o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 



◾  ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി ചികിത്സക്ക് വിദേശത്തേക്ക് പോകുന്നതിനെ വിമര്‍ശിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.  സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ ഇടിഞ്ഞു വീഴുമ്പോള്‍ മുഖ്യമന്ത്രി വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയ്ക്ക് പോകുകയാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിദേശത്തേക്ക് ചികിത്സയ്ക്ക് പോകുന്നതില്‍ തെറ്റില്ലെന്നും പക്ഷേ ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന അവകാശവാദം ഉന്നയിക്കരുതെന്നും പ്രേമചന്ദ്രന്‍ തുറന്നടിച്ചു.



◾  കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനായ അബ്ദുല്‍ റഹ്‌മാന്‍ എന്നയാളാണ് പിടിയിലായത്. ഖത്തറില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്

2025 |ജൂലൈ 5 | ശനി 

1200 | മിഥുനം 21 | ചോതി 

➖➖➖➖➖➖➖➖


◾  സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരിയാണ് നിപ ബാധിച്ച് മരിച്ചത്. മരണ ശേഷമാണ് ഇവര്‍ക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 43 പേര്‍ കോഴിക്കോട് ജില്ലയിലാണുള്ളത്. ഇവരെല്ലാം ആരോഗ്യപ്രവര്‍ത്തകരാണ്. ഇവര്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ല. അതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


◾  സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ 38 കാരി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കടുത്ത പനിയും ശ്വാസതടസവും അനുഭവപെടുന്ന യുവതി വെന്റിലേറ്ററിലാണ് കഴിയുന്നത്.


◾  കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. കുടുംബത്തിന് അടിയന്തിര സഹായമായി അരലക്ഷം രൂപ മന്ത്രി വാസവന്‍ ബിന്ദുവിന്റെ വീട്ടിലെത്തി നല്‍കി. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മകന് മെഡിക്കല്‍ കോളേജില്‍ താത്കാലിക ജോലി നല്‍കും. ഇത് പിന്നീട് സ്ഥിരപ്പെടുത്തും. മന്ത്രിസഭാ യോഗം ചേര്‍ന്ന് കുടുംബത്തിന് നല്‍കേണ്ട ധനസഹായം സംബന്ധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.


◾  കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.


◾  കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ വീണയെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ഏല്‍പ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോര്‍ജെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിന്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകര്‍ക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.


◾  കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും വീണാ ജോര്‍ജ് കുറിച്ചു.


◾  കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രക്ഷാപ്രവര്‍ത്തനം ഒരു ഘട്ടത്തിലും നിര്‍ത്തിയിട്ടില്ലെന്നും കുടുങ്ങിപ്പോയ ആളുകളെ കണ്ടെത്താനെടുത്തത് സ്വാഭാവിക കാല താമസമാണെന്നുമാണ് ഗോവിന്ദന്റെ വിശദീകരണം. ആരോഗ്യമന്ത്രി രാജിവയ്ക്കില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.



◾  കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് ബിന്ദുവിന്റെ മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്നു. വാരിയെല്ലുകള്‍ പൂര്‍ണ്ണമായും ഒടിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാര്‍ഡ് കെട്ടിടം തകര്‍ന്നു വീണ് മകള്‍ക്ക് കൂട്ടിരിപ്പിനായി എത്തിയ ബിന്ദു മരണപ്പെട്ടത്.


◾  കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു മരണപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ രംഗത്ത്. ഈ മനുഷ്യരെ മുഴുവന്‍ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അന്‍വര്‍ വിമര്‍ശിച്ചു. പിണറായിയുടെ അമേരിക്കന്‍ യാത്ര തടയാനുള്ള ധാര്‍മിക ഉത്തരവാദിത്തമെങ്കിലും പ്രതിപക്ഷം കാണിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.


◾  കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. 2012ല്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയത് ചാണ്ടി ഉമ്മന്‍ അറിഞ്ഞില്ലേയെന്നും ഇപ്പോഴാണോ ചാണ്ടി ജനിച്ചത് എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.  വാസവന്‍ നിരവധി താത്കാലിക നിയമനങ്ങള്‍ നടത്തിയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.


