o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 


◾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോണ്‍ഗ്രസ്. പാര്‍ട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂര്‍ താര പ്രചാരകനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി നല്‍കിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. ജൂണ്‍ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി നല്‍കിയ 40 പേരുടെ താര പ്രചാരക പട്ടികയില്‍ എട്ടാമനാണ് ശശി തരൂര്‍.


◾  പാലക്കാട് ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാലക്കാട് ബിജെപിയുടെ മൈനോറിറ്റി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1986 മുതല്‍ സജീവ ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും മനസ് മടുത്താണ് പാര്‍ട്ടി വിട്ടതെന്നും സൈദ് മുഹമ്മദ് പറഞ്ഞു. സൈദ് മുഹമ്മദിനെ പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍ കോണ്‍ഗ്രസിലേക്ക് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.


*2025 ജൂൺ 20*

*1

446 ദുൽഹിജ്ജ  22*

*1200 മിഥുനം 06*

*വെള്ളി | രേവതി*

⊷⊶⊷⊷❍❍⊶⊷⊷⊷


◾ മഴയിലും ചോരാത്ത ആവേശത്തില്‍ വോട്ട് ചെയ്ത് നിലമ്പൂര്‍. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്ക് പ്രകാരം 74.35 ശതമാനമാണ് പോളിംങ്. ഇതോടെ നാടിളക്കി നടത്തിയ പ്രചാരണം ഫലം കണ്ടെന്ന ആശ്വാസത്തിലും, ഉയര്‍ന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്നുള്ള കണക്കുകൂട്ടലിലും ആണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. നിലവില്‍ കഴിഞ്ഞ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണു നിലമ്പൂരില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 61.46 ശതമാനവുമായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 75.23 ശതമാനമായിരുന്നു. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.


◾ രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടന ലംഘനമാണെന്നും രാജ്ഭവന്‍ പുറത്തിറക്കിയ പ്രസ്താവന ശക്തമായി തള്ളിക്കളയുകയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാജ്യത്തിന്റെ ഭരണഘടനയും, അതിലൂടെയുള്ള ഭരണക്രമവും സംരക്ഷിക്കപ്പെടാന്‍ നടപടി കൈക്കൊള്ളേണ്ടത് ഏതു പൗരന്റെയും പ്രധാനപ്പെട്ട ബാധ്യതയാണെന്നും ഗവര്‍ണര്‍ ഭരണഘടനാ തലവനെന്ന നിലയില്‍ നിഷ്പക്ഷതയും പൊതുപരിപാടികളോട് എത്രയും കൂടുതല്‍ മാന്യതയും പുലര്‍ത്താന്‍ ബാധ്യത ഉള്ള വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.



◾  പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ ഇന്ന് തുറക്കും. മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍ നിന്ന് പരമാവധി 20 സെന്റിമീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.



◾  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടര്‍.


◾  കൊച്ചിയില്‍ ഇസ്രയേല്‍ അനുകൂല മുദ്രാവാക്യവുമായി സിപിഎം ജാഥയില്‍ ബഹളമുണ്ടാക്കിയ 52കാരിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി നീത ബ്രൈറ്റ് ഫെര്‍ണാണ്ടസിനെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് എറണാകുളം നഗരത്തില്‍ സിപിഎം സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിക്കിടെയാണ് സംഭവം.


◾  കല്പറ്റയില്‍ പൊലീസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടു. സിബിഐ കേസ് ഏറ്റെടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല. ഇതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഗോകുലിന്റെ അമ്മയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.


◾  പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയില്‍ അമ്മയുടെ വീടിന്റെ പിന്നിലെ പറമ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് ബിരുദ വിദ്യാര്‍ത്ഥിനിയായ 21 കാരി മൊഴി നല്‍കിയിരുന്നു. യുവതി ആശുപത്രി വിട്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യും.


◾  2025 എസ്എസ്എല്‍സി സേ പരീക്ഷാഫലവും ടിഎച്ച്എസ്എല്‍സി സേ പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി സേ പരീക്ഷാഫലം sslcexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി സേ പരീക്ഷാഫലം thslcexam.kerala.gov.in ലും ലഭ്യമാകും.


◾  പോത്തിറച്ചി മ്ലാവിറച്ചിയാക്കി യുവാവിന്റെ ജീവിതം തകര്‍ത്തെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത സ്വമേധയാ കേസെടുത്തു. മ്ലാവിറച്ചി വിറ്റുവെന്ന പേരില്‍ ചാലക്കുടി സ്വദേശി സുജേഷ് കണ്ണനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് 39 ദിവസം തടവില്‍ പാര്‍പ്പിച്ച ശേഷം ഫോറന്‍സിക് പരിശോധനയിലാണ് മാംസം പോത്തിന്റേതാണെന്ന് കണ്ടെത്തിയത്. . മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടല്‍.


◾  മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലിനെ ആദരിച്ച് ശ്രീലങ്കന്‍ പാര്‍ലമെന്റ്. ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. റിസ്വി സാലിഹിന്റെ ക്ഷണപ്രകാരമാണ് മോഹന്‍ലാല്‍ പാര്‍ലമെന്റിലെത്തിയത്. മഹേഷ് നാരായണന്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കന്‍ പാര്‍ലമെന്റ് തനിക്കുതന്ന ആദരവില്‍ മോഹന്‍ലാല്‍ സോഷ്യല്‍. മീഡിയയിലൂടെ നന്ദി അറിയിച്ചു.


◾  ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയില്‍ വീണ്ടും അനിശ്ചിതത്വം. യാത്ര ഇനിയും വൈകുമെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. ജൂണ്‍ 22ന് ഉച്ചയ്ക്ക് 1:12ന് വിക്ഷേപണമെന്നാണ് അവസാനം അറിയിച്ചിരുന്നത്. എന്നാല്‍ ആക്സിയം 4 ദൗത്യം ജൂണ്‍ 22നും നടക്കില്ലെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ദൗത്യം ജൂണ്‍ 25ന് നടത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.


◾  ആഗോളതലത്തിലെ മികച്ച സര്‍വകലാശാലകളുടെ ക്യുഎസ് ലോക റാങ്കിങ്ങില്‍ ഇന്ത്യയിലെ 54 സര്‍വകലാശാലകള്‍. ലോകത്തെ മികച്ച 1501 സര്‍വകലാശാലകളുടെ പട്ടികയില്‍ 192 എണ്ണമുള്ള യുഎസിനും 90 എണ്ണമുള്ള യുകെക്കും 72 എണ്ണമുള്ള ചൈനയും കഴിഞ്ഞാല്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രാതിനിധ്യം ഇന്ത്യക്കാണ്. ഐഐടികളാണ് ഇന്ത്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മുന്നിലുള്ളത്. എന്നാല്‍ ആദ്യ നൂറ് റാങ്കിനുള്ളില്‍ ഇടം പിടിക്കാന്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്കായിട്ടില്ല. 1001-1200 റാങ്കില്‍ കേരളത്തിലെ അമൃത വിശ്വവിദ്യാപീഠം ഇടംപിടിച്ചിട്ടുണ്ട്.


◾  അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട ബോയിംഗ് വിമാനത്തിന് തകരാറുകളില്ലായിരുന്നെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍. ലണ്ടനിലേക്ക് പറക്കുംവരെ ഒരു പ്രശ്നവും ഇല്ലായിരുന്നുവെന്ന് സിഇഒ വ്യക്തമാക്കി. എഞ്ചിന്‍ പരിശോധനകള്‍ കൃത്യമായി നടന്നിരുന്നു. വലതുവശത്തെ എഞ്ചിന് മാര്‍ച്ചിലാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇടതുവശത്തെ എഞ്ചിന്‍ ഏപ്രിലില്‍ പരിശോധിച്ചിരുന്നുവെന്നും അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത് വരുന്ന ഡിസംബറിലെന്നും ക്യാംപ് ബെല്‍ വില്‍സണ്‍ വിശദമാക്കി.


◾  മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 25 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഉയര്‍ന്ന വീര്യമുള്ളതാണ് ഹൈബ്രിഡ് കഞ്ചാവ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ബാങ്കോക്കില്‍ നിന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരെ മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


◾  വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി പട്ന. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അടുത്തിടെ പ്രഖ്യാപിച്ച പട്ന വാട്ടര്‍ മെട്രോ പദ്ധതി കേന്ദ്രത്തിന്റെ ഗംഗാ മൊബിലിറ്റി പദ്ധതിയുടെ ഭാഗമാണ്. രാജ്യത്ത് ആദ്യമായി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയും വാട്ടര്‍ മെടട്രോ സര്‍വീസ് ആരംഭിക്കുന്നത്.


◾  ഭാഷകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ, ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് ഉടന്‍തന്നെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മാതൃഭാഷകള്‍ ഇന്ത്യയുടെ സ്വത്വത്തിന്റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളെക്കാള്‍ അവയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.


◾  നിര്‍മ്മിതബുദ്ധി ഇന്ത്യയുടെ ഐടി മേഖലയിലെ ഉത്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി. കമ്പനികള്‍ നിര്‍മ്മിത ബുദ്ധിയെ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി കാണാതെ സഹായിക്കുന്ന ഒരു ഉപകരണം മാത്രമായി കാണണമെന്ന് അദേഹം അഭിപ്രായപ്പെടുന്നു.


◾  ഖലിസ്താന്‍ വിഘടനവാദികള്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിന്ന് ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് കാനഡ. കാനഡയുടെ ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം രാജ്യത്ത് ഇന്ത്യ ചാരവൃത്തി നടത്തുന്നതായും ഏജന്‍സികള്‍ ആരോപിച്ചു.


◾  ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തേ തുടര്‍ന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് 'ഓപ്പറേഷന്‍ സിന്ധു' എന്നാണ് പേരിട്ടിരിക്കുന്നത്. ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരെ കരമാര്‍ഗവും വ്യോമമാര്‍ഗവും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


◾  ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇന്ത്യയ്ക്ക് ഇന്ധന ദൗര്‍ലഭ്യം നേരിടേണ്ടി വരില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ത്യയുടെ പക്കല്‍ ആവശ്യത്തിന് എണ്ണയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രൂഡ് ഓയില്‍ വിതരണമാര്‍ഗ്ഗമായ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ട സാഹചര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


◾  ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. കൊല്ലുന്നത് നിര്‍ത്തുക, യുദ്ധം അവസാനിപ്പിക്കുക എന്ന തലക്കെട്ടിലാണ് ഇറാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ടുഡേഹ് പാര്‍ട്ടിയും ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇസ്രായേലും സംയുക്ത കുറിപ്പ് പുറത്തിറക്കിയത്. ഇറാന് നേരെ നടത്തുന്ന അധിനിവേശം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നും ഇസ്രായേലിനെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും ഇരുപാര്‍ട്ടികളും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


◾  ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ. റഷ്യന്‍ വിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെര്‍ജി റ്യാബ്കോവാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നല്‍കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റഷ്യയുടെ ഇടപെടല്‍.


◾  ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഖമീനി ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കാറ്റ്‌സ് ഇന്നലെ പ്രസ്താവിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവിന് സമീപത്തെ ആശുപത്രിയ്ക്ക് കേടുപാട് സംഭവിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു കാറ്റ്‌സിന്റെ പ്രതികരണം.


◾  ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടലിന് സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യൂറോപ്പിലേക്ക്. ഇന്ന് ജനീവയില്‍ യൂറോപ്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.


◾  പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ക്കും അത്യാധുനിക മിസൈലുകള്‍ക്കും പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാകിസ്താനില്‍ നേരിട്ട് പ്രവേശനം ലഭിക്കുക.. കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍നിന്ന് പെട്ടെന്ന് തിരിച്ചുപോവുകയും പാകിസ്താന്‍ സൈനികമേധാവി അസീം മുനീറിന്  ഉച്ചവിരുന്ന് ഒരുക്കി സ്വകാര്യസംഭാഷണം നടത്തിയാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പാകിസ്താനെ വരുതിയിലാക്കിയത്.


◾  ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ്. ഇറാനുമായി സമീപഭാവിയില്‍ ചര്‍ച്ചകള്‍ നടക്കാനോ നടക്കാതിരിക്കാനോ ഉള്ള സാധ്യത വളരെ കൂടുതലായതിനാല്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ട്രംപ് തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.


◾  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ലീഡ്‌സില്‍ ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നര മുതലാണ് മത്സരം. മുന്‍ നായകന്മാരായ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നീ താരങ്ങള്‍ വിരമിച്ച ശേഷമുള്ള ആദ്യ പരമ്പരയ്ക്കാണ് ഇന്ത്യയിറങ്ങുന്നത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ സായ് സുദര്‍ശന്‍, യശ്വസി ജയ്‌സ്വാള്‍, കെഎഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ് തുടങ്ങിയ യുവ നിരയാണുള്ളത്. 5 മത്സരങ്ങളടങ്ങിയ ഈ പരമ്പരയോടെ ഇന്ത്യയുടെ പുതിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സര്‍ക്കിളിനും തുടക്കമാകും. ബെന്‍ സ്റ്റോക്ക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് നിരയും പ്രതീക്ഷയിലാണ്. ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ജാമി ഓവര്‍ട്ടണ്‍ തുടങ്ങിയ താരങ്ങളാണ് ഇംഗ്ലണ്ട് നിരയുടെ കരുത്ത്.


◾  ഓഹരി വിപണിയില്‍ നിന്ന് നേട്ടം കൊയ്ത് മുകേഷ് അംബാനി. സമര്‍ത്ഥമായ നിക്ഷേപ രീതിയിലൂടെ 2,200 ശതമാനം നേട്ടത്തില്‍ ഓഹരികള്‍ വിറ്റ് പണമാക്കി മാറ്റിയിരിക്കുകയാണ് മുകേഷ് അംബാനി. 17 വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യന്‍ പെയിന്റ്‌സിന്റെ നിശ്ചിത ഓഹരികള്‍ 500 കോടി രൂപയ്ക്കാണ് റിലയന്‍സ് വാങ്ങിയത്. ഇത്രയും നാള്‍ ഓഹരികള്‍ കൈവശം വച്ച റിലയന്‍സ് കഴിഞ്ഞ ദിവസം ഇവ വിറ്റഴിച്ചു. 9,080 കോടി രൂപയ്ക്കാണ് വില്പനയിലൂടെ ലഭിച്ചത്. 2,200 ശതമാനം നേട്ടമാണ് വില്പനയിലൂടെ കമ്പനിക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ കൈവശം ബാക്കിയുണ്ടായിരുന്ന 87 ലക്ഷം ഓഹരികള്‍ കൂടി വിറ്റഴിച്ചത്. ഐ.സി.ഐ.സി.ഐ പ്രഡ്യുന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് ബ്ലോക്ക് ഡീലിലൂടെ ഈ ഓഹരികള്‍ സ്വന്തമാക്കുകയായിരുന്നു. നേരത്തെ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ഇതേ രീതിയില്‍ 7,704 കോടി രൂപയുടെ ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ വാങ്ങിയിരുന്നു. ബാങ്ക്, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ നിക്ഷേപിച്ചാല്‍ പരിമിതമായ റിട്ടേണ്‍ മാത്രമാണ് ലഭിക്കുക. എന്നാല്‍ ഓഹരികളിലെ നിക്ഷേപം മറ്റൊരു തലത്തിലേക്ക് മാറും.


◾  ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന 'ദി ഡാര്‍ക്ക് വെബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചി, വാഗമണ്‍, ഒറ്റപ്പാലം, ആതിരപ്പള്ളി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. സമീപകാലത്ത് ഇത്രയും വ്യത്യസ്തമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ഒരു മലയാള ചിത്രം ഇതായിരിക്കും. ട്രൂപാലറ്റ് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ഹൊറര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഒന്നാണ്. പെണ്‍കുട്ടികളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഴ് സംഘട്ടനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മികച്ച ആക്ഷനും ചേസും അടിപൊളി ഗാനങ്ങളുമൊക്കെയുണ്ടാവും. ഉയര്‍ന്ന സാങ്കേതിക മികവോടെ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനായ മെഹുല്‍ വ്യാസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഇതിലെ ഒരു ഇംഗ്ലീഷ് ഗാനവും ഇദ്ദേഹം തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്.


◾  അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികള്‍'. ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തി. ഓര്‍മ്മത്തോപ്പില്‍ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. അങ്കിത് മേനോന്റേതാണ് സംഗീതം. മധു ബാലകൃഷ്ണന്‍ ആണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന മല്ലിക സുകുമാരനൊപ്പം സാന്നിധ്യമായി സുകുമാരനും എത്തുന്നു എന്നതാണ് ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. ഡാര്‍ഡ് ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍.


◾  യാത്രകളുടെ ഫലം ഉള്‍വെളിച്ചത്തിന്റെ അടയാളങ്ങളാണ്. ദൈവത്തോടുള്ള സംഭാഷണങ്ങള്‍പോലെയാണ് അപരിചിതരുമായുള്ള ആശയവിനിമയം. സഞ്ചാരിയാവാന്‍ വേണ്ട കുറഞ്ഞ യോഗ്യതയാവട്ടെ, ഋഷിതുല്യമായ ഒരു മനസ്സും. വ്യത്യസ്ത ദേശങ്ങളിലെ ചിരികളുടെയും നിശ്ശബ്ദതകളുടെയും അര്‍ത്ഥം തേടുമ്പോള്‍, അയാള്‍ സകലതും സുന്ദരമെന്ന തിരിച്ചറിവിലേക്കെത്തും. നന്മകള്‍ കാണാനും നന്മകള്‍ തിരിച്ചറിയാനും പ്രാപ്തരാക്കുന്ന നിശ്ശബ്ദസഞ്ചാരങ്ങളെക്കുറിച്ചാണ് ഈ പുസ്തകം പറയുന്നത്. 'നിശ്ശബ്ദതയുടെ കാവല്‍ക്കാര്‍'. റിജോ ജോണ്‍ ശങ്കരത്തില്‍. മാതൃഭൂമി. വില 176 രൂപ.


◾  ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടാന്‍ മാത്രമല്ല, അവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കുന്നതു കൂടിയാണ് സുഗന്ധവ്യഞ്ജനങ്ങള്‍. നമ്മുടെ പരമ്പരാഗതമായ നാടന്‍ വിഭവങ്ങളില്‍ സുഗന്ധവ്യഞ്ജങ്ങള്‍ അവശ്യ ഘടകമാണ്. എന്നാല്‍ ആരോഗ്യത്തെ അവബോധം വര്‍ധിച്ചതോടെ കറുവപ്പട്ട, ജീരകം, ഉലുവ, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നതിനപ്പുറം അവയെ പ്രധാന ചേരുവകളാക്കി ഷോട്സ് അല്ലെങ്കില്‍ പില്‍സ് രൂപത്തിലാക്കി ഉപയോഗിക്കാറുണ്ട്. ഇത് നിരവധി ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നുമുണ്ട്. അമിതമായാല്‍ അമൃതവും വിഷമാണെന്ന് പറയുന്നതു പോലെയാണ് സുഗന്ധവ്യഞ്ജനങ്ങളുടെ കാര്യവും. സുഗന്ധവ്യഞ്ജനങ്ങളെ മനുഷ്യരായി കണക്കാക്കിയാല്‍, അടുപ്പിക്കുന്തോറും ടോക്സിക് ആകുന്ന മനുഷ്യരെ പോലെയാണ് സുഗന്ധവ്യഞ്ജനങ്ങളെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കര്‍ പറയുന്നു. നമ്മുടെ നാടന്‍ വിഭവങ്ങളുടെ പാചകവിധികള്‍ തലമുറകളായി കൈമറി വരുന്നതാണ്. അവയുടെ രുചിയും മണവും കൃത്യമാകാന്‍ ചേര്‍ക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് കണക്കുണ്ട്. എന്നാല്‍ ആരോഗ്യമൂലമുള്ളതല്ലേ, കുറച്ച് കൂടുല്‍ ചേര്‍ക്കാമെന്ന് കരുതിയാല്‍ അത്, ആരോഗ്യത്തിന് ഗുണത്തെക്കാള് ദോഷമുണ്ടാക്കുമെന്നും അവര്‍ പറയുന്നു. അളവില്‍ കൂടിയാല്‍ മുഖക്കുരു, ആര്‍ത്തവ ക്രമക്കേട്, ബ്ലോട്ടിങ് തുടങ്ങിയവയ്ക്ക് കാരണമാകും. എന്നു കരുതി കുറഞ്ഞു പോയാലും പ്രശ്നമാണ്. ഇത് ആര്‍ത്തവ സമയം അമിതമായ വേദന, ദഹനപ്രശ്നങ്ങള്‍, ചര്‍മ അസ്വസ്ഥതകള്‍ എന്നിവയെ ചെറുക്കാന്‍ കഴിയാതെ വരും. മിതത്വമാണ് പ്രധാനം. സുഗന്ധവ്യഞ്ജനങ്ങളുടെ മിതമായ ഉപയോഗം അവയുടെ ആരോഗ്യ ഗുണങ്ങള്‍ പൂര്‍ണമായി ലഭ്യമാകാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു.


*ശുഭദിനം*

*കവിത കണ്ണന്‍*

അയാളുടെ വീട്ടില്‍ ഒരു പശു ഉണ്ടായിരുന്നു.  അയാള്‍ ദൂരെയാത്ര പോകാനിറങ്ങിയപ്പോള്‍ വേലക്കാരനോട് പറഞ്ഞു:  പശുവിനെ നീ ഒരു മാസത്തേക്ക് നോക്കണം.  പാല്‍ കറന്ന് നിന്റെ വീട്ടിലേക്ക് കൊണ്ടുപോയ്‌ക്കോളൂ.  അയാള്‍ ദിവസവും പശുവിനെ സംരക്ഷിച്ചെങ്കിലും പാല്‍ ധനികന്റെ വീടിന് മുമ്പില്‍ പാത്രങ്ങളില്‍ നിറച്ച് വെച്ചു.  മക്കള്‍ക്ക് കുടിക്കാമല്ലോ എന്ന് ഭാര്യ പറഞ്ഞെങ്കിലും ഭൃത്യന്‍ ചെവിക്കൊണ്ടില്ല.  മുറ്റത്ത് വെച്ച പാല്‍ തെരുവ് നായ്ക്കള്‍ വന്ന് കുടിക്കാന്‍ തുടങ്ങി.  അയാള്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പിന്നെ മുറ്റത്ത് പാല്‍പാത്രങ്ങളും ഇല്ലാതായി.  ഇതോടെ തെരുവ്‌നായ്ക്കള്‍ പാല് കിട്ടാതെ മുറ്റത്ത് വന്ന് കുരച്ചു ബഹളമുണ്ടാക്കിക്കൊണ്ടേയിരുന്നു.  ഇത് കണ്ട് വിഷമിച്ചുനില്‍ക്കുന്ന ഭാര്യയോട് ഭൃത്യന്‍ പറഞ്ഞു:  ഇതേ കാരണംകൊണ്ടാണ് ഞാന്‍, ഒരുമാസത്തക്ക് മാത്രമായി നമ്മുടെ മക്കള്‍ക്കും പാല്‍ കൊടുക്കാതിരുന്നത്.  താല്‍ക്കാലിക സൗജന്യങ്ങള്‍ വേണ്ടെന്ന് വെക്കാനുളള മനസ്സാണ് ആത്യന്തിക സന്തോഷത്തിലെത്തിച്ചേരാനുളള ആദ്യപടി.  എല്ലാവര്‍ക്കും ഒരേ സൂര്യോദയവും അസ്തമയുമാണെങ്കിലും അതിനുളളിലെ ജീവിതം വ്യത്യസ്തമാണ്.  നൂറ് രൂപകൊണ്ട് ജീവിക്കുന്നവരും, നൂറ് കോടികൊണ്ട് ജീവിക്കുന്നവരുമുണ്ടാകും.  ഒരു ദിവസംകൊണ്ട് ഉന്നതിയിലെത്തുമെന്ന് കരുതുന്നവര്‍ ഏതെങ്കിലുമൊക്കെ അപകടങ്ങളില്‍ ചെന്നുപെടുകയേ ഉളളൂ.  എന്നാല്‍ നിരന്തര അധ്വാനത്തിലൂടെയുളള കയറ്റം സ്ഥിരത സമ്മാനിക്കും.  സ്വാഭാവിക വളര്‍ച്ചയായതുകൊണ്ട് കാലിടറുകയോ വഴുതുകയോ ഇല്ല.  അഥവാ താഴെ വീണാലും തിരിച്ചു കയറാനുളള ശേഷിയുണ്ടാകുകയും ചെയ്യും. സൗജന്യത്തില്‍ നമുക്ക് ഭ്രമിക്കാതിരിക്കാം.. നിരന്തര അധ്വാനത്തിലൂടെ വളര്‍ച്ചനേടാം - ശുഭദിനം.


Post a Comment

Previous Post Next Post