◾രാജ്യതലസ്ഥാനം വെള്ളപ്പൊക്ക ഭീഷണിയില്‍, രൗദ്രഭാവം പൂണ്ട് യമുനാ നദി. യമുന നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന നിലയായ 207.41 മീറ്ററിലെത്തിയതോടെ ദില്ലി നഗരത്തിലെ നദീതീരങ്ങളില്‍ വെള്ളപ്പൊക്കം. രാത്രി 9 മണിയോടെയാണ് മിക്കയിടത്തും വെള്ളം കയറിയത്. 1978 ലും 2023 ലും ഉണ്ടായ വെള്ളപ്പൊക്കത്തിലായിരുന്നു യമുന നദിയിലെ ജലനിരപ്പ് റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്ന മറ്റ് രണ്ട് സാഹചര്യം. ഇതുവരെ 14,000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
2025 | സെപ്റ്റംബർ 4 | വ്യാഴം
1201 | ചിങ്ങം 19 | ഉത്രാടം l 1447 l റബിഉൽഅവ്വൽ 12
➖➖➖➖➖➖➖➖
◾ രാജ്യത്തെ ജിഎസ്ടി നിരക്കുകള്‍ 5%, 18% എന്നീ രണ്ട് സ്ലാബുകളായി ചുരുക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പുതിയ പരിഷ്‌കരണങ്ങള്‍ അനുസരിച്ച് നിരവധി നിത്യോപയോഗ സാധനങ്ങളടക്കം 175 ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും. ടൂത്ത്പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഹെയര്‍ ഓയില്‍ തുടങ്ങിയവ ഇനി 5% ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടും. 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും നികുതി 5 ശതമാനമായി കുറയും. പനീര്‍, വെണ്ണ, ചപ്പാത്തി, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയെ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. ടി.വി., സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ഓട്ടോ പാര്‍ട്സ്, മൂന്ന് ചക്ര വാഹനങ്ങള്‍, രാസവളം, കീടനാശിനികള്‍ എന്നിവയ്ക്ക് 18% നികുതിയായിരിക്കും. ആഡംബര കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, വലിയ കാറുകള്‍, ഇടത്തരം കാറുകള്‍ എന്നിവയ്ക്ക് 40% ജിഎസ്ടി ചുമത്തും.
◾ പാന്‍ മസാല, സിഗരറ്റ്, ഗുട്ട്ക, ചവയ്ക്കുന്ന പുകയില പോലുള്ള മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, സര്‍ദ പോലുള്ള ഉല്‍പ്പന്നങ്ങള്‍, ബീഡി എന്നിവക്ക് 40 ശതമാനം ജി എസ് ടി ചുമത്തിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പഞ്ചസാര, മധുരപലഹാരങ്ങള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മദ്യം ഇല്ലാത്ത പാനീയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സാധനങ്ങളും 40 ശതമാനം ജി എസ് ടിയുടെ പരിധിയില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
◾ ജിഎസ്ടി നിരക്കുകള്‍ രണ്ട് സ്ലാബുകളായി ചുരുക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുക എന്നതാണ് പ്രധാനമെന്ന് ധനമന്ത്രാലയവും വ്യക്തമാക്കി. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ വില്‍പ്പന ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ധനമന്ത്രാലയം പറയുന്നു.
