◾ ഛത്തീസ്ഗഡ് വിഷയത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാന്‍ മാരാര്‍ജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കള്‍. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ഭാഗമായ പ്രതിനിധികളാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനെ സന്ദര്‍ശിച്ചത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകള്‍ നിലവില്‍ ദില്ലി- രാജാരയിലുള്ള മഠത്തിലാണ് ഉള്ളത്. കന്യാസ്ത്രീകളുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ ആയിരിക്കും നടക്കുക.
2025 ഓഗസ്റ്റ് 5 ചൊവ്വ
1200 കർക്കിടകം 20 തൃക്കേട്ട
1447 സഫർ 10
◾ സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ഏഴ് ജില്ലകളില്‍ മറ്റന്നാള്‍ കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്. പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കന്‍ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്.
◾ രണ്ടു കൂട്ടര് തമ്മിലുളള പരസ്പര വാശിയാണ് കേരള സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഹൈക്കോടതി. ഇരുകൂട്ടരുടെയും നീക്കങ്ങള്‍ ആത്മാര്‍ത്ഥതയോടെയല്ലെന്നും ഇതുവഴി വിസിയും രജിസ്ട്രാറും വിദ്യാര്‍ഥികള്‍ക്ക് വണ്ടര്ഫുള് ഉദാഹരണങ്ങള്‍ സമ്മാനിക്കുകയാണെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. തന്റെ ചുമതല മറ്റൊരാള്‍ക്ക് നല്കിയ വൈസ് ചാന്‍സലറുടെ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാര്‍ അനില്‍കുമാര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്
◾ ഓണത്തിന് കാര്‍ഡ് ഒന്നിന് സബ്സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നും വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് മന്ത്രി ജി.ആര്.അനില്‍. വിപണിയിലെ മോശം വെളിച്ചെണ്ണ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ത്തുന്നത് കൂടുതല്‍ മെച്ചപ്പെടാന്‍ വേണ്ടിയാണെന്നും ഇത് തകര്‍ക്കാനല്ലെന്നും സപ്ലൈകോയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തില്‍ കേസെടുക്കാത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം നേതൃത്വം. വീഴ്ച്ചയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും പി ജയരാജനും പ്രതികരിച്ചു. അതേസമയം, പരോള്‍ ഉള്‍പ്പടെ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ടി പി വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാത്തതെന്ന് എംഎല്‍എ കെ കെ രമ ആരോപിച്ചു.
◾ വിവാദങ്ങള്‍ക്കിടെ ടി പി ചന്ദ്രശേഖരന് വധക്കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോള്‍ അനുവദിച്ചു. ടി കെ രജീഷിനാണ് രണ്ട് ദിവസം മുമ്പ് പരോള്‍ അനുവദിച്ചത്. എറണാകുളം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് പരോള്‍ നല്‍കിയിരിക്കുന്നത്. കൊടി സുനിയുടെ മദ്യപാനം വിവാദമായതിനിടെയാണ് രജീഷിന് പരോള്‍ അനുവദിച്ചത്.
◾ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ടി പി കേസ് പ്രതികള്‍ മദ്യപിച്ച സംഭവത്തില്‍ പ്രതികരണവുമായി ജയില്‍ ഉപദേശക സമിതി അംഗം പി ജയരാജന്. തടവുപുള്ളികള്‍ അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകുമെന്നും ബന്ധുക്കള്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് ടി കെ രജീഷിന് പരോള്‍ നല്‍കിയതെന്നും പി ജയരാജന് പറഞ്ഞു.
◾ ടിപി കേസ് പ്രതികള്‍ ജയില്‍ പ്രമാണിമാരായി എന്നും ജയിലിനുള്ളില്‍ രക്തസാക്ഷി മണ്ഡപം ഉണ്ടാക്കിയെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. കേരളത്തില്‍ മാത്രമേ ഇത് നടക്കൂ എന്നും പോലീസുകാര്‍ക്ക് പോലും ഇവരെ ഭയമാണെന്നും തൊട്ടാല്‍ പൊള്ളും എന്ന് പൊലീസിന് അറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിമര്‍ശിച്ചു. ഭരിക്കുന്നവര്‍ ക്രിമിനലുകള്‍ക്ക് ഒപ്പമാണെന്നും മറുപടി പറയേണ്ടത് സര്‍ക്കാരെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കുറ്റപ്പെടുത്തി
◾ പത്തനംതിട്ട സെന്റ് ജോസഫ് എച്ച്.എസ്. നാറാണംമൂഴിയിലെ അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ ആയ അനില്‍കുമാര്‍ എന്‍. ജി., സൂപ്രണ്ട് ആയ ഫിറോസ് എസ്, സെക്ഷന്‍ ക്ലര്‍ക്ക് ആയ ബിനി ആര് എന്നിവരെ 1960 ലെ കേരള സിവില്‍ സര്‍വീസസ് ചട്ടങ്ങള്‍ പ്രകാരം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
◾ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കുറച്ച് വര്‍ഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരമായതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം പാളയം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.
