o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ




◾  അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നും അത് അടിയന്തരാവസ്ഥ ഘട്ടമായിരുന്നുവെന്നും  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ജമാഅത്തെ ഇസ്ലാമി മുമ്പ് എല്‍ഡിഎഫിന് പിന്തുണച്ചത് ഓര്‍മിപ്പിച്ചപ്പോഴായിരുന്നു ഗോവിന്ദന്റെ ഇത്തരത്തിലുള്ള പ്രതികരണം. ജമാഅത്തെ ഇസ്ലാമി ഓരോ മണ്ഡലത്തിലും ഓരോരുത്തരെയാണ് പിന്തുണച്ചതെന്നും അതില്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയെ ലോകത്ത് ആദ്യമായിട്ടാണ് ഒരു മുന്നണിയുടെ ഭാഗമാക്കുന്നതെന്നും അത് ഇവിടെയാണെന്നും ജമാഅത്തെ ഇസ്ലാമി തങ്ങളുടെ അസോസിയേറ്റ് ഘടകക്ഷിയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു

2025 | ജൂൺ 18 | ബുധൻ 

1200 | മിഥുനം 4 | പൂരുരുട്ടാതി  l 1446 l ദുൽഹജ്ജ് 21

      ➖➖➖➖➖➖➖➖


◾  നിരുപാധികം കീഴടങ്ങാന്‍ ഇറാന് ട്രംപിന്റെ അന്ത്യശാസനം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമീനി എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്ന് അറിയാമെന്നും അദ്ദേഹം ഒരു അനായാസ ലക്ഷ്യമാണെന്നും പക്ഷേ അദ്ദേഹത്തെ വധിക്കില്ലെന്നും എന്നാല്‍ ഇറാന്‍ നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനെതിരായ ആക്രമണത്തില്‍ യു എസ് പങ്കുചേരണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.


◾  മധ്യപൂര്‍വദേശത്തേക്കു കുടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ യുഎസ് നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണ് സൂചന. വിമാനവാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയില്‍ വിന്യസിക്കുമെന്നും വിമാനങ്ങള്‍ക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനാവശ്യമായ ഏരിയല്‍ ഇന്ധന ടാങ്കുകള്‍ സംഘര്‍ഷ മേഖലയിലേക്കു തിരിച്ചുവെന്നും സൂചനയുണ്ട്. അതേസമയം ഇറാന്റെ ഭൂഗര്‍ഭ കേന്ദ്രങ്ങളിലുള്ള ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനാവശ്യമായ ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ യുഎസില്‍ നിന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


◾  സര്‍ക്കാര്‍ പരിപാടികളില്‍ ബിംബങ്ങളും ചിത്രങ്ങളും ഒഴിവാക്കുന്നതു സംബന്ധിച്ച് മന്ത്രിസഭ പ്രത്യേക തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിക്കണമെന്ന് കൃഷിവകുപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. അതേസമയം രാജ്ഭവനില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചതാകാമെന്നും തന്റെ ശ്രദ്ധയില്‍ ഇക്കാര്യം വന്നിട്ടില്ലെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.


◾  സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകളിലും മൂന്നാര്‍ അടക്കമുള്ള 10 മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളടക്കം നിരോധിച്ചു. ഉത്തരവ് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിയും തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.


◾  അഞ്ചു ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികള്‍, രണ്ടു ലിറ്ററില്‍ താഴെയുള്ള ശീതള പാനിയക്കുപ്പികള്‍, പ്ലാസ്റ്റിക് സ്‌ട്രോകള്‍, ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, ബേക്കറികളില്‍ ഉപയോഗിക്കുന്ന ബോക്സുകള്‍ എന്നിവ സംസ്ഥാനത്ത് ഒരിടത്തും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക പരിപാടികളിലും  ഉപയോഗിക്കരുതെന്നാണ് ഉത്തരവിലുള്ളത്. വിവാഹച്ചടങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നിവിടങ്ങളിലും ഇവ ഉപയോഗിക്കില്ലെന്ന വ്യവസ്ഥ ലൈസന്‍സില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇടുക്കിയിലെ മൂന്നാര്‍, തേക്കടി, വാഗമണ്‍ തൃശ്ശൂരിലെ അതിരപ്പിള്ളി, ചാലക്കുടി-അതിരപ്പിള്ളി സെക്ടര്‍ പാലക്കാട്ടെ നെല്ലിയാമ്പതി വയനാട്ടിലെ പൂക്കോട് തടാകം-വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, കര്‍ളാട് തടാകം, അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം എന്നീ പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഈ ഉത്തരവുകള്‍ ബാധകമാണ്. 