◾  മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ ആശ്വാസമെന്ന് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് . സര്‍ക്കാര്‍ ചേര്‍ത്തു നിര്‍ത്തുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് വിശ്രുതന്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ കൃത്യമായി ധനസഹായമുള്‍പ്പെടെ ലഭിക്കുമെന്നും  ആരോഗ്യമന്ത്രി വരുമെന്നും കുടുംബം പറയുന്നു. ആരോഗ്യമന്ത്രി ചേര്‍ത്തു നിര്‍ത്തുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനകം എത്താമെന്ന് ഉറപ്പു നല്‍കിയെന്നും വിശ്രുതന്‍ പ്രതികരിച്ചു.


◾  കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാറിനെ പിന്തുണച്ച് എസ്എഫ്ഐ. ദിവസേന 15 ഓളം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുന്ന, ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായ മനുഷ്യനാണ് ഡോ. ടി കെ ജയകുമാറെന്നും മാധ്യമ വിചാരണയ്ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും ഡോക്ടറെ വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്നും എസ്എഫ്ഐ കോട്ടയം മെഡിക്കല്‍ കോളേജ് യൂണിറ്റ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


◾  യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേര്‍ ചേര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാരാകുറിശ്ശി സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ പിതാവിന്റെ പരാതി പരിശോധിച്ച പൊലീസ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് കൈമാറി.


◾  മുന്‍ മുഖ്യമന്ത്രിയും സി പി എം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ വി എ അരുണ്‍ കുമാര്‍. അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.


◾  വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നതില്‍ ആശങ്ക. ഇന്ന് രാവിലെ മുതലാണ് കപ്പലിന്റെ അകത്ത് നിന്ന് തീ ഉയര്‍ന്നത്. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അറിയിച്ചു.


◾  വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് ലോണ്‍ എഴുതിത്തളളുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രണ്ടാഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. എന്തിനാണ് വീണ്ടും സമയം നീട്ടിച്ചോദിക്കുന്നത് കോടതി ചോദിച്ചു. വിവിധ വകുപ്പുകളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി. ഇതേത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.


◾  ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതി. ഇടുക്കി മാങ്കുളം കുറത്തിക്കുടി സ്വദേശികളായ ആശ-ഷിബു ദമ്പതിമാരുടെ കുഞ്ഞാണ് പ്രസവത്തോടെ മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു എന്നാണ് ആരോപണം. എന്നാലിത് ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു.


◾  ഗവര്‍ണര്‍മാരുടെ അധികാരങ്ങളും ചുമതലകളും കേരളത്തിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ഇന്നലെ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റി യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. അംഗീകാരം നല്‍കിയ പാഠപുസ്തകങ്ങള്‍ ഓണാവധിക്ക് മുമ്പ് തന്നെ കുട്ടികളുടെ കൈകളില്‍ എത്തിച്ചേരുമെന്നും മന്ത്രി വ്യക്തമാക്കി.


◾  മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട്. കരട് ബില്‍ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം.പിമാരുടെ യോഗത്തില്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരത്തുള്ള സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിളിച്ച എം പിമാരുടെ യോഗം നടന്നത്.


◾  തിങ്കളാഴ്ച ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുടെ സന്ദര്‍ശനം കണക്കിലെടുത്താണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാവിലെ 8 മണി മുതല്‍ 10 മണി വരെ ക്ഷേത്ര ദര്‍ശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം. ഇന്നര്‍ റിങ്ങ് റോഡില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്നും തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാന്‍ പാടില്ലെന്നും ദേവസ്വം നിര്‍ദ്ദേശിച്ചു.


◾  കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.


◾  വൈസ് ചാന്‍സിലര്‍ക്ക് റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കേരളാ സര്‍വകലാശാലയിലെ ഭാരതാംബാ വിവാദത്തില്‍ സസ്പെന്റ് ചെയ്യപ്പെട്ട റജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സിന്‍ഡിക്കേറ്റ് ചേരുന്നില്ലെങ്കില്‍ വിസിക്ക് ഉത്തരവിറക്കാമെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. തന്റെ സസ്പെന്‍ഷന്‍ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന റജിസ്ട്രാറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്ന് ചോദിച്ച കോടതി, അത് വെച്ചത് കൊണ്ട് കേരളത്തില്‍ എന്ത് ക്രമസമാധാന പ്രശ്നമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ചോദിച്ചു.


◾  സിഎംആര്‍എല്‍ കമ്പനിക്കെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും തടഞ്ഞ് എറണാകുളം സബ് കോടതി. സിഎംആര്‍എല്‍നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഷോണ്‍ ജോര്‍ജിനെതിരെ നേരത്തേ ഏര്‍പ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തിയാണ് സബ് കോടതി വെള്ളിയാഴ്ച അന്തിമ ഉത്തരവ് ഇറക്കിയത്.


◾  കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിസിക്ക് കത്ത് നല്‍കി ഉന്നതവിദ്യാഭ്യാസമന്ത്രി. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്നാണ് സിസ തോമസിന് നല്‍കിയ കത്തില്‍ ആര്‍ ബിന്ദു വ്യക്തമാക്കിയത്. രജിസ്ട്രാര്‍ക്കെതിരെ നടപടി എടുക്കാന്‍ സിണ്ടിക്കേറ്റിന് മാത്രമാണ് അധികാരമെന്നും പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി അറിയിച്ചു. സസ്പെന്‍ഷന്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സിന്‍ഡിക്കേറ്റ് ചേരണമെന്ന് ഇടത് അംഗങ്ങളും ആവശ്യപ്പെട്ടു.


◾  തൃശൂരില്‍ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയില്‍. കൂളിമുട്ടം നെടുംപറമ്പ് സ്വദേശി അബു താഹിറി(24)നെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂറില്‍ നിന്നാണ് തൃശ്ശൂര്‍ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് നേപ്പാള്‍ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തത്.


◾  ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നു തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) കൊല്ലപ്പെട്ട സംഭവത്തിലാണു ഭര്‍ത്താവ് ടോണി മാത്യുവിനെതിരെ (43) കരിങ്കുന്നം പൊലീസ് കൊലക്കുറ്റം ചുമത്തിയത്. ഭര്‍ത്താവ് ടോണി കവിളില്‍ കുത്തിപ്പിടിച്ച്, കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ചെന്നു മജിസ്‌ട്രേട്ടിനും പൊലീസിനും ആശുപത്രിയില്‍വച്ചു ജോര്‍ലി നല്‍കിയ മൊഴിയാണു നിര്‍ണായകമായത്.


◾  ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രിനിഡാഡ് ആന്റ് ടുബാഗോ പാര്‍ലമെന്റില്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്  ട്രിനിഡാഡ് ആന്റ് ടുബാഗോ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. രാജ്യത്തെ പരമോന്നത ബഹുമതിയായ ദി ഓര്‍ഡര്‍ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്റ് ടുബാഗോ നല്‍കിയാണ് നരേന്ദ്രമോദിയെ ആതിഥേയര്‍ ആദരിച്ചത്. ഇതോടെ മോദിക്ക് കിട്ടിയ അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 25 ആയി.


◾  തമിഴ്നാട് നീലഗിരിയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കാന്‍ പൊലീസുകാരോട് 21 പെണ്‍കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് ശാസ്ത്ര അധ്യാപകന്‍ സെന്തില്‍ കുമാര്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു


◾  രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ് പാക്കറ്റുകള്‍ ബിഹാറില്‍ വിതരണത്തിനായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടി വിവാദമാക്കി ബിജെപി. അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് നല്‍കാന്‍ പ്രിയദര്‍ശിനി ഉഡാന്‍ പദ്ധതിയിലാണ് പാഡ് വിതരണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ക്ക് 2500 രൂപ പ്രതിമാസ സഹായവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും, രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച പാഡുകള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് സ്ത്രീകളെ അപമാനിക്കുകയാണെന്നും ബിജെപി വിമര്‍ശിച്ചു.


◾  ഉത്തര്‍പ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാഹ് പള്ളി എന്നിവയെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന നിയമയുദ്ധത്തില്‍ സുപ്രധാനമായ വിധിയുമായി അലഹബാദ് ഹൈക്കോടതി. ഷാഹി മസ്ജിദ് തര്‍ക്കമന്ദിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.


