o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

  



⬛സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിലെ സിപിഐ മന്ത്രിമാര്‍ക്കും വിമര്‍ശനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഎം മന്ത്രിമാരെക്കാള്‍ വിധേയത്വമാണ് സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ളതെന്നും മുഖ്യമന്ത്രിയുടെ മുന്‍പില്‍ അമിതവിനയത്തോടെയാണ് ബിനോയ് വിശ്വം പെരുമാറുന്നതെന്നും അരോപണമുയര്‍ന്നു. സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയമെന്നും വിലക്കയറ്റം നിയന്ത്രിക്കാനാകാതെ ഭക്ഷ്യ വകുപ്പ് നോക്കുകുത്തിയായെന്നും കുറ്റപ്പെടുത്തലുണ്ട്.


2025  ഓഗസ്റ്റ് 11  തിങ്കൾ 

1200  കർക്കിടകം 26   ചതയം 

1447  സ്വഫർ 17

     


◾  'വോട്ട് കൊള്ള' ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ തുറന്ന യുദ്ധം പ്രഖ്യാപിച്ചുള്ള ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ 'വോട്ട് കൊള്ള' ആരോപണത്തില്‍ കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച് പ്രതിപക്ഷത്തിന്റെ ശക്തി വിളിച്ചറിയിക്കുന്നതായിരിക്കും. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമടക്കം 300 ഓളം എം പിമാര്‍ പ്രതിഷേധത്തില്‍ അണിനിരക്കും. ബീഹാറിലെ എസ് ഐ ആര്‍ റദ്ദാക്കണമെന്നും, രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്.


◾  വോട്ട് കൊള്ളയ്ക്കെതിരായ സാമൂഹ്യമാധ്യമ പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ഒരു ലോക്സഭ സീറ്റിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിക്കൊണ്ട് പോരാട്ടം തുടങ്ങിയ രാഹുല്‍, തന്റെ പ്രചാരണത്തിന് ദേശീയ പിന്തുണ തേടിയുള്ള നീക്കത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിനായി വോട്ട്ചോരി.ഇന്‍ ( votechori.in )എന്ന വെബ്സൈറ്റ് ആരംഭിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്റെ പ്രചാരണം. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ തടയുന്നതിനുമാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തുടങ്ങുന്നതെന്ന് രാഹുല്‍ പറഞ്ഞു.


◾  വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ കാണിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖയല്ലെന്ന് കമ്മീഷന്‍ പറയുന്നു. ശകുന്‍ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ട് ചെയ്തു എന്നതിന് തെളിവെന്താണെന്നും അന്വേഷണത്തിനായി ശകുന്‍ റാണി രണ്ട് തവണ വോട്ടു ചെയ്തതിന് തെളിവു നല്‍കണമെന്നും കമ്മീഷന്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ ആരോപണം വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് നോട്ടീസ് നല്‍കിയുള്ള കമ്മീഷന്റെ നീക്കം.


◾  തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ നോട്ടീസ് കാണിച്ച് പേടിപ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിചാരിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ജനാധിപത്യം കൊല ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും ഇതിന് കൂട്ട് നില്‍ക്കുന്ന ഇലക്ഷന്‍ കമ്മിഷന്‍ ഉദ്യോഗസ്ഥന്‍മാരെ എന്ത് ചെയ്യണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


◾  കര്‍ണാടകയിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി പുറത്തുവിട്ട രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



◾  തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. എംപിമാരായ കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന്‍, തമിഴ്നാട്ടില്‍ നിന്നുള്ള റോബര്‍ട്ട് ബ്രൂസ് എന്നിവരടക്കം 160 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാര്‍ കാരണം അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവെ റണ്‍വേയില്‍ മറ്റൊരു വിമാനം എത്തിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. ആകാശത്ത് വട്ടമിട്ട് കറങ്ങിയ എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകള്‍ക്ക് ശേഷമാണ് ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്.


