o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 




     ◾  വീണാ വിജയന്‍ സി എം ആര്‍ എല്ലില്‍ നിന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തിന്മേല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി സത്യവാങ്മൂലം നല്‍കി. ഹര്‍ജി ലക്ഷ്യം വെയ്ക്കുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും പൊതുതാത്പര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും മുഖ്യമന്ത്രി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.


2025 | ജൂൺ 10 | ചൊവ്വ 

1200 | എടവം 27 | അനിഴം  l 1446 l ദുൽഹജ്ജ് 13

      ➖➖➖➖➖➖➖➖


◾  കേരള തീരത്തിനടുത്ത് തീപിടിച്ച കൊളംബോയില്‍നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലെ തീ ഇപ്പോഴും നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആളിക്കത്തുന്നതോടൊപ്പം കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നതാണ് തീ കെടുത്താന്‍ വെല്ലുവിളിയാകുന്നത്. കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നതും കപ്പലിനടുത്തേക്കെത്തുന്നതിന് വെല്ലുവിളിയുയര്‍ത്തുന്നു.  കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലും സംയുക്തമായാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. കപ്പലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ വ്യാപിച്ചിട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരില്‍ രക്ഷപ്പെട്ട 18 നാവികരെ നാവികസേനയുടെ കപ്പലില്‍ മംഗളൂരുവിലെത്തിച്ചു. പരുക്കേറ്റ അഞ്ച് പേരെ എം.ജെ. ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കാണാതായ 4 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.


◾  തീപിടിച്ച ചരക്കുകപ്പല്‍ വാന്‍ഹായ് 503 കേരള തീരത്ത് ഉയര്‍ത്തുന്നതു വലിയ പാരിസ്ഥിതിക ദുരന്തഭീതിയെന്ന് റിപ്പോര്‍ട്ടുകള്‍. കപ്പലിലെ തീ നിയന്ത്രണാതീതമായതും ഉള്ളിലെ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളാണെന്നതും കടല്‍, തീര ആവാസ വ്യവസ്ഥയ്ക്കു കനത്ത വെല്ലുവിളിയാണ്. തീയണയ്ക്കാനുള്ള  ശ്രമങ്ങള്‍ വിജയിക്കാതെ കപ്പല്‍ മുങ്ങിയാല്‍ കടലില്‍ എണ്ണ ചോരാനും വിഷാംശമുള്ള രാസവസ്തുക്കള്‍ കലരാനും സാധ്യതയേറെയാണ്. കപ്പലിലെ നൂറ്റിനാല്‍പതിലേറെ കണ്ടെയ്നറുകളില്‍ ഗുരുതര പരിസ്ഥിതിമലിനീകരണ ഭീഷണിയുയര്‍ത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്നാണ് വിവരം.


◾  തീപിടിച്ച ചരക്ക് കപ്പലിലെ കണ്ടെയ്നറുകള്‍ അടുത്ത 3 ദിവസത്തിനുള്ളില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയില്‍ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ടെന്നും കണ്ടെയ്നറുകള്‍ തെക്ക്- തെക്ക് കിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പും പുറത്തുവരുന്നുണ്ട്. ചരക്ക് കപ്പലില്‍ തീ പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കപ്പലിനെ തീ വിഴുങ്ങിയ അവസ്ഥയാണെന്ന് കോസ്റ്റ് ഗാര്‍ഡ് പറയുന്നു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ല.


◾  അപകടത്തില്‍പ്പെട്ട് തീപിടിച്ച എംവി വാന്‍ഹായ് 503 കപ്പല്‍ നിലവില്‍ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണെന്ന് നാവികസേന. കപ്പല്‍ ഒഴുകി നടക്കുകയാണ്. കപ്പലിലെ തീ അണയ്ക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. സിംഗപ്പൂര്‍ ഷിപ്പിംഗ് അധികൃതര്‍ക്ക് ഇന്ത്യ വിവരം കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. കപ്പലിലെ ജീവനക്കാരിലേറെയും തയ്വാന്‍ സ്വദേശികളാണ്. ചൈന, മ്യാന്‍മര്‍, ഇന്തൊനീഷ്യ സ്വദേശികളുമുണ്ട്..


◾  കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ നാളെ സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.


◾  കൊച്ചി തീരത്തിനടുത്ത് ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ കേസെടുക്കേണ്ടെന്ന കേരളത്തിന്റെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പ്. നഷ്ടപരിഹാരം കിട്ടാനുള്ള നടപടികള്‍ക്കാണ് ആദ്യ മുന്‍ഗണനയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട്. ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെന്നാണ് സൂചന. മത്സ്യതൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരവും മലിനീകരണം തടയാനുള്ള ചിലവും ആദ്യം കമ്പനിയില്‍ നിന്ന് വാങ്ങിയെടുക്കാനാണ് നീക്കം.


◾  കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. സംസ്ഥാനത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്ന സാഹചര്യത്തില്‍ ഈ ആഴ്ച മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 5 ദിവസം സംസ്ഥാനതത് കാലവര്‍ഷം ശക്തമാകുമെന്നാണ് പ്രവചനം. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.


◾  സംസ്ഥാനത്തെ  വിദ്യാഭ്യാസ കലണ്ടറില്‍  പ്രവൃത്തിസമയം അരമണിക്കൂര്‍ കൂട്ടുന്നതില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാവിലെയും വൈകിട്ടും 15 മിനിറ്റ് വര്‍ധിപ്പിക്കുമെന്നും അടുത്ത ആഴ്ച മുതല്‍ ഇത് നിലവില്‍ വരുമെന്നും അക്കാദമിക്ക് കലണ്ടര്‍ ഉടന്‍ തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


◾  നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ ഇടത് സര്‍ക്കാരിനെതിരായ ജനവിധിയാകും തെരെഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പ്രതികരിച്ചു.


◾  നിലമ്പൂരില്‍ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കെഎസ്ഇബി. വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്ന വിവരം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നു എന്ന റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നും വഴിക്കടവ് സെക്ഷന്‍ ഓഫീസില്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും കെഎസ്ഇബി പ്രസ്താവനയില്‍ അറിയിച്ചു.


◾  മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ അധികാരം എന്തുകൊണ്ട് ഉപയോഗിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കാട്ടുപന്നിയെ കൊല്ലാന്‍ കേന്ദ്ര അനുമതി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണെന്നും വന്യമൃഗ ശല്യം നേരിടാന്‍ കേന്ദ്രം നല്‍കിയ അധികാരം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രവനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  തട്ടികൊണ്ടുപോയെന്ന ജീവനക്കാരികളുടെ പരാതിയില്‍ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചു. പണം നഷ്ടമായെന്നാണ് പൊലീസ് നിഗമനം. പക്ഷെ 69 ലക്ഷം തിരിമറി നടത്തിയെന്നത് പൊലീസ് പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ല. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാടുകള്‍ വിശദമായി പരിശോധിക്കുകയാണ് പൊലീസ്.


◾  കുമളിക്കടുത്ത് ചെല്ലാര്‍കോവില്‍മെട്ടില്‍ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയില്‍ വീണ കടുവയെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു. ഗവിക്ക് സമീപമുള്ള പാണ്ഡ്യന്‍തോട് എന്ന ഭാഗത്താണ് ഇന്നലെ രാത്രി തുറന്നുവിട്ടത്. കടുവകളുടെ സാന്നിധ്യം കുറഞ്ഞ വനമേഖലയായതിനാലാണ് ഇവിടം തിരഞ്ഞെടുത്തത്.


◾  കിറ്റെക്സ് എംഡി സാബു എം ജേക്കബിനെതിരെ പിവി ശ്രീനിജന്‍ എംഎല്‍എ. രാഷ്ട്രീയ ശ്രദ്ധ കിട്ടാന്‍ വേണ്ടി നിലവിലുള്ള സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള സാഹചര്യം കണ്ടുപിടിച്ചുവെന്നാണ് ശ്രീനിജന്‍ എംഎല്‍എയുടെ വിമര്‍ശനം. സാബു ഒന്നുകില്‍ വ്യവസായി ആകണമെന്നും അല്ലെങ്കില്‍ രാഷ്ട്രീയക്കാരനാകണമെന്നും ശ്രീനിജന്‍ പറഞ്ഞു. രാഷ്ട്രീയക്കാരനായ സാബുവിനോട് പ്രതിപക്ഷ ബഹുമാനത്തിനപ്പുറം മറ്റൊന്നുമില്ലെന്നും പി വി ശ്രീനിജന്‍ വ്യക്തമാക്കി.


◾  മറ്റൊരാളുടെ ബൈക്കില്‍ യാത്ര ചെയ്യുന്നത് കണ്ട ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന കേസില്‍ പ്രതിയെ കണ്ടെത്തി. ദിവ്യയെ കൊലപ്പെടുത്തിയത് കറുത്ത ചരട് കഴുത്തില്‍ മുറുക്കിയെന്ന് ഭര്‍ത്താവും പ്രതിയുമായ കുഞ്ഞുമോന്റെ മൊഴി. തെളിവെടുപ്പിനിടെ തൊട്ടടുത്ത കുളത്തില്‍ നിന്ന് കറുത്ത ചരട് കണ്ടെത്തി. പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.വരന്തരപ്പിള്ളി കൂട്ടോലിപ്പാടം സ്വദേശിനി പാറക്കവീട്ടില്‍ ദിവ്യ (35) ആണ് കൊല്ലപ്പെട്ടത്.


◾  ഗോവ മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാപ്പപേക്ഷിച്ച് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ. മന്ത്രി പരസ്യമായി മാപ്പുപറയണമെന്നാവശ്യപെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ സമരം തുടങ്ങിയതോടെയാണ് നടപടി. ഡോ. രുദ്രേഷ് കുട്ടിക്കറിനോട് ക്ഷമാപണം നടത്തിയെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിയിച്ചത്. അതേസമയം അധികാരം ദുരുപയോഗിച്ച ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.


◾  മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയ്ക്ക് കുടുംബത്തെ ഫോണില്‍ ബന്ധപ്പെടാന്‍ അനുമതി. ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയാണ് റാണയ്ക്ക് ഒറ്റത്തവണ ഫോണ്‍ കോളിനുള്ള അനുമതി നല്‍കിയത്. ജയില്‍ ചട്ടങ്ങളനുസരിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കും റാണയ്ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിക്കുക. കഴിഞ്ഞ മാസമാണ് കുംടുംബാംഗങ്ങളെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി റാണ കോടതിയെ സമീപിച്ചത്.


◾  മേഘാലയയില്‍ മധുവിധുയാത്രയ്ക്കിടെ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ദോര്‍ സ്വദേശിയായ രാജാ രഘുവംശി(29)യെ കൊലപ്പെടുത്താന്‍ ഭാര്യ സോന(25)വും കാമുകന്‍ രാജ് കുശ്വാഹയും ചേര്‍ന്ന് മൂന്ന് വാടകക്കൊലയാളികളെയാണ് ഏര്‍പ്പെടുത്തിയിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി. സോനം സ്വമേധയാ കീഴടങ്ങിയതിന് പിന്നാലെ കാമുകന്‍ രാജ് കുഷ്വാഹയെയും മൂന്ന് വാടകകൊലയാളികളേയും പോലിസ് അറസ്റ്റ് ചെയ്തു.


◾  കര്‍ണാടകയിലെ മംഗളൂരുവില്‍ ഹിന്ദു പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട സംഭവം എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് കേസ് എന്‍ഐഎ അന്വേഷിക്കുന്നത്. ജനങ്ങളുടെ മനസ്സില്‍ ഭീകരത സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


◾  കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഐപിഎല്‍ കിരീടനേട്ടത്തിന്റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന വിജയാഘോഷത്തിനിടെ 11 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്.


◾  ഹിന്ദി- ബംഗാളി സംവിധായകന്‍ പാര്‍ഥോ ഘോഷ് (75) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. 15-ലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.


◾  മഹാരാഷ്ട്രയില്‍ തിരക്കേറിയ ട്രെയിനില്‍നിന്ന് നാലുപേര്‍ വീണുമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ അപകടത്തിനിരയാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്തു.


◾  കേന്ദ്രസര്‍ക്കാരിനെതിരേ അതിരൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിസര്‍ക്കാരിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പ്രചാരവേലകള്‍ക്കുമാണെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്രം വര്‍ത്തമാനകാലത്തേക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തിയെന്നും ഇപ്പോള്‍ 2047-ലെ സ്വപ്നങ്ങള്‍ വില്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. മഹാരാഷ്ട്രയിലെ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സാമൂഹികമാധ്യമമായ എക്‌സിലൂടെ രാഹുലിന്റെ പ്രതികരണം.


◾  ആക്സിയം 4 വിക്ഷേപണം മാറ്റിവെച്ചതായി വിവരം. ഇന്ന് നടത്താനിരുന്ന വിക്ഷേപണം ഒരു ദിവസത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. നാളെ വൈകിട്ട് 5.30 ന് ആയിരിക്കും ശുഭാംശുവിന്റെ ബഹിരാകാശ യാത്ര. കാലാവസ്ഥ സാഹചര്യം പരിഗണിച്ചാണ് ബഹിരാകാശ യാത്ര മാറ്റിവെച്ചത്.


◾  അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അധികൃതര്‍ കൈയാമം വയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിലത്ത് തള്ളിയിട്ട് വിലങ്ങ് വയ്ക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് ലോക ശ്രദ്ധ നേടുന്നത്. ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനായ കുനാല്‍ ജെയിന്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂണ്‍ ഏഴിന് താന്‍ യാത്ര ചെയ്യുന്ന അതേ വിമാനത്തില്‍ കയറേണ്ടിയിരുന്ന വിദ്യാര്‍ത്ഥിയെ വിമാനത്തില്‍ കയറ്റാതെ പിന്നീട് നാടുകടത്തുകയായിരുന്നുവെന്ന് ജെയിന്‍ പറയുന്നു.


◾  പാകിസ്ഥാനിലെ പൊതുകടം എക്കാലത്തെയും ഉയര്‍ന്നനിലയില്‍ എത്തിയെന്ന് 2024-25-ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. 2025 മാര്‍ച്ച് അവസാനത്തോടെ പാകിസ്താന്റെ ആകെ പൊതുകടം 76,007 ബില്യന്‍ പാകിസ്താനി രൂപ. ഇതില്‍ 51,518 ബില്യന്‍ ആഭ്യന്തരകടവും 24,489 ബില്യന്‍ വിദേശ കടവുമാണ്.


◾  ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ടീമിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആര്‍സിബി ടീമിന്റെ ഉടമസ്ഥരായ റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് ലിമിറ്റഡാണ് ഹൈക്കോടതിയെ സമീപിച്ചത്.


◾  ദുബൈ ആസ്ഥാനമായുള്ള പ്രമുഖ മലയാളി വ്യവസായി സണ്ണി വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് എഡ്യുക്കേഷന്‍ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുമായി കൂട്ടുചേരുന്നു. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പ്രൈവറ്റ് സ്‌കൂള്‍ നെറ്റ്വര്‍ക്കാണ് ജെംസ് ഗ്രൂപ്പിന്റേത്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ സണ്ണി വര്‍ക്കിയുടെ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഇന്ത്യയില്‍ അടുത്ത മൂന്നു വര്‍ഷത്തിനിടെ 20 ജെംസ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനാണ് അദാനി ഗ്രൂപ്പുമായി കൈകോര്‍ക്കുന്നത്. 50:50 ഓഹരിപങ്കാളിത്തത്തിലാകും പുതിയ സംരംഭം. ഈ പുതുസംരംഭത്തില്‍ സ്‌കൂളുകളുടെ നടത്തിപ്പ്, ടീച്ചര്‍മാരുടെ റിക്രൂട്ട്‌മെന്റ്, ട്രെയിനിംഗ് എന്നിവയെല്ലാം ജെംസ് ഗ്രൂപ്പാകും ചെയ്യുക. പദ്ധതിയിലേക്ക് ഏകദേശം 234 മില്യണ്‍ ഡോളര്‍ അദാനി ഗ്രൂപ്പ് മുതല്‍മുടക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്കാനും അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ അദാനി ജെംസ് സ്‌കൂള്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ജെംസിന് ഇന്ത്യയില്‍ രണ്ട് സ്‌കൂളുകള്‍ മാത്രമാണുള്ളത്. കൊച്ചിയിലും ഗുരുഗ്രാമിലും.


◾  മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന, 'കാട്ടാളനി'ല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ താരങ്ങളായ സുനിലും കബീര്‍ ദുഹാന്‍ സിങും എത്തുന്നു. നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ് ആണ് നായകന്‍. നടന്‍ ജഗദീഷും സിദ്ദിഖും പ്രധാന വേഷത്തിലുണ്ട്. പുഷ്പ, ജയിലര്‍, ഗുഡ് ബാഡ് അഗ്ല', അല വൈകുണ്ഡപുരമുലൂ, മാവീരന്‍, മാര്‍ക്ക് ആന്റണി, മഗധീര, ടര്‍ബോ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയിട്ടുള്ളയാളാണ് തമിഴ്, തെലുങ്ക്, മലയാള സിനിമകളിലൂടെ ശ്രദ്ധേയനാണ് സുനില്‍. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള സുനില്‍ ഇതിനകം ഇരുന്നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ അതിശക്തരായ ഓണ്‍-സ്‌ക്രീന്‍ വില്ലന്മാരില്‍ പ്രധാനിയായ കബീര്‍ ദുഹാന്‍ സിങ് 'മാര്‍ക്കോ'യിലൂടെ 'ദ മോസ്റ്റ് ബ്രൂട്ടലിസ്റ്റിക് വില്ലന്‍' എന്ന് പേരെടുത്തു കഴിഞ്ഞു. 'തമിഴില്‍ 'വേതാള'ത്തിലും 'കാഞ്ചന 3' യിലും  അഭിനയിച്ച് ശ്രദ്ധേയനായ കബീര്‍ വീണ്ടും മലയാളത്തില്‍ അമ്പരപ്പിക്കാന്‍ എത്തുകയാണ്. ചിത്രത്തില്‍ ആക്ഷനൊരുക്കാന്‍ എത്തുന്നത് ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണെന്ന് സൂചന.


◾  സിനിമാ ലോകം കാത്തിരിക്കുകയാണ് മഹേഷ് ബാബു-എസ്എസ് രാജമൗലി കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമയ്ക്കായി. ഗ്ലോബല്‍ ഐക്കണ്‍ ആയ പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയിലേക്ക് തിരികെ വരുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ മറ്റൊരു വലിയ താരവും ചിത്രത്തിലേക്ക് എത്തിയിരിക്കുകയാണ്. തമിഴിലും ഹിന്ദിയിലുമെല്ലാം മുന്‍നിര താരമായ ആര്‍ മാധവനും രാജമൗലി ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വലിയ താരനിര തന്നെ അണി നിരക്കുന്ന സിനിമയാണിത്. പേരിടാത്ത ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണ വേളയിലെ പൃഥ്വിരാജിന്റേയും മഹേഷ് ബാബുവിന്റേയും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രാജമൗലിയുടെ ഹിറ്റ് കൂട്ടുകെട്ടായ എംഎം കീരവാണിയാണ് ഇത്തവണയും സംഗീതം ഒരുക്കുന്നത്.


◾  കണ്‍ട്രിമാന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി മിനി. ഇന്ത്യന്‍ വിപണിയില്‍ 20 യൂണിറ്റുകള്‍ മാത്രമായിരിക്കും മിനി കണ്‍ട്രിമാന്‍ ഇ ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് എന്ന ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വില്‍ക്കുക. മിനി ഓണ്‍ലൈന്‍ ഷോപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യു മോഡലുകള്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി(സിബിയു മോഡല്‍) ചെയ്യുകയാണ് ചെയ്യുക. 62 ലക്ഷം(എക്‌സ് ഷോറൂം) രൂപ വിലയുള്ള കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യുവിന്റെ വിതരണം ജൂണ്‍ പത്തു മുതല്‍ തന്നെ ആരംഭിക്കുമെന്ന് മിനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്കിനേക്കാള്‍ 7.10 ലക്ഷം രൂപ കൂടുതലാണ് ലിമിറ്റഡ് എഡിഷന്‍ മോഡലിന്. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ രൂപത്തില്‍ ചില മാറ്റങ്ങളോടെയാണ് കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യുവിന്റെ വരവ്. ലെജെന്‍ഡ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് മിനി കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യു എത്തുന്നത്. കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യുവിലെ ഇലക്ട്രിക്ക് മോട്ടോറില്‍ വ്യത്യാസമില്ല. 66.45 കിലോവാട്ട് ബാറ്ററി പാക്ക് ഫ്രണ്ട് വീലിലേക്കാണ് കരുത്ത് പകരുന്നത്. റേഞ്ച് 462 കിലോമീറ്റര്‍. പരമാവധി 210 ബിഎച്ച്പി കരുത്തും 250എന്‍എം ടോര്‍ക്കും പുറത്തെടുക്കും.


◾  ജീവിതത്തില്‍ കഷ്ടപ്പെടുന്നവര്‍ ഒരിക്കലും മറ്റുള്ളവരുടെ സാധനങ്ങള്‍ ആഗ്രഹിക്കില്ല. എന്തെങ്കിലും കണാതായാല്‍ ഉടനെ നമ്മള്‍ അവരെ സംശയിക്കും. എന്താ കുട്ടാ, ഞാന്‍ പറയുന്നത് ശരിയല്ലേ? മാമന്‍ ചോദിച്ചു. കവിന്‍ തലയാട്ടി. അറിയപ്പെടുന്ന തമിഴ് ബാലസാഹിത്യകാരന്‍ മു.മുരുഗേഷിന്റെ ശ്രദ്ധേയമായ 16 കഥകളുടെ സമാഹാരം. 'തവിട്ടു കുരുവിയും തങ്കരാശുമാമനും'.  പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 95 രൂപ.


◾  വായു മലിനീകരണം മാസം തികയാതെയുള്ള പ്രസവ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. വായു മലിനീകരണം ഗര്‍ഭിണികള്‍ക്കും ഗര്‍ഭപിണ്ഡത്തിനും ദോഷകരമാകും. ഗര്‍ഭകാലത്ത് സൂക്ഷ്മ കണികകള്‍, നൈട്രജന്‍ ഡൈ ഓക്സൈഡ്, സള്‍ഫര്‍ ഡൈ ഓക്സൈഡ് തുടങ്ങിയ മലിനീകരണ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് നിരവധി പ്രതികൂല ഫലങ്ങള്‍ക്ക് കാരണമാകും. അകാല പ്രസവവും വായു മലിനീകരണവും തമ്മിലുള്ള ബന്ധം അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. 'കോര്‍ട്ടെക്സോളോണ്‍', 'ലൈസോപിഇ (20:3)' എന്നീ രണ്ട് പദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളതായി എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇവ അകാല ജനന സാധ്യത വര്‍ദ്ധിപ്പിക്കും. വായു മലിനീകരണവും അകാല ജനനവും തമ്മില്‍ ബന്ധമുള്ളതായി പഠനത്തില്‍ പറയുന്നു. ഗര്‍ഭിണികളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വായു മലിനീകരണം മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരം കുറയുക, വളര്‍ച്ചാ പ്രശ്നങ്ങള്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും ഗവേഷകര്‍ പറയുന്നു. ഗര്‍ഭകാലത്ത് ഉയര്‍ന്ന അളവിലുള്ള വായു മലിനീകരണത്തിന് വിധേയമാകുന്നത് പിന്നീടുള്ള ജീവിതത്തില്‍ കുട്ടികളില്‍ വൈജ്ഞാനികവും പെരുമാറ്റപരവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗര്‍ഭകാലത്ത് വായു മലിനീകരണത്തിന്റെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. മലിനീകരണത്തിന്റെ അളവ് കൂടുതലായിരിക്കുമ്പോള്‍ സമ്പര്‍ക്കം ഒഴിവാക്കാന്‍ വീടിനുള്ളില്‍ തന്നെ തുടരുക. എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിച്ചും വീട് ഇടയ്ക്കിടെ പതിവായി വൃത്തിയാക്കുകയും ചെയ്യുക. വായു മലിനീകരണത്തിന്റെ ദോഷകരമായ ഫലങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ സമീകൃതാഹാരം കഴിക്കുക.


*ശുഭദിനം*

*കവിത കണ്ണന്‍*

ആ ഭക്തന്‍ ദേശാടനത്തിനായി ഇറങ്ങി.  ദൂരെയുളള വിശുദ്ധസ്ഥലത്തെ നദീതീരത്തെത്തിയപ്പോള്‍ അവിടെ സേവനം ചെയ്യുന്ന ശുശ്രൂഷകരെ കണ്ടു.  അവര്‍ ആ നദിയില്‍ മൂന്ന് നേരവും തീര്‍ത്ഥസ്‌നാനം ചെയ്യുന്നവരാണ്.  എവിടെയാണ് ഈശ്വരനെന്ന് അയാള്‍ അവരോട് ചോദിച്ചു.  ഈ നദിയാകുന്ന പുണ്യതീര്‍ത്ഥത്തിലെന്നായിരുന്നു അവരുടെ മറുപടി.  നദിയിലേക്കിറങ്ങാന്‍ തുടങ്ങിയ അയാളെ അവര്‍ വിലക്കി.  അയാള്‍ അവര്‍ക്ക് കുറച്ച് പൈസ നല്‍കിയെങ്കിലും കൂടുതല്‍ വേണമെന്നായി അവര്‍.  തന്റെ കയ്യില്‍ അത്രയും പൈസയില്ലെന്ന് പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല.  അയാള്‍ അവരോട് ചോദിച്ചു:  മൂന്ന് നേരവും ഈ നദിയില്‍ സ്‌നാനം ചെയ്തിട്ടും നിങ്ങള്‍ ഇതുവരെ ഈശ്വരനെ കണ്ടെത്തിയില്ലല്ലോ.. അയാള്‍ തിരിച്ചുനടന്നു.   കര്‍മ്മങ്ങളില്‍ ഈശ്വരനില്ലാത്തവരുടെ ജപങ്ങളിലും സ്‌നാനങ്ങളിലൊന്നും ഈശ്വരനുണ്ടാകില്ല.  ഈശ്വരാന്വേഷണമെന്നത് ഒരു സമാന്തരപാതയാണെന്നും അതിന് നമ്മുടെ ദൈനംദിനകര്‍മ്മവുമായി യാതൊരു ബന്ധവുമില്ലെന്ന് കരുതുമ്പോഴാണ് ദൈവത്തിനെകണ്ടെത്താന്‍ പ്രത്യേക പാതകള്‍ നാം തേടുന്നത്.  ഓരോ ദിനത്തിലേയും കര്‍മ്മങ്ങള്‍ പുണ്യമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രത്യേക പുണ്യപാതയൊന്നും നിര്‍ബന്ധമില്ല.  തത്സമയ പ്രവര്‍ത്തികളിലെ വിശുദ്ധിയാണ് അവര്‍ക്ക് പ്രധാനം. ജീവിതം തന്നെ നമുക്ക് തീര്‍ത്ഥാടനമാക്കാം - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post