◾ ഗുരുവിനെ പകര്‍ത്തിയ നേതാവാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ വെള്ളാപ്പള്ളി പകര്‍ത്തിയെന്നും വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എന്‍ഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയര്‍ന്നുവെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും യുവത്വത്തിന് മാതൃകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾ ശ്രീനാരായണ ഗുരു ആലുവയില്‍ സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിളലഹളയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാപ്പിളമാര്‍ ഹിന്ദുമതത്തിലുള്ളവരെ കൊന്നൊടുക്കുന്നത് കണ്ടതുകൊണ്ടാണ് എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാന്‍ വേണ്ടി സര്‍വ്വമത സമ്മേളനം ഗുരു നടത്തിയത്. ഈ മാപ്പിള ലഹളയെ പറ്റി കുമാരനാശാന്‍ കവിത എഴുതിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുമാരനാശാന്റെ ദുരവസ്ഥ എന്ന കവിത ഉദ്ധരിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
◾ യൂത്ത് കോണ്‍?ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ച സംഭവത്തില്‍ ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കി തൃശൂര്‍ ഡിഐജി ഹരിശങ്കര്‍. ക്രൂരമര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി. പരാതി ഉയര്‍ന്ന അന്ന് തന്നെ നടപടി എടുത്തെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു ഉദ്യോഗസ്ഥര്‍ക്കും രണ്ട് വര്‍ഷത്തെ ഇന്‍ക്രിമെന്റ് കട്ട് ചെയ്യുകയും സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ഉള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ കുന്നംകുളം പൊലീസ് മര്‍നത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മര്‍ദനമേറ്റ ചൊവ്വന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത്. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പും മര്‍ദനമുണ്ടായിയെന്നും ശശിധരന്‍ എന്ന പൊലീസുകാരന്‍ തലയ്ക്ക് അടിച്ചുവെന്നും കൂടാതെ ഡ്രൈവര്‍ ഷുഹൈദും മര്‍ദിച്ചെന്നും ഈ ദൃശ്യങ്ങളൊന്നും സിസിടിവിയില്‍ ഇല്ലെന്നും സുജിത് പറഞ്ഞു. സ്റ്റേഷനിലെത്തിച്ച ശേഷം ചൂരലുകൊണ്ട് കാലില്‍ നിരവധി തവണ അടിച്ചുവെന്നും കുടിവെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് വെളിപ്പെടുത്തി. മര്‍ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ഇവരെ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും സുജിത് വ്യക്തമാക്കി.
◾ പൊലീസ് സേനയിലെ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്റെ ക്രൂരത വെളിവാക്കുന്നതാണെന്നും സിപിഎം ക്രിമിനലുകള്‍ക്ക് മുന്നില്‍ മുട്ട് വിറയ്ക്കുന്ന പോലീസുകാരാണ് അനീതി ചോദ്യം ചെയ്ത പൊതുപ്രവര്‍ത്തകന്റെ ദേഹത്ത് മൂന്നാംമുറ പ്രയോഗിച്ചതെന്നും ഇതാണോ പിണറായി സര്‍ക്കാരിന്റെ ജനമൈത്രി പോലീസ് നയമെന്നും വേണുഗോപാല്‍ ചോദിച്ചു.
◾ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ യൂത്ത് കോണ്‍?ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോണ്‍ഗ്രസുകാരാണ് ഇക്കാലയളവില്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കു ഇരയായതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.വിവാദങ്ങള്‍ക്കിടെ ഏറെ ദിവസത്തെ നിശബ്ദതയ്ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിക്കുന്നത്.
◾ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേരള പോലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി കെ എസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. 'ജോര്‍ജ് സാറിന്റെ പണി കേരള പോലീസ് എടുത്താല്‍, ബെന്‍സിന്റെ പണി ഞങ്ങള്‍ എടുക്കും....!'എന്നാണ് തുടരും സിനിമയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
◾ ആഗോള അയ്യപ്പ സംഗമത്തെ വിഭാഗീയമായി കാണേണ്ടതില്ലെന്നും വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. കേസുകള്‍ പിന്‍വലിക്കുന്നതില്‍ പിടിവാശിയില്ലെന്നും കോടതിയില്‍ വരുമ്പോള്‍ ആവശ്യമായ നടപടിയെടുക്കുമെന്നും സമയം വരുമ്പോള്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
◾ കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. അടുത്ത 5 ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതിനാല്‍ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകളും നഴ്‌സിംഗ് കോളേജുകളും യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതോടെയാണ് ഇത് സാധ്യമായത്. പത്തനംതിട്ട, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ 4 മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി ലഭിച്ചത്.
◾ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും അനുവദിക്കും. ഉത്സവബത്ത നല്‍കാന്‍ മതിയായ വരുമാനം ഇല്ലാത്ത ഗ്രേഡ് മൂന്ന്, ഗ്രേഡ് നാല് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൂടി ആനുകൂല്യം ലഭ്യമാക്കും.
◾ കശുവണ്ടി കുംഭകോണ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് തുടര്‍നടപടി എടുക്കാത്തതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ്. ആരോപണവിധേയമായ തോട്ടണ്ടി പരിശോധിക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജസ്റ്റിസ് ശ്യാംകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
◾ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാതി നല്‍കി വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അഡ്വ. എം. മുനീറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. 15 ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.
◾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനം വൈകുന്നതിനെതിരെ വിമര്‍ശനവുമായി സംസ്ഥാന സെകട്ടറി ജഷീര്‍ പള്ളി വയല്‍. പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ജഷീര്‍ പള്ളി വയല്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നാഥനില്ലാ കളരിയാണെന്നും ജഷീര്‍ പള്ളി വയല്‍ പോസ്റ്റില്‍ വിമര്‍ശിക്കുന്നു.
