*പരാജയത്തിന് പിന്നാലെ പുതുച്ചേരി കോൺഗ്രസിൽ ഭിന്നത രൂക്ഷം*
*വൈദ്യലിംഗം പ്രസിഡൻ്റ് സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പാർട്ടി ഹെഡ് ഓഫീസിന് മുന്നിൽ സമരം നടത്തി പ്രവർത്തകർ*
പുതുച്ചേരി: വി വൈദ്യലിംഗം എം.പി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തുടരുന്നതിനെതിരെ പാർട്ടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. പുതുച്ചേരിയിലെ പാർട്ടി ഹെഡ് ഓഫീസിന് മുന്നിൽ നടത്തിയ സമരത്തിൽ, വൈദ്യലിംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
ഇപ്പോൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയേറ്റ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്. മുൻപ് രണ്ട് എംഎൽഎമാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ ഒരേയൊരു എംഎൽഎ മാത്രമാണ് വിജയിച്ചത്. പ്രതിപക്ഷത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ട വൈദ്യലിംഗം തട്ടാഞ്ചാവടി മണ്ഡലത്തിൽ ഡെപ്പോസിറ്റ് പോലും നിലനിർത്താനാകാതെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പ്രവർത്തകരിൽ നീരസമുളവാക്കി
പ്രതിഷേധത്തിനിടെ പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തി നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിലവിലെ നേതൃത്വത്തിന് പരാജയമാണെന്നും സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ പുതിയ നേതൃത്വമാണ് ആവശ്യമായതെന്നും അവർ ആരോപിച്ചു.
നേതൃത്വത്തിലെ അസന്തോഷം, സംഘടനാ പ്രവർത്തനങ്ങളിലെ അവഗണന, തെരഞ്ഞെടുപ്പ് പരാജയങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ സമരത്തിൽ പങ്കെടുത്തത്. സംഭവത്തെ തുടർന്ന് പാർട്ടി വൃത്തങ്ങളിൽ വ്യാപകമായ രാഷ്ട്രീയ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും തുടക്കമായിട്ടുണ്ട്.

Post a Comment