◾ ആര്‍എസ്എസ് നേതാവ് സി. സദാനന്ദന് വധശ്രമ കേസിലെ പ്രതികള്‍ക്ക് ജയിലിലേക്ക് യാത്രയയപ്പ് നടത്താനെത്തി കെ.കെ.ശൈലജ എംഎല്‍എ. സിപിഎമ്മുകാരായ പ്രതികളെ യാത്രയയക്കാനാണ് പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ശൈലജ എത്തിയത്.
◾ തന്റെ കാലുകള്‍ വെട്ടിയ കേസിലെ പ്രതികള്‍ക്ക് ജയിലിലേക്ക് പോകും മുന്‍പ് യാത്രയയപ്പ് നല്‍കിയതുമായി ബന്ധപ്പെട്ട് സിപിഎം നേതാവും എംഎല്‍എയുമായ കെകെ ശൈലജക്കെതിരെ സി സദാനന്ദന് എംപിയുടെ വിമര്‍ശനം. ജയിലിലേക്ക് പോകുന്ന പ്രതികള്‍ക്ക് വലിയ യാത്രയയപ്പ് നല്കിയതും അതില്‍ മുന്‍മന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെ പങ്കെടുത്തതും ദൗര്‍ഭാഗ്യകരമെന്ന് അദ്ദേഹം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
◾ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് എം മുകേഷ് എംഎല്‍എ. അടൂര്‍ പറഞ്ഞതൊക്കെയും നല്ല ഉദ്ദേശത്തോടെയാണെന്നും ഗുരുക്കന്മാര് പറഞ്ഞ് കൊടുക്കുന്നതില്‍ എന്താണ് തെറ്റെന്നും മുകേഷ്. ചെറുപ്പക്കാര്‍ സിനിമയിലേക്ക് കയറി വരണമെന്ന ഉദ്ദേശമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു ഇന്റര്‍വ്യൂ നടത്തുകയും ആവശ്യമെങ്കില്‍ മൂന്ന് മാസത്തെ പരിശീലനം നല്‍കണം എന്നുമായിരിക്കാം പറഞ്ഞത്. അറിഞ്ഞുകൂടാത്ത സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നത് നല്ലതാണ്. അത് തന്നെയാണ് തന്റെയും അഭിപ്രായമെന്നും മുകേഷ് പറഞ്ഞു.
◾ അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി ഗായിക പുഷ്പവതി. താന്‍ ദളിത് സമൂഹത്തിന്റെ പ്രതിനിധിയാണെന്നും വലിഞ്ഞുകയറിയല്ല സിനിമ കോണ്‍ക്ലേവിന് പോയതെന്നും സര്‍ക്കാര്‍ ക്ഷണിച്ചതുപ്രകാരമാണെന്നും പുഷ്പവതി പറഞ്ഞു.
◾ സിനിമ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ പരാമര്‍ശം കേസെടുക്കാവുന്ന കുറ്റമാണെന്ന് കെ.രാധാകൃഷ്ണന് എംപി. പിന്നോക്ക വിഭാഗത്തെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് അടൂര്‍ എന്ന വിഖ്യാത സംവിധായകന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. അടൂര്‍ ഇങ്ങനെ പറയുമോയെന്നാണ് ആദ്യം ചിന്തിച്ചതെന്നും എംപി പറഞ്ഞു.
◾ കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി സ്റ്റേചെയ്തു. സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി പുറപ്പടുവിച്ച സ്റ്റേ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേചെയ്തത്. ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്.
