o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 



◾  ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറല്‍ സെക്രട്ടറിമാരെയാണ് പാര്‍ട്ടി പുതുതായി പ്രഖ്യാപിച്ചത്. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. ആര്‍. ശ്രീലേഖ ഐപിഎസ്, ഷോണ്‍ ജോര്‍ജ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. ജനറല്‍ സെക്രട്ടറിമാരായിരുന്ന പി. സുധീറും എസ്. കൃഷ്ണകുമാറും വൈസ്പ്രസിഡന്റുമാരായി. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം പട്ടികയില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ വി മുരളീധരപക്ഷത്തെ തഴഞ്ഞുകൊണ്ടുള്ള ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയതെന്നും റിപ്പോര്‍ട്ടുകള്‍.

    

2025 | ജൂലൈ 12 | ശനി 

1200 | മിഥുനം 28 | ഉത്രാടം l 1447 l  മുഹറം 15

     ➖➖➖➖➖➖➖➖


◾  ബിജെപിക്ക് പുതിയ സംസ്ഥാന കമ്മറ്റി ആസ്ഥാനം. ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തി. ഇന്ന് രാവിലെ 11 മണിക്കാണ് സംസ്ഥാന ഓഫീസ് ഉദ്ഘാടനം. തുടര്‍ന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന വാര്‍ഡുതല നേതൃസംഗമം അമിത് ഷാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് റവന്യൂ ജില്ലകളിലെ 36,000 നേതാക്കളാണ് നേതൃസംഗമത്തിലെത്തുന്നതെന്ന് ബിജെപി അറിയിച്ചു. മറ്റു പത്ത് റവന്യൂ ജില്ലകളിലെ അഞ്ചംഗ വാര്‍ഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതല്‍ ജില്ലാ തലം വരെയുള്ള നേതാക്കളും അതാതു പഞ്ചായത്ത് ഏരിയാ തലങ്ങളില്‍ വെര്‍ച്വലായി പഹ്കെടുക്കും. ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും. നാലുമണിയോടെ കണ്ണൂരിലേക്ക് തിരിക്കുന്ന ആഭ്യന്തരമന്ത്രി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ദല്‍ഹിക്ക് മടങ്ങും.



◾  സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആര്‍കിടെക്ടര്‍, ഫാര്‍മസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025 ലെ റാങ്ക് പട്ടിക ഹൈക്കോടതി ഉത്തരവോടെയാണ് അസാധുവായത്. റാങ്ക് പട്ടിക കണക്കാക്കാന്‍ അവസാന നിമിഷം നടത്തിയ മാറ്റങ്ങള്‍ നിയമപരമല്ലെന്നാരോപിച്ചാണ് ഒരു കൂട്ടം സിബിഎസ്സി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി.


◾  കേരള കോണ്‍ഗ്രസ് എമ്മിനും ചെയര്‍മാന്‍ ജോസ് കെ മാണിക്കുമെതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍. വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ മുന്നണി മര്യാദ പാലിക്കണമെന്നാണ് ശശീന്ദ്രന്‍ ആവശ്യപ്പെടുന്നത്. പാര്‍ട്ടി യോഗത്തില്‍ ജോസ് കെ മാണി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചെന്ന വാര്‍ത്തയാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. സാമുദായിക സംഘടനകളുടെ ചട്ടുകമായി കേരള കോണ്‍ഗ്രസ് മാണി വിഭാഗം മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.


◾  സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍വാശിയും ഗുരുതരവീഴ്ചയുമാണ് കേരള എഞ്ചിനിയറിങ് പ്രവേശനം അനിശ്ചിതത്തില്‍ ആക്കിയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അതിന്റെ ഫലം അനുഭവിക്കുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളുമാണെന്നും സര്‍ക്കാര്‍ അതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.


◾  സര്‍ക്കാരിടുന്ന സെറ്റില്‍ അഭിനയിക്കുന്ന നടീനടന്മാരാണ് എസ്എഫ്ഐക്കാരെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഒരു വിഷയത്തിലും എസ്എഫ്ഐ നിലപാട് പറയുന്നില്ലെന്നും സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ നിലനില്‍പ്പിന് വേണ്ടി സമര നാടകം നടത്തുകയാണ് എസ്എഫ്ഐയെന്നും അദ്ദേഹം പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പ്രതികരണത്തില്‍ കുറ്റപ്പെടുത്തി.


