മയ്യഴിയെ ടൂറിസം ഹബ്ബാക്കി മാറ്റുമെന്ന് എം എൽ എ യുടെ പുതുവത്സര വാഗ്ദാനം
മാഹി: മയ്യഴിയെ അറബിക്കടലോരത്തെ ഒന്നാംകിട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ സമഗ്ര ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് രമേശ് പറമ്പത്ത് എംഎൽഎ പ്രസ്താവിച്ചു.
ഇതിലേക്കായി ശാസ്ത്രീയമായ രൂപരേഖ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മയ്യഴി അഴിമുഖത്തെ ടാഗോർ ഉദ്യാനത്തിൽ വോക്ക് വേ മോണിങ്ങ് സ്റ്റാർ സംഘടിപ്പിച്ച പുതുവത്സരാഘോഷങ്ങൾ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് കിലോമീറ്റർ നീളുന്ന പുഴയോര നടപ്പാതക്ക് മീതെ ഹില്ലോക്ക് മുതൽ മഞ്ചക്കൽ ജല കേളീ സമുച്ഛയം വരെ റോപ്പ് വേ നിർമ്മിക്കും. മഞ്ചക്കൽ ബോട്ട് ഹൗസിൽ കെട്ടുവള്ളങ്ങൾ തൊട്ട് സ്പീഡ് ബോട്ടുകൾ വരെയുള്ള ജല കേളി സംവിധാനങ്ങളൊരുക്കും. ടൂറിസം വകുപ്പ് ഇവിടെ കേൻ്റീൻ ആരംഭിക്കും. മൂപ്പൻ കുന്ന് കമനീയമാക്കി കടൽക്കാഴ്ചകളാസ്വദിക്കാനുള്ള സൗകര്യമൊരുക്കും.ഇവിടെ കോഫി ബാറും സ്ഥാപിക്കും. വളവിൽ അയ്യപ്പക്ഷേത്രത്തിന് മുന്നിൽ പുതുതായി രൂപപ്പെട്ട അഞ്ച് ഏക്രയോളം കടൽതീരത്തെ സംരക്ഷിച്ച് മനോഹരമായ ബീച്ചാക്കി മാറ്റും. ഹിൽ ലോക്കിൽ മയ്യഴിയുടെ ഗതകാല ചരിത്രം വ്യക്തമാക്കുന്ന ലൈറ്റ് ആൻ്റ് സൗണ്ട് ഷോ ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.
വോക്ക് വേ മോണിങ്ങ് സ്റ്റാറും തലശ്ശേരി ആര്യ ഗ്രൂപ്പ് ഫാലൂദ വേൾഡും സംയുക്തമായി സംഘടിപ്പിച്ച പുതുവത്സര പരിപാടികളിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു.തലശ്ശേരി നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി.സി.അബ്ദുൾ ഖിലാബ് മുഖ്യാതിഥിയായി. ഖിലാബിന്, രമേഷ് പറമ്പത്ത് എ എൽ എ .മാനവ സേവാ പുരസ്ക്കാരം സമ്മാനിച്ചു. മയ്യഴി നഗരസഭയുടെ വാക്ക് വേ ശുചീകരണ ജീവനക്കാർക്ക്, എം.എൽ.എ.വസ്ത്രവിതരണം നടത്തി. ചാലക്കര പുരുഷു, റാഫി ഐഛസ്, നൗഫൽ ഫ്ളോറ, ജലാൽ മഞ്ചക്കൽ, ആര്യ അസ്ലം സംസാരിച്ചു. ഡോ: എം.മുഹമ്മദ് സ്വാഗതവും, ഷാജി ഫോർട്ട് നന്ദിയും പറഞ്ഞു. കൂറ്റൻ കേക്ക് മുറിയും, പ്രഭാത വിരുന്നുമുണ്ടായി.
വിവിധ കലാപരിപാടികളും അരങ്ങേറി.
Post a Comment