◾  യുവാവായ രോഗിയുടെ സമ്മതമില്ലാതെ ഡോക്ടര്‍ യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതായി പരാതി. അസമിലെ സില്‍ച്ചാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ജനനേന്ദ്രിയത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ മണിപ്പൂരിലെ ജിരിബം ജില്ലയിലെ 28കാരനായ അതികുര്‍ റഹ്‌മാന്‍ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.



◾  ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനെ ആയുധ പരീക്ഷണ കേന്ദ്രമാക്കി ചൈന ഉപയോഗിച്ചതായി ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ രാഹുല്‍ ആര്‍ സിംഗ്. പാകിസ്ഥാന് ഡ്രോണുകളും പരിശീലനം ലഭിച്ച ജീവനക്കാരും നല്‍കിയ തുര്‍ക്കി ഉള്‍പ്പെടെ മൂന്ന് എതിരാളികളെയാണ് ഇന്ത്യ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾  താപനില ഉയര്‍ന്നതോടെ വാഹനമോടിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ അബുദാബി പൊലീസ് പുറത്തുവിട്ടിരുന്നു. കടുത്ത വേനലില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി വാഹനങ്ങളുടെ ടയറുകള്‍ സുരക്ഷിതമാണോയെന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം.


◾  ഇറാനെതിരെ പ്രതിരോധം ശക്തമാക്കാന്‍ സേനകള്‍ക്ക് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ നിര്‍ദേശം. ഇറാന്റെ ആണവ-മിസൈല്‍ ശേഷികള്‍ വീണ്ടെടുക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചു. ഇതിനായി ഇന്റലിജന്‍സ്, വ്യോമ പ്രതിരോധ പദ്ധതി നടപ്പാക്കാനും നിര്‍ദേശിച്ചു.


◾  അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ പിന്‍വലിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിരീക്ഷക സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇറാനില്‍ നിന്ന് മടങ്ങി. ഇസ്രയേലുമായുള്ള സംഘര്‍ഷ സമയത്ത് പോലും ടെഹ്റാനില്‍ തുടര്‍ന്ന ഉദ്യോഗസ്ഥരാണ് ഒടുവില്‍ മടങ്ങിയത്. ആക്രമണത്തിനുശേഷം ഇറാന്റെ ആണവ നിലയങ്ങളിലെ നാശനഷ്ടം സംബന്ധിച്ച് ഇതുവരെ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല.


◾  ഭക്ഷണത്തിനായി വിതരണ കേന്ദ്രത്തിലെത്തിയ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന സഹായ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഗാര്‍ഡുകള്‍ വെടിയുതിര്‍ത്തു. 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 118 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 33 മരണങ്ങളും ജിഎച്ച്എഫ് നടത്തുന്ന സഹായ കേന്ദ്രങ്ങളിലെ വെടിവെപ്പിലാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു.


◾  ഇസ്രയേലുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് ജൂണ്‍ 13 മുതല്‍ അടച്ചിട്ടിരുന്ന വ്യോമാതിര്‍ത്തികള്‍ ഇറാന്‍ തുറന്നു. ടെഹ്‌റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഖൊമൈനി എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ആഭ്യന്തര-അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചെന്ന് ഇറാന്റെ ദേശീയവാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന' അറിയിച്ചു.


◾  ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 180 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 77 ന് 3 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച് 84 ന് 5 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ 158 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റേയും 184 റണ്‍സെടുത്ത ജാമി സ്മിത്തിന്റേയും 303 റണ്‍സിന്റെ  കൂട്ടുകെട്ടാണ് രക്ഷിച്ചത്. 387 ല്‍ ഹാരി ബ്രൂക്ക് പുറത്തായതിന് പിന്നാലെ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ട് 407 ന് എല്ലാവരും പുറത്താവുകയായിരുന്നു.  ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് ആറും ആകാശ് ദീപ് നാലും വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് രണ്ടാമിന്നിംഗ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 64 ന് 1 എന്ന നിലയിലാണ്. 28 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.


◾  മൂന്നാം കക്ഷി ആപ്പുകള്‍ എന്ന നിലയില്‍ ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയവയാണ് യു.പി.ഐ പേയ്‌മെന്റ് വിപണിയില്‍ ഏറെ ജനപ്രിയം. യു.പി.ഐ പേയ്‌മെന്റുകള്‍ സ്വീകരിക്കുന്ന ബാങ്കുകളില്‍ ആധിപത്യം പുലര്‍ത്തുന്നവയുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. വ്യാപാരി പേയ്‌മെന്റുകളില്‍ ഏകദേശം 60 ശതമാനം ഇടപാടുകളും യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് കൈകാര്യം ചെയ്യുന്നത്. സ്വകാര്യ മേഖലയിലെ ഈ നാല് ബാങ്കുകളില്‍ യെസ് ബാങ്കാണ് ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നത്. 40 ശതമാനം ഇടപാടുകളും യെസ് ബാങ്കിലൂടെയാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇടപാടുകള്‍ ഇരട്ടിയാക്കാനും യെസ് ബാങ്കിനായി. ഫോണ്‍പേ ഉപയോഗിക്കുന്ന വ്യാപാരികളാണ് പ്രധാനമായും ഉളളത് എന്നതിനാലാണ് യെസ് ബാങ്കിന് ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിക്കുന്നത്. അതേസമയം യു.പി.ഐ പേയ്‌മെന്റുകള്‍ നടത്തുന്ന സാധാരണ ഉപയോക്താക്കളില്‍ ഏറ്റവും കൂടുതല്‍ വിപണി വിഹിതം എസ്ബിഐ ക്കാണ്. എസ്ബിഐ ക്ക് 25 ശതമാനം വിപണി വിഹിതമുളളപ്പോള്‍ മറ്റ് സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് 5 ശതമാനം മുതല്‍ 8 ശതമാനം വരെ വിപണി വിഹിതമാണ് ഉളളത്.


◾  പൃഥ്വിരാജ് നായകനാകുന്ന ഹിന്ദി ചിത്രം 'സര്‍സമീനി'ന്റെ ട്രെയ്‌ലര്‍ എത്തി. കാജോള്‍ ആണ് ചിത്രത്തിലെ നായിക. പ്രമുഖ നടന്‍ സെയ്ഫ് അലി ഖാന്റേയും നടി അമൃത സിങിന്റേയും മകന്‍ ഇബ്രാഹിം അലി ഖാന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. കജോളും പൃഥ്വിരാജും ഭാര്യയും ഭര്‍ത്താവുമായാണ് എത്തുന്നത്. പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ആയ ചിത്രം ഫാമിലി ഡ്രാമ കൂടെ അവതരിപ്പിക്കുന്നതായാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രം 'നാദാനിയാനി'ലൂടെ അരങ്ങേറിയ ഇബ്രാഹിമിന്റെ രണ്ടാമത്തെ മാത്രം സിനിമയാണിത്. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിലേക്ക് പൃഥ്വി തിരികെ വരുന്നത്. പൃഥ്വിരാജിന്റേയും കജോളിന്റേയും മകന്റെ വേഷത്തിലാണ് ഇബ്രാഹിം എത്തുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. രാജ്യ സുരക്ഷയുടെ പശ്ചാത്തലത്തില്‍ അച്ഛനും മകനും മുഖാമുഖം വരുന്ന കഥയാണ് ചിത്രം പറയുന്നതെന്നും ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ജൂലൈ 25 നാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. ജിയോ ഹോട്ട്സ്റ്റാറിലൂടെയാകും റിലീസ്. താര ശര്‍മ, റോഹെദ് ഖാന്‍, മിഹിര്‍ അഹൂജ, രാജേഷ് ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


◾  മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ 'ബത്ലഹേം കുടുംബ യൂണിറ്റി'ല്‍ നിവിന്‍ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണിത്. പ്രേമലു, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , ഐ ആം കാതലന്‍ തുടങ്ങീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്റേയും സംവിധായകന്‍. 'കുമ്പളങ്ങി നൈറ്റ്സ്' മുതല്‍ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്. ബത്ലഹേം കുടുംബ യൂണിറ്റെന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്. റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. ഭാവന റിലീസ് ആണ് വിതരണം.


________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

Post a Comment

Previous Post Next Post