◾  ദേശീയ പാത നിര്‍മാണ നിരോധനത്തിനെതിരെ ഇടുക്കിയിലെ പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. വെള്ളത്തൂവല്‍, അടിമാലി, പള്ളിവാസല്‍ പഞ്ചായത്തുകളിലാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അടിമാലി പഞ്ചായത്തില്‍ എല്‍ഡിഎഫും ഹര്‍ത്താല്‍ ആചരിക്കും. നേര്യമംഗലം മുതല്‍ വാളറ വരെ ദേശീയ പാത നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.


◾  സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ഹേമചന്ദ്രനെ കൊലപ്പെടുത്തി എന്ന് കണ്ടെത്തിയ ബീനാച്ചിയിലെ വീട്ടിലും മൃതദേഹം കുഴിച്ചിട്ട ചേരമ്പാടി വനത്തിലുമാണ് നൗഷാദുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസിനോട് നൗഷാദ് വിശദീകരിച്ചു.


◾  സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വിസിമാരെ ഉപയോഗിച്ച് കാവിവത്കരണത്തിന് ശ്രമമെന്ന് വിമര്‍ശനം ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിന് അപരിചിതമായ സാഹചര്യമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സംസ്ഥാന താത്പര്യത്തിന് എതിരാണെന്നും ജമാഅത്തെ ഇസ്ലാമിയും മീഡിയ വണ്‍ ചാനലും ഇടതുപക്ഷത്തിനെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.


◾  കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഒന്‍പത് വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വിസിയുടെ ഓഫീസില്‍ അതിക്രമം കാണിച്ചതിനാണ് നടപടിയെന്നാണ് വിശദീകരണം. ഒന്‍പതുവിദ്യാര്‍ഥികളും ഉടന്‍ ഹോസ്റ്റല്‍ ഒഴിയണമെന്നും വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു.


◾  ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കിയ പുതുപ്പള്ളിയിലെ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ഗവര്‍ണറെ ക്ഷണിച്ചതില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് പ്രതികരിച്ച ചാണ്ടി ഉമ്മന്‍ ഗവര്‍ണറുടെ പദവി മാത്രമാണ് താന്‍ പരിഗണിച്ചതെന്നും അഭിപ്രായപ്പെട്ടു.


◾  കേരളാ സര്‍വകലാശാലയിലെ എസ്എഫ്ഐ സമരത്തിനെതിരേ ഓര്‍ത്തഡോക്സ് സഭ. നടന്നത് സമരമല്ല കോപ്രായമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു.ആണ്‍പെണ്‍ വ്യത്യാസമില്ലാത്ത സമരത്തില്‍ ദുഃഖം തോന്നിയെന്നും കാതോലിക്കാ ബാവ വിമര്‍ശിച്ചു. വിവേകാനന്ദന്‍ പറഞ്ഞതുപോലെ ഒരു ഭ്രാന്താലയത്തില്‍ ആണല്ലോ ഇന്ന് നമ്മള് ജീവിക്കുന്നതെന്ന് സമരമെന്ന കോപ്രായം കണ്ടപ്പോള്‍ തോന്നിയെന്നും കാതോലിക്കാ ബാവ പറഞ്ഞു.


◾  ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സ്‌കൂള്‍ സമയമാറ്റത്തില്‍ സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


◾  തിരുവനന്തപുരത്ത് പ്രവാസിയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുത്തതിലെ മുഖ്യ കണ്ണിയും കോണ്‍ഗ്രസ് ജില്ലാ നേതാവുമായ അനന്തപുരി മണികണ്ഠന്‍ ഒളിവില്‍. ആള്‍മാറാട്ടം നടത്തിയ വ്യാജ രേഖകള്‍ ചമച്ച രണ്ടു സ്ത്രീകള്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. കേസില്‍ മുഖ്യ കണ്ണിയെന്ന് തെളിഞ്ഞിട്ടും മണികണ്ഠനെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തിട്ടില്ല.


◾  കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയില്‍ അന്വേഷണം തുടങ്ങി വനം വകുപ്പ്. കേസില്‍ പരാതിക്കാരന് ഹാജരായി മൊഴി നല്‍കാന്‍ പട്ടിക്കാട് റേഞ്ച് ഓഫീസര്‍ നോട്ടീസ് നല്‍കി. അടുത്ത 21ന് നേരിട്ട് ഹാജരായി തെളിവുകളും രേഖകളും ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


◾  പൊല്‍പ്പുള്ളി അത്തിക്കോട്ട് കാറിന് തീപിടിച്ച് നാലുപേര്‍ക്ക് പരിക്ക്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട് പുളക്കാട് സ്വദേശിനി എല്‍സി മാര്‍ട്ടിന്‍(40) മക്കളായ അലീന(10) ആല്‍ഫിന്‍ (6) എമി(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


◾  വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി മുസ്ലീംലീഗ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കായി വാങ്ങിയ ഭൂമി നിയമക്കുരുക്കില്‍. തൃക്കൈപ്പറ്റ വില്ലേജില്‍ വാങ്ങിയ ഭൂമിയില്‍ ഒരു ഭാഗം തോട്ടഭൂമി ആണെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്മേല്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂവുടമകളില്‍നിന്ന് വിശദീകരണം തേടി.


◾  ജൂലൈ മാസത്തില്‍ തീര്‍ത്ഥാടന യാത്രകളുമായി കെഎസ്ആര്‍ടിസി. കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്ലാണ് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലേയ്ക്ക് യാത്രകള്‍ സംഘടിപ്പിക്കുന്നത്. ഗുരുവായൂര്‍, കാടാമ്പുഴ, മൂകാംബിക തുടങ്ങിയ ക്ഷേത്രങ്ങളിലേയ്ക്കാണ് ഈ മാസത്തിലെ യാത്രകള്‍.


◾  കോഴിക്കോട് നിന്നും 15കാരിയെ തട്ടികൊണ്ടു പോയി വില്‍പ്പന നടത്തിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍. ആസാം ബാര്‍പ്പെട്ട സ്വദേശി ലാല്‍ചാന്‍ ഷേഖാണ് പിടിയിലായത്. ഒന്നാം പ്രതി നസീദുല്‍ ഷേഖ് (21) ആണ് വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയത്.


◾  കാസര്‍കോട് ബന്തടുക്കയിലെ കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച് 'പാദപൂജ' നടത്തിച്ചത് വിവാദത്തില്‍. ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിലാണ് സംഭവമുണ്ടായത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍, വിരമിച്ച മുപ്പതോളം അധ്യാപകരുടെ കാല്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജിപ്പിക്കുകയായിരുന്നു. അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.


◾  വിവാഹം കഴിക്കുന്നതിനായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് കേരള ഹൈക്കോടതി പരോള്‍ അനുവദിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഈ അസാധാരണമായ ആനുകൂല്യം നല്‍കിയത്. തടവുകാരനെ പരിഗണിച്ചായിരുന്നില്ല ഈ വിധി. മറിച്ച്, തന്റെ പങ്കാളിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടും അയാളെ വിവാഹം കഴിക്കാന്‍ തയ്യാറായ ധീരയും സ്നേഹസമ്പന്നയുമായ പെണ്‍കുട്ടിയെ പരിഗണിച്ചാണ് ഈ ആനുകൂല്യം.


◾  ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നു. നാളെ പകല്‍ 11നും 12നും മദ്ധ്യേയുള്ള കന്നി രാശി മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവില്‍ നിര്‍മ്മിക്കുന്നത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.


◾  പാലക്കാട് കോട്ടായിയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ അവകാശം കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെന്ന് ആലത്തൂര്‍ മുന്‍സിഫ് കോടതി വിധി. സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ മണ്ഡലം പ്രസിഡന്റ് മോഹന്‍കുമാര്‍ ഓഫീസിന് മേല്‍ അവകാശവാദം ഉന്നയിച്ച് നല്‍കിയ ഹര്‍ജി കോടതി തള്ളി.


◾  കഞ്ചാവ് വില്പനയെന്ന പരാതിയെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 504 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡില്‍ താമസിക്കുന്ന അജിത് കുമാറാണ് (30) പിടിയിലായത്. ചേര്‍ത്തല എക്‌സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ പിഎം സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


◾  തിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം കാരണമെന്ന് അമ്മ. ഇന്നലെ രാവിലെയാണ് ടെലി കമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടര്‍ ജയ്സണ്‍ അലക്സ് ജീവനൊടുക്കിയത്. ആറ് കോടിയുടെ ബില്ലില്‍ ഒപ്പിടാത്തതിന്റെ പേരില്‍ സമ്മര്‍ദമുണ്ടായെന്ന് അമ്മ പറഞ്ഞു. ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് സാധനങ്ങള്‍ വാങ്ങിയ ബില്ലില്‍ മകന്‍ ഒപ്പിട്ടിരുന്നില്ല. ബില്ലില്‍ പ്രശ്നങ്ങളുണ്ടെന്നും ഒപ്പിട്ടാല്‍ കുടുങ്ങുമെന്നും മകന്‍ പറഞ്ഞതായും ജയ്സണിന്റെ അമ്മ പറയുന്നു.


