എണ്ണക്കമ്പനികൾ കടം നൽകുന്നത് നിറുത്തി - ഡീലമാർ പ്രതിസന്ധിയിൽ
മാഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ എണ്ണക്കമ്പനികൾ പെട്രോൾ പമ്പ് ഡീലർമാർക്ക് ഇന്ധനം കടം നൽകുന്നത് നിറുത്തിയതോടെ ഡീലർമാർ പണത്തിന് കടുത്ത പ്രതിസന്ധി നേരിടുന്നു.20,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കർ ലോറിക്ക് ഡിപ്പോവിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ 15 ലക്ഷത്തോളം രൂപ മുൻകൂട്ടി അടച്ചാൽ മാത്രമെ ടാങ്കറിന് കമ്പനികൾ എണ്ണ നൽകുന്നുള്ളു. അതു പോലെ ചെറിയ ടാങ്കർ ലോറികൾക്കാണെങ്കിൽ 9 ലക്ഷം രൂപയും കരുതണം. കേരളത്തിൽ ഇതിൽ കൂടുതൽ തുക കരുതണം.വിൽപ്പന നികുതി ചേർത്താണ് കേരളത്തിൽ കമ്പനി ബിൽ നൽകുക. എന്നാൽ മാഹിയിൽ ഈ നികുതി ഇന്ധനം വിൽപ്പന നടത്തിയ ശേഷം സെയിൽസ് ടാക്സിൽ അടച്ചാൽ മതി ഇത് യുദ്ധ സാഹചര്യത്തിന് മുൻപ് കമ്പനി ഡീലർമാർക്ക് കടം നൽകിയിരുന്നു. പൊടുന്നനെ കമ്പനി കടം നിറുത്തിയതോടെയാണ് ഡീലർമാർ പ്രതിസന്ധിയിലായത്.
യുദ്ധ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 120 ഡോളറോളം ഉയർന്നതും, വില വർധിക്കാത്ത സാഹചര്യത്തിലുമാണ് കമ്പനിയുടെ നടപടിയെന്നാണ് സൂചന
സ്വന്തം ടാങ്കർ ലോറി ഇല്ലാത്ത പമ്പുടമകൾക്ക് പണം മുൻകൂട്ടി അടച്ചാലും ടാങ്കർ ലോറി ഇല്ലെന്ന് അറിയിച്ച് ഒരു ദിവസം കഴിഞ്ഞാണ് ലോഡ് എത്തുക. ഇന്ധന വില വർധിക്കാത്ത സാഹചര്യത്തിൽ ഒരു ലിറ്റർ ഡീസൽ വിൽപ്പന നടത്തുമ്പോൾ 14 രൂപയും, പെട്രോൾ ഒരു ലിറ്റർ വിൽപ്പന നടത്തുമ്പോൾ 18 രൂപയോളം കമ്പനിക്ക് നഷ്ടം ഉണ്ടെന്നാണ് സൂചന.ഇക്കാരണത്താൽ കന്നാസിൽ ഇന്ധനം നൽകരുതെന്ന് കമ്പനി ഡീലർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓട്ടോമേഷൻ സിസ്റ്റത്തിലുടെ പെട്രോൾ പമ്പുകളിൽ നിന്ന് കന്നാസിൽ കൊടുക്കുന്നത് കമ്പനിക്ക് കണ്ടെത്താൻ കഴിയും.ഇങ്ങനെ കന്നാസിൽ കൊടുത്താൽ ആ പമ്പുകളിൽ ഇന്ധനം എത്തുന്നത് വൈകിപ്പിക്കുകയും ചെയ്യും.
നേരത്തെ ക്രെഡിറ്റ് സംവിധാനമുള്ളത് കഴിഞ്ഞ രണ്ടാഴ്ച്ചയായി കമ്പനി ക്രെഡിറ്റ് സൗകര്യം എടുത്തു കളഞ്ഞതിൽ പെട്രോൾ പമ്പുകളിൽ ഇന്ധന ക്ഷാമം രൂക്ഷമാകാൻ ഇടയുണ്ടെന്ന് മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.എൻ.ഗണേശൻ പറഞ്ഞു. മാഹിയിലെ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 93.93 രൂപയും, ഡീസൽ 83.91 രൂപ -കണ്ണൂർ യഥാക്രമം 105.78 ,94.78 എന്നിങ്ങനെയാണ് വില നിലവാരം - അടുത്ത ദിവസം ഇന്ധന വില വർധിക്കുമെന്ന സൂചനയുണ്ട്

Post a Comment