◾  വിമാനം അടിയന്തരമായ ലാന്‍ഡ് ചെയ്ത സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് കെ സി വേണുഗോപാലും അടൂര്‍ പ്രകാശുമടക്കമുള്ള എം പിമാര്‍. അടിയന്തര ലാന്‍ഡിംഗിനിടെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. അടിയന്തര ലാന്‍ഡിംഗില്‍ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറോളം സമയം ചെന്നൈയ്ക്ക് മുകളില്‍ പറന്നുവെന്ന് അടൂര്‍ പ്രകാശും പറഞ്ഞു. അരമണിക്കൂര്‍ വൈകി തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് പറന്ന വിമാനം ഒരു മണിക്കൂറിലേറെ പറന്ന ശേഷം തകരാര്‍ കണ്ടെത്തിയതോടെ, രണ്ട് തവണ ലാന്‍ഡിംഗിന് ശ്രമിച്ച ശേഷം ചെന്നൈയില്‍ ഇറക്കുകയായിരുന്നു.  


◾  സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുന്നതിനുള്ള ശുപാര്‍ശയുമായി ബെവ്കോ. ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവില്‍പ്പനക്കൊരുങ്ങുന്നത്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്കോ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കി.


◾  ഓണ്‍ലൈന്‍ മദ്യവില്‍പ്പന സംസ്ഥാനത്ത് പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. വരുമാനവര്‍ധനവിന് പല വഴികള്‍ ആലോചിക്കേണ്ടിവരുമെങ്കിലും ഇപ്പോള്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മദ്യനയരൂപീകരണ സമയത്തും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച വന്നിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നല്‍കിയ ശുപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.


◾  കേന്ദ്രമന്ത്രിയും തൃശൂരില്‍ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കി. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.


◾  സുരേഷ് ഗോപിയെ തൃശൂരില്‍ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം തന്നെ മറുപടി നല്‍കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് സുരേഷ് ഗോപി ഇടപെട്ടിട്ടുണ്ടെന്നും തൃശൂരില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ഉണ്ടെന്ന പരാതികള്‍ രാഷ്ട്രീയ എതിരാളികളുടെ ഹിപ്പോക്രസിയുടെ ഉദാഹരണമാണെന്നും എന്ത് കൊണ്ട് വോട്ടെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചില്ലെന്നും അനൂപ് ആന്റണി ചോദിച്ചു.


◾  കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി എഐസിസി അംഗം അനില്‍ അക്കര. 'ആരെ പറ്റിച്ചാലും ലൂര്‍ദ്ദ് മാതാവിനെ പറ്റിക്കരുത്. അനുഭവിച്ചോട്ടാ' എന്നാണ് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചത്. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെ കുറിച്ചോ അതിനു ശേഷം ഒഡിഷയില്‍ വൈദികര്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ചോ സുരേഷ് ഗോപി ഒരു പ്രതികരണവും നടത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വിമര്‍ശനം.


◾  വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ഭരണപക്ഷത്തുള്ള സിപിഐ എംഎല്‍എ വനംവകുപ്പിനെതിരെ സമരം തുടങ്ങി. ഇടുക്കിയിലെ പീരുമേട് എംഎല്‍എ വാഴൂര്‍ സോമനാണ് വനംമന്ത്രിക്കും വകുപ്പിനുമെതിരെ രംഗത്തെത്തിയത്. ഇടുക്കിയിലെ പീരുമേട് മണ്ഡലത്തില്‍ മാത്രം മൂന്നു പേരാണ് ഈ വര്‍ഷം കാട്ടാന ആക്രമണത്തില്‍ മരിച്ചത്.


◾  തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ. പാംപ്ലാനി പിതാവിന് നിയോ മുളളറുടെ അവസ്ഥ വരുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഹിറ്റ്ലറുടെ ആദ്യ കാല ചെയ്തികളെ അനൂകൂലിച്ച പാസ്റ്ററായ നിയോ മുളളര്‍ക്ക് പിന്നീട് ജയിലില്‍ കിടക്കേണ്ടി വന്നു. ചില പിതാക്കന്‍മാരിപ്പോള്‍ ആര്‍ എസ് എസിനായി കുഴലൂത്തു നടത്തുകയാണെന്നും സനോജ് വിമര്‍ശിച്ചു.