◾  ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. എറണാകുളം നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.  മഴ നനയാതിരിക്കാന്‍ ഉയര്‍ത്തി വച്ച ലോറിയുടെ ഡംപ് ബോക്സിനടിയിലേക്ക് സുജില്‍ കയറി നിന്ന സമയത്ത് ഡംപ് ബോക്സ് നിലത്തേക്ക് പതിച്ചായിരുന്നു അപകടം.


◾  മലയാളി തടവുകാരന്‍ തമിഴ്നാട്ടിലെ ജയിലില്‍ മരിച്ചു. രാമനാഥപുരം ജില്ലാ ജയിലില്‍ തടവിലായിരുന്ന തിരുവനന്തപുരം സ്വദേശി ബിജു ആണ് മരിച്ചത്. ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.


◾  ഛത്തീസ്ഗഡില്‍ പിടികിട്ടാപ്പുള്ളികളായ 22 മാവോയിസ്റ്റുകള്‍ കീഴടങ്ങി. ഇവര്‍ക്ക് സര്‍ക്കാര്‍ പദ്ധതി പ്രകാരം മുപ്പത്തേഴര ലക്ഷം രൂപ വീതിച്ച് നല്‍കുമെന്നും ഇതുവരെ സംസ്ഥാനത്ത് കീഴടങ്ങിയത് 1476 മാവോയിസ്റ്റുകള്‍ എന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വ്യക്തമാക്കി.


◾  നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം. ഓപ്പറേഷന്‍ ജല്‍ രാഹത് രണ്ടിന്റെ ഭാഗമായി നാലായിരത്തോളം പേരെ മഴക്കെടുതിയില്‍ നിന്നും സൈന്യം രക്ഷിച്ചു. അസം റൈഫിള്‍സും എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫുമായി ചേര്‍ന്നാണ് സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 91 ആയി. കാണാതായ 34 പേര്‍ക്ക് വേണ്ടി ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തെരച്ചില്‍ തുടരും.


◾  ഷാര്‍ജയില്‍ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരിച്ച വിപഞ്ചിക (29) ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് കുടുംബം. ഭര്‍ത്താവായ നിതീഷിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ മാതാവ് ഷൈലജ ഉന്നയിക്കുന്നത്.


◾  അസാമില്‍ 22 കാരി നവജാത ശിശുവിനെ വിറ്റു. 50,000 രൂപയ്ക്കാണ് അമ്മ കുട്ടിയെ വിറ്റത് എന്നാണ് റിപ്പോര്‍ട്ട്. ശിവസാഗര്‍ സിവില്‍ ഹോസ്പിറ്റലില്‍ വെച്ചാണ് യുവതി പ്രസവിച്ചത്.കുഞ്ഞിന്റെ അമ്മയേയും അമ്മൂമ്മയേയും കുട്ടിയെ വാങ്ങിയ ദമ്പതികളെയും പൊലീസ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.


◾  ജോലിസമയം 12 മണിക്കൂറായി വര്‍ധിപ്പിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ബെംഗളൂരുവില്‍ ഐടി ജീവനക്കാര്‍ സമരം ശക്തമാക്കുന്നു. ടെക് പാര്‍ക്കുകളുടെ ഗേറ്റിനുമുന്‍പിലും ഐടി കമ്പനികളുടെ പരിസരങ്ങളിലും തെരുവോരങ്ങളിലും സമരം പടരുകയാണ്.


◾  തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന പരിഷ്‌കരിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും എന്നാല്‍ ഗുരുതരമായ പിഴവുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം ജെപിസിയില്‍ പറഞ്ഞു.


◾  കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ കുറയ്ക്കാനായി സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രനിയമ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേസുകളുടെ ഗൗരവവും പ്രാധാന്യവും പരിഗണിച്ച് തരംതിരിക്കാനും വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള സമഗ്രമായ നടപടിക്രമങ്ങളാണ് വിവിധ വകുപ്പുകള്‍ക്ക് നിയമ മന്ത്രാലയം അയച്ചുകൊടുത്തത്. വിവിധ കോടതികളിലായി തീര്‍പ്പാകാതെ കിടക്കുന്ന 7.30 ലക്ഷത്തോളം കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷിയാണ്.