◾ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി പരസ്യമാക്കി വനിതാ കൗണ്‍സിലര്‍ രാജിവച്ചു. ഷൊര്‍ണൂര്‍ നഗരസഭയിലെ 31-ാം വാര്‍ഡ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി സന്ധ്യയാണ് രാജിവച്ചത്. ലൈംഗീകാരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടി സ്വീകരിക്കാത്തതടക്കം ചൂണ്ടിക്കാട്ടിയാണ് രാജി വച്ചത്. പാലക്കാട് എം പി വി.കെ. ശ്രീകണ്ഠന്റെ അവഗണനയും രാജി പ്രഖ്യാപനത്തിന് കാരണമായെന്നാണ് വിവരം.
◾ ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ ഇടുക്കി അടിമാലിയിലെ മറിയക്കുട്ടിക്കൊപ്പം ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച പൊളിഞ്ഞപാലം താണിക്കുഴി അന്നക്കുട്ടി അന്തരിച്ചു. ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് അടിമാലി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍. 2023 നവംബറില്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ മറിയക്കുട്ടിയും അന്നക്കുട്ടിയും പ്രതിഷേധ സൂചകമായി അടിമാലി ടൗണില്‍ ഭിക്ഷ യാചിച്ച് സമരം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.
◾ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ ഗൈഡ് വയര്‍ കുരുങ്ങിയ സുമയ്യ മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ മൊഴി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു തെളിവെടുപ്പ്. കാര്‍ഡിയോളജി, ന്യൂറോളജി, അനസ്തീഷ്യ വിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി വിപൂലീകരിച്ച സമിതിയാണ് സുമയ്യയുടെ മൊഴി രേഖപ്പെടുത്തിയത്.ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വീണ്ടും പരിശോധന നടത്തുമെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചതായി സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
◾ തൃശ്ശൂര്‍ ലുലു മാള്‍ പദ്ധതിയില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ആര്‍ക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും നിയമത്തിന് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു.
◾ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് എതിരെ പരാതി ഉന്നയിച്ച ട്രാന്‍സ്ജന്‍ഡര്‍ യുവതി രാഗ രഞ്ജിനിക്ക് മറുപടിയുമായി ഭാര്യ ഡോ. സൗമ്യ സരിന്‍. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നിയമപരമായി മുന്നോട്ടു പോകണമെന്നും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നുമായിരുന്നു സൗമ്യയുടെ ഫെയ്സ്ബുക് പോസ്റ്റ്.
◾ തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പിന് മുന്നെ ബിജെപി നയിക്കുന്ന എന്‍ഡിഎക്ക് തിരിച്ചടി. തമിഴ്നാട്ടില്‍ സ്വാധീനമുള്ള തേവര്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള അണ്ണാ മക്കള്‍ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ എന്‍ഡിഎ മുന്നണി വിടുന്നതായി പ്രഖ്യാപിച്ചു. ഒ. പനീര്‍ശെല്‍വം വിഭാഗം എന്‍.ഡി.എ വിട്ടതിന് പിന്നാലെയാണ് ദിനകരന്റെ നിര്‍ണായക തീരുമാനം. ദിനകരന്റെ മുന്നണി വിടല്‍ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
◾ ധര്‍മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. സെപ്റ്റംബര്‍ 6 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എസ്ഐടി വാദം പരിഗണിച്ചാണ് നടപടി.അതേ സമയം ധര്‍മസ്ഥല വെളിപ്പെടുത്തലിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന എന്ന സംശയത്തിലാണ് എസ്ഐടി. ചിന്നയ്യയുടെത് ഉള്‍പ്പെടെ എസ്ഐടി സംഘം പിടിച്ചെടുത്ത 6 ഫോണുകളില്‍ നിന്നാണ് ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.