◾  യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കാന്തപുരം എപി അബൂബക്ക4 മുസ്ലിയാര്‍. വിഷയത്തില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തിയെന്ന് കാന്തപുരം പറഞ്ഞു. ഞങ്ങള്‍ക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ലെന്നും കടമമാത്രമാണ് നിർവഹിച്ചതെന്നും ഉപയോഗപ്പെടുത്തിയത് മതത്തിന്റേയും രാജ്യത്തിന്റേയും സാധ്യതകളാണെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.


◾  കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് പരിഭവം പരസ്യമാക്കി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ചടങ്ങിന് എത്തില്ലെന്നും ആശംസകള്‍ നേരത്തെ അറിയിക്കുന്നുവെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.


◾  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലുള്ള ഓഫീസിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഓഫീസില്‍ പൊലീസ്ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിലും തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിലും സുരേഷ് ഗോപിക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.


◾  വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ ഗാന്ധിയുടേത് നാടകമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വര്‍ഷത്തില്‍ ആറു തവണയെങ്കിലും വിദേശത്തു ടൂര്‍ പോകുന്ന രാഹുലിന് ഇവിടുത്തെ ഇലക്ഷന്‍ സംവിധാനത്തെ കുറിച്ച് അറിയില്ലെന്നും രാഹുല്‍ ഗാന്ധിയുടെ ലീഡര്‍ഷിപ്പില്‍ അണികള്‍ക്ക് അതൃപ്തി ഉണ്ടെന്നും ഇതില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് രാഹുലിന്റെ നാടകമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


◾  കേരളത്തില്‍ ഒരു മതേതര പാര്‍ട്ടിയെ ഉള്ളൂവെന്നും അത് ബിജെപിയാണെന്നും മറ്റുള്ള പാര്‍ട്ടികള്‍ എല്ലാം പൊളിറ്റിക്കല്‍ ഇസ്ലാമുകളാണെന്നും ഷോണ്‍ ജോര്‍ജ്. ബിജെപി ഇനിയും ക്രിസ്മസിന് കേക്കുമായി ക്രൈസ്തവ പുരോഹിതരെ കാണാന്‍ പോകും. ഓണത്തിന് ചിപ്സും കൊണ്ടുപോകും. റംസാനും ആഘോഷിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ബിജെപി എല്ലാവരെയും ഒരുപോലെ കാണുന്ന പാര്‍ട്ടിയാണെന്നും എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾  രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നിലെ ഛത്തീസ്ഗഡില്‍ വീണ്ടും ബജ്റംഗ്ദള്‍ പ്രതിഷേധം. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കെതിരെയാണ് ബജ്റംഗ്ദള്‍ പ്രതിഷേധവുമായി എത്തിയത്. ഒരു പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുമ്പോഴാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം വെച്ചതെന്നാണ് വിവരം.


◾  ജയിലിനേക്കാള്‍ നല്ല ഭക്ഷണം സ്‌കൂളുകളില്‍ നല്‍കണമെന്ന നടന്‍ കുഞ്ഞാക്കോ ബോബന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി. കുഞ്ചാക്കോ ബോബന്‍ ജീവിക്കുന്നത് ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ ആലസ്യത്തിലാണെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും സരിന്‍ ശശി ഫേസ്ബുക്കില്‍ കുറിച്ചു. ഇപ്പോള്‍ സ്‌കൂളുകളില്‍ ബിരിയാണിയും ഫ്രൈഡ് റൈസുമാണെന്നും സരിന്‍ ശശി കുറിപ്പില്‍ പറയുന്നു.


◾  ഗായകന്‍ യേശുദാസിനെതിരെ നടന്‍ വിനായകന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി മലയാള പിന്നണി ഗായകരുടെ സംഘടനയായ സമം. യേശുദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് വിനായകന്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അസഭ്യവര്‍ഷം മലയാളി സമൂഹത്തിന് അപമാനകരവും തികച്ചും അപലപനീയവുമാണെന്ന് അവര്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.