◾  വിദൂരദൃശ്യസംവിധാനത്തിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000 ത്തിലധികം യുവാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 11 മണിയോടെ നിയമന കത്തുകള്‍ വിതരണം ചെയ്യും. നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികളെ ചടങ്ങില്‍ അദ്ദേഹം അഭിസംബോധന ചെയ്യും.രാജ്യത്തുടനീളമുള്ള 47 സ്ഥലങ്ങളിലായാണ് പതിനാറാമത് തൊഴില്‍ മേള നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് നിയമനങ്ങള്‍ നടക്കുക.


◾  പ്രവാചക പാത പിന്തുടര്‍ന്ന് മക്ക മസ്ജിദുല്‍ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകി. സല്‍മാന്‍ രാജാവിനുവേണ്ടി മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിശ്അലിന്റെ മേല്‍നോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ കഅ്ബ കഴുകല്‍ ചടങ്ങ് നടന്നത്. ബുധനാഴ്ച കഅ്ബയുടെ വാതില്‍ വിരി ഉയര്‍ത്തിയോടെ കഴുകല്‍ ചടങ്ങിന് തുടക്കമായി. വ്യാഴാഴ്ച രാവിലെ മുതല്‍ കഴുകല്‍ ആരംഭിച്ചു.


◾  സൗദി അറേബ്യയിലെ പ്രമുഖ ഹദീസ്, സുന്നത്ത് പണ്ഡിതരില്‍ ഒരാളായ ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി മദീനയില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. അറിവ് തേടാനും പകര്‍ന്നുനല്‍കാനും സമര്‍പ്പിച്ച ജീവിതമായിരുന്നു ശൈഖ് റബീഅ്ന്റേത്.


◾  ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടിന്റെ കണക്കുകള്‍ പ്രകാരം 2025 അവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ 146 കോടിയിലെത്തും. ഇതോടെ നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമായി മാറും എന്നും കണക്കുകള്‍ പറയുന്നു. ഇന്ത്യയിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരാശരി പ്രായം 30 വയസ്സില്‍ താഴെയായിരിക്കും. അതേസമയം പ്രത്യുത്പാദന നിരക്ക് 1.9 ആയി കുറഞ്ഞത്, വരും വര്‍ഷങ്ങളില്‍ ജനസംഖ്യാ വളര്‍ച്ച കുറയും എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.


◾  അമേരിക്കന്‍ വിദേശകാര്യ വകുപ്പില്‍ കൂട്ടപ്പിരിച്ചു വിടല്‍. സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലെ 15 ശതമാനത്തോളം വരുന്ന രണ്ടായിരത്തോളം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടുമെന്ന് സെക്രട്ടറി മാര്‍ക്കോ റുബിയോ വ്യക്തമാക്കി. കൂടുതല്‍ കാര്യക്ഷമമായ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും റുബിയോ വിവരിച്ചു.


◾  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍ മാറ്റിവെക്കാനുള്ള തീരുമാനം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും സ്റ്റാര്‍ സ്പോര്‍ട്സിന്റെ സംയുക്ത ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ്(എഫ് എസ് ഡി എല്‍) അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു.


◾  ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 145 ന് 3 എന്ന നിലയില്‍. 53 റണ്‍സെടുത്ത കെ.എല്‍ രാഹുലും 19 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ക്രീസില്‍. 13 റണ്‍സെടുത്ത ജയസ്വി ജയ്സ്വാളിന്റേയും 40 റണ്‍സെടുത്ത കരുണ്‍ നായരുടേയും 16 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ രണ്ടാം ദിനം നാലിന് 251 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 387 ന് അവസാനിച്ചു. ജോ റൂട്ട് 104 റണ്‍സെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ തടയിട്ടത്.


◾  അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി ഫുട്ബോള്‍ രാജാക്കന്‍മാരായ ഇറ്റലി. യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ ജേഴ്സിക്കെതിരെ സ്‌കോട്‌ലന്‍ഡ് ഒരു വിക്കറ്റ് തോല്‍വി വഴങ്ങിതോടെയാണ് അവസാന യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് തോറ്റിട്ടും മികച്ച നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ഇറ്റലി ടി20 ലോകകപ്പിന് യോഗ്യത നേടിയത്.


