീശന്റെ ഹരജി തള്ളി*

കെ-ഫോൺ അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഹരജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹരജി. പദ്ധതിയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ-ഫോൺ ടെൻഡർ നടപടികൾ തുടരാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. കെ-ഫോൺ പദ്ധതിയുടെ കരാറിലും ഉപകരാറിലും അഴിമതി നടന്നെന്നും ഇതുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശമുണ്ടെന്നുമായിരുന്നു സതീശൻ ഉന്നയിച്ചത്. പദ്ധതിയിൽ വിശദമായ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയിൽ നേരത്തെ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.


*◼️മുംബൈ മോഹൻബഗാൻ ആവേശപ്പോര് സമനിലയിൽ* അത്യന്തം ആവേശം നിറഞ്ഞ ഐ.എസ്.എൽ പ്രഥമ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മോഹൻബഗാനെ സമനിലയിൽ തളച്ച് മുംബൈ സിറ്റി എഫ്.സി. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് മുംബൈ കളിയിലേക്ക് തിരിച്ച് വന്നത്. കളിയുടെ ഒമ്പതാം മിനിറ്റിൽ മുംബൈ താരം എസ്പിനോസ അരോയോ വഴങ്ങിയ ഔൺ ഗോളിൽ മോഹൻ ബഗാന്‍ മുന്നിലെത്തി. പിന്നീട് 28ാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗ്വസ് ബഗാന്റെ ലീഡുയർത്തി. രണ്ടാം പകുതിയില്‍ എസ്പിനോസ അരോയോ താൻ വഴങ്ങിയ ഔൺ ഗോളിന്റെ പാപക്കറ കഴുകിക്കളഞ്ഞു. 70 ാം മിനിറ്റിലായിരുന്നു അരോയോയുടെ ഗോള്‍. 90ാം മിനിറ്റിൽ തായേർ ക്രോമയിലൂടെ മുംബൈ സമനില ഗോളും കണ്ടെത്തി.




Post a Comment

Previous Post Next Post