 

◾  സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


◾  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ കൊട്ടിക്കലാശത്തിന്റെ ആവേശക്കടലിരമ്പം. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ റോഡ് ഷോയുമായി എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ നിലമ്പൂരില്‍ പ്രചാരണം കൊഴുപ്പിച്ചു. സ്ഥാനാര്‍ഥികളും നേതാക്കളും പ്രവര്‍ത്തകരും നാലുമണിയോടെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് എത്തി. ആറുമണിയോടെ കൊട്ടിക്കലാശം സമാപിച്ചു.


.


◾  നിലമ്പൂരില്‍ പിവി അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സമാജ് ദള്‍ സ്ഥാനാര്‍ഥി എന്‍ ജയരാജന്‍. വിശ്വ കര്‍മ്മ ഐക്യ വേദി ചെയര്‍മാന്‍ കെകെ ചന്ദ്രനും പിവി അന്‍വറിന് പിന്തുണ പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയുന്ന പിവി അന്‍വര്‍, ഷൗക്കത്ത് തോല്‍ക്കുമെന്നും സ്വരാജിന് 35000 വോട്ടേ കിട്ടൂവെന്നും പറഞ്ഞു.


◾  ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട കൈക്കൂലി പരാമര്‍ശത്തില്‍ പ്രതിപക്ഷത്തിനെതിരെ കൊട്ടിക്കലാശത്തിനിടെ രൂക്ഷ വിമര്‍ശനവുമായി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്. ഇ കെ അയ്മുവിന്റെ നാടകത്തിന്റെ പേര് പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം. 'ഇജ്ജ് നല്ല മന്‍സനാകാന്‍ നോക്ക്' എന്നാണ് എം സ്വരാജ് പറഞ്ഞത്. ഈ നാട് ഇടത് മുന്നണിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സന്ദര്‍ഭമാണിതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.


◾  കാസര്‍കോട് ചെര്‍ക്കളയില്‍ ദേശീയപാത 66 തകര്‍ന്ന സംഭവത്തില്‍ നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ദേശീയ പാത അതോറിറ്റി. നിര്‍മാണ കമ്പനിയായ മേഘ എഞ്ചിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിനെ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി. വിലക്കിന് പുറമെ ഒമ്പതു കോടി പിഴയും അടക്കണം. ഭാവിയിലുള്ള നിര്‍മാണ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് കമ്പനിയെ വിലക്കിയത്.


◾  വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെയാണ് സ്ഥലംമാറ്റിയത്. കേരളത്തില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലേക്കാണ് മാറ്റിയത്. ഇഡി അസിസ്റ്റന്‍ഡ് ഡയറക്ടറെ ഒന്നാം പ്രതിയാക്കിയാണ് ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസെടുത്തത്.


◾  പുറങ്കടലില്‍ ചരക്ക് കപ്പല്‍ തീപിടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിങ്കപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 ലെ തീപിടിത്തത്തിലാണ് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തത്. കപ്പലിന്റെ ഉടമയെയും കപ്പലിന്റെ ക്യാപ്റ്റനെയും കപ്പലിലെ ജീവനക്കാരെയും പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


◾  സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിംഗ് നടത്തുമ്പോള്‍ ഒരു ദിവസത്തെ കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികള്‍ നല്‍കേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.


◾  സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്ലസ് വണ്‍ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡല്‍ മോഡല്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ആകെ 2,42,533 കുട്ടികളാണ് പ്ലസ് വണിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്.


◾  കണ്ണൂര്‍ നഗരത്തില്‍ 56 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരില്‍ നാല് പേരെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കണ്ണൂര്‍ നഗര മധ്യത്തിലെ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് രാവിലെ തെരുവുനായയുടെ വിളയാട്ടമുണ്ടായത്. നായയെ പിടികൂടുന്നതിനായി കോര്‍പ്പറേഷന്‍ ജീവനക്കാര്‍ തെരച്ചില്‍ തുടരുകയാണ്.


◾  മലപ്പുറം തിരൂരില്‍ കൈക്കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ തമിഴ്‌നാട് സ്വദേശികള്‍ കസ്റ്റഡിയില്‍. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. തിരൂര്‍ പോലീസാണ് കുഞ്ഞിനെ വീണ്ടെടുത്തത്. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ തമിഴ്‌നാട് സ്വദേശി ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.


◾  ഇടുക്കിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാര്‍കോവിലില്‍ ആണ് അപകടമുണ്ടായത്. ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലന്‍ കെ ഷിബു എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തമിഴ് നാട്ടില്‍ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പും യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.


◾  ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി. പന്നിക്കെണിയില്‍ അകപ്പെട്ട് മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. താമരക്കുളം സ്വദേശി ശിവന്‍കുട്ടി പിള്ളയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശക്തമായ സമരത്തിലേക്ക് ബിജെപി നീങ്ങുന്നത്.


◾  റോഡ് മോശമാണെങ്കില്‍ ടോള്‍ പിരിക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി. അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണമെന്ന് ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.


◾  വടകര ചോമ്പാല ദേശീയപാതയില്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ചോമ്പാല്‍ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തില്‍ മാതാസ് ഭവനത്തില്‍ ടി.ടി. നാണു (61) ആണ് മരിച്ചത്. മുക്കാളി കെഎസ്ഇബി ഓഫീസിന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് അപകടം.


◾  കോഴിക്കോട് ജില്ലയില്‍ രണ്ടര വയസ്സുകാരി തോട്ടില്‍ വീണു മരിച്ചു. തലക്കുളത്തൂര്‍ കുളങ്ങര താഴത്ത് നിഖില്‍ വൈഷ്ണവി ദമ്പതികളുടെ മകള്‍ നക്ഷത്രയാണ് മരച്ചത്. വീടിന് അടുത്തുകൂടി ഒഴുകുന്ന തോട്ടിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു.


◾  എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ തുടരുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നും മുംബൈക്ക് ഇന്നലെ പുറപ്പെട്ട വിമാനവും തകരാറിനെ തുടര്‍ന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. തിങ്കളാഴ്ചയും മൂന്ന് വിമാനങ്ങള്‍ തകരാറിനെ തുടര്‍ന്ന് യാത്രാമധ്യേ തിരിച്ചിറക്കിയിരുന്നു. അതിനിടെ ഡ്രോണ്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് അമര്‍നാഥ് തീര്‍ത്ഥയാത്രാ പാത നോ ഫ്ലൈ സോണ്‍ ആയി പ്രഖ്യാപിച്ചു.


◾  ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പ് കേസില്‍ പ്രമുഖ ക്രിക്കറ്റ്-സിനിമാ താരങ്ങളെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യന്‍ മുന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, യുവ് രാജ് സിംഗ്, സുരേഷ് റെയ്ന, സിനിമാ താരങ്ങളായ സോനു സൂദ്, ഉര്‍വശി റൌട്ടേല തുടങ്ങിയവരെയാണ് ഇഡി ചോദ്യം ചെയ്തത്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളുമായുള്ള സഹകരണത്തിന്റെ പേരിലാണ് നടപടി.


◾  ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആദ്യമായി പരസ്യ പ്രതികരണവുമായി ചൈന. സംഘര്‍ഷത്തില്‍ കടുത്ത ആശങ്ക അറിയിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് മേഖലയിലെ സ്ഥിതി ഉടന്‍ ശാന്തമാക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ കടുത്ത ആശങ്കയുണ്ടെന്നും ഏതൊരു രാജ്യത്തിന്റെയും സുരക്ഷയും പരമാധികാരവും ഹനിക്കുന്ന നടപടികള്‍ ചൈന ശക്തമായി എതിര്‍ക്കുന്നുവെന്നും ഷി ജിന്‍ പിങ് പറഞ്ഞു.


◾  ഇറാനിലെ പ്രമുഖ സര്‍ക്കാര്‍ ബാങ്കുകളിലൊന്നായ സെപാ ബാങ്കിന് നേരെ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഫാര്‍സ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൈബര്‍ ആക്രമണം ബാങ്കിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെ പൂര്‍ണമായും തടസ്സപ്പെടുത്തി.