◾ ടെലഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മലപ്പുറം പൊലീസ് അന്‍വറിനെ പ്രതിയാക്കി കേസെടുത്തത്. പരാതിക്കാരനായ കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന് മലപ്പുറം പോലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴിനല്‍കിയിരുന്നു.മലപ്പുറം ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ സെപ്തംബര്‍ 1ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.
◾ ആലപ്പുഴയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് രണ്ട് മരണം. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാര്‍ത്തിക്ക് (24) എന്നിവരാണ് മരിച്ചത്. ചെന്നിത്തല കീച്ചേരില്‍കടവ് പാലം തകര്‍ന്ന് ഏഴ് തൊഴിലാളികളാണ് വെള്ളത്തില്‍ വീണത്. അഞ്ച് പേര് നീന്തി കരക്കെത്തിയിരുന്നു. രണ്ട് പേരെ കാണാതായിരുന്നു. ഇവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ താര സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തന്റെ മുന്നിലും പരാതി വന്നിരുന്നില്ലെന്നും മാലാ പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു. ഹേമാ കമ്മറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്നം പറഞ്ഞതായി കണ്ടില്ലെന്നും മാല പാര്‍വതി പറയുന്നു. പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണവുമായി രംഗത്തു വന്നത്. നടിമാര്‍ ദുരനുഭവങ്ങള്‍ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കയ്യിലാണ് എന്നായിരുന്നു ആരോപണം. ശക്തര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ഭീഷണികള്‍ സ്വാഭാവികമാണ് എന്നും ഇപ്പോഴത്തെ ആരോപണം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കുക്കു പരമേശ്വരനെ തോല്‍പ്പിക്കാനാണ് എന്നും മാലാ പാര്‍വതി പ്രതികരിച്ചു.
◾ പത്തനംതിട്ട കലഞ്ഞൂര്‍ പൂമരുതിക്കുഴിയില്‍ പുലി വീട്ടിലേക്ക് ഓടിക്കയറി. വളര്‍ത്തുനായയെ പിന്തുടര്ന്നാണ് പുലി വീട്ടില്‍ കയറിയത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. പൊന്മേലില് രേഷ്മയുടെ വീട്ടിലേക്കാണ് പുലി ഓടിക്കയറിയത്. സ്ഥലത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
◾ ഇടുക്കി തിങ്കള്‍കാട്ടില്‍ ആറു വയസ്സുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതാപിതാക്കള്‍ കുട്ടിയെ കാറിനുള്ളില്‍ ഇരുത്തി ഏലത്തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾ ചേര്‍ത്തല ജെയ്നമ്മ തിരോധന കേസില്‍ പൊലീസ് അറസ്റ്റിലായ സെബാസ്റ്റ്യന്റെ വീട്ടില്‍ തെളിവെടുപ്പ് തുടരുന്നു. സെബാസ്റ്റ്യന്റെ പുരയിടത്തില്‍ നിന്നും 20ഓളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. കെഡാവര്‍ നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുകയാണ്. സെബാസ്റ്റ്യനെ ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
◾ സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിന് മുന്നില്‍ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം പഞ്ചപുച്ഛം അടക്കി നില്ക്കുന്നു എന്നും വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനയില്‍ നേതൃത്വം നിലപാടില്ലാത്തവരായി മാറിയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. തുടര്‍ഭരണം ലഭിച്ചപ്പോള്‍ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നത് മാറി പിണറായി സര്‍ക്കാരായി മാറിയെന്നും അതൊരു ഏകാധിപത്യ ശൈലിയാണെന്നുമാണ് മറ്റൊരു വിമര്‍ശനം.
◾ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പിലേക്ക് നിര്‍മ്മാതാവ് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക തള്ളി. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നത്. ചുരുങ്ങിയത് 3 സിനിമകള്‍ എങ്കിലും നിര്‍മ്മിച്ചാല്‍ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
◾ കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ ബെംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടി. പാലാ സ്വദേശി അനുവിനെയാണ് ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് 32 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെയാണ് മുട്ടത്തറ സ്വദേശി ഗോപകുമാറിനെ ഫോര്‍ട്ട് പൊലിസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടുന്നത്.
◾ പാലക്കാട് രോഗിയുടെ ഡ്രിപ്പ് സൂചി അഴിച്ചത് ക്ലീനിങ് സ്റ്റാഫെന്ന് പരാതി. വടക്കഞ്ചേരി കമ്മ്യൂണിറ്റി സെന്ററിലാണ് സംഭവം. 78കാരിയുടെ ഡ്രിപ്പ് ക്ലീനിങ് സ്റ്റാഫ് അഴിച്ചെന്ന് ആരോപിച്ചാണ് പരാതിപ്പെട്ടിരിക്കുന്നത്. ജില്ലാ കലക്ടര്‍ക്കും മെഡിക്കല്‍ ഓഫീസര്‍ക്കുമാണ് വയോധികയുടെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്.
◾ ധര്‍മ്മസ്ഥലയില്‍ വീണ്ടും അസ്ഥികള്‍ കണ്ടെത്തിയെന്ന് സ്ഥിരീകരണം. തെരച്ചില്‍ ആറാം ദിവസം പിന്നിടുമ്പോള്‍ സാക്ഷി പറഞ്ഞ പുതിയൊരു സ്പോട്ടില്‍ നിന്നുമാണ് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. പതിനൊന്നാമത്തെ പോയിന്റില്‍ നിന്ന് മീറ്ററുകള്‍ അകലെയാണ് പുതിയ പോയിന്റ്. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളില്‍ പെടുന്നതല്ല ഈ പോയിന്റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്റ് കാണിച്ചുകൊടുത്തത്.
◾ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരണസംഖ്യ ഉയരുന്നു. ഉത്തര്‍പ്രദേശില്‍ 17 ജില്ലകളിലായി 402 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് 12 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. ഗംഗ, യമുനാ നദികള്‍ കരകവിഞ്ഞൊഴുകി. വിവിധ ജില്ലകളിലായി 85000 പേരെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍.
◾ ഹൈദരാബാദില്‍ ബാഡ്മിന്റണ്‍ കളിക്കിടെ ഹൃദയാഘാതമുണ്ടായി 25കാരന് മരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും കമ്മം ജില്ലയിലെ തല്ലഡയില്‍ മുന്‍ ഡപ്യൂട്ടി സര്‍പഞ്ച് ഗുണ്ട്ല വെങ്കിടേശ്വരലുവിന്റെ മകനുമായ ഗുണ്ട്ല രാകേഷാണ് മരിച്ചത്.
◾ ഓപ്പറേഷന് മഹാദേവിലൂടെ വധിച്ച മൂന്നു ഭീകരരും പാകിസ്താന് പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍. ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ ലഷ്കറെ ഭീകരന്മാരായ സുലെമാന് ഷാ, അബു ഹംസ, യാസിര്‍ എന്നിവരെയാണ് ജൂലൈ 28-ന് ഓപ്പറേഷന് മഹാദേവ് എന്നു പേരിട്ട സൈനികനടപടിയിലൂടെ സുരക്ഷാസേന വധിച്ചത്.
◾ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും ഇത് മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലുള്ള യാത്രാസമയം രണ്ടുമണിക്കൂറും ഏഴുമിനിറ്റുമായി കുറയ്ക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
◾ ഏഴ് വയസുകാരന് വാഷിംഗ് മെഷിനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വളര്‍ത്തുപിതാവിന് 50 വര്‍ഷം കഠിന തടവ് ശിക്ഷ. അമേരിക്കയിലെ ടെക്സാസിലാണ് ട്രോയി ഖോല എന്ന ഏഴ് വയസുകാരന് ക്രൂരമായി കൊല്ലപ്പെട്ടത്. 2022ല്‍ നടന്ന കൊലപാതകത്തിലാണ് ഹാരിസ് കൗണ്ടി ജില്ലാ അറ്റോര്‍ണിയാണ് 45കാരന് 50 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
◾ ഇന്തോനേഷ്യയിലെ സജീവ അഗ്നി പര്‍വ്വതങ്ങളിലൊന്നായ ലെവോടോബി ലക്കി ലാക്കി തുടര്‍ച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു. 18 കിലോമീറ്ററോളം ദൂരമാണ് പൊട്ടിത്തെറിക്ക് പിന്നാലെ ചാരത്തിലും പുകയിലും മൂടിയത്. സമീപ മേഖലയിലെ ഗ്രാമങ്ങളും അഗ്നി പര്‍വ്വത സ്ഫോടനാവശിഷ്ടങ്ങള്‍ എത്തി. എന്നാല്‍ പൊട്ടിത്തെറിയില്‍ ആളപായമില്ലെന്നാണ് അന്തര്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾ ഇന്ത്യക്കുനേരെ വീണ്ടും തീരുവഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കു മേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് തന്റെ സാമൂഹികമാധ്യമമായ സോഷ്യലില്‍ അദ്ദേഹം വ്യക്തമാക്കി. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാണിച്ചാണ് യുഎസ് പ്രസിഡന്റിന്റെ നീക്കം. യുക്രൈനിലെ കൂട്ടക്കൊല നിര്‍ത്താന്‍ എല്ലാവരുമാവശ്യപ്പെടുന്ന സാഹചര്യത്തില്‍പ്പോലും റഷ്യയില്‍നിന്ന് ഇന്ത്യ കൂടുതല്‍ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നെന്നും യുക്രൈനില്‍ കൊല്ലപ്പെടുന്നവരേക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