◾  അമേരിക്കയില്‍ നൂറ് കോടി ഡോളറിലധികം ആസ്തിയുള്ള വിദേശ കുടിയേറ്റക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജര്‍ ഒന്നാമതെത്തി. 43 രാജ്യങ്ങളില്‍ നിന്നുള്ള 125 കുടിയേറ്റക്കാരാണ് ഫോര്‍ബ്സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചത്. ഇത്തവണ ചൈന, ഇസ്രയേല്‍ എന്നീ രാജ്യങ്ങളെ പിന്തള്ളി 12 ശത കോടീശ്വരന്മാരുമായി ഇന്ത്യ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി. കുടിയേറ്റക്കാരായ സമ്പന്നരില്‍ 39,310 കോടി ഡോളര്‍ ആസ്തിയുമായി ഇലോണ്‍ മസ്‌കാണ് ഒന്നാമത്. ഗൂഗിള്‍ സഹ സ്ഥാപകനും റഷ്യന്‍ വേരുകളുമുള്ള സെര്‍ജി ബ്രിന്‍ 13970 കോടി ഡോളര്‍ ആസ്തിയുമായി രണ്ടാം സ്ഥാനത്തുംഎന്‍വിഡിയ സി.ഇ.ഒയും തയ്വാന്‍ വംശജനുമായ ജെന്‍സന്‍ ഹുവാംഗ് 13,790 കോടി ഡോളര്‍ ആസ്തിയുമായി മൂന്നാമതുമെത്തി.സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ സെഡ് സ്‌കെയിലറിന്റെ സ്ഥാപകനും ഇന്ത്യന്‍ വംശജനുമായ ജയ് ചൗധരി 1,790 കോടി ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ എട്ടാമതെത്തി. സുന്ദര്‍ പിച്ചെയും സത്യ നാദല്ലെയുമാണ് ഇത്തവണ പുതുതായി പട്ടികയില്‍ ഇടം നേടിയ ഇന്ത്യയ്ക്കാര്‍.


◾  ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം 'കൂലി' പുതിയ പാട്ട് പുറത്തുവിട്ടു. 'മോണിക്ക' എന്ന് തുടങ്ങുന്ന പാട്ടില്‍ പൂജ ഹെഗ്ഡയും സൗബിന്‍ ഷാഹിറുമാണുള്ളത്. പൂജയ്ക്കൊപ്പം കിടിലന്‍ നൃത്തച്ചുവടുകളുമായി തിളങ്ങിയിരിക്കുകയാണ് സൗബിന്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സുബലാഷിനി, അനിരുദ്ധ്, അസല്‍ കോലാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മാണം. ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദാഹ എന്നാണ് ആമിര്‍ ഖാന്റെ ചിത്രത്തിലെ പേര്. ദേവയായി രജനികാന്തും ദയാലായി സൗബിനും സൈമണ്‍ ആയി നാഗാര്‍ജുനയും ചിത്രത്തിലെത്തുന്നുണ്ട്. ഓഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. ശ്രുതി ഹാസന്‍, റെബ മോണിക്ക ജോണ്‍ എന്നിവരാണ് നായികമാരായെത്തുന്നത്.


◾  എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ എത്തിയ 'ബാഹുബലി' ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്ത് പത്ത് വര്‍ഷം ആകുമ്പോള്‍ ഈ ഫ്രാഞ്ചൈസിയിലെ രണ്ട് സിനിമകളും റി റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. രണ്ട് സിനിമകളും സംയോജിപ്പിച്ച് കൊണ്ട് ബാഹുബലി: ദി എപ്പിക് എന്ന പേരിലാണ് തിയറ്ററുകളില്‍ എത്തുക. അഞ്ച് മണിക്കൂര്‍ 27 മിനിറ്റ് ആണ് റണ്‍ ടൈം കാണിക്കുന്നത്. ഒക്ടോബര്‍ 31ന് ആണ് ബാഹുബലി ദി എപ്പിക് തിയറ്ററുകളില്‍ എത്തുക. 2015ല്‍ ആയിരുന്നു ബാഹുബലി: ദി ബിഗിനിംഗ് തിയറ്ററുകളില്‍ എത്തിയത്. പ്രഭാസ് എന്ന നടന്റെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു ഇത്. എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആയിരുന്നു കഥ. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. 2017ല്‍ ഇറങ്ങിയ ബാഹുബലി 2: ദി കണ്‍ക്ലൂഷനും പ്രേക്ഷക ശ്രദ്ധയ്ക്കൊപ്പം ബോക്സ് ഓഫീസിലും തരംഗമായി മാറിയിരുന്നു.