◾  പൊലീസ് വാഹനങ്ങള്‍ അംഗീകൃതമല്ലാത്ത വര്‍ക് ഷോപ്പുകളില്‍ വ്യാപകമായി അറ്റകുറ്റപണി നടത്തുന്നുവെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വാഹനങ്ങള്‍ പരിപാലിക്കുന്നതില്‍ മോട്ടോര്‍ ടെക്നിക്കല്‍ വിഭാഗത്തിന് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ട്. കൊല്ലം എ ആര്‍ ക്യാമ്പിലെ വാഹന അറ്റകുറ്റപ്പണികളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു.


◾ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് സതീഷിന് കൊല്ലം സെഷന്‍സ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു . രണ്ട് ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യമാണ് സതീഷിന് അനുവദിച്ചിരിക്കുന്നത്. അതുല്യയുടെ മരണം കൊലപാതകം ആണെന്നതിന് നിലവില്‍ തെളിവുകള്‍ ഇല്ലെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു. ഇന്നലെ രാവിലെ ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് വലിയതുറ പൊലീസിന് കൈമാറി.


◾  ഒന്‍പതാം ക്ലാസ്സില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയ്ക്ക് സിബിഎസ്ഇ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. 2026-27 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) തീരുമാനിച്ചെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മനഃപാഠമാക്കുന്ന പ്രവണത കുറച്ച് ആശയങ്ങള്‍ മനസ്സിലാക്കി ജീവിത സാഹചര്യങ്ങളില്‍ പ്രയോഗിക്കുക എന്നതാണ് ലക്ഷ്യം.


◾  ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തില്‍ മിന്നല്‍ പ്രളയം നാശം വിതച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ മതിയായ ധനസഹായം നല്‍കിയില്ലെന്ന് പരാതി. 5000 രൂപയുടെ ചെക്ക് ഗ്രാമീണര്‍ നിരസിച്ചു. എല്ലാം നഷ്ടമായ ഗ്രാമീണരെ സംബന്ധിച്ച് ഈ തുക പര്യാപ്തമല്ലെന്നാണ് പരാതി.


◾  മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പേര്‍ തന്നെ സമീപിച്ചെന്നും സംസ്ഥാനത്തെ 288 സീറ്റുകളില്‍ 160 സീറ്റുകള്‍ എന്‍സിപിയും കോണ്‍ഗ്രസുമടങ്ങുന്ന പ്രതിപക്ഷത്തിന് ഉറപ്പ് നല്‍കിയെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വെളിപ്പെടുത്തി. ഇവരെ ഇന്ത്യ മുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പരിചയപ്പെടുത്തിയെന്നും എന്നാല്‍ ഇതല്ല നമ്മുടെ രീതിയെന്നും രാഹുല്‍ പറഞ്ഞുവെന്നും അവരുടെ സീറ്റ് വാഗ്ദാനം താനും രാഹുലും നിരസിക്കുകയായിരുന്നുവെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.


◾  ദില്ലിയിലെ സിബിസിഐ ആസ്ഥാനത്തിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ആവശ്യപ്പെട്ട് ഇന്ന് നടക്കാനിരിക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് പൊലീസ് കാവല്‍. മുന്‍കൂട്ടി അറിയിപ്പില്ലാതെയാണ് പൊലീസ് കാവലെന്ന് സിബിസിഐ ഡെപ്യൂട്ടി സെകട്ടറി ഫാദര്‍ മാത്യു കോയ്ക്കല്‍ കുറ്റപ്പെടുത്തി.


◾  ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് പിന്നില്‍ മേക്ക് ഇന്‍ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സാങ്കേതിക വിദ്യയുടെ വിജയമാണ് കണ്ടത്. അതിര്‍ത്തി കടന്ന് കിലോ മീറ്ററുകള്‍ അപ്പുറമുള്ള തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ തകര്‍ക്കാന്‍ നമ്മുടെ സേനയ്ക്കായി എന്നും ഇന്ത്യയുടെ പുതിയ മുഖം ലോകത്തെ കാണിക്കാന്‍ നമ്മുടെ സേനയ്ക്ക് കഴിഞ്ഞെന്നും നരേന്ദ്രമോദി ബെംഗളൂരുവില്‍ പറഞ്ഞു.


