*ചാലക്കര മണ്ടപ്പറമ്പത്ത് കോളനി; സർക്കാർ അനാസ്ഥയിൽ തകർന്നുവീണത് കരിങ്കൽ മതിൽ പൊതു ടാപ്പും നശിച്ചു*
മാഹി: അധികൃതരുടെ വർഷങ്ങളായുള്ള കടുത്ത അവഗണനയ്ക്കൊടുവിൽ ചാലക്കര മണ്ടപ്പറമ്പത്ത് കോളനിയിൽ ദുരന്തം സംഭവിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കൂറ്റൻ കരിങ്കൽ മതിൽ ഇടിഞ്ഞുവീണു. കോളനിവാസികൾ ആശ്രയിച്ചിരുന്ന പൊതു ടാപ്പ് പൂർണ്ണമായും തകർന്ന നിലയിലാണ്. ഭാഗ്യവശാൽ ആ സമയത്ത് വെള്ളമെടുക്കാൻ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പൊതു കക്കൂസ് ഏത് നിമിഷവും നിലംപൊത്താം
മതിൽ തകർന്ന അതേ ഭാഗത്താണ് വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന പൊതു കക്കൂസും സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഭിത്തികളും ഏത് നിമിഷവും ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്. ഇതൊരു വലിയ അപകടമരണക്കെണിയായി മാറിയിട്ടും അധികൃതർ മൗനം പാലിക്കുകയാണ്.
റോഡുകളും തകർന്നുതരിപ്പണമായി
മാഹി ചാലക്കരയിലെ മണ്ടപ്പറമ്പ്, മുക്കുവൻ പറമ്പ് എന്നീ കോളനികളിലെ അവസ്ഥ അതീവ ദയനീയമാണ്. അടിസ്ഥാന സൗകര്യങ്ങൾ എന്ന് പറയാൻ ഇവിടെ ഒന്നുമില്ല. കോളനികളിലേക്കുള്ള റോഡുകൾ മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായ നിലയിലാണ്.
അപകടാവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിലും ജനപ്രതിനിധികൾക്കും നിരവധി തവണ പരാതി നൽകിയിരുന്നു. എന്നാൽ, വർഷങ്ങളായി ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. ഈ അവഗണന കോളനിവാസികളുടെ ജീവൻ വെച്ചുള്ള കളിയാണ്.
നാട്ടുകാരുടെ ആവശ്യം അടിയന്തരമായി നടപ്പിലാക്കണം
ഇനിയെങ്കിലും അധികാരികൾ കണ്ണുതുറക്കണമെന്നും, തകർന്നു കിടക്കുന്ന മതിൽ അടിയന്തരമായി പുനർനിർമ്മിക്കണമെന്നും, അപകടാവസ്ഥയിലുള്ള പൊതു കക്കൂസ് പൊളിച്ചു മാറ്റണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കൂടാതെ, കോളനിയിലെ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നും അവർ ശക്തമായി ആവശ്യപ്പെട്ടു.

Post a Comment