◾ ഫെഡറല്‍ അവകാശങ്ങളും നിയമ നിര്‍മാണാധികാരങ്ങളുമില്ലാത്ത കേവലം നഗരസഭകളാക്കി സംസ്ഥാനങ്ങളെ മാറ്റരുതെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍. രാഷ്ട്രപതിയുടെ റഫറന്‍സിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന പശ്ചിമ ബംഗാള്‍, കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ എതിര്‍ത്തു.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മക്കെതിരായ അസഭ്യ മുദ്രാവാക്യത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ബി ജെ പി തീരുമാനം. രാഹുല്‍ ഗാന്ധി നയിച്ച് വോട്ടര്‍ അധികാര്‍ യാത്രക്കിടെ ബിഹാറില്‍ ഉയര്‍ന്ന അസഭ്യ മുദ്രാവാക്യത്തില്‍ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്നതാണ് ആവശ്യം. ഇതിന്റെ ഭാഗമായി ഇന്ന് ബിഹാറില്‍ എന്‍ ഡി എ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
◾ രാഹുല്‍ ഗാന്ധിയുടെ വോട്ട് കവര്‍ച്ച ആരോപണത്തിലെ ഹൈഡ്രജന്‍ ബോംബ് ഭീഷണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയെ കുറിച്ചാണെന്ന് സൂചിപ്പിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന പരോക്ഷ ആരോപണമാണ് അജയ് റായ് ഉന്നയിച്ചിരിക്കുന്നത്.
◾ ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) പാര്‍ട്ടിയില്‍ നിന്നും കെ. കവിത രാജിവെച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും എം.എല്‍.സി സ്ഥാനവും രാജിവെച്ചതായി കവിത അറിയിച്ചു. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കവിതയുടെ രാജി. നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന് രാജിക്കത്ത് നല്‍കിയ അവര്‍, പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുന്നതായി അറിയിച്ചു. പാര്‍ട്ടി നടപടി വേദനാജനകമെന്ന് കെ.കവിത പ്രതികരിച്ചു.
◾ ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ജര്‍മ്മനി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ജൊഹന്‍ വാദഫുലും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം. ഇന്ത്യയ്ക്കും ജര്‍മ്മനിയ്ക്കും ഇടയിലെ വ്യാപാരം ഇരട്ടിയാക്കുമെന്നും ജര്‍മ്മന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രത്യേക പരിഗണന നല്‍കുമെന്നും എസ് ജയശങ്കര്‍ അറിയിച്ചു.
◾ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അശ്ലീല മറുപടിയുമായി കോണ്‍ഗ്രസ് എംഎല്‍എ. ഉത്തര കന്നടയിലെ ഹലിയാല്‍ മണ്ഡലത്തിലെ എംഎല്‍എയായ ആര്‍ വി ദേശ്പാണ്ഡെയാണ് മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന രീതിയിലുള്ള സംസാരമായിരുന്നു മുന്‍ മന്ത്രി കൂടിയായ ആര്‍ വി ദേശ്പാണ്ഡെ നടത്തിയത്.
◾ ഉറ്റവരുടെ കുഴിമാടത്തില്‍ ബന്ധുക്കള്‍ ആദര പൂര്‍വ്വം വച്ച ബിയര്‍ എടുത്ത് കുടിച്ച് വിനോദ സഞ്ചാരിയുടെ വൈറല്‍ വീഡിയോ. പിന്നാലെ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി എംബസി. ജപ്പാനിലാണ് സംഭവം. ഓസ്ട്രേലിയയില്‍ നിന്നുള്ള വിനോദ സഞ്ചാരിയും യുട്യൂബറുമാണ് വൈറല്‍ വീഡിയോയ്ക്കായി വിവാദ നടപടി ചെയ്തത്.
◾ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച പീറ്റര്‍ നവാരോയെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തില്‍നിന്ന് നീക്കണമെന്ന് അമേരിക്കയിലെ ഹിന്ദു സംഘടനയായ ഹിന്ദൂസ് എഗെയ്ന്‍സ്റ്റ് ഡിഫമേഷന്‍ ആവശ്യപ്പെട്ടു.
◾ ചത്തീസ്ഗഢില്‍ ഗണേശോത്സവത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എസ്യുവി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബഗിച്ച പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.
◾ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനൊപ്പം ചൈന സന്ദര്‍ശനത്തിനെത്തിയവരില്‍ അദ്ദേഹത്തിന്റെ മകള്‍ കിം ജു-എയും. കിം ജോങ് ഉന്നിന് ശേഷം മകള്‍ കിം ജു-എ ആയിരിക്കും ഉത്തര കൊറിയയുടെ ഭരണാധികാരിയാവുകയെന്ന ഊഹാപോഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് കൗമാരക്കാരിയായ കിം ജു-എ പിതാവിനൊപ്പം ചൈനയിലെത്തിയത്.