◾  ഇന്ത്യാ പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട്, പാക്കിസ്ഥാന്‍ നടത്തുന്ന അവകാശവാദത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. യുദ്ധത്തില്‍ഈ ജയിച്ചോ തോറ്റോ എന്ന് പാക്കിസ്ഥാന് പോലും ഉറപ്പില്ലെന്നും പാക് മേധാവിക്ക് ഫീല്‍ഡ് മാര്‍ഷല്‍ മേധാവി പദം ലഭിച്ചത് മാത്രമാണ് അവിടുത്തെ ജനങ്ങള്‍ക്ക് അറിയാവുന്ന വിവരമെന്നും ദ്വിവേദി പരിഹസിച്ചു.


◾  പാകിസ്താന്‍ ആണവരാഷ്ട്രമാണെന്നും പാകിസ്താന്‍ തകര്‍ന്നാല്‍ ലോകത്തിന്റെ പകുതിയും ഒപ്പം തകര്‍ക്കുമെന്ന് പാക് സൈനിക മേധാവി അസിം മുനീര്‍. ഇന്ത്യ സിന്ധു നദിയില്‍ അണക്കെട്ട് പണിതാല്‍ പൂര്‍ത്തിയായ ഉടന്‍ മിസൈല്‍ അയച്ച് തകര്‍ക്കുമെന്നും സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീര്‍ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം അല്ലെന്നും കശ്മീര്‍ പാകിസ്താന്റെ ജീവനാഡിയാണെന്നും അസിം മുനീര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ പാക് വ്യവസായികളുടെ പരിപാടിയിലാണ് അസിം മുനീര്‍ ഇന്ത്യക്കെതിരെ പ്രകോപന പ്രസ്താവനകള്‍ നടത്തിയത്.


◾  ചൈനയില്‍ ഭാവി വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നയതന്ത്ര വിദഗ്ധന്‍ ലി ജിയാന്‍ഷോ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  വിദേശ സന്ദര്‍ശനത്തിന് ശേഷം ജൂലൈ അവസാനത്തോടെ ചൈനയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ലിയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.


◾  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരു 'സര്‍വ്വാധികാരി'ക്ക് ഇന്ത്യയുടെ ഉയര്‍ച്ച ഇഷ്ടപ്പെടുന്നില്ലെന്നും മേക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്താനാണ് ചിലരുടെ ശ്രമമെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. ഒരു ശക്തിക്കും ഇന്ത്യയുടെ വളര്‍ച്ച തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾  ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കാന്‍ ആലോചിച്ച് ഇന്ത്യ. അലുമിനിയം, സ്റ്റീല്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചന. റഷ്യ - യുഎസ് ചര്‍ച്ചകളില്‍ ഇന്ത്യയ്ക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയര്‍ന്നു വരാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.


◾  ഗാസ മുനമ്പിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേല്‍ നീക്കത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. യുദ്ധം മൂലം ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന മേഖലയില്‍, ഈ നടപടി സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും വെടിനിര്‍ത്തലിനുള്ള ശ്രമങ്ങളെ തകര്‍ക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പുനല്‍കി.


◾  ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂറില്‍ സ്വര്‍ണനേട്ടവുമായി മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍. സീസണിലെ മികച്ച ദൂരമായ 8.13 മീറ്റര്‍ ദൂരം അവസാന ശ്രമത്തില്‍ കണ്ടെത്തിയാണ് മലയാളി താരത്തിന്റെ നേട്ടം.


◾  ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ഇംഗ്ലീഷ് ക്ലബ്ബ് ക്രിസ്റ്റല്‍ പാലസിന് കമ്യൂണിറ്റി ഷീല്‍ഡ് കിരീടം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുഗോളുകള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ഷൂട്ടൗട്ടില്‍ സൂപ്പര്‍താരം മുഹമ്മദ് സലയടക്കം മൂന്ന് താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റിയതോടെ ക്രിസ്റ്റല്‍ പാലസ് കിരീടത്തില്‍ മുത്തമിടുകയായിരുന്നു.