◾ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ശക്തമായ മറുപടിയുമായി ഇന്ത്യ. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് നീതീകരിക്കാനാകില്ലെന്നും മറ്റു പ്രധാന സാമ്പത്തികശക്തികളെപ്പോലെ ഇന്ത്യക്കും രാജ്യതാത്പര്യങ്ങളും സാമ്പത്തിക സുരക്ഷിതത്വവും പരിഗണിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
◾ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 2-2 ന് സമനിലയായി. അവസാന ദിനം നാലു വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് 35 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാല്‍ രണ്ടാമിന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് ഒമ്പത് ഓവറില്‍ ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ എറിഞ്ഞിട്ട് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു. കൈക്ക് പരിക്കേറ്റ ക്രിസ് വോക്സ് ബാറ്റിംഗിനിറങ്ങിയെങ്കിലും ഇന്ത്യന്‍ ജയം തടയാനായില്ല.
◾ ഓരോ പന്തും എറിയുന്നത് തനിക്കുവേണ്ടിയല്ലെന്നും രാജ്യത്തിനുവേണ്ടിയാണെന്നും തുറന്നുപറഞ്ഞ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടിന്നിംഗ്സുകളിലുമായി 9 വിക്കറ്റെടുത്ത് കളിയിലെ താരമായ മുഹമ്മദ് സിറാജ് എറിഞ്ഞു തളര്‍ന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഹൃദയം തൊടുന്ന മറുപടി നല്‍കിയത്. ലോര്‍ഡ്സില്‍ അവസാനം ഔട്ടായപ്പോഴും ഓവലില്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ച് നഷ്ടമാക്കിയപ്പോഴും ഞാന്‍ ചിന്തിച്ചിരുന്നു, ദൈവമേ, എന്നോട് മാത്രം എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന്. എന്നാല്‍ ദൈവം എനിക്കുവേണ്ടി നല്ല കാര്യങ്ങളും എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതാണ് ഇവിടെ കണ്ടതെന്നും സിറാജ് പറഞ്ഞു.
◾ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ റണ്‍വേട്ടയില്‍ മുന്നിലെത്തി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും വിക്കറ്റ് വേട്ടയില്‍മുന്നിലെത്തി മുഹമ്മദ് സിറാജും. അഞ്ച് ടെസ്റ്റില്‍ നിന്ന് നാലു സെഞ്ചുറികള്‍ ഉള്‍പ്പെടെ 754 റണ്‍സുമായാണ് ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് ടെസ്റ്റിലും കളിച്ച സിറാജ് പരമ്പരയില്‍ 185.3 ഓവറുകള്‍ പന്തെറിഞ്ഞാണ് 23 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായത്.
◾ ഓവല്‍ ടെസ്റ്റില്‍ കൈവിട്ടെന്ന് കരുതിയ കളി ഇന്ത്യന്‍ സംഘം തിരിച്ചുപിടിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം താന്‍ പറഞ്ഞതിന് ക്ഷമാപണം നടത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കഴിഞ്ഞ ദിവസം താന്‍ ടീം ഇന്ത്യയുടെ പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്ന് തരൂര്‍ എക്സില്‍ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ ജയം വാക്കുകള്‍ക്കതീതമാണെന്നും തരൂര്‍ പറഞ്ഞു.
◾ ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ ആവേശ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും നേട്ടം കൊയ്ത് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2 സമനിലയായതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
◾ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയ്ക്ക് ജൂലൈയില്‍ രാജ്യത്തെ ബ്ലൂചിപ് കമ്പനികളിലെ നിക്ഷേപം നല്‍കിയത് 66,000 കോടി രൂപയുടെ വമ്പന്‍ നഷ്ടം. ജൂണ്‍ 25 വരെയുള്ള കണക്കനുസരിച്ച് 15.94 ലക്ഷം കോടിയായിരുന്നു എല്‍.ഐ.സിയുടെ വിവിധ ഓഹരികളിലെ നിക്ഷേപമൂല്യം. ജൂലൈയില്‍ ഇത് 15.28 ലക്ഷം കോടി രൂപയായി കുറഞ്ഞു. ജൂലൈയില്‍ വെറും 10 കമ്പനികളിലെ മാത്രം നിക്ഷേപത്തിലുണ്ടായത് 38,000 കോടിയുടെ നഷ്ടം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് എല്‍.ഐ.സിക്ക് വന്‍ തിരിച്ചടി നല്‍കിയത്. റിലയന്‍സ് ഓഹരി വില 7.35 ശതമാനം ഇടിഞ്ഞതോടെ എല്‍.ഐ.സിയുടെ നിക്ഷേപത്തില്‍ നിന്ന് ഒഴുകിപോയത് 10,146 കോടി രൂപ. ടാറ്റ കണ്‍സള്‍ട്ടന്‍സി ഓഹരിയിലെ 1.24 ശതമാനം ഇടിവ് എല്‍.ഐ.സിയില്‍ നിന്നു ചോര്‍ത്തിയത് 7,457 കോടി രൂപ. എച്ച്.സി.എല്‍ ടെകും ഇന്‍ഫോസിസും യഥാക്രമം 3,751 കോടി രൂപ, 3,744 കോടി രൂപ എന്നിങ്ങനെ നഷ്ടമുണ്ടാക്കി. ടെക് മഹീന്ദ്രയിലെ നിക്ഷേപം നഷ്ടമാക്കിയത് 2,253 കോടി രൂപയാണ്. ഐ.ഡി.ബി.ഐ 5,707 കോടി രൂപയുടെ നഷ്ടം. സ്വകാര്യബാങ്കുകളായ ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളിലെ നിക്ഷേപം 3,200 കോടി രൂപ, 2,531 കോടി രൂപ എന്നിങ്ങനെയും നഷ്ടമുണ്ടാക്കി.
◾ സിനിമാ പ്രേമികള്‍ ആവേശത്തോടെയും കാത്തിരിക്കുന്ന ലോകേഷ് കനകരാജ് - രജനികാന്ത് ചിത്രം 'കൂലി' യുടെ ട്രെയിലര്‍ എത്തി. 3 മിനിറ്റുള്ള ട്രെയിലര്‍ തുടങ്ങുന്നത് സൗബിന്റെ ഇന്‍ട്രൊയിലൂടെയാണ്. തുടര്‍ന്ന് രജനികാന്തിന്റെ മാസ് ഇന്‍ട്രൊയാണ്. ഉപേന്ദ്ര, ആമിര്‍ ഖാന്, സത്യരാജ്, നാഗാര്‍ജുന തുടങ്ങിയവരെയും ട്രെയിലര്‍ പരിചയപ്പെടുത്തുന്നുണ്ട്. സംഘട്ടനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് ട്രെയിലര്‍. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി. ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രജനികാന്തിന്റെ 171-ാം സിനിമയായി ഒരുങ്ങുന്ന കൂലിയില്‍ ആമിര്‍ ഖാന്, നാഗാര്‍ജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പര്‍താരങ്ങളും എത്തുന്നു. ആമിര്‍ ഖാന് അതിഥി വേഷത്തിലാകും ചിത്രത്തിലെത്തുക. ശ്രുതി ഹാസനാണ് നായിക. ചിത്രത്തിലെ കടുത്ത വയലന്‍സ് രംഗങ്ങള്‍ കണക്കിലെടുത്ത് 'എ' സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. രജനിയുടെ സിനിമകളില്‍ ഏറ്റവുമധികം വയലന്‍സുള്ള സിനിമയാകും 'കൂലി'. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. സംഗീതം അനിരുദ്ധ് രവിചന്ദര്‍.
