ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നശേഖരം പ്ലാറ്റ്ഫോറത്തിൽ പിടികൂടി- രണ്ട് മറുനാടൻ തൊഴിലാളികൾ അറസ്റ്റിൽ
പിടിയിലായത് നഗരത്തിലെ സ്ഥിരം ലഹരി ഇടപാടുകാർ- ഇരുവരും കൂടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പക്ടർ അനിൽ കുമാറിന്റെ സന്ദർഭോചിത ഇടപെടലിൽ
തലശ്ശേരി - ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന നിരോധിത ഉത്പന്ന ശേഖരവുമായി രണ്ട് മറുനാടൻ തൊഴിലാളികളെ റെയിൽവെ സുരക്ഷാ സേനയും തലശ്ശേരി നഗരസഭാ ഹെൽത്ത് ഇൻസ്പക്ടറും പ്ലാറ്റ്ഫോറത്തിൽ പതിയിരുന്ന് പിടികൂടി.
ഉത്തർപ്രദേശ് അസാംഘർ സ്വദേശികളായ കന്നയ്യ ശങ്കർ (25), കരൺ ശങ്കർ (29) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും പാൻ പരാഗ്, ഹാൻസ്, സ്വാഗത്, തുടങ്ങി വിവിധ പേരുകളിലുള്ള 10,000 ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപന്ന പാക്കറ്റുകൾ കണ്ടെടുത്തു.
പെയിന്റ് തൊഴിലാളികളെന്ന വ്യാജേന മൂന്ന് വലിയ പെയിന്റ് ബക്കറ്റു കളിലും മൂന്ന് വലിയ ഷോൾഡർ ബാഗിലും നിറച്ചാണ് ഏതാണ്ട് രണ്ട് ലക്ഷം രൂപ വില വരുന്ന പുകയില പാക്കറ്റുകൾ ഇരുവരും കടത്തിക്കൊണ്ടുവന്നത്.
വാഹനഡ്രൈവർമാരും ചില വിദ്യാർത്ഥികളുമാണത്രെ ഇടപാടുകാർ.
പ്രതികൾ ലഹരി ഉൽപന്നങ്ങൾ വാങ്ങാൻ മംഗലാപുരത്തേക്ക് പുറപ്പെട്ടതായി കഴിഞ്ഞ ദിവസം ഹെൽത്ത് ഇൻസ്പക്ടർ അനിൽ കുമാർ വിലങ്ങലിന് രഹസ്യ സൂചന ലഭിച്ചിരുന്നു.
ഹെൽത്ത് ഇൻസ്പക്ടർ വിവരം തലശ്ശേരിയിലെ ആർ.പി.എഫിന്കൈ മാറി.
ആർ.പി.എഫ് ഇൻസ്പക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ പ്ലാറ്റ്ഫോമിൽ നിരീക്ഷണം ഏർപ്പെടുത്തി.
രാവിലെ മംഗലാപുരം വഴി എത്തിയ എഗ് മോർ എക്സ്പ്രസിൽ ഷോൾഡർ ബാഗും പെയ്ന്റ് ബക്കറ്റുകളുമായി പെയിന്റിംഗ് തൊഴിലാളികളെന്ന നാട്യത്തിലെത്തിയ ഇരുവരെയും
ആർ.പി.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഔട്ട് പോസ്റ്റിലെത്തിച്ചു ചോദ്യം ചെയ്തു പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉൽപന്ന പാക്കറ്റുകൾ കണ്ടെടുക്കാനായത്.
ഇരുവരിൽ നിന്നും 5,000 രൂപ വീതം പിഴ ഈടാക്കി.
ആർ.പി.എഫ് സേനാംഗങ്ങളായ വിഷ്ണു രാജ്, ശ്രീരഞ്ച് എന്നിവരും പരിശോധനയിൽ സംബന്ധിച്ചു -

Post a Comment