◾  ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,36,151 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് റിലയന്‍സ് ആണ്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 742 പോയിന്റ് ആണ് ഇടിഞ്ഞത്. റിലയന്‍സിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം ടിസിഎസ്, എസ്ബിഐ, എല്‍ഐസി, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 34,710 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 18,51, 174 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 29,722 കോടി, ഐസിഐസിഐ ബാങ്ക് 24,719 കോടി, ഇന്‍ഫോസിസ് 19,504 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 17,678 കോടിയുടെ വര്‍ധന ഉണ്ടായി. 5,77,187 കോടിയായാണ് എല്‍ഐസിയുടെ വിപണി മൂല്യം ഉയര്‍ന്നത്. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 11,360 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് തന്നെയാണ് ഇത്തവണയും ഏറ്റവുമധികം മൂല്യമുള്ള കമ്പനി.


◾ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'വാര്‍ 2'. യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ യാതൊരു മാറ്റങ്ങളും നിര്‍ദ്ദേശിച്ചിട്ടില്ല, എന്നിരുന്നാലും ചിത്രത്തിലെ ചില സംഭാഷണങ്ങളും സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യാനോ മാറ്റം വരുത്താനോ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിലെ അനാവശ്യ പരാമര്‍ശങ്ങളുള്ള ആറിടങ്ങളില്‍ സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. കൂടാതെ ഒരു അശ്ലീല പരാമര്‍ശം മാറ്റി പകരം പുതിയൊരു വാക്യം ചേര്‍ക്കുകയും ചെയ്തു. രണ്ട് സെക്കന്‍ഡ് നീളുന്ന ഒരു അശ്ലീല രംഗം പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. കിയാര അദ്വാനിയുടെ ബിക്കിനി രംഗങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. രണ്ട് മണിക്കൂര്‍ 59 മിനിറ്റ് 49 സെക്കന്‍ഡായിരുന്ന ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യം, സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷം രണ്ട് മണിക്കൂര്‍ 51 മിനിറ്റ് 44 സെക്കന്‍ഡായി ചുരുങ്ങി.


  നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന 'ഹാല്‍' സിനിമയുടെ മനോഹരമായ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 12നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. പരസ്പരം പ്രണയിക്കുന്നവരുടെ സ്വപ്നങ്ങളിലെ ദൃശ്യങ്ങള്‍ പോലൊരു രംഗമാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന 'ഹാല്‍' സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.


◾  ടിവിഎസ് തങ്ങളുടെ വരാനിരിക്കുന്ന ടിവിഎസ് എം1-എസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ടീസര്‍ പുറത്തിറക്കി. ഈ സ്‌കൂട്ടറില്‍ 150 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. ഈ സ്‌കൂട്ടര്‍ ഉടന്‍ തന്നെ ഇന്തോനേഷ്യയില്‍ ലോഞ്ച് ചെയ്യും. അതേസമയം ഈ സ്‌കൂട്ടര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമോ ഇല്ലയോ എന്നത് വ്യക്തമല്ല. ഏഴ് ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, സ്മാര്‍ട്ട് കണക്റ്റിവിറ്റി, റിവേഴ്‌സ് മോഡ്, റൈഡിംഗ് മോഡുകള്‍, ഡിആര്‍എല്ലുകളുള്ള ഇരട്ട എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, കീലെസ് ഓപ്പറേഷന്‍ തുടങ്ങിയ നിരവധി നൂതന സവിശേഷതകള്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിലുണ്ട്. സസ്‌പെന്‍ഷനായി, മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് ക്രമീകരണത്തോടുകൂടിയ ഡ്യുവല്‍ ഷോക്കറുകളും ഉണ്ട്. മുന്‍, പിന്‍ ചക്രങ്ങളിലെ ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. 12.5 കിലോവാട്ട് പീക്ക് ഔട്ട്പുട്ടുള്ള ശക്തമായ ഒരു ഇലക്ട്രിക് മോട്ടോര്‍ ഇതിനുണ്ട്, ഇത് 45 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നു. ഈ മോട്ടോര്‍ വെറും 3.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 50 കിലോമീറ്റര്‍ / മണിക്കൂര്‍ വരെ വേഗത കൈവരിക്കും. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 105 കിലോമീറ്ററാണ്.


◾  ലോകമനതയെ ഭാഷകളിലൂടെ ബന്ധിപ്പിക്കുന്ന ജ്ഞാനപരമായതാണ് വിവര്‍ത്തനം. സാമൂഹ്യ-വിദ്യാഭ്യാസപരമായ അഥവാ അക്കാദമിക അര്‍ത്ഥവിലയുള്ള അതിവിശാലമായ മേഖലകളാണ് വിവര്‍ത്തനത്തിന്റെ സ്വാധീന മേഖല. സാമൂഹ്യ, വൈജ്ഞാനിക, ഭാഷാമാധ്യമ മേഖലകളിലെയും, ദിനേന പ്രവര്‍ത്തിക്കുന്ന പ്രയോഗങ്ങളിലെയും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നു. അന്തര്‍വിദ്യാശാസ്ത്രപരമായ പാഠത്തിന്റെയും, മുല്യപ്രാധാന്യത്തിന്റെയും പശ്ചാത്തലത്തില്‍, വിവര്‍ത്തനത്തെ പഠന വിഷയമായി പരിഗണിക്കുന്ന എല്ലാവര്‍ക്കും സഹായകമാകുന്ന ഒരു പഠനഗ്രന്ഥമാണിത്. 'വിവര്‍ത്തനം- തത്ത്വവും പ്രയോഗവും'. ഡോ. കുമാര്‍ ജെ. മാളൂബെന്‍ പബ്ളിക്കേഷന്‍സ്. വില 190 രൂപ.


◾  ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് മാതളം. മിതമായ അളവില്‍ ദിവസവും കഴിച്ചാല്‍ ചീത്ത കൊളെസ്റ്ററോള്‍ കുറയ്ക്കുകയും, രക്തയോട്ടം മെച്ചപ്പെടുത്തുകയും, രക്തത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. മാതളത്തില്‍ പ്രകൃതിദത്ത ഫ്രക്ടോസും ഗ്ലൂക്കോസും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ മധുരം ഒരു പ്രശ്നമായി വരുന്നില്ല. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും, കോശങ്ങളിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജമുള്ളവരായി മാറ്റും. ഇതില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു. മാതളത്തില്‍ ജലാംശം കൂടുതലായതിനാല്‍ തന്നെ നിങ്ങളെ ഹൈഡ്രേറ്റഡ് ആയിരിക്കാന്‍ സഹായിക്കുന്നു. മുഖക്കുരു പാടുകള്‍ മാറ്റാനും മാതളം കഴിക്കുന്നത് നല്ലതായിരിക്കും. ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കാനും മാതളം നല്ലതാണ്. കൂടാതെ രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് കഴിക്കുന്നത് നല്ലതാണ്. ഇത് ബ്ലോക്കുകള്‍ തടയാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. മാതളത്തില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മ്മശക്തി വര്‍ധിപ്പിക്കുകയും മറവിരോഗം ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കാഴ്ച ശക്തി കൂട്ടാനും മാതളം കഴിക്കുന്നത് നല്ലതാണ്. മാതളത്തിന് ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ തന്നെ ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മാതളത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ വൈറ്റ് ബ്ലഡ് കോശങ്ങളെ വര്‍ധിപ്പിക്കാനും, പനി, അണുബാധ എന്നിവയെ ചെറുക്കാനും സഹായിക്കുന്നു. ബാക്റ്റീരിയ അണുക്കള്‍ എന്നിവക്കെതിരെ പോരാടാനും മാതളത്തിന് സാധിക്കും. ദിവസവും മിതമായ അളവില്‍ മാതളം കഴിക്കുന്നത് ഒരു ശീലമാക്കാം.


