ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് ലോക് പോൾ പുറത്തുവിട്ട പ്രീ-ഇലക്ഷൻ സർവേ ഫലങ്ങൾ.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് ലോക് പോൾ പുറത്തുവിട്ട പ്രീ-ഇലക്ഷൻ സർവേ ഫലങ്ങൾ. ഭരണകക്ഷിയായ എൽഡിഎഫിനെ പിന്നിലാക്കി യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. സർവേ പ്രകാരം ആകെയുള്ള 140 സീറ്റുകളിൽ 81 മുതൽ 86 വരെ സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കും. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിന് 51 മുതൽ 59 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. ബിജെപി നയിക്കുന്ന എൻഡിഎ 0-2 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നും സർവേ വ്യക്തമാക്കുന്നു.
യുഡിഎഫ്: 43-45 ശതമാനം വോട്ട് വിഹിതം.
എൽഡിഎഫ്: 39-41 ശതമാനം വോട്ട് വിഹിതം
എൻഡിഎ: 13-15 ശതമാനം വോട്ട് വിഹിതം
*തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം*
സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ച വൻ വിവാദങ്ങളാണ് എൽഡിഎഫിന് തിരിച്ചടിയാകുന്നതെന്നാണ് സര്‍വേ പറയുന്നത്. ശബരമല സ്വർണ്ണ കള്ളക്കടത്ത് കേസും അനുബന്ധ ക്രമക്കേടുകളും എൽഡിഎഫിന്റെ വിശ്വാസ്യതയെ കാര്യമായി ബാധിച്ചു. എ പി സമസ്ത മുസ്ലിം ലീഗുമായി അടുത്തതും, സഭകളുമായുള്ള കോൺഗ്രസിന്റെ സജീവ സമ്പർക്കവും യുഡിഎഫിന് അനുകൂലമായ വോട്ട് ഏകീകരണത്തിന് കാരണമാകുമെന്നും സർവേ വിലയിരുത്തി.
റബ്ബർ കർഷകരുടെ പ്രതിഷേധവും വന്യജീവി ആക്രമണങ്ങളും മലയോര മേഖലയിലെ കർഷകരുടെ അതൃപ്തിയും എൽഡിഎഫ് വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കും. തെക്കൻ കേരളത്തിലെ പരമ്പരാഗത എൽഡിഎഫ് വോട്ടർമാരായ നെൽകർഷകർ, കശുവണ്ടി തൊഴിലാളികൾ, സർക്കാർ ജീവനക്കാർ എന്നിവർക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തി യുഡിഎഫ് വിജയങ്ങൾക്ക് വഴിയൊരുക്കുമെന്നും സർവേ പറയുന്നു.

Post a Comment