*മതാതീതമായ മാനവികതയുടെ സന്ദേശമാണ് ഗുരുദേവ ദർശനം: അഡ്വ. കെ. അജിത്ത് കുമാർ*
*ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിൽ 172-ാമത് ചതയദിനാഘോഷം*
ശ്രീനാരായണ ഗുരുദേവന്റെ ദീപ്തമായ ജീവിതവും ദർശനവും കൃതികളുമായി ചേർത്തുവെച്ച് പഠിക്കുകയും ഗുരുദേവന്റെ മാനവിക സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ 172-ാമത് ചതയദിനാഘോഷം സംഘടിപ്പിച്ചു.
അവിട്ടം നാളിൽ നടന്ന ആഘോഷത്തിന് രാവിലെ ഏഴിന് പതാക ഉയർത്തിയതോടെ തുടക്കമായി. വൈകിട്ട് അഞ്ചിന് ഗുരുപൂജയും 5.30ന് ദീപാലങ്കാരവും നടന്നു. ആറിന് നടന്ന ജയന്തിസമ്മേളനം കണ്ണൂർ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കെ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.
“ശ്രീനാരായണ ഗുരുദേവനെക്കാൾ വലിയൊരു മതസ്ഥാപകനായി മാറാൻ മറ്റാർക്കും സാധിക്കുമായിരുന്നില്ല. എന്നാൽ തന്റെ ആശയങ്ങൾ കേൾക്കാനും നടപ്പാക്കാനും ആഗ്രഹിച്ചവരെ ഒരു മതത്തിന്റെ അതിർത്തിക്കുള്ളിൽ കെട്ടിയിടാൻ ഗുരുദേവൻ ആഗ്രഹിച്ചില്ല. അതുകൊണ്ടുതന്നെയാണ് ഇവിടെ മറ്റൊരു മതം പിറവിയെടുക്കാതിരുന്നത്,” അദ്ദേഹം പറഞ്ഞു.
സി.വി. രാജൻ പെരിങ്ങാടി മുഖ്യപ്രഭാഷണം നടത്തി. ‘ഗുരുവിന്റെ കാലഘട്ടം’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
മഠം സെക്രട്ടറി സുരേഷ് ബാബു പി.എൻ. റിപ്പോർട്ട് അവതരിപ്പിച്ചു. സമാധി അനുഷ്ഠാനകർമ്മങ്ങൾക്കായുള്ള സ്ഥിരനിക്ഷേപ സ്വീകരണം പ്രചരണ വിഭാഗം കൺവീനർ സന്ദീഷ് സി. നിർവഹിച്ചു.
എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ശ്രീനാരായണ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബാലികാബാലന്മാരുടെ നൃത്തനൃത്യങ്ങളും മഞ്ജരി ഗ്രൂപ്പിന്റെ തിരുവാതിരയും അരങ്ങേറി.
മഠം വൈസ് പ്രസിഡന്റ് രഞ്ജിത്ത് പുന്നോൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അതിരുകുന്നത്ത് പ്രേമൻ അധ്യക്ഷത വഹിച്ചു. കെ.പി. ജയചന്ദ്രൻ, വി. വത്സൻ എന്നിവർ ആശംസകൾ നേർന്നു. രാജേഷ് കെ.സി. നന്ദി പറഞ്ഞു.
ചതയംനാളിൽ രാവിലെ ദീപാരാധനയും ഗുരുപൂജയും ഉണ്ടായി. ഉച്ചയ്ക്ക് അന്നദാനവുമുണ്ടായി.

Post a Comment