കൂറ്റൻ പുളിമരം കടപുഴകി വീണു അപകടം ഒഴിവാക്കാൻ പഴയ ബസ് സ്റ്റാൻ്റിലെ തണൽ മരത്തിന്റെയും അരയാലിൻ്റെയും ശിഖരങ്ങൾ വെട്ടി
തലശ്ശേരി: പഴയ ബസ് സ്റ്റാൻ്റ് പരിസരത്തെ ആൾതിരക്കൊഴിയാത്ത റോഡരികിലുള്ള കൂറ്റൻ പുളിമരം താനേ കടപുഴകി വീണ് ഏതാനും ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയതിൻ്റെ പിറകെ തൊട്ടപ്പുറത്ത് വളർന്ന് ശാഖോപശാഖകളായി ഉയർന്നു നിന്ന തണൽ മരത്തിൻ്റെയും അരയാലിൻ്റെയും ശിഖരങ്ങൾ ഒന്നാകെ വെട്ടിമാറ്റി. ജനറൽ ആശുപത്രിക്ക് എതിർവശം ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിന് സമീപത്തെ വാഹന പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന ഏറെ പഴക്കമുള്ള കൂറ്റൻ പുളിമരം ഇക്കഴിഞ്ഞ ദിവസം (മേയ് 24 ന്) രാവിലെയാണ് കടപുഴകി വീണിരുന്നത്. ഇതിന് ശേഷമാണ് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും മുറിച്ച് മാറ്റാൻ തുടങ്ങിയത്.
ദുരന്തനിവാരണ പ്രവർ ത്തനങ്ങളുടെ ഭാഗമായാണ് നടപടി. ജനങ്ങളുടെ ജീവനും സ്വത്തിനും അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നേരത്തെ തന്നെ നിർദ്ദേശം ഉണ്ടായിരു ന്നു. എന്നാൽ, നിയമപരമായ കാരണങ്ങളാൽ പലസ്ഥലങ്ങളിലും ഇത് പ്രാവർത്തികമാക്കാ നായില്ല.ഇത് പ്രതിഷേധത്തിനിട യാക്കിയിരുന്നു. തുടർന്നാണ് നഗരസഭയും വ്യാപാരികളും മറ്റ് വിവിധ വകുപ്പുകളും ചേർന്ന് അപകട ഭീഷണിയിലായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റി തുടങ്ങിയത്. പഴയ ബസ് സ്റ്റാൻഡ് പഴയ പനങ്കാവ് ലൈനിന് സമീപത്തെ കടകൾക്ക് മുകളിലേക്ക് ചാഞ്ഞിരുന്ന കൂറ്റൻ മരവും ജൂബിലി ഷോപ്പിങ്ങ് സമുച്ചയം പരിസരത്തെ അരയാലിന്റെ ചില്ലകളുമാണ് മുറിച്ചുമാറ്റിയത്. വരും ദിവസങ്ങളിലും പ്രവർത്തി തുടരുമെന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ പറഞ്ഞു. നഗരസഭ പരിധിയിൽ പൊതു സ്ഥലങ്ങളിൽ ഉള്ളതിന് പുറമെ വീട്ടുവളപ്പിലും മറ്റും അപകടകരമായി നിൽക്കുന്ന തെങ്ങുകളും മരങ്ങളും നിരവധിയുണ്ട്.
വൈദ്യുതി ലൈനിലടക്കം ഭീഷണിയുയർത്തുകയാണ് ഇത്തരം മരങ്ങൾ. ഇവയൊ ന്നും മുറിച്ചുമാറ്റാൻ ആരും തയ്യാറാവുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ആറോളം കൂറ്റൻ മരങ്ങൾ കടപുഴകി വീണിരുന്നു.
Post a Comment