◾  ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള വിദേശ പൗരന്മാര്‍ക്കും, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും എല്ലാ സൗകര്യവും ഒരുക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍. കരമാര്‍ഗവും, കടല്‍ വഴിയും സൗകര്യം ഒരുക്കും. ഇസ്രായേല്‍ ഗതാഗത മന്ത്രാലയം മുഖേന ഏകോപിപ്പിക്കുമെന്നും ഇന്ത്യക്കാരുടെ ഒഴിപ്പിക്കലില്‍ വിദേശകാര്യ മന്ത്രാലയവുമായി സമ്പര്‍ക്കത്തിലെന്നും അംബാസിഡര്‍ റ്യൂവന്‍ അസര്‍ അറിയിച്ചു.


◾  ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇറാനുമായുള്ള എല്ലാ അതിര്‍ത്തിയും 'അനിശ്ചിതമായി' പാകിസ്ഥാന്‍ അടച്ചിട്ടതായി പാക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്-ഇറാന്‍ അതിര്‍ത്തിയില്‍ അനിശ്ചിത കാലത്തേക്ക് കാല്‍നടയാത്രയോ വാഹന ഗതാഗതമോ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതായി പ്രധാന പാക് മാധ്യമമായ ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.


◾  ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനിക്ക് ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന് സമാനമായ വിധി നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ടെല്‍ അവീവില്‍ ഉന്നത ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കാറ്റ്‌സ്.


◾  എയര്‍ ഇന്ത്യ ഇന്നലെ മാത്രം റദ്ദാക്കിയത് അഞ്ച് അന്താരാഷ്ട്ര ഡ്രീംലൈനര്‍ വിമാന സര്‍വീസുകള്‍. അഹമ്മദാബാദില്‍ നടന്ന ദാരുണമായ വിമാനാപകട പശ്ചാത്തലത്തില്‍ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്ക് സുരക്ഷാ പരിശോധന വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ലുഫ്താന്‍സയുടെയും ബ്രിട്ടീഷ് എയര്‍വേയ്‌സിന്റേയും രണ്ട് ഡ്രീംലൈനര്‍ വിമാനങ്ങളും സര്‍വീസ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.


◾  ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് സൈപ്രസ്. തുര്‍ക്കിയുമായി തുടരുന്ന അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ സൈപ്രസ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾  ഇസ്രയേലിനെ പിന്തുണച്ച് ജി-7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് കാനഡയില്‍ ചേര്‍ന്ന ജി-7 രാജ്യങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു. മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍ ആണെന്നും ജി-7 ആരോപിച്ചു. അതേസമയം, ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ജി 7 ഉച്ചകോടി ആവശ്യപ്പെട്ടു.


◾  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്‍ഗനൈസേഷന്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും. 'ട്രംപ് മൊബൈല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രാന്‍ഡ് 499 ഡോളര്‍ വിലയുള്ള സ്മാര്‍ട്ട്‌ഫോണാണ് ആദ്യം പുറത്തിറക്കുന്നത്. യുഎസ് ആസ്ഥാനമായി തുടങ്ങിയിരിക്കുന്ന ട്രംപ് മൊബൈല്‍ കമ്പനി നിര്‍മ്മിക്കുന്ന ഫോണുകള്‍ പൂര്‍ണമായും 'മെയ്ഡ് ഇന്‍ യുഎസ്' ആയിരിക്കും എന്ന് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ എറിക് വ്യക്തമാക്കി.


◾  ഇറാനുമായുള്ള സംഘര്‍ഷം നീണ്ടുനിന്നാല്‍ ഇസ്രായേലിന് സാമ്പത്തികരംഗത്തും തിരിച്ചടിയുണ്ടാവുമെന്ന് പ്രവചനങ്ങള്‍. സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇറാന്റെ ക്രെഡിറ്റ് റേറ്റിങ് കുറക്കുമെന്ന് എസ്&പി മുന്നറിയിപ്പ് നല്‍കി. ഇനിയും ക്രെഡിറ്റ് റേറ്റിങ് കുറക്കാനുള്ള നടപടികളുണ്ടാവുമെന്നാണ് സൂചന.  രണ്ടാഴ്ച കൊണ്ട് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നാണ് ഇസ്രായേല്‍  അവകാശവാദം. ഇതിന് സാധിച്ചില്ലെങ്കില്‍ ഇസ്രായേലിന്റെ ക്രെഡിറ്റ് റേറ്റിങ് ഇനിയും കുറക്കുമെന്ന് എസ്&പി മുന്നറിയിപ്പ് നല്‍കുന്നു. പ്രശ്നത്തിന് നയതന്ത്രപരിഹാരമുണ്ടാകാനുള്ള സാധ്യത വിരളമാണെന്നും എസ്&പി വ്യക്തമാക്കുന്നു. ഇതും ഇസ്രായേലിന്റെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം എസ്&പി ഇസ്രായേലിന്റെ ക്രെഡിറ്റ് റേറ്റിങ് രണ്ട് തവണ കുറച്ചിരുന്നു. ഗസ്സയില്‍ ഉള്‍പ്പടെ യുദ്ധവുമായി ഇസ്രായേല്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ക്രെഡിറ്റ് റേറ്റിങ് കുറച്ചത്.


◾  ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കുബേര' തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ചിത്രം ജൂണ്‍ 20ന് പാന്‍ ഇന്ത്യന്‍ റിലീസായി തിയറ്ററുകളില്‍ എത്തും. ഇതോട് അനുബന്ധിച്ച് കുബേരയുടെ ബുക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയാണ്. ചിത്രത്തിന്റെ കേരള ബുക്കിംഗ് 18ന് രാവിലെ പത്ത് മണി മുതല്‍ ആരംഭിക്കും. ദുല്‍ഖര്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള വെഫെറര്‍ ഫിലിംസാണ് കുബേര കേരളത്തില്‍ എത്തിക്കുക. ധനുഷിന് ഒപ്പം നാഗാര്‍ജുന, രശ്മിക മന്ദാന, ജിം സര്‍ബ് എന്നിവരും കുബേരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്ന് യു എ സര്‍ട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തി ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ അന്തിമ റണ്‍ടൈം 181 മിനിറ്റാണ്. പ്രമുഖ ടോളിവുഡ് സംവിധായകന്‍ ശേഖര്‍ കമ്മുലയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കുബേര. തമിഴ്, തെലുഗു, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും.


◾  ബോക്സ് ഓഫിസ് വിജയവും നിരൂപക പ്രശംസയും  നേടി 'റോന്ത്' കുതിക്കുന്നു. ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഹി കബീര്‍ ചിത്രമായ റോന്തിന് റീലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍. ആദ്യ മൂന്ന് ദിവസം കൊണ്ട് 5 കോടി രൂപയാണ് ചിത്രം ബോക്സോഫീസില്‍ നിന്നും കളക്ട് ചെയ്തത്. പ്രേക്ഷകരുടെ വലിയ പിന്തുണ ലഭിക്കുന്നതിനോടൊപ്പം റോന്തിനെ 2025-ലെ മികച്ച ഇന്ത്യന്‍ ചിത്രമായി മാധ്യമങ്ങളും നിരൂപകരും വിലയിരുത്തുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ചിത്രം മികച്ച കളക്ഷന്‍ നേടുന്നുണ്ട്. വരും ആഴ്ച്ച യുഎസ്എ, കാനഡ, യുകെ, ജര്‍മ്മനി എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്യും. അടുത്തിടെ പുറത്തിറങ്ങിയ ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഷാഹി കബീറിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി മാറുകയാണ് റോന്ത്. ജംഗിള്‍ പിക്ചേഴ്സും ഫെസ്റ്റിവല്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


◾  എം ജി മോട്ടോര്‍സ് 4.44 ലക്ഷം രൂപ വരെ വില കുറച്ചാണ് ഇസെഡ്എസ് ഇവി ഇപ്പോള്‍ വില്‍ക്കുന്നത്. ആറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും വില കിഴിവില്‍ ഉപഭോക്താക്കളിലേക്ക് വാഹനമെത്തിക്കുന്നത്. എം ജി യുടെ ഇന്ത്യയിലെ ആദ്യത്തെ വാഹനവും രണ്ടാമത്തെ പാസഞ്ചര്‍ വാഹനവുമാണിത്. ഉയര്‍ന്ന വേരിയന്റായ എസ്സെന്‍സിനാണ് ഏറ്റവുമധികം വിലക്കുറവ്. 4.44 ലക്ഷം രൂപ കുറവില്‍ 20.49 ലക്ഷം രൂപയ്ക്ക് ഈ ടോപ് എന്‍ഡ് ഇപ്പോള്‍ സ്വന്തമാക്കാം. നേരത്തെ ഈ വേരിയന്റിന് 24,93,800 രൂപയായിരുന്നു വില. ഇതിനു താഴെയുള്ള എക്സ്‌ക്ലൂസീവ് പ്ലസിന് 4.15 ലക്ഷം രൂപയാണ് കിഴിവ്. ഇതോടെ  23,64,800 രൂപയില്‍ നിന്നും 19,49,800 ലക്ഷം രൂപയായി വില കുറഞ്ഞിട്ടുണ്ട്. എക്‌സൈറ്റ് പ്രൊ എന്ന വേരിയന്റിന് 48000 രൂപയുടെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതോടെ 18.97 ലക്ഷം രൂപയില്‍ നിന്നും 18.49 ലക്ഷം രൂപയായി വില കുറഞ്ഞു. ഏറ്റവും താഴ്ന്ന വേരിയന്റായ എക്സിക്യൂട്ടീവിനും 13000 രൂപയുടെ കുറവുണ്ട്. ഇപ്പോള്‍ 16.75 ലക്ഷം രൂപ നല്‍കിയാല്‍ മതിയാകും.


◾  ദൃശ്യവും അദൃശ്യവുമായ ഭാവങ്ങളുടെ അനുഭൂതികളാണ് ഇക്കഥകളെ വിരിച്ചുവിതാനിച്ചത്. രചനാവേളയില്‍ ജീവിതമാണ്, എല്ലായ്‌പോഴും മനസ്സിന് മുന്നില്‍ വന്നുനിന്നത്. ജീവിതാശയത്തെ സത്യത്തിലേക്ക് ഭാഷ വഴി സദാ തൊടുത്തുവിട്ടു. മരണം, അര്‍ത്ഥം, വിരഹം, വിഫലം, വസന്തം എന്നിങ്ങനെ ഒട്ടേറെ വൈവിദ്ധ്യ മനുഷ്യഭാവ വിഭവങ്ങള്‍ ഒന്നൊന്നായി ജീവിതം എടുത്തുതന്നു. അതാണ് ചെറുകഥകളായത്. അകത്തെ ലോകത്തെ സാക്ഷാത്കരിക്കുന്നതിന്റെ ഉത്തോലകമെന്ന മട്ടിലാണ് ഓരോ കഥാപാത്രങ്ങളും ഇറങ്ങിവന്നത്. ഇരുമുഖനായ സ്‌കന്ദനും പെരുമാളും മായാമൃഗത്തെ പോറ്റുന്ന മാമിയും കുമാരമാമയുമെല്ലാം അങ്ങനെ ഇറങ്ങിവന്നവരാണ്. 'സ്‌കന്ദന്‍'. വി.വി.കെ രമേഷ്. ഡിസി ബുക്സ്. വില 234 രൂപ.


◾ വിട്ടുമാറാത്ത സമ്മര്‍ദം ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണിന്റെ അളവു വര്‍ധിപ്പിക്കാം. മെറ്റബോളിസം, ഇമ്മ്യൂണിറ്റി പ്രതികരണങ്ങള്‍, സമ്മര്‍ദം എന്നിവയെ ക്രമീകരിക്കുന്നതില്‍ കോര്‍ട്ടിസോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ അഡ്രീനല്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍ട്ടിസോള്‍ സ്ഥിരമായി വര്‍ധിക്കുന്നത് ആരോഗ്യ സങ്കീര്‍ണതകളിലേക്ക് നയിക്കും. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ശരീരഭാരം വര്‍ധിപ്പിക്കും. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു മധുരമുള്ളതും കൊഴുപ്പടങ്ങിയതുമായ ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കും. വിട്ടുമാറാത്ത ക്ഷീണവും അമിതമായ ഉറക്കവും ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നതിന്റെ ലക്ഷണമാകാം. ദീര്‍ഘകാലം കോര്‍ട്ടിസോള്‍ ഉയരുന്നത്, നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് വിട്ടുമാറാത്ത ക്ഷീണത്തിന് കാരണം. കോര്‍ട്ടിസോള്‍ ഉയരുന്നത് മാനസികാരോഗ്യത്തെ ബാധിക്കാം. ഇത് മാനസികനില അസ്വസ്ഥപ്പെടുത്തുകയും ഉത്കണ്ഠ, വിഷാദം പോലുള്ളവയിലേക്ക് നയിക്കുകയും ചെയ്യുന്നു. കോര്‍ട്ടിസോള്‍ തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു. കോര്‍ട്ടിസോള്‍ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്താം. പതിവായി കോര്‍ട്ടിസോള്‍ അളവു കൂടുന്നത് അസുഖങ്ങള്‍ പെട്ടെന്ന് പിടിപ്പെടാന്‍ കാരണമാകുന്നു. ചിലര്‍ക്ക് മുറിവുകള്‍ ഉണങ്ങാനും താമസം ഉണ്ടാകാം. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ശരീരത്തിന് രോഗാണുക്കള്‍, അണുബാധ എന്നിവയെ ചെറുക്കാനുള്ള ശേഷി കുറയ്ക്കുന്നു. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ചര്‍മത്തിന്റെയും മുടിയുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുന്നു. മുഖക്കുരു കോര്‍ട്ടിസോള്‍ വര്‍ധനവിന്റെ മറ്റൊരു ലക്ഷണമാണ്. മുടിയുടെ കട്ടി കുറയുന്നതും പേശികള്‍ ദുര്‍ബലമാകുന്നതും കോര്‍ട്ടിസോളിന്റെ അളവു വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.


*ശുഭദിനം*

*കവിത കണ്ണന്‍*

രണ്ടു സുഹൃത്തുക്കള്‍ തങ്ങളുടെ കുതിരപ്പുറത്ത് യാത്ര ചെയ്യുകയാണ്. ക്ഷീണം തോന്നിയപ്പോള്‍ തൊട്ടടുത്ത നദിയില്‍നിന്നും വെള്ളം കുടിച്ചിട്ടാകാം തുടര്‍യാത്ര എന്നു തീരുമാനിച്ച് അവര്‍ കുതിരകളെ നിര്‍ത്തി.വെള്ളം കുടിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒന്നാമന്‍ കുതിരകളുടെ സ്വഭാവം ശ്രദ്ധിച്ചത്. അവ തങ്ങളുടെ കാല്‍പാദംകൊണ്ടു വെള്ളം കലക്കുന്നു. നന്നായി കലങ്ങിയ വെള്ളം മാത്രമേ അവ കുടിക്കൂ. എന്തുകൊണ്ടാണ് ഈ അസാധാരണ സ്വഭാവം എന്ന് അയാള്‍ സുഹൃത്തിനോട് ചോദിച്ചു.  രണ്ടാമന്‍ പറഞ്ഞു: 'കുതിര വെള്ളത്തില്‍ തന്റെ നിഴല്‍ കാണുന്നു. വേറൊരു കുതിര തന്റെ വെള്ളം കുടിക്കാന്‍ വരുന്നതാണെന്നു തെറ്റിദ്ധരിച്ച് ആ കുതിരയെ അവ ചവിട്ടി ഓടിക്കുകയാണ്. എല്ലാ കുതിരകള്‍ക്കുമുള്ള വെള്ളം നദിയിലുണ്ടെന്ന് അവയ്ക്കറിയില്ലല്ലോ..?'

അതെ, എല്ലാവര്‍ക്കും വേണ്ടതെല്ലാം ഈ ഭൂമിയില്‍ ഉണ്ട്.  എന്നിട്ടും മത്സരങ്ങള്‍ ഒഴിയുന്നേയില്ല. എല്ലാവരും അവരവരുടെ നിലനില്‍പ്പും സ്ഥാനമാനങ്ങളും ഊട്ടിയുറപ്പിക്കാനും കൈക്കലാക്കാനുമുള്ള അതിവേഗതയിലാണ്.  എല്ലായിടങ്ങളിലും മത്സരാര്‍ത്ഥികളോ എതിര്‍സ്ഥാനാര്‍ത്ഥികളോ ഉണ്ടാകും, ന്യായമായ വഴിയിലൂടെ മത്സരിച്ച് അവരെ ജയിക്കുമ്പോഴാണ് ജീവിതനിയോഗങ്ങളിലേക്ക് നാം കൂടുതല്‍ അടുക്കുന്നത്. ജീവിതം നന്മ നിറഞ്ഞതാകട്ടെ - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post