◾ ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ലഭിക്കാത്തതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കടുത്ത ഇച്ഛാഭംഗമുണ്ടെന്ന് അമേരിക്കന്‍ സ്ട്രാറ്റജിക് അഫയേഴ്‌സ് വിദഗ്ധന്‍ ആഷ്‌ലി ജെ. ടെല്ലിസ്. ഈ വിഷയത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്ന തോന്നല്‍ ട്രംപിനുണ്ടെന്ന് എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
◾ ഇന്ത്യയുടെ മേല്‍ ചുമത്തിയ തീരുവ പൂര്‍ണമായും നീക്കം ചെയ്യണമെന്ന് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് നയതന്ത്ര വിദഗ്ധനും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി പ്രൊഫസറുമായ എഡ്വേഡ് പ്രൈസ്. വിഷയത്തില്‍ യുഎസ് മാപ്പുപറയണമെന്നും യുഎസ് റഷ്യ ചൈന എന്നിവരുമായുള്ള ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മിടുക്ക് കാട്ടിയെന്നും 21-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയ്ക്ക് വളരെ നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ രക്തചന്ദ്രന്‍ എന്നറിയപ്പെടുന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണം ലോകമെമ്പാടും സെപ്റ്റംബര്‍ 7-8 തീയതികളില്‍ ദൃശ്യമാകും. അപൂര്‍വ ആകാശ വിസ്മയത്തില്‍, ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകും. ഈ സമയം, ചന്ദ്രോപരിതലത്തില്‍ നിഴല്‍ വീഴ്ത്തി ചുവപ്പും ഓറഞ്ചും കലര്‍ന്ന തിളക്കം നല്‍കും. ഏഷ്യയിലെയും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെയും പല രാജ്യങ്ങളിലും ഗ്രഹണം പൂര്‍ണ്ണമായും ദൃശ്യമാകും. യൂറോപ്പ്, ആഫ്രിക്ക, കിഴക്കന്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ചന്ദ്രഗ്രഹണം കാണാം. അതേസമയം, വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും മിക്ക ഭാഗങ്ങളിലും ഇത് ദൃശ്യമാകില്ല. ഇന്ത്യയില്‍ സെപ്റ്റംബര്‍ ഏഴ് രാത്രി 8.58 മുതലാണ് ആരംഭിക്കുക. സെപ്റ്റംബര്‍ പുലര്‍ച്ചെ 2.25 വരെ നീളും. നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കുന്നത് പൂര്‍ണ്ണമായും സുരക്ഷിതമാണ്.
◾ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്ന്‍സ് (യു.പി.ഐ) ഇടപാടില്‍ ചരിത്രനേട്ടം. ഓഗസ്റ്റില്‍ ശരാശരി പ്രതിദിന ഇടപാട് 80,177 കോടി രൂപയായി മാറി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണിത്. ആകെ നടന്ന ഇടപാടുകളുടെ എണ്ണം 20 ബില്യണ്‍ കടന്നു. ജൂലൈയുമായി തട്ടിച്ചു നോക്കുമ്പോള്‍ 2.8 ശതമാനം വര്‍ധന. ജൂലൈയിലെ ആകെ ഇടപാടുകള്‍ 19.47 ബില്യണ്‍ ആയിരുന്നു. ഇത്രയും ഇടപാടുകളുടെ മൂല്യം 24.85 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 24 ശതമാനമാണ് വര്‍ധന. ചരിത്രത്തില്‍ ആദ്യമായി ഒരു ദിവസം യു.പി.ഐ ഇടപാട് 700 മില്യണ്‍ കടക്കുന്നതിനും കഴിഞ്ഞ മാസം സാക്ഷ്യം വഹിച്ചു. ഓഗസ്റ്റ് രണ്ടിനായിരുന്നു ഇത്. ജൂണില്‍ യു.പി.ഐ ഇടപാടുകള്‍ 18.40 ബില്യണ്‍ ആയിരുന്നു. ഇടപാടുകളിലൂടെയുള്ള മൂല്യം 24.04 ലക്ഷം കോടി രൂപയും. ഏറ്റവും കൂടുതല്‍ യു.പി.ഐ ഇടപാടുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ മഹാരാഷ്ട്രയാണ്. മൊത്തം ഇടപാടിന്റെ 9.8 ശതമാനവും ഇവിടെയാണ്. കര്‍ണാടക (5.5), ഉത്തര്‍പ്രദേശ് (5.3) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. പ്രതിമാസം 24,554 ബില്യണ്‍ രൂപയുടെ യു.പി.ഐ ഇടപാടുകള്‍ നടക്കുമ്പോള്‍ കറന്‍സി ഇടപാടുകള്‍ 193 ബില്യണ്‍ രൂപയുടേതാണ്.
◾ ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മദ്രാസി'യിലെ പുതിയ ഗാനം റിലീസ് ചെയ്തു. തങ്കപ്പൂവേ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. വിവേക് ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. രവി ജി ആണ് ആലാപനം. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത മദ്രാസിയുടെ കേരളാ വിതരണാവകാശം ലിസ്റ്റിന്‍ സ്റ്റീഫന്‍ നേതൃത്വം നല്‍കുന്ന മാജിക് ഫ്രെയിംസ് റിലീസ് സ്വന്തമാക്കി. മദ്രാസിയുടെ റിലീസായ ട്രെയ്ലര്‍, ടീസര്‍, ഗാനങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോന്‍ മദ്രാസിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. രുക്മിണി വസന്ത് നായികയാകുന്ന ചിത്രത്തില്‍ വിദ്യുത് ജാംവാല്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സെപ്റ്റംബര്‍ 5, തിരുവോണദിനത്തിലാണ് മദ്രാസി തിയറ്ററുകളിലേക്കെത്തുന്നത്.
◾ ചരിത്രം കുറിച്ച് മുന്നേറുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ 'ലോക ചാപ്റ്റര്‍ 1 ചന്ദ്ര'. ഏഴാം ദിവസം ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുണ്‍ ചിത്രം 'ലോക'. നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യന്‍ സിനിമ ബോക്സ്ഓഫീസില്‍ കോടികള്‍ കൊയ്യുന്നതും അപൂര്‍വ കാഴ്ചയാണ്. ഏകദേശം 30 കോടി ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ്. വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. 'ലോക' എന്ന് പേരുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. സൂപ്പര്‍ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. നസ്ലിന്‍, സാന്‍ഡി, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, തെലുങ്ക് ഭാഷകളിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്.
◾ കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ വിക്ടോറിസ് എന്ന പേരില്‍ പുതിയ മോഡല്‍ പുറത്തിറക്കി മാരുതി സുസുക്കി. ഗ്രാന്‍ഡ് വിറ്റാരക്കും ബ്രെസക്കും ഇടയിലുള്ള വാഹനം അരീന ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. പെട്രോള്‍, സി.എന്‍.ജി, ഹൈബ്രിഡ് പതിപ്പുകളില്‍ വാഹനം ലഭ്യമാകും. ഇടിപരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കുമായാണ് വിക്ടോറിസിന്റെ വരവ്. ഭാരത് എന്‍കാപ് റേറ്റിംഗില്‍ ഫൈവ് സ്റ്റാര്‍ വാഹനം കരസ്ഥമാക്കി. ആറ് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ കോണ്‍ഫിഗറേഷനുകളാണ് വിക്ടോറിസിനുള്ളത്. 103 എച്ച്.പി കരുത്തും 139 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പെട്രോള്‍ എഞ്ചിനാകും. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ ഓപ്ഷനുകളിലാണുള്ളത്. ഫാക്ടറി ഇന്‍സ്റ്റാള്‍ഡ് സി.എന്‍.ജി കിറ്റും വാഹനത്തില്‍ ലഭ്യമാണ്. കൂടാതെ ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനില്‍ ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും വിക്ടോറിസിനുണ്ട്. മൂന്ന് ഡ്യുവല്‍ ടോണ്‍, 7 മോണോ കളറുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ബുക്കിംഗ് ഉടന്‍ ആരംഭിക്കും. ഉത്സവ സീസണിന് മുന്നോടിയായി വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് കരുതുന്നത്. വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
◾ ടി.എസ്. എലിയറ്റും ഡബ്ലിയൂ.ബി. യേറ്റ്‌സും ചങ്ങമ്പുഴയുമെല്ലാം കടന്നുവരുന്ന 'മരണത്തെക്കുറിച്ച് ഒരു പ്രബന്ധം', ജനിതകമാറ്റംകൊണ്ട് ഒരു സൂക്ഷ്മജീവിയായി പരിണമിച്ച ഗോവിന്ദന്‍ മന്ത്രവാദിയുടെ സങ്കീര്‍ണ്ണജീവിതം പറയുന്ന 'ജനിതകം', ഒരു ഗോഡ്‌സേ ആരാധകനെ വരച്ചുകാണിക്കുന്ന 'കത്തി' എന്നീ കഥകളുള്‍പ്പെടെ അതിര്‍ത്തികള്‍, ആശുപത്രിയിലെ കാന്റീന്‍, ബഷീറിന്റെ ഫെയ്‌സ്ബുക്ക്, സാധാരണക്കാരന്‍, രൂപാന്തരം, വില്ല നമ്പര്‍ 90, ദയാവധം, അസ്ഥികളുടെ സ്വപ്നം തുടങ്ങി യാഥാര്‍ത്ഥ്യവും അതിയാഥാര്‍ത്ഥ്യവും ഭാവനയും ചരിത്രവും ആത്മകഥാംശവുമെല്ലാം തിരയടിച്ചാര്‍ക്കുന്ന വേറിട്ട കഥകളുടെ അശാന്തസമുദ്രം. കെ.സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം. 'ബെസ്റ്റ് പ്രിന്റേഴ്‌സ്'. മാതൃഭൂമി. വില 144 രൂപ.
◾ ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലും വെച്ച് അഡ്ജസ്റ്റ് ചെയ്യാമെന്ന് കരുതിയാല്‍ തെറ്റി, പ്രഭാത ഭക്ഷണത്തിന്റെ അളവും അതിന്റെ പോഷക മൂല്യവും നല്ല ആരോഗ്യം നിലനിര്‍ത്താന്‍ വളരെ പ്രധാനമാണെന്ന് ഗവേഷകര്‍. സമീപകാലത്ത് സ്പാനിഷ് ഗവേഷകര്‍ നടത്തിയൊരു പഠനത്തില്‍ ആരോഗ്യകരമായ പ്രഭാതഭക്ഷണ ദിനചര്യകള്‍ പ്രോത്സാഹിപ്പിക്കുന്നത് മെറ്റബോളിക് സിന്‍ഡ്രോം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയും പോഷകനിലവാരവും ദീര്‍ഘകാല ഹൃദയാരോഗ്യത്തെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 300-ലധികം ആളുകളില്‍ മൂന്ന് വര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ പ്രഭാതഭക്ഷണത്തില്‍ ദിവസേനയുള്ള കലോറിയുടെ 20 മുതല്‍ 30 ശതമാനം രാവിലെ കഴിച്ചവരെ അപേക്ഷിച്ച് വളരെ കുറവ് (20 ശതമാനത്തില്‍ താഴെ) അല്ലെങ്കില്‍ വളരെ അധികം(30 ശതമാനത്തില്‍ കൂടുതല്‍) കഴിച്ചവര്‍ക്ക് ആരോഗ്യപരമായ ഫലങ്ങള്‍ മോശമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. അളവു പോലെ തന്നെ പ്രധാനമാണ് ബ്രേക്ക്ഫാസ്റ്റിന്റെ ഗുണനിലവാരവും. വലിപ്പം കണക്കിലെടുക്കാതെ ഗുണനിലവാരമില്ലാത്ത പ്രഭാതഭക്ഷണം കഴിച്ചവരില്‍ കുടവയര്‍, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുക, വൃക്കകളുടെ തകരാറുകള്‍ പോലുള്ള സമാനമായ നെഗറ്റീവ് ആരോഗ്യ പ്രവണതകള്‍ കണ്ടെത്തിയതായി പഠനം വിലയിരുത്തി. മികച്ച ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കില്‍ ഐഡിയല്‍ ബ്രേക്ക്ഫാസ്റ്റില്‍ ദൈനംദിന കലോറി ഉപഭോഗത്തിന്റെ 20-30 ശതമാനം അടങ്ങിയിരിക്കണമെന്ന് പഠനം പറയുന്നു. ധാന്യങ്ങള്‍, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പഴങ്ങളോ പച്ചക്കറികളോ ഉള്‍പ്പെടുന്ന സമീകൃതാഹാരത്തിലായിരിക്കണം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ഗ്രാമത്തില്‍ ഒരു പണ്ഡിതന്‍ ഉണ്ടായിരുന്നു. സകല ശാസ്ത്രങ്ങളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. അതോടൊപ്പം താന്‍ ജ്ഞാനി ആണെന്നുള്ള അഹങ്കാരവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു ഗുരുവിനെ കാണാന്‍ ഇടയായി. പണ്ഡിതന്‍ ചോദിച്ചു: 'ഇനി എന്തെങ്കിലും എനിക്ക് പഠിക്കാന്‍ ബാക്കിയുണ്ടോ? ഗുരു പറഞ്ഞു: 'താങ്കള്‍ വലിയ പണ്ഡിതനാണ്. എന്നാല്‍ ഒരു കാര്യം കൂടി അങ്ങേക്ക് പഠിക്കാനുണ്ട്. എനിക്ക് അത് പഠിപ്പിക്കാന്‍ കഴിയില്ല. അടുത്ത ഗ്രാമത്തില്‍ പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന ഒരു കടയുണ്ട്. ആ കടക്കാരനെ സമീപിച്ചാല്‍ നിങ്ങള്‍ക്ക് കിട്ടേണ്ട പാഠം ലഭിക്കും' പണ്ഡിതന്‍ ആ കടയിലെത്തി. കടക്കാരന്‍ അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു വൃദ്ധനായിരുന്നു. വൃദ്ധന്‍ പണ്ഡിതനോട് വന്ന കാര്യം തിരക്കി. തന്നെ മഹാത്മാവ് അയച്ചതാണെന്ന കാര്യം വൃദ്ധനെ ധരിപ്പിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: 'അക്ഷരാഭ്യാസമില്ലാത്ത ഞാന്‍ എന്ത് പഠിപ്പിക്കാനാണ്? എന്തായാലും വന്ന സ്ഥിതിക്ക് കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോകാം' കടയില്‍ പല നിറത്തിലുള്ള ഭരണികള്‍ കണ്ട് പണ്ഡിതന്‍ ചോദിച്ചു: ഈ ഭരണികളില്‍ എന്താണ് വെച്ചിരിക്കുന്നത്?' വൃദ്ധന്‍ പറഞ്ഞു: 'ആദ്യത്തേതില്‍ മഞ്ഞള്‍പ്പൊടി, രണ്ടാമത്തേതില്‍ മല്ലിപ്പൊടി, മൂന്നാമത്തേതില്‍ മുളക് പൊടി...' അങ്ങിനെ ആ പട്ടിക നീണ്ടു. അവസാനത്തെ ഭരണി എത്തിയപ്പോള്‍ 'ഇതില്‍ കൃഷ്ണനാണ് ഉള്ളത്' എന്നു പറഞ്ഞു. പണ്ഡിതന്‍ ആശ്ചര്യത്തോടെ ചോദിച്ചു: 'എന്താണ് ഇങ്ങിനെ പറയുന്നത്?' വൃദ്ധന്‍ പുഞ്ചിരിയോടെഫ് പറഞ്ഞു: 'ഈ ഭരണി ഒഴിഞ്ഞു കിടക്കുകയാണ്. ഞാന്‍ ഒരു പാത്രവും ഒഴിഞ്ഞു കിടക്കുന്നു എന്ന് പറയാറില്ല. അതില്‍ കണ്ണന്‍ ഉണ്ടെന്നേ പറയാറുള്ളൂ. കാരണം എവിടെ ഒഴിഞ്ഞ സ്ഥലമുണ്ടോ അവിടെയല്ലേ ഭഗവാന് തങ്ങാന്‍ കഴിയൂ.' വൃദ്ധന്‍ തുടര്‍ന്നു: 'ഈ ഭരണികള്‍ മനസ്സിന്റെ പ്രതീകമാണ്. മനസ്സില്‍ ഞാനെന്ന ഭാവം നിറഞ്ഞിരിക്കുമ്പോള്‍ അവിടെ ഈശ്വരന് സ്ഥാനമില്ലാതാകുന്നു. എന്നാല്‍ അത് നീങ്ങിയാല്‍ സ്വാഭാവികമായും ഈശ്വരന്‍ അവിടെ പ്രകാശിക്കും. ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ പാണ്ഡിത്യ ഗര്‍വ് നിറഞ്ഞിരിക്കുകയാണ്. അത് മാറാതെ നിങ്ങള്‍ക്ക് ഈശ്വരനെ അറിയാന്‍ കഴിയില്ല.'ഈ വാക്കുകള്‍ കേട്ടപ്പോള്‍ പണ്ഡിതന് അത്ഭുതം തോന്നി. അദ്ദേഹം വൃദ്ധന്റെ കാല്‍ക്കല്‍ വീണു നമസ്‌കരിച്ചു. നമുക്ക് സ്വന്തം ജ്ഞാനത്തെക്കുറിച്ച് അഹങ്കാരമുണ്ട്. എന്നാല്‍ നമ്മിലെ അഹങ്കാരത്തെക്കുറിച്ച് ജ്ഞാനമില്ല. ഈശ്വരനെ അറിയുന്നതിനും അനുഭവിക്കുന്നതിനും നമുക്ക് ഏറ്റവും വലിയ പ്രതിബന്ധമായി നില്‍ക്കുന്നത് നമ്മുടെ അഹങ്കാരമാണ്. ഞാന്‍ എന്ന ഭാവം പൂര്‍ണമായി ഇല്ലാതായാലേ ഈശ്വരനെ അറിയാന്‍ കഴിയൂ. -ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment