o MAHE NEWS
Latest News


 




◾  മണിപ്പുരിലെ ചുരാചന്ദ്പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 4 പേര്‍ കൊല്ലപ്പെട്ടു. കുക്കി സായുധ ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സായുധ ഗ്രൂപ്പായ കുക്കി നാഷനല്‍ ആര്‍മിയുടെ ഉപമേധാവിയായ താങ്ബോയി ഹോകിപ് ഉള്‍പ്പെടെ 3 പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.


2025  ജൂലൈ 1  ചൊവ്വ 

1200  മിഥുനം 17  പൂരം 

1447  മുഹർറം 04



◾ കോണ്‍ഗ്രസിന് മത സാമുദായിക സംഘടനകളോട് വിധേയത്വമെന്ന വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം. മതസാമുദായിക സംഘടനകളോട് വിധേയത്വം പുലര്‍ത്തുന്ന കോണ്‍ഗ്രസിന്റെ സമീപനം അപകടകരമെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയങ്ങളില്‍ ചില നേതാക്കള്‍ വെള്ളം ചേര്‍ക്കുന്നുവെന്നും വിട്ടുവീഴ്ചയില്ലാത്ത മതേതരത്വമാണ് വേണ്ടതെന്നും സംസ്ഥാന പഠന ക്യാമ്പിലെ പ്രമേയത്തില്‍ പറയുന്നു. മത സാമുദായിക സംഘടനകളോട് ബഹുമാനത്തിനപ്പുറം വിധേയത്വത്തിന്റെ ആവശ്യമില്ലെന്നും വര്‍ഗീയതയെ നേരിടേണ്ടത് വര്‍ഗീയത കൊണ്ടല്ലെന്നും വിട്ടുവീഴ്ചയില്ലാത്ത മതേതരത്വമാണ് വേണ്ടതെന്നും യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നുണ്ട്.


◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രതിസന്ധിയെ കുറിച്ചുള്ള പരാതിയില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. പരാതിയില്‍ അന്വേഷണം തുടങ്ങിയ വിദഗ്ധസമിതി ഡോക്ടര്‍ ഹാരിസ് അടക്കം എല്ലാ വകുപ്പ് മേധാവികളുടെയും മൊഴിയെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ രേഖകള്‍ സംഘം ശേഖരിച്ചു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരും സമിതിക്ക് മൊഴി നല്‍കി.ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ തുറന്ന് പറച്ചിലില്‍ ആരോഗ്യവകുപ്പ് വന്‍ പ്രതിരോധത്തിലായതോടെയാണ് അന്വേഷണ സമിതിയെ രൂപീകരിച്ചത്.


◾ സംസ്ഥാനത്തിന്റെ നിയുക്ത പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഇന്ന് രാവിലെ ചുമതലയേല്‍ക്കും. കേന്ദ്രസര്‍വീസില്‍ നിന്ന് ഇന്നലെ അദ്ദേഹത്തിന് വിടുതല്‍ നല്‍കി. കേന്ദ്ര ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഇന്ന് രാവിലെ എട്ട് മണിക്കാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ഇന്ന് കണ്ണൂരില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.


◾ വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതി നടന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയിലെ സംസ്ഥാന പഠന ക്യാമ്പിലെ ചര്‍ച്ചയിലാണ് യൂത്ത് കോണ്‍ഗ്രസ് ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയെന്ന വിമര്‍ശനം പ്രതിനിധികള്‍ ഉന്നയിച്ചത്. വയനാട്ടില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം തുടങ്ങിവെച്ചത്.

◾  ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് നിയോഗിച്ച നടപടി റദ്ദാക്കി. വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്നവരെ രാജ്ഭവനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകമാണ് റദ്ദാക്കിയത്. സ്ഥലംമാറ്റം സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയെന്നാണ് വിവരം. രാജ്ഭവന്റെ ആവശ്യപ്രകാരം ഡിജിപിയാണ് ഇവരെ ഗവര്‍ണറുടെ സുരക്ഷയ്ക്കായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.


◾  ജെഎസ്‌കെ എന്ന സിനിമയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വലിയ ചര്‍ച്ചയാകുന്നതിനിടെ സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തന്റെ പേര് ശിവന്‍കുട്ടിയാണെന്നും സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി വരുമോ എന്നുമാണ് പരിഹാസ രുപേണ മന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.


◾  സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ മുരളീധര പക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം. വികസനം മാത്രം പറഞ്ഞിരുന്നാല്‍ കേരളത്തില്‍ വോട്ട് കിട്ടില്ലെന്നും കോര്‍പ്പറേറ്റ് രാഷ്ട്രീയം നേട്ടമാകില്ലെന്നുമായിരുന്നു പ്രധാന വിമര്‍ശനം. തൃശൂരിലെ നേതൃയോഗത്തിലേക്ക് തങ്ങളെ ക്ഷണിക്കാതിരുന്നതിലും വി മുരളീധരനും കെ സുരേന്ദ്രനും വിമര്‍ശനം ഉന്നയിച്ചു. യോഗത്തിലെ വിമര്‍ശനം തള്ളാതെയായിരുന്നു വാര്‍ത്താസമ്മേളനത്തിലെ കെ സുരേന്ദ്രന്റെ പ്രതികരണം.


◾  സംസ്ഥാനത്തെ ജൂണ്‍ മാസത്തെ റേഷന്‍ വിതരണം നാളെ വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ വ്യക്തമാക്കി. ജൂലൈ മൂന്നാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. നാലാം തീയതി മുതല്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുകയും ചെയ്യും.

◾  മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സംഘത്തിന്റെ വിലയിരുത്തല്‍.  വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവില്‍ നല്‍കുന്ന ചികിത്സയും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിര്‍ദ്ദേശം.


◾  ഡിജിപി നിയമന വിവാദത്തില്‍ റവാഡ ചന്ദ്രശേഖരനെ പിന്തുണച്ച് സിപിഎം നേതാവ് എം.വി ജയരാജന്‍. കുത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ദുരുദ്ദേശപരമാണെന്നും വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖരനല്ലെന്നും അദ്ദേഹം പ്രതികരിച്ചു. അന്നത്തെ വെടിവെപ്പിന് ഉത്തരവാദി കമ്മീഷന്‍ ചൂണ്ടികാണിച്ച ഡിവൈഎസ്പി ഹക്കീം ബത്തേരിയും ഡെപ്യൂട്ടി കളക്ടറുമാണെന്നും അദ്ദേഹം പറഞ്ഞു.


◾  എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാന അധ്യാപകന്‍ അവധി നല്‍കിയത്. എസ്എഫ്ഐയുടെ ആവശ്യം അനുവദിക്കുകയല്ലാതെ തനിക്ക് മുന്നില്‍ മറ്റു വഴികളില്ലായിരുന്നുവെന്ന് പ്രധാന അധ്യാപകന്‍ വെളിപ്പെടുത്തി. വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡിഇഓയോട് റിപ്പോര്‍ട്ട് തേടി.


◾  എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് പോകാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹെഡ്മാസ്റ്റര്‍ അവധി നല്‍കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിന് മാത്രമേ അവധി പ്രഖ്യാപനമുള്ളുവെന്നും പ്രമുഖരുടെ മക്കള്‍ പഠിക്കുന്ന മറ്റു അണ്‍ ഏയ്ഡഡ്, സിബിഎസ്ഇ സ്‌കൂളുകളില്‍ കൃത്യമായി ക്ലാസുകള്‍ നടക്കുന്നുണ്ടെന്നും വിടി ബല്‍റാം കുറിച്ചു.

◾  പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനുമായിരുന്നവര്‍ അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണമെന്നും കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. റാഗിംഗിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.


◾  ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ചോദ്യം ചെയ്യാന്‍ ഒരുമിച്ച് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. 2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്‌കൂട്ടറിലെ ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്.


◾  വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ ഫോണ്‍ പൊലീസ് കണ്ടെത്തി. മൈസൂരില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.


◾  തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ അമ്മ കൊന്നു കുഴിച്ചു മൂടിയ സംഭവത്തില്‍ രണ്ടാമത്തെ കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങളും  കണ്ടെത്തി. ഭവിന്റെ വീടിന്റെ പരിസരത്ത് നിന്നുമാണ് കുട്ടിയുടെ അവശിഷ്ടങ്ങള്‍ കിട്ടിയത്. പരിശോധന പൂര്‍ത്തിയായതായും പൊലീസ് അറിയിച്ചു. 2021 നവംബര്‍ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് അമ്മ കൊന്നത്.

◾  കൊല്ലം കടയ്ക്കല്‍ കുമ്മിളില്‍ പഴകിയ കോഴിയിറച്ചി പിടികൂടി. ഹോട്ടലുകളില്‍ അടക്കം വില്‍പനയ്ക്ക് എത്തിച്ച ഇറച്ചിയാണ് നാട്ടുകാര്‍ പിടികൂടിയത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി സുരേഷ് കുമാറാണ് ഓട്ടോറിക്ഷയില്‍ കോഴിയിറച്ചി എത്തിച്ചത്. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് കോഴിയിറച്ചി കുഴിച്ചു മൂടി നശിപ്പിച്ചു.


◾  തായ്ലന്‍ഡില്‍ നിന്ന് വന്യജീവികളെ അനധികൃതമായി കടത്തിക്കൊണ്ടു വന്ന പത്തനംതിട്ട സ്വദേശികളായ ജോബ്സണ്‍ ജോയ്, ഭാര്യ ആര്യമോള്‍ എന്നിവരെ നെടുമ്പാശേരി വിമാനതാവളത്തില്‍ കസ്റ്റംസ് പിടികൂടി. ഒരു മക്കാവു തത്ത, മൂന്നു മര്‍മോ കുരങ്ങുകള്‍, രണ്ട് ടാമറിന്‍ കുരങ്ങുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇവയ്ക്ക് വിപണയില്‍ ലക്ഷക്കണക്കിന് രൂപ വില വരും. പ്രത്യേക പെട്ടിയിലാക്കിയാണ് ഇവയെ എത്തിച്ചത്. ഇരുവരും കാരിയര്‍മാരെന്നാണ് കസ്റ്റംസ് നിഗമനം. പിടിയിലായവരെയും ഇവര്‍ കൊണ്ടു വന്ന ജീവികളെയും വനം വകുപ്പിന് കൈമാറി.


◾  കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഇരുചക്ര വാഹന യാത്രികരായ കൊല്ലം പരവൂര്‍ സ്വദേശികള്‍ മരിച്ചു. ശ്യാം (58) ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. ദേശീയ പാതയില്‍ കല്ലമ്പലത്തിന് സമീപമായിരുന്നു അപകടം നടന്നത്. മുന്നില്‍ പോയ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെയെത്തിയ ബസ് ഇടിക്കുകയായിരുന്നു.


◾  സൗദി ജയിലില്‍ മോചനം കാത്ത് കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ റിയാദ് ക്രിമിനല്‍ കോടതിയില്‍ പ്രോസിക്യൂഷന്റെ അപ്രതീക്ഷിത അപ്പീല്‍. പ്രോസിക്യൂഷന്റെ ആവശ്യമെന്താണെന്നത് വ്യക്തമല്ല. സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 20 വര്‍ഷം തടവ് ശിക്ഷയിലാണ് അബ്ദുല്‍ റഹീമിപ്പോള്‍. അതില്‍ 19 കൊല്ലവും പൂര്‍ത്തിയായി. ഭിന്നശേഷിക്കാരനായ ബാലന്‍ കൊല്ലപ്പെട്ട കേസായതിനാല്‍ ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുമോയെന്നതാണ് സംശയം. എന്നാല്‍, പ്രോസിക്യൂഷന്റേത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും അടുത്ത സിറ്റിംഗില്‍ റഹീമിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിയാദ് നിയമ സഹായ സമിതി അറിയിച്ചു.



◾  കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. കേസിലെ നാലു പ്രതികളില്‍ മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായാണ് ഇന്നലെ പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കേസിലെ നാലാം പ്രതി. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


◾  ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ലെന്ന് ബിജെപി നേതാവും എംപിയുമായ സുധാന്‍ഷു ത്രിവേദി. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയതോടെയാണ് ഭാരതീയ സംസ്‌കാരത്തെ തച്ചുടക്കാന്‍ ശ്രമം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. ദില്ലിയിലെ ഇന്ത്യ ഇന്റര്‍നാണല്‍ സെന്ററിലെ മള്‍ട്ടിപ്പര്‍പ്പസ് ഹാളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


◾  ഭരണഘടനയില്‍ തൊട്ടാല്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. പാവങ്ങള്‍ ഉയര്‍ന്ന് വരുന്നത് ആര്‍ എസ് എസിന് സഹിക്കുന്നില്ലെന്നും, അതു കൊണ്ടാണ് മതേതരത്വം, സോഷ്യലിസം തുടങ്ങിയ വാക്കുകള്‍ ദഹിക്കാത്തതെന്നും ഖര്‍ഗെ പ്രതികരിച്ചു.


◾  രാജസ്ഥാനിലെ ജയ്‌സാല്‍മീറിന് സമീപം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹം കണ്ടെത്തി. അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കെത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ ദമ്പതികളായ രവി കുമാര്‍ (17), ശാന്തി ബായി (15) എന്നിവരുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദാഹവും നിര്‍ജ്ജലീകരണവും കാരണമാണ് ഇവര്‍ മരിച്ചതെന്ന് സംശയിക്കുന്നതായി ജയ്സാല്‍മീര്‍ പോപൊലീസ് സൂപ്രണ്ട് സുധീര്‍ ചൗധരി പറഞ്ഞു.


◾  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദര്‍ശനം നാളെ മുതല്‍. ജുലൈ 2, 3 തീയതികളിലായി ഘാനയിലാണ് ആദ്യസന്ദര്‍ശനം. പിന്നാലെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ മോദി എത്തും. തുടര്‍ന്ന് 6, 7 തീയതികളില്‍ ബ്രസീലിലെ റിയോയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കും. ഇതിനു പിന്നാലെ ഈ മാസം 9ന് മോദി നമീബീയിലേക്ക് മോദി പോകും.സന്ദര്‍ശനത്തില്‍ പ്രധാനപ്പെട്ട ധാരണാപത്രങ്ങള്‍ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


◾  രാജ്യത്ത് റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. റെയില്‍വേ ബോര്‍ഡ് നിരക്ക് വര്‍ധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസ വര്‍ദ്ധിക്കും. എക്സ്പ്രസ് / മെയില്‍ ട്രെയിനുകളില്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 1 പൈസ വീതവും വര്‍ദ്ധിക്കും.നേരത്തെ ബുക് ചെയ്ത ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധകമല്ല.


◾  കര്‍ണാടക സര്‍ക്കാരില്‍ മുഖ്യമന്ത്രി മാറ്റത്തിന് സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സൂചന നല്‍കി. തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിന് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറില്‍ മുഖ്യമന്ത്രി മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഖാര്‍?ഗെയുടെ പ്രസ്താവന. തീരുമാനം ഹൈക്കമാന്‍ഡിന്റെ കൈകളിലാണ്.


◾  ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ പാക് അധീന കശ്മീരിലെ രണ്ട് പ്രധാന ഭീകരതാവളങ്ങള്‍ക്കുണ്ടായ നാശനഷ്ടം വെളിപ്പെടുത്തുന്ന കൂടുതല്‍ വ്യക്തതയാര്‍ന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്. ലക്ഷ്യമിട്ട താവളങ്ങള്‍ കൃത്യമായി തകര്‍ക്കപ്പെട്ടുവെന്ന് തെളിയിക്കുന്നതാണ് പുതിയതായി ലഭിച്ചിരിക്കുന്ന ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍.


◾  ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് പൗരനെ സൈന്യം പിടികൂടി. ഭീകരവാദികള്‍ക്ക് വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന ആളിനെയാണ് പിടികൂടിയത്. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ കശ്മീരിലേക്ക് കടക്കാന്‍ സഹായിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.


◾  ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രകോപന പ്രസംഗവുമായി വീണ്ടും പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍. ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഭീകരവാദമായി മുദ്രകുത്തുന്നതെന്ന്  അസിം മുനീര്‍ പറഞ്ഞു. പോരാട്ടത്തില്‍ കശ്മീരിലെ ജനങ്ങളുടെ ഒപ്പം പാകിസ്ഥാന്‍ നില്‍ക്കുമെന്നും അസിം മുനിര്‍ പറഞ്ഞു.


◾  സാര്‍ക്കിന് പകരം പുതിയ കൂട്ടായ്മ സ്ഥാപിക്കാന്‍ പാകിസ്ഥാനും ചൈനയും ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രാദേശികമായ ഒരുമക്കും ബന്ധത്തിനും പുതിയ സംവിധാനം അനിവാര്യമാണെന്ന് ബോധ്യമുള്ളതിനാലാണ് ഇക്കാര്യം ആലോചിക്കുന്നതെന്നും ചര്‍ച്ചകള്‍ പുരോഗതിയുടെ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


◾  കൈകൊണ്ട് ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയായ സൊഹ്റാന്‍ മംദാനിക്ക് അധിക്ഷേപം. യുഎസ് കോണ്‍ഗ്രസ് അംഗം ബ്രാന്‍ഡന്‍ ഗില്‍ 'അപരിഷ്‌കൃതമായ' പ്രവൃത്തി എന്നാണ് പരിഹസിച്ചത്. ഇതോടെ മംദാനി കൈകൊണ്ട് ചോറ് വാരിക്കഴിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.


◾  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമെതിരെ ഫത്വ ഇറക്കി ഇറാനിയന്‍ ഷിയാ നേതാവ് ആയത്തൊല്ല നാസെര്‍ മകരേം ഷിറാസി. ട്രംപിനെയും നെതന്യാഹുവിനെയും 'ദൈവത്തിന്റെ ശത്രുക്കള്‍' എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് നേതൃത്വത്തെ ഭീഷണിപ്പെടുത്തിയ അമേരിക്കന്‍, ഇസ്രായേല്‍ നേതാക്കളെ താഴെയിറക്കാന്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് ആയത്തുള്ള നാസര്‍ മകരേം ഷിരാസി ആഹ്വാനം ചെയ്തു.


◾  ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിനത്തില്‍ ഇന്ത്യക്ക് ഒരു വിക്കറ്റിന്റെ തോല്‍വി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അണ്ടര്‍ 19, 49 ഓവറില്‍ 290 റണ്‍സിന് ഓള്‍ ഔട്ടായി. 89 പന്തില്‍ 131ക്യാപ്റ്റന്‍ തോമസ് റ്യൂ നേടിയ വെടിക്കെട്ട് സെഞ്ചുറിയുടെയും വാലറ്റക്കാരുടെയും മികവില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19, മൂന്ന് പന്ത് ബാക്കി നിര്‍ത്തി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.


◾  ജി.എസ്.ടി സമാഹരണത്തില്‍ കേരളം ഉള്‍പ്പെടുന്ന തിരുവനന്തപുരം സോണിന് മികച്ച നേട്ടം. 2025-26 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ രണ്ട് മാസത്തില്‍ ജി.എസ്.ടി സമാഹരണത്തില്‍ 18 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെന്‍ട്രല്‍ എക്‌സൈസ് വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം നേട്ടമുണ്ടാക്കാനും ഏപ്രില്‍, മെയ് മാസങ്ങളില്‍ സാധിച്ചു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ രണ്ടു മാസത്ത ജിഎസ്ടി സമാഹരണം 3,238 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 4,433 കോടിയുമായിരുന്നു. ഇതാണ് 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു മാസത്തെ കണക്കനുസരിച്ച് ജി.എസ്.ടി 3,826 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 5,056 കോടിയുമായി ഉയര്‍ന്നത്. 2024-2025 സമ്പാത്തിക വര്‍ഷത്തില്‍ ആകെ ജി.എസ്.ടി സമാഹരണം 18,371 കോടിയും സെന്‍ട്രല്‍ എക്സൈസ് വരുമാനം 26,824 കോടിയുമായിരുന്നു.


◾  ബോളിവുഡിന്റെ കയ്യടി നേടാന്‍ വീണ്ടും പൃഥ്വിരാജ്. കാജോളും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം 'സര്‍സമീനി'ന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത് വിട്ടു. പൃഥ്വിയുടേയും കാജോളിന്റേയും ക്യാരക്ടറുകളെ പരിചയപ്പെടുത്തുന്നതാണ് വീഡിയോ. ഒപ്പം ചിത്രത്തില്‍ വില്ലനായി എത്തുന്ന ഇബ്രാഹിം അലി ഖാന്റെ ലുക്കും വീഡിയോയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം നാദാനിയാന്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. പൃഥ്വിരാജ് പട്ടാളക്കാരനായി എത്തുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് ജമ്മു കശ്മീരിലാണെന്നാണ് അനൗണ്‍സ് വീഡിയോ നല്‍കുന്ന സൂചന. കാജോള്‍ പൃഥ്വിരാജിന്റെ നായികയായിട്ടാകാം അഭിനയിക്കുന്നതെന്നും വീഡിയോ സൂചിപ്പിക്കുന്നുണ്ട്. 'ജന്മനാടിന്റെ സുരക്ഷയേക്കാള്‍ വലുതായി ഒന്നുമില്ല' എന്ന പൃഥ്വിരാജിന്റെ ഡയലോഗും വീഡിയോയിലുണ്ട്. ജൂലൈ 25 നാണ് സിനിമ തിയറ്ററിലേക്ക് എത്തുക.


◾  തിയേറ്ററുകളില്‍ കുതിപ്പ് തുടര്‍ന്ന് 'കണ്ണപ്പ'. 24 മണിക്കൂറില്‍ തൊണ്ണൂറായിരത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ സിനിമയുടേതായി ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായി എത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രത്തില്‍ ഇതിഹാസ കഥാപാത്രമായ കിരാതയായി മോഹന്‍ലാലും രുദ്രയായി പ്രഭാസും ശിവനായി അക്ഷയ് കുമാറുമാണ് എത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനായി എത്തിയിരിക്കുന്നത്. ശിവനോടുള്ള അചഞ്ചലമായ സ്നേഹവുമായി ജീവിക്കുന്ന ശിവ ഭക്തന്റെ അതിശയിപ്പിക്കുന്ന യാത്രയാണ് ചിത്രം. ആശീര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം. അര്‍പ്പിത് രങ്ക, ബ്രഹ്‌മാനന്ദന്‍, ശിവ ബാലാജി, ബ്രഹ്‌മാജി, കൗശല്‍ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.


◾  ഇലക്ട്രിക് വാഹന രംഗത്ത് വന്‍ കുതിപ്പിന് ഒരുങ്ങി ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഷവോമി. ബുക്കിങ്ങ് തുറന്ന് ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ഏകദേശം മൂന്നുലക്ഷം പേരാണ് വാഹനം ബുക്കുചെയ്തിരിക്കുന്നത്. ബുക്കിങ് അനൗണ്‍സ് ചെയ്ത് വെറും രണ്ട് മിനിറ്റിനുള്ളില്‍ 1,96,000 ബുക്കിങ് ലഭിച്ചു. അഡ്വാന്‍സ് തുക നല്‍കി വാഹനം ബുക്ക് ചെയ്തവരാണിത്. 1,28,000 ലോക്ക് ഇന്‍ ഓര്‍ഡറുകളും ലഭിച്ചു. ബുക്കിങ്ങിന്റെ ആദ്യ മണിക്കൂറില്‍ തന്നെ 2.89 ലക്ഷം ബുക്കിങ് ലഭിച്ചു. അഞ്ച് സീറ്റര്‍ എസ്യുവി മോഡല്‍ ഇനത്തില്‍ എത്തുന്ന ഷവോമിയുടെ വൈയു7 മോഡലിന് ഏകദേശം 25,3500 യുവാന്‍ (30.25 ലക്ഷം രൂപ) ആണ് എക്സ്ഷോറൂം വില. ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയില്‍ എത്തുന്ന വാഹനത്തിന് വൈയു7 മോഡല്‍ സ്റ്റാന്‍ന്റേഡ്. പ്രോ, മാക്സ് മൂന്ന് വേരിയന്റുകളും ഉണ്ടാകും.