◾ കരിയറിലെ അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ആരംഭം കുറിച്ച് ദുല്‍ഖര്‍ സല്മാന്. തെലുങ്കില്‍ നിന്നുള്ള നവാഗത സംവിധായകന് രവി നീലക്കുഡിതിയാണ് ചിത്രം ഒരുക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുറിയാണ്. ദുല്‍ഖറിന്റെ കരിയറിലെ 41-ാം ചിത്രമായ ഇതിന്റെ വര്‍ക്കിംഗ് ടൈറ്റില്‍ 'ഡിക്യു 41' എന്നാണ്. പൂജ ചടങ്ങുകളോടെ ചിത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. കാലികമായ ഒരു പ്രണയകഥ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തെലുങ്ക് താരം നാനിയാണ് ചടങ്ങില്‍ ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്.
◾ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഈ മാസം തങ്ങളുടെ പ്രീമിയം അല്‍കാസര്‍ എസ്യുവിക്ക് 70,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായിയുടെ ചില ഡീലര്‍ഷിപ്പുകള്‍ ഈ കാറിന് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 40,000 രൂപ സ്ക്രാപ്പേജ് ബോണസും 10,000 രൂപ അധിക ബോണസും വാഗ്ദാനം ചെയ്യുന്നു. ഈ കാറിന്റെ എക്സ്ഷോറൂം വില 14,99,000 രൂപ മുതല്‍ 21,73,700 രൂപ വരെയാണ്. ഓഗസ്റ്റ് 31 വരെ മാത്രമേ ഉപഭോക്താക്കള്‍ക്ക് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കൂ. ഹ്യുണ്ടായി അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ശ്രദ്ധേയമായ പുതിയ സവിശേഷതകളില്‍ ഒന്ന് അതിന്റെ ഡിജിറ്റല്‍ കീ ആണ്. സ്മാര്‍ട്ട്ഫോണില്‍ നിന്ന് നിങ്ങള്‍ക്ക് ഇത് നിയന്ത്രിക്കാന്‍ കഴിയും. ഹ്യുണ്ടായി അല്‍കാസറിന്റെ ടോപ് സിഗ്നേച്ചര്‍ 6-സീറ്റര്‍ വേരിയന്റില്‍ രണ്ടാം നിരയില്‍ വെന്റിലേറ്റഡ് ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭ്യമാണ്. അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റില്‍ രണ്ട് ഡ്രൈവര്‍മാര്‍ക്ക് മെമ്മറി ഫംഗ്ഷനോടുകൂടിയ 8-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ് വാഗ്ദാനം ചെയ്യുന്നു. എങ്കിലും ഈ ഫീച്ചര്‍ ടോപ്പ് സിഗ്നേച്ചര്‍ വേരിയന്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
◾ മഹാസൗഹൃദത്തിന്റെ ഒറ്റയാകാശത്തിനു കീഴില്‍ വായനയുടെ തൂക്കുപാലത്താല്‍ ബന്ധിതമായ രണ്ടു വന്‍കരകള്‍. മലയാളസാഹിത്യത്തിന്റെ ഏടുകളിലെത്തന്നെ ഏറ്റവും ഉന്നതമായ സൗഹൃദത്തിന്റെ ആഖ്യാനം. ആ സൗഹൃദത്തെ ഏറ്റവും അടുത്തുനിന്നുകണ്ട എന്‍.പി. ഹാഫിസ് മുഹമ്മദിലൂടെ. മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാരുടെ ആത്മബന്ധത്തിന്റെ രേഖ. 'എം. ടി. - എന്‍.പി. ഇരുകരകള്‍ക്ക് ഒരാകാശം'. മാതൃഭൂമി. വില 187 രൂപ.