*ശുഭദിനം*

*കവിത കണ്ണന്‍*

മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ഒരാള്‍ രാത്രിയില്‍ ഒരു വീടിനു പുറത്ത് ജനാലക്കരികില്‍ പതുങ്ങി നില്‍ക്കുകയായിരുന്നു. ജനാലയില്‍ക്കൂടി അയാള്‍ ഒളിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് വൃദ്ധയും അവശയുമായ ഒരു സ്ത്രീ കട്ടിലില്‍ കിടക്കുന്നതാണ്. ശ്വാസം എടുക്കാന്‍ പ്രയാസപ്പെട്ടിരുന്ന അവര്‍ തന്റെ കട്ടിലിനോട് ചേര്‍ന്ന്  ഇട്ടിരുന്ന മേശപ്പുറത്തു വെച്ചിരുന്ന ഇന്‍ഹെയ്ലെര്‍ കൈയ്യെത്തിപ്പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് അത് കൈനീട്ടി എടുക്കാനായില്ല. അലിവ് തോന്നിയ മോഷ്ടാവ് ജനാലയിലൂടെ കൈയ്യിട്ട് ആ ഇന്‍ഹെയ്ലെര്‍ അവര്‍ക്ക് എടുത്തു കൊടുത്തു.  പുറത്ത് നില്‍ക്കുന്നത് ഒരു മോഷ്ടാവ് ആണെന്ന്  മനസ്സിലായെങ്കിലും ആ സ്ത്രീ അയാളെ അകത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു: 'ഞാന്‍ ഒരു കള്ളനെ ആദ്യമായിട്ട് കാണുകയാണ്. നിനക്ക് എന്താണ് വേണ്ടത്?' അത് കേട്ടപ്പോള്‍ അയാള്‍ നിരാശയോടെ പറഞ്ഞു: 'ഞാനൊരു പതിവ് മോഷ്ടാവൊന്നുമല്ല. നാളെ എന്റെ അമ്മക്ക് ഒരു ഓപ്പറേഷന്‍ ആണ്. അതിനുള്ള പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാഞ്ഞിട്ടാണ്.....'  ആ സ്ത്രീ വളരെ പ്രയാസപ്പെട്ട് ഒരു ഊന്നുവടിയുടെ സഹായത്താല്‍ കട്ടിലില്‍ നിന്ന് ഇറങ്ങി നടന്ന് അലമാരയില്‍നിന്ന് രണ്ട് സ്വര്‍ണ വളകള്‍ എടുത്ത് അയാള്‍ക്ക് നല്‍കി. അത് കണ്ടപ്പോള്‍ അയാള്‍ വികാരാധീനനായി അവരെ തൊഴുതുപോയി. അയാളുടെ കൈകള്‍ കൂട്ടിപ്പിടിച്ച് അവര്‍ പറഞ്ഞു: 'നീ ഇപ്പോള്‍ ഇവിടെ വന്നതുകൊണ്ട് രണ്ട് ജീവനുകളാണ് രക്ഷപ്പെട്ടത്...എന്റെയും നിന്റെയും.... നിനക്ക് എന്നെ നിന്റെ സ്വന്തം അമ്മയെപ്പോലെ കരുതാം..  എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ചിലര്‍ ആരുടെയെങ്കിലും ഒക്കെ വേണ്ടപ്പെട്ടവരായി മാറുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം ആരും കാണാതെ കിടക്കുന്ന ചില നന്മകള്‍ എല്ലാവരിലും ഉണ്ടെന്നുതന്നെയാണ്.  സാഹചര്യം കൊണ്ടും അറിവില്ലായ്മ കൊണ്ടും അപകട വഴിയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഒരുനാള്‍ തിരിച്ചറിവിനുള്ള സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വന്നാല്‍ അപ്പോള്‍ തന്നെ അവിടെ നിന്നു തിരിച്ചു നടക്കാനുള്ള ഒരു മനസ്സുണ്ടാവണം. അതല്ലെങ്കില്‍ ഒരു കാലത്തും നന്മയിലേക്ക് നടന്നു കയറാന്‍ സാധിച്ചെന്നു വരില്ല. - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post