◾  സാത്താന്‍ ഉറങ്ങാതിരുന്ന രാത്രിയായിരുന്നു അത്. 634 അര്‍ദ്ധരാത്രികള്‍ പിന്നിട്ടപ്പോഴാണ് ജനാധിപത്യത്തിന്റെ സൂര്യന്‍ വീണ്ടുമുദിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അന്‍പതാം വര്‍ഷമാണ് 2025. അര്‍ദ്ധരാത്രിയില്‍ നേടിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ അപ്രത്യക്ഷ മായ കഥയുടെ നാള്‍വഴികളും നേരറിവുമാണ് അക്കാലത്ത് അടിയന്ത രാവസ്ഥയ്ക്കെതിരായ നിലപാട് സ്വീകരിച്ച ഇന്ത്യന്‍ എക്‌സ്പ്രസില്‍ പത്രപ്രവര്‍ത്തകനായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ ഹൃദയസ്പൃക്കായും എന്നാല്‍ ആധികാരികതയോടെയും വിവരിക്കുന്നത്. ജനാധിപത്യത്തില്‍ അവശ്യം വേണ്ടതായ ജാഗരത്തിന്റെ അഭാവത്തില്‍ നഷ്ടങ്ങള്‍ ഇനിയുമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഈ പുസ്തകം. 'വിളക്കുകള്‍ അണഞ്ഞ രാത്രി'. ഡോ സെബാസ്റ്റ്യന്‍ പോള്‍. പുസ്തക പ്രസാധക സംഘം. വില 247 രൂപ.


◾  ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഭക്ഷണം മാത്രമല്ല വ്യായാമത്തിനും പ്രധാന പങ്കാണുള്ളത്. ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ഭക്ഷണത്തിനു ശേഷം 10 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് വീക്കം ഗണ്യമായി കുറയ്ക്കും. ധമനിയിലെ പ്ലാക്ക് അടിഞ്ഞുകൂടുന്നത്, ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയുന്നതും ഹൃദയാഘാതത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. ചില പോഷകങ്ങള്‍ ഹൃദയാരോഗ്യത്തെ ശക്തിപ്പെടുത്തുന്നു. ഒമേഗ-3 അവയിലൊന്നാണ്. സാല്‍മണ്‍ അല്ലെങ്കില്‍ ഉയര്‍ന്ന നിലവാരമുള്ള ഒമേഗ 3 സപ്ലിമെന്റ് പോലുള്ള മത്സ്യം ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കുന്നതിനും ഇന്‍ട്രാവാസ്‌കുലര്‍ വീക്കം കുറയ്ക്കുന്നതിനും ധമനികളുടെ കാഠിന്യം കുറയ്ക്കുന്നതിനും സഹായിക്കും. ഹൃദയാരോഗ്യത്തിന് ഉറക്കം പ്രധാനമാണ്. ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത ഇരുനൂറ് ശതമാനം വരെ വര്‍ദ്ധിപ്പിക്കും. അതിനാല്‍ഉറക്കത്തിന് മുന്‍ഗണന നല്‍കുക. ദിവസവും എട്ട് മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ദിവസവും കുറഞ്ഞത് 8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുക. ധാരാളം ജലാംശം ശരീരത്തിലെത്തുന്നത് രക്തസമ്മര്‍ദം നിയന്ത്രിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ പതിവായി പരിശോധനകള്‍ നടത്തുന്നത് സഹായിക്കും. പ്രോട്ടീന്‍ ബി, ലിപ്പോപ്രോട്ടീന്‍ ലിറ്റില്‍ എ, ഹോമോസിസ്റ്റീന്‍, ഉയര്‍ന്ന സെന്‍സിറ്റിവിറ്റി സിആര്‍പി എന്നിവ പതിവായി പരിശോധിക്കുക. ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ നടക്കുന്നത് ശീലമാക്കുക. ഇത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്തപ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്യും. പുകവലി ഹൃദ്രോഗസാധ്യത കൂട്ടുന്നതിന് ഇടയാക്കുന്നതായി വിവിധ പഠനങ്ങള്‍ പറയുന്നു. പുകവലി ശീലം രക്തധമനികളെ നശിപ്പിക്കുകയും ചെയ്യും. അതിനാല്‍ പുകവലിക്കുന്ന ശീലം ഉപേക്ഷിക്കുക.


*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിക്കല്‍ അര്‍ജ്ജുനന്‍ കൃഷ്ണനോട് ചോദിച്ചു: എന്തുകൊണ്ടാണ് ധര്‍മ്മപുത്രരേക്കാള്‍ വലിയ ദാനശീലനായി കര്‍ണനെ എല്ലാവരും കാണുന്നത്?  ആര് എന്ത് ദാനം ചോദിച്ചാലും അവര്‍ കൊടുക്കാതിരുന്നിട്ടില്ലല്ലോ.. പിന്നെ എന്താണ് കര്‍ണനെ കൂടുതല്‍ മഹാനായ ദാനശീലനായി കണക്കാക്കുന്നത്? അപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു:  വരൂ, ഞാനത് നേരിട്ട് കാണിച്ചുതരാം.  അവര്‍ രണ്ടുപേരും ബ്രാഹ്‌മണരായി വേഷം മാറി യുധിഷ്ഠിരന്റെ അടുത്തെത്തി.  തങ്ങള്‍ക്ക് യാഗം ചെയ്യാന്‍ ചന്ദനമുട്ടികള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.  യുധിഷ്ഠരന്‍ ഉടന്‍ തന്നെ ഭടന്മാരെ എല്ലായിടത്തേക്കും ചന്ദനമുട്ടികള്‍ ശേഖരിക്കാനായി അയച്ചു.  പക്ഷേ, മഴക്കാലമായതിനാല്‍ ഉണങ്ങിയ ചന്ദനമുട്ടികള്‍ എവിടെ നിന്നും കിട്ടിയില്ല.  അവര്‍ പിന്നീട് കര്‍ണ്ണന്റെ അടുത്തേക്കാണ് പോയത്.  കര്‍ണ്ണനോടും ഇതേ ആവശ്യം പറഞ്ഞു.  കുറച്ച് നേരം ആലോചിച്ചുനിന്നിട്ട് കര്‍ണ്ണന്‍ പറഞ്ഞു:  മഴയായതിനാല്‍ ഉണങ്ങിയ ചന്ദനമുട്ടികള്‍ കിട്ടാന്‍ പ്രയാസമാണ്. ഒരു വഴിയുണ്ട്, ദയവായി അല്പസമയം എനിക്ക് തന്നാലും.  ഇതും പറഞ്ഞ് കര്‍ണ്ണന്‍ ഒരു മഴു എടുത്ത് ചന്ദനതടി കൊണ്ട് ഉണ്ടാക്കിയ തന്റെ കൊട്ടാരത്തിന്റെ ജനലുകളുംവാതിലുകളും വെട്ടിക്കീറി കഷ്ണങ്ങളാക്കി ബ്രാഹ്‌മണര്‍ക്ക് ദാനമായി നല്‍കി.  വഴിമധ്യേ കൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞു:  ഇതാണ് യുധിഷ്ഠിരനും കര്‍ണ്ണനും തമ്മിലുളള വ്യത്യാസം. നമ്മള്‍ യുധിഷ്ഠിരനോട് ചന്ദനത്തടിയിലുളള കൊട്ടാരത്തിന്റെ വാതിലുകളും ജനലുകളും തരണമെന്ന് പറഞ്ഞാല്‍ അദ്ദേഹം തീര്‍ച്ചയായും അത് സന്തോഷത്തോടെ നല്‍കും.  പക്ഷേ, ആ ചിന്ത സ്വയം അദ്ദേഹത്തിനുണ്ടായില്ല.  യുധിഷ്ഠിരന്‍ ദാനം ചെയ്യുന്നത് അത് അയാളുടെ കര്‍മ്മം ആയതുകൊണ്ടാണ്. എന്നാല്‍ കര്‍ണ്ണന്‍ ദാനം ചെയ്യുന്നത് ആ പ്രവൃത്തി അയാള്‍ക്ക് ഇഷ്ടമായത് കൊണ്ടും.  ഇതാണ് രണ്ടുപേരും തമ്മിലുളള വ്യത്യാസം.  ഇതുകൊണ്ടാണ് കര്‍ണനെ മഹാനായ ദാനശീലനായി എല്ലാവരും കണക്കാക്കുന്നത്.  ഒരു പ്രവൃത്തി നമുക്ക് പലരീതിയില്‍ ചെയ്യാം.  ആരെങ്കിലും പറഞ്ഞതുകൊണ്ട് ചെയ്യാം. അല്ലെങ്കില്‍ ഇഷ്ടം കൊണ്ട് ചെയ്യാം.  ഏതു പ്രവൃത്തിയും ഇഷ്ടത്തോടെ ചെയ്യാന്‍ ശ്രമിക്കാം, കാരണം അതാണ് കൂടുതല്‍ മഹനീയം - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post