◾ പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തും. പ്രായമാകുമ്പോള്‍ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം സ്വാഭാവികമായി കുറയാന്‍ തുടങ്ങും. ഇത് ഡിമെന്‍ഷ്യ പോലുള്ള മറവി രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ ഡയറ്റില്‍ ചേര്‍ക്കാം. ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് ഓറഞ്ച്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ച് കഴിച്ചാല്‍ മതി നിങ്ങളുടെ ഒരു ദിവസം ആവശ്യമായ മുഴുവന്‍ വിറ്റാമിന്‍ സിയും ലഭിക്കും. മാത്രമല്ല, ഉത്കണ്ഠ, വിഷാദരോഗം, സ്കീസോഫ്രീനിയ, അല്‍ഫിമേഴ്സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും വിറ്റാമിന്‍ സി സഹായകരമാണ്. ആരോഗ്യകരമായ കൊഴുപ്പിന് പുറമെ വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവരും അവാക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനെത്തെ ശക്തിപ്പെടുത്തുന്നു. വിറ്റാമിന്‍ കെയുടെ മികച്ച സ്രോതസ്സാണ് ബ്രൊക്കോളി. തലച്ചോറിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതങ്ങള്‍ സംഭവിത്തുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ വിറ്റാമിന്‍ കെ സഹായിക്കും. വിറ്റാമിന്‍ കെ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും നല്ലതാണ്. വാല്‍നട്ട്, ബദാം തുടങ്ങിയ നട്സ് ആരോഗ്യകരമായ കൊഴുപ്പുകളുടെയും വിറ്റാമിന്‍ ഇയുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ്. ഈ പോഷകങ്ങള്‍ സമ്മര്‍ദങ്ങളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്*
ആ വീട്ടിലെ മുതലാളിയും വേലക്കാരനും തമ്മില്‍ വലിയ ആത്മബന്ധമായിരുന്നു. ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ഒരു കുറവും വരുത്താതെ മുതലാളി അയാള്‍ക്ക് നല്‍കുമായിരുന്നു. അതുപോലെ മുതലാളിക്കുളള ഭക്ഷണം പോലും വേലക്കാരാന് കഴിച്ചുനോക്കിയിട്ടേ നല്‍കൂ. അത്രക്ക് ശ്രദ്ധയാണ് അയാള്‍ക്ക്. ഒരു ദിവസം അപൂര്‍വ്വയിനത്തില്‍ പെട്ട ഒരു തണ്ണിമത്തന് മുതലാളിക്ക് സമ്മാനമായി ലഭിച്ചു. അദ്ദേഹമത് ജോലിക്കാരനെ ഏല്‍പ്പിച്ചു. അയാള്‍ ഒരു കഷ്ണം മുറിച്ചുകഴിച്ചു. അയാളുടെ മുഖത്ത്കണ്ട സന്തോഷം കണ്ടപ്പോള്‍ മുതലാളി ഒരു കഷ്ണം കൂടി നല്കി. അതും അയാള്‍ സന്തോഷത്തോടെ കഴിച്ചു. അങ്ങനെ തണ്ണിമത്തന് കഴിയാറായി. ബാക്കി വന്ന ഒരു കഷ്ണം മുതലാളി കഴിച്ചു. കയ്പുകൊണ്ട് അയാള്‍ ആ തണ്ണിമത്തന് തുപ്പിക്കളഞ്ഞു എന്നിട്ട് ചോദിച്ചു: നീ എങ്ങിനെയാണ് ഇത് കഴിച്ചത്? അയാള്‍ പറഞ്ഞു: ഇത്രയും നാള് ഏററവും വിശ്ഷ്ടമായത് മാത്രമാണ് അങ്ങനെനിക്ക് നല്‍കിയത്. ഇന്നൊരു ദിവസം രുചിയില്ലാത്തത് കിട്ടിയതുകൊണ്ട് അങ്ങയോട് നീരസം കാണിക്കാന്‍ എനിക്കാവില്ല. മുതലാളി അയാളെ അത്ഭുതത്തോടെ നോക്കി, ചേര്‍ത്തുപിടിച്ചു. ഉപകാരസ്മരണയോടെ ജീവിക്കുന്നവരും ആവലാതിയോടെ ജീവിക്കുന്നവരുമുണ്ട്. ആദ്യകൂട്ടരുടെ അടിസ്ഥാനഭാവം കൃതജ്ഞതയായിരിക്കും. അവര്‍ ഒന്നും അളന്ന് തൂക്കിയല്ല സ്വീകരിക്കുക. ലഭിക്കുന്നതെല്ലാം സന്തോഷത്തോടെ സ്വീകരിക്കും. എന്നാല്‍ പരാതികളുമായി ജീവിക്കുന്നവര്‍ക്ക് എന്ത് ലഭിച്ചാലും അതിലെ അളവും തൂക്കവും ഗുണവും പ്രശ്നമായി വരും. ഓരോ തവണയും കൂടുതല്‍ മെച്ചപ്പെട്ടത് മാത്രമേ അവര്‍ക്ക് സ്വീകാര്യമാവുകയുളളൂ. നമുക്ക് കയ്പിനേയും മധുരമാക്കാന്‍ ശ്രമിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment