മാടാക്കര പള്ളിയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി
കണ്ണൂക്കര: മാടാക്കര പള്ളിയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി. പള്ളിയിലെ ക്രമസമാധാനം ഉറപ്പാക്കേണ്ടത് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണെന്നും, സംഘർഷ സാധ്യത ഉണ്ടായപ്പോഴാണ് പോലീസിന്റെ സഹായം തേടിയതെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥർ ബൂട്ട് അഴിച്ചുവെച്ചാണ് പള്ളിക്കകത്ത് പ്രവേശിച്ചത്. പ്രശ്നമുണ്ടാക്കിയവരെ ഏറെ നേരം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അന്തരീക്ഷം വഷളായതോടെയാണ് കൂടുതൽ പോലീസ് എത്തിയത്. എല്ലാ അനുരഞ്ജന ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് പോലീസിനെ വിളിച്ചത്. അതിനാൽ പോലീസ് ഇടപെടൽ ഒരു വലിയ സംഘർഷം ഒഴിവാക്കാൻ സഹായിച്ചതായും കമ്മിറ്റി വ്യക്തമാക്കി.
യഥാർത്ഥ വസ്തുത അറിയാതെ ഒരു വിഭാഗത്തെ മാത്രം കേട്ട് രാഷ്ട്രീയ നേതാക്കൾ പ്രസ്താവന നടത്തുന്നത് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കും. സംഭവത്തിന് ശേഷം ഒരു രാഷ്ട്രീയ നേതാവും തങ്ങളോട് കാര്യം അന്വേഷിച്ചിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. പള്ളി എല്ലാവർക്കും ഉള്ളതാണെങ്കിലും പരിപാലന ചുമതല നിയമപരമായ കമ്മിറ്റിക്കാണ്. പുതിയ കമ്മിറ്റിയോടുള്ള പഴയ കമ്മിറ്റിയിലെ ചിലരുടെ അസഹിഷ്ണുതയാണ് പ്രശ്നങ്ങൾക്ക് കാരണം.
പോലീസുകാരെ സ്ഥലംമാറ്റിയ നടപടി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇത് നിയമലംഘനത്തിന് പ്രേരിപ്പിക്കുമെന്നും കമ്മിറ്റി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സി മമ്മു, സെക്രട്ടറി എം.പി കുഞ്ഞമ്മദ്, സി.കെ നദീർ, ബഷീർ ചമ്പോളി, അസറുദീൻ എന്നിവർ പങ്കെടുത്തു.

Post a Comment