കാൽനടയാത്രക്കാരനെ തലക്കടിച്ച് വീഴ്ത്തി കവർച്ച ; 3 തലശേരി സ്വദേശികൾ അറസ്റ്റിൽ, കേസിൽ സി.ഒ.ടി നസീർ വധശ്രമക്കേസ് പ്രതിയും
കാൽനട യാത്രക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി കവർച്ച നടത്തിയ ആറംഗ സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. തലശ്ശേരി പാറാൽ ജാനകി നിവാസിൽ സുമേഷ് (31), പാറാൽ തോട്ടോളി വീട്ടിൽ സുജനീഷ് (31), തലശ്ശേരി തിരുവങ്ങാട് മാളു കണ്ടിൻ്റവിട ധ്വനിയിൽ ധനീഷ് (38) എന്നിവരാണ് നടക്കാവ് പൊലീസ് പിടിയിലായത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം സി.ഒ.ടി നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ തലശ്ശേരി സ്വദേശിയായ പ്രതി ഉൾപ്പെടെ മൂന്നു പേരെ പിടി കിട്ടാനുണ്ട്. ഇവരിൽ കോഴിക്കോട് തൊണ്ടയാട് സ്വദേശി ഒഴികെ ബാക്കിയുള്ളവരെല്ലാം തലശ്ശേരി സ്വദേശികളാണ്. അറസ്റ്റിൽ ആകാനുള്ള മൂവരും ഒളിവിലാണ്. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കൂരാച്ചുണ്ട് സ്വദേശി വടക്കേ തലത്തിൽ സിബി വർഗീസിനെ അടിച്ചുവീഴ്ത്തി രണ്ടു പവൻ മാലയും, 7000 രൂപയും 12000 രൂപയുടെ മൊബൈൽ
ഫോണും കവർന്നു എന്നാണ് കേസ്. പ്രതികൾ തലശ്ശേരി സ്വദേശിയുടെ കാർ വാടകയ്ക്കെടുത്ത് കോഴിക്കോട് എത്തുകയായിരുന്നു. വയനാട്ടിലേക്ക് വിനോദയാത്ര പോകാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കാർ വാങ്ങിയത്. കാറും കവർച്ച വസ്തുക്കളും കണ്ടെടുക്കാൻ ഉണ്ടെന്ന് എസ് ഐ നിയാസ് പറഞ്ഞു. ടൗൺ അസിസ്റ്റൻറ് കമ്മീഷണർ എ. വി ജോൺ, നടക്കാവ് ഇൻസ്പെക്ടർ ഷാജി പട്ടേരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി ശ്രീകാന്ത്, എം.എസ് സതീഷ് കുമാർ, എം പി മാമുക്കോയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment