o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



◾  മാഹിയില്‍ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 150 കുപ്പി വിദേശ മദ്യവുമായി ഒരാളെ വടകര എക്സൈസ് പിടികൂടി. നിലമ്പൂര്‍ തിരുവാലി , ഓലിക്കല്‍ സ്വദേശി കൊടിയന്‍ കുന്നേല്‍ ബിനോയ് ( 55) ആണ് എക്സൈസിന്റ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ എക്സൈസിന്റ വലയിലായത്.

2025 | ജൂൺ 22 | ഞായർ 

1200 | മിഥുനം 8 | ഭരണി 

 ദുൽഹിജ്ജ  08

🌹🦚🦜➖➖➖

➖➖➖➖➖➖➖➖


◾ ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്.


◾ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനത്തിനാനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ്. ജൂണ്‍ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് അനുമതി നിഷേധിച്ചിരിക്കുന്നതെന്നും സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്നും സംവിധായകന്‍ അറിയിച്ചു. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും ജാനകി എന്ന പേര് സിനിമയില്‍ നിന്നും മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾ ഇനി മുതല്‍ എട്ടാം ക്ലാസ്സില്‍ മാത്രമല്ല അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസ്സുകളില്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാര്‍ക്ക് നേടണം. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്താനോ അരിച്ചുകളയാനോ അല്ല, മറിച്ച് എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയര്‍ത്തുന്നതിനാണെന്ന് മന്ത്രി പറഞ്ഞു.


◾ പേഴ്‌സണല്‍ സ്റ്റാഫിന്റെ മറവില്‍ സി പി എമ്മുകാര്‍ക്ക് കൂട്ടമായി പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ നടപടി ജനവിരുദ്ധമാണെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. ജനങ്ങളുടെ നികുതിപ്പണം സി പി എം പ്രവര്‍ത്തകര്‍ക്ക് അനര്‍ഹമായി വീതിച്ച് നല്‍കുന്നത് തെറ്റായ നിലപാടാണെന്നും അത് സര്‍ക്കാര്‍ തിരുത്തണമെന്നും കെ പി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു.


◾  രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയെ പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേും അപമാനിക്കുകയും പുച്ഛിക്കുകയുമാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല . ഗവര്‍ണര്‍ എന്നത് ഭരണഘടനാപരമായ ഒരു സ്ഥാനമാണ്. രാജ്ഭവന്‍ ഒരു ഭരണസിരാകേന്ദ്രമാണ്. ഈ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ കാണിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകളുടെ ലംഘനമാണ് ഇപ്പോള്‍ കേരളത്തിലെ ഗവര്‍ണര്‍ കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.


◾  ആര്‍ എസ് എസ് കാര്യവാഹകന്‍ ആയല്ല, ഗവര്‍ണര്‍ ആയി വേണം രാജേന്ദ്ര ആര്‍ലേക്കര്‍ പെരുമാറേണ്ടത് എന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. പക്വതയും ഭരണഘടനാബോധവും ഉള്ളവരെ ഗവര്‍ണര്‍മാര്‍ ആക്കണമെന്നും നാഗ്പൂരില്‍ നിന്ന് രാജ്യത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിന് തെളിവാണ് ഇവിടെ നടക്കുന്നതെന്നും സി പി എം ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കുന്നില്ലെന്ന ആക്ഷേപവും ബേബി തള്ളി. തലശ്ശേരി കലാപത്തില്‍ ആര്‍ എസ് എസിനെ നേരിട്ട് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയ പിണറായിയോട്, എങ്ങനെ ആര്‍ എസ് എസിനെ നേരിടണം എന്ന് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലെന്നും ബേബി വിശദീകരിച്ചു.


◾  കാവിക്കൊടിയുള്ള ഭാരതാംബ ചിത്ര വിവാദത്തില്‍ പാപ്പനംകോടുള്ള മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. മന്ത്രിയുടെ ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ കാവിക്കൊടിയുള്ള ഭാരതാംബയുടെ ചിത്രമുയര്‍ത്തി. പിന്നാലെ പ്രകടനവുമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍, ഓഫീസിന് മുന്നില്‍ മന്ത്രി ശിവന്‍കുട്ടിയുടെ ഫ്ലക്സ് ഉയര്‍ത്തി.


◾  സംസ്ഥാനത്ത് ജൂണ്‍ മാസത്തിലെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ജൂണ്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെന്നും ഇതിനായി 825.71 കോടി രൂപ ജൂണ്‍ 20ന് തന്നെ അനുവദിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.


◾  സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിഷ്‌കരിച്ച മെനു പ്രകാരം തന്നെ ഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയുമെല്ലാം ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ മുന്‍കൈ എടുക്കണം. കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കിയ പേരില്‍ ഒരു അധ്യാപകനും കടക്കാരനാകില്ലെന്നും അല്‍പം താമസം വന്നാലും സര്‍ക്കാര്‍ നല്‍കേണ്ട സഹായം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി


◾  യോഗയെ പരിഹസിച്ചവരാണ് ഇപ്പോള്‍ ഭാരതാംബയെ എതിര്‍ക്കുന്നതെന്നും രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍ യോഗയെ ഏറ്റെടുത്തത് പോലെ ക്ലിഫ് ഹൗസില്‍ വരെ ഭാരതാംബയെ വെക്കുമെന്നും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അന്താരാഷ്ട്ര യോഗാദിനം ആചരിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചപ്പോള്‍ അത് സംഘപരിവാര്‍ അജണ്ടയാണെന്നും അപരിഷ്‌കൃതമാണെന്നും പറഞ്ഞവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. എന്നാല്‍ ഇന്ന് അവര്‍ യോഗാദിനം കൊണ്ടാടുകയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

◾  സ്‌കൂള്‍ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ 18, 19 തീയതികളില്‍ സംസ്ഥാന വ്യാപകമായി സ്‌കൂള്‍ പരിസരങ്ങളിലുള്ള 1502 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയെന്നും കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി


◾  കണ്ണൂര്‍ കായലോട് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായെന്ന റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി. സംസാരിച്ചിരിക്കെ കാറില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിച്ചെന്നും ഫോണ്‍ കൈക്കലാക്കിയെന്നും ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതി നല്‍കി. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കെതിരെ പിണറായി പൊലീസ് കേസെടുത്തു.


◾  കായലോട് സംഭവത്തില്‍ എസ് ഡി പി ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കായലോട് നടന്നത് എസ് ഡി പി ഐയുടെ സദാചാര ഗുണ്ടാ വിളയാട്ടമാണെന്നാണ് കെ കെ രാഗേഷ് അഭിപ്രായപ്പെട്ടത്. യുവതിയെയും സുഹൃത്തിനെയും എസ് ഡി പി ഐക്കാര്‍ വിചാരണ നടത്തി, അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയെ അപമാനിച്ചതാണ് ആത്മഹത്യക്ക് കാരണം. താലിബാന്‍ പതിപ്പ് നടപ്പാക്കാനുള്ള ശ്രമമാണ് എസ് ഡി പി ഐ നടത്തിയതെന്നും കെ കെ രാഗേഷ് അഭിപ്രായപ്പെട്ടു


◾  അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി വാങ്ങിയ കേസില്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷന്‍ ഓഫീസര്‍ സുരേഷ് ബാബു ആണ് അറസ്റ്റിലായത്. കോട്ടയം വിജിലന്‍സ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ മുന്‍ അധ്യാപകന്‍ വിജയന്‍ നേരത്തെ പിടിയിലായിരുന്നു. ഫയലുകള്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരില്‍ നിന്നും ഒന്നര ലക്ഷം രൂപയാണ് പ്രതികള്‍ കൈക്കൂലിയായി വാങ്ങിയത്.


◾  വടകര ആയഞ്ചേരിയില്‍ നിന്ന് പതിനാലുകാരനെ കാണാനില്ലെന്ന് പരാതി. ഒതയോത്ത് അഷ്റഫിന്റെ മകന്‍ റാദിന്‍ ഹംദാനെ ആണ് കാണാതായത്. ഇന്നലെ മുതല്‍ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാടി ബന്ധുക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


◾  ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കരുളായി പനിച്ചോല ജനവാസ കേന്ദ്രത്തിലാണ് കാട്ടാനയെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് പനിച്ചോലയിലെ കറുത്തേടത്ത് ഹുസൈന്റെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ കാട്ടാനയെത്തി 30 ലധികം വാഴകള്‍, കമുക്, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. കരുളായി വനത്തില്‍നിന്ന് ഇറങ്ങിയ കാട്ടാനയാണ് കാര്‍ഷിക വിളകള്‍ നശിപ്പിച്ചും ഭക്ഷിച്ചും കടന്നുപോയത്.


◾  സംസ്ഥാനത്ത് അടുത്ത 7 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂന മര്‍ദ്ദവും വടക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. അതിനാല്‍ ഇന്ന് മുതല്‍ ജൂണ്‍ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


◾  ആലപ്പുഴ തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പല്ലന സ്വദേശി സുഖ് ദേവ്(70) ആണ് മരിച്ചത്. ഫയര്‍ ഫോഴ്സും കോസ്റ്റല്‍ പോലീസും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് കടലില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇന്ന് രാവിലെയായിരുന്നു തോട്ടപള്ളിയില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ പമ്പാ ഗണപതിവള്ളം തിരയില്‍പ്പെട്ട് മറിഞ്ഞ് അപകടം ഉണ്ടായത്.




◾  ഇടുക്കി അണക്കരയില്‍ വാഹനാപകടത്തില്‍ മരിച്ച പതിനെട്ടുകാരന്‍ ഷാനറ്റ് ഷൈജുവിന്റെ സംസ്‌കാരം പ്രതിസന്ധിയില്‍. കുവൈറ്റില്‍ ജോലിക്ക് പോയി തടങ്കലില്‍ കഴിയുന്ന അമ്മ ജിനുവിന് തിരികെയെത്താന്‍ കഴിയാത്തതാണ് കാരണം. ഏജന്‍സി ചതിച്ചതോടെയാണ് ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.


◾  മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ച് കൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല മുക്കോലക്കലാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. മദ്യപിച്ചെത്തി സഹോദരിയെ മര്‍ദ്ദിക്കുകയായിരുന്നു.


◾  തിരഞ്ഞെടുപ്പു നടന്ന ദിവസത്തെ വോട്ടിങ് ബൂത്തിലെ വീഡിയോകള്‍ 45 ദിവസത്തിനു ശേഷം നീക്കം ചെയ്യണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. മറുപടി നല്‍കാന്‍ ബാധ്യസ്ഥരായവര്‍ തെളിവുകള്‍ നശിപ്പിക്കുകയാണെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി ജനാധിപത്യത്തിലെ വിഷമാണ് കൃത്രിമം നടന്ന തിരഞ്ഞെടുപ്പെന്നും  പറഞ്ഞു. എക്സില്‍ കുറിച്ച പോസ്റ്റിലാണ് രാഹുല്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങള്‍ 45 ദിവസത്തിന് ശേഷം നശിപ്പിക്കാന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.


◾  ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിന്റെ ഭാഗമായ അഞ്ചാമത്തെ വിമാനവും ദില്ലിയില്‍ എത്തി. നാലാമത്തെ വിമാനത്തില്‍ ടെഹ്‌റാന്‍ ഷാഹിദ് ബെഹ്ഷത്തി സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയും മലപ്പുറം സ്വദേശിയുമായ ഫാദില തിരികെയെത്തിയവരിലുണ്ടായിരുന്നു. ഇതുവരെ 1117 ഇന്ത്യക്കാര്‍ തിരിച്ചെത്തിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


◾  പഞ്ചാബ് പൊലീസ് നടത്തിയ പരിശോധനയില്‍ അമൃത്സറില്‍ വച്ച് നിരോധിത സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി (BKI) ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് അത്യാധുനികമായ കൈത്തോക്കുകളുടെ ഒരു ശേഖരവും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പഞ്ചാബില്‍ തന്നെ താമസിക്കുന്ന ഓംകാര്‍ സിങ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.


◾  തീരദേശ നിര്‍മ്മാണ നിയന്ത്രണചട്ടം ലംഘിച്ചെന്ന പരാതിയില്‍ നടന്‍ ഷാറൂഖ് ഖാന്റെ വീട്ടില്‍ പരിശോധന. മുംബൈ കോര്‍പ്പറേഷനും വനംവകുപ്പുമാണ് പരിശോധന നടത്തിയത്. മുംബൈ ബാന്ദ്രയില്‍ കടല്‍തീരത്തോട് ചേര്‍ന്നുള്ള നടന്റെ മന്നത്ത് എന്ന വീട്ടിലെ പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിയമം ലംഘിച്ചാണെന്നുകാട്ടി ആക്ടിവിസ്റ്റായ സന്തോഷ് ദൗണ്ട്കറാണ് പരാതി നല്‍കിയത്.


◾  കുവൈത്തില്‍ മെഗാ യോഗാ സെഷന്‍ സംഘടിപ്പിച്ച് ഇന്ത്യന്‍ എംബസി. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കുവൈത്ത് സിറ്റിയിലെ സാല്‍മിയയിലുള്ള ബൊളിവാര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യന്‍ എംബസി മെഗാ യോഗാ സെഷന്‍ സംഘടിപ്പിച്ചത്.


◾  ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ റണ്‍വേയില്‍ കണ്ട ആമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചെറു വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റിന് ദാരുണാന്ത്യം. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം. ആമയെ രക്ഷിക്കാനായി ലാന്‍ഡിംഗ് വീല്‍ ഉയര്‍ത്തിയ വിമാനം റണ്‍വേയില്‍ നിന്ന് 255 അടി മാറി വനമേഖലയില്‍ തകര്‍ന്ന് വീണാണ് അപകടം. നോര്‍ത്ത് കരോലിന വിമാനത്താവളത്തില്‍ ചെറുവിമാനമാണ് തകര്‍ന്നത്.


◾  മോട്ടോര്‍ ബൈക്കുകളില്‍ എത്തിയ ആയുധധാരികള്‍ ഫശ്ചിമാഫ്രിക്കന്‍ രാഷ്ട്രമായ നൈജറിലെ സൈനിക താവളം ആക്രമിച്ചു. 34 സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് തോക്ക് ധാരികളായ ഇരുനൂറിലേറെ പേര്‍ മോട്ടോര്‍ ബൈക്കുകളില്‍ നൈജറിലെ പശ്ചിമ നഗരമായ ബാനിബാംഗൗവിലെ സൈനിക താവളം ആക്രമിച്ചത്. 14 സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിരവധി തീവ്രവവാദികള്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായാണ് നൈജര്‍ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്.


◾  ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ സാന്താ കാറ്ററിനയില്‍ 21 യാത്രക്കാരുമായി പോയ ഹോട്ട് എയര്‍ ബലൂണ്‍ തകര്‍ന്ന് 8 പേര്‍ മരിച്ചു. പ്രിയ ഗ്രാന്‍ഡെ നഗരത്തിലാണു ബലൂണ്‍ തകര്‍ന്നുവീണതെന്നു സംസ്ഥാന അഗ്നിശമന വകുപ്പ് അറിയിച്ചു.


◾  മധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പനാമയില്‍ ഏറ്റവുമധികം വാഴക്കുലകള്‍ ഉല്‍പാദിപ്പിക്കുന്ന മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് നടപടി. പെന്‍ഷന്‍ പരിഷ്‌കാര നടപടിയാണ് വ്യാപകമായ രീതിയിലെ അക്രമത്തിന് കാരണമായിട്ടുള്ളത്. അക്രമികള്‍ കടകള്‍ കൊള്ളയടിക്കുകയും കെട്ടിടങ്ങള്‍ തകര്‍ക്കുകയും പ്രതിഷേധം തുടരുകയും ചെയ്തതോടെയാണ് പനാമയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.


◾  ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നതിന് തെളിവില്ലെന്ന ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നില്ലെന്നും താല്‍ക്കാലികമായി നിര്‍ത്തിവച്ച ആണവായുധ പദ്ധതിക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വീണ്ടും അംഗീകാരം നല്‍കിയിട്ടില്ലെന്നുമാണ് മാര്‍ച്ച് 25ന് തുള്‍സി ഗബ്ബാര്‍ഡ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് തെറ്റാണെന്നാണ് ട്രംപ് പറയുന്നത്.


◾  ഇറാന്റെ ഇസ്ഫാഹാന്‍ ആണവകേന്ദ്രത്തെ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ജൂണ്‍ 13ന് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇസ്ഫഹാന്‍ ആണവകേന്ദ്രത്തിനുനേര്‍ക്കുള്ള വ്യോമാക്രമണം.


◾  ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ വധഭീഷണികളെ തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ബങ്കറില്‍ അഭയം തേടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ ഖമീനി ആരംഭിച്ചതായി ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


◾  ഇറാനിലെ ഇസ്ഫഹാന്‍ ആണവ നിലയം ആക്രമിച്ചെന്ന് ഇസ്രയേല്