◾  രണ്ട് പുതിയ വാഹനങ്ങള്‍ സ്വന്തമാക്കി നടന്‍ ഉണ്ണി മുകുന്ദന്‍. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ഇലക്ട്രിക്കുമാണ് നടന്‍ വാങ്ങിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ മിനി കണ്‍ട്രിമാന്‍ ജോണ്‍ കൂപ്പര്‍ വര്‍ക്സ് ആണിത്. നേരത്തെ ഡിഫന്‍ഡര്‍ 2 ലീറ്റര്‍ പെട്രോള്‍ ഉണ്ണിമുകുന്ദന്റെ ഗാരിജിലുണ്ടായിരുന്നു. പുതിയ വാഹനവും പെട്രോള്‍ എന്‍ജിന്‍ തന്നെയാണ്. 1.09 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്ക് ജെസിഡബ്ല്യൂന്റെ 62 ലക്ഷം രൂപയാണ് എക്സ്ഷോറൂം. മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ജെഎസ്ഡബ്ല്യു ഇലക്ട്രിക്കിന്റെ കേരളത്തിലെ ആദ്യ മോഡലാണ് ഇത്. 201 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടാറാണ് മിനി കണ്‍ട്രിമാന്റെ കരുത്ത്. 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കു കുതിക്കും. ഡിഫന്‍ഡര്‍ 110, 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 296 ബി എച്ച് പി കരുത്തും 400 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുമിത്. എച്ച് എസ് ഇ വേരിയന്റാണ് ഉണ്ണി മുകുന്ദന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.


◾  പൂച്ചക്കുഞ്ഞിന്റെ വര്‍ണ്ണാഭമായ ലോകത്തേക്ക് സ്വാഗതം. ചുറ്റും കാണുന്ന എന്തിലും ഏതിലും സംശയം തോന്നുന്ന ഒരു കുഞ്ഞിപ്പൂച്ച. ചുറ്റുമുള്ള ഉറുമ്പും തവളയും ആമയും പട്ടിക്കുട്ടിയുമെല്ലാം കഥാപാത്രങ്ങള്‍ ആവുന്ന കുഞ്ഞു കുഞ്ഞു കഥകള്‍. നിറങ്ങളുടെ കുസൃതിയുടെ ഒരു മായാപ്രപഞ്ചം കൊച്ചു കൂട്ടുകാര്‍ക്ക് വേണ്ടി തുറന്നിടുകയാണ്. സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ജേതാവ് തന്റെ ഈ പുതിയ പുസ്തകത്തിലൂടെ. 'സംശയാലുവായ പൂച്ചക്കുഞ്ഞ്'. അജോയ് കുമാര്‍ എം എസ്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 551 രൂപ.


◾  നെഞ്ചുവേദന, ശ്വാസതടസ്സം ഇവയ്ക്കു പുറമെ ഹൃദ്രോഗത്തിന്റെ സൂചനകള്‍ നല്‍കുന്ന അഞ്ച് ലക്ഷണങ്ങള്‍ ചര്‍മത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചര്‍മത്തില്‍ പ്രകടമാകുന്ന വളരെ സാധാരണമായ ഹൃദ്രോഗലക്ഷണങ്ങളിലൊന്നാണ് വീക്കം. പ്രത്യേകിച്ച് കാല്‍പാദങ്ങള്‍, ഉപ്പൂറ്റി, മുട്ടിനു താഴെയുള്ള ഭാഗം എന്നിവിടങ്ങളിലുണ്ടാകുന്ന വീക്കവും നീരും. കൈവിരലുകളിലും കാല്‍വിരലുകളിലും നീലയോ പര്‍പ്പിളോ നിറം കാണുകയും കൈകള്‍ ചൂടാക്കിയശേഷവും ഈ നിറം തുടരുകയും ആണെങ്കില്‍ രക്തത്തില്‍ ആവശ്യത്തിന് ഓക്സിജന്‍ ഇല്ല എന്നര്‍ഥം. ഈ അവസ്ഥയില്‍ ഹൃദയത്തിന് പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാവും. കണ്ണിന്റെ മൂലയ്ക്ക്, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, കാലിന്റെ പുറകില്‍ ഒക്കെ മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള ചെറു മുഴകള്‍ കാണാറുണ്ട്. ഇവ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കൂടുതലാകുന്നതു മൂലം കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ്. കാലുകളില്‍ നീല നിറത്തിലോ പര്‍പ്പിള്‍ നിറത്തിലോ വലപോലെ കാണപ്പെടുന്നത് കൊളസ്ട്രോള്‍ എംബൊലൈസേഷന്‍ സിന്‍ഡ്രോമിന്റെ സൂചനയാണ്. കൊളസ്ട്രോള്‍ ക്രിസ്റ്റലുകള്‍ കാരണം ചെറിയ ഹൃദയധമനികളില്‍ തടസ്സമുണ്ടാകുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കൈവിരലുകളിലും കാല്‍വിരലുകളിലും അറ്റത്ത് വീക്കം ഉണ്ടായി ബള്‍ബ് പോലെ ഉരുണ്ടോ താഴേക്ക് വളഞ്ഞോ കാണപ്പെടാം. ഈ മാറ്റം രക്തത്തില്‍ ഓക്സിജന്‍ കുറയുന്നതു മൂലമാണുണ്ടാകുന്നത്. ഇത് ശ്വാസകോശരോഗമായോ ഹൃദ്രോഗവുമായോ ബന്ധപ്പെട്ടിരിക്കുന്നു. നഖത്തിനടിയില്‍ ചുവപ്പോ പര്‍പ്പിളോ നിറത്തിലുള്ള വരകള്‍ കാണപ്പെട്ടാല്‍ അത് ചെറിയ രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിച്ചു എന്നതിന്റെ സൂചനയാണ്. ഈ വരകള്‍ ഗുരുതരമായ ഹൃദയ അണുബാധയായ ഇന്‍ഫക്ടീവ് എന്‍ഡോകാര്‍ഡൈറ്റിസിന്റെ ലക്ഷണമാണ്. ചുവപ്പോ പര്‍പ്പിളോ നിറത്തില്‍ കാല്‍പാദങ്ങളിലോ കൈവിരലുകളിലോ വേദന നിറഞ്ഞ മുഴകള്‍ ഉണ്ടാവുകയാണെങ്കില്‍ അതിനെ ഓസ്റ്റര്‍ നോഡ്സ് എന്നാണ് പറയുക. ഇത് ഹൃദയത്തിലെ അണുബാധയുടേയോ ഹൃദയപ്രശ്നങ്ങളുടെയോ സൂചനയാണ്. 


*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ എല്ലാവരോടും വളരെ സൗഹൃദത്തോടെയാണ് പെരുമാറുക.  അതുകൊണ്ട് തന്നെ അയാളെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.  തൊട്ടടുത്തുളള കുട്ടികളെല്ലാം പലപ്പോഴും കളിക്കാന്‍ അയാളുടെ വീട്ടിലാണ് വരിക.  ഒരു ദിവസം വീടിന്റെ അടുക്കയില്‍ നിന്ന് തീപടര്‍ന്നതുകണ്ട് അയാള്‍ കുട്ടികളോട് ഓടി പുറത്തേക്കിറങ്ങാന്‍ പറഞ്ഞു. പക്ഷേ, കളിയില്‍ മുഴുകിയിരുന്ന കുട്ടികള്‍ അയാള്‍ പറഞ്ഞത് ശ്രദ്ധിച്ചതേയില്ല.  അയാള്‍ കുറച്ചധികം ചോക്ലേറ്റ് എടുത്ത് പുറത്തേക്കറിങ്ങി കുട്ടികളെ വിളിച്ചു.  ചോക്ലേറ്റ് കണ്ട് കുട്ടികളെല്ലാവരും പുറത്തേക്കെത്തി.   പറയുന്ന ആളിന്റെ യുക്തിയും പ്രായോഗികതയും കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകണമെന്നില്ല.   പക്ഷേ, കേള്‍ക്കാനിഷ്ടമില്ലാത്ത കാര്യങ്ങള്‍ പോലും കേള്‍ക്കേണ്ടവരുടെ ഇഷ്ടത്തിനനുസരിച്ച് അവതരിപ്പിച്ചാല്‍ ആരും കാതുകൂര്‍പ്പിക്കും.  എന്ത് പറഞ്ഞിട്ടും എത്ര തവണ പറഞ്ഞിട്ടും ഒരു മാറ്റവുമുണ്ടാകുന്നില്ലെങ്കില്‍ അതിനു കാരണം പറഞ്ഞതൊന്നും ഹൃദയസ്പര്‍ശിയായിരുന്നില്ല എന്നതാണ്. മറ്റുളളവരുടെ മനസ്സിനെ സ്വാധീനിക്കാന്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം.   കൂടെ നില്‍ക്കുന്നവരുടെ ഇഷ്ടങ്ങളെ തിരിച്ചറിയുക, അവരെ അടുത്തറിയുക, സ്ഥിരം ശൈലികളും വഴികളും മാറ്റി അവര്‍ക്ക് ഇഷ്ടപ്പെട്ട വഴികളിലൂടെ സഞ്ചരിക്കുക.  ഇടപെടന്നവരുടെ മര്‍മ്മമറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക.. കാരണം മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്നവര്‍ക്കേ മാനസാന്തരമുണ്ടാക്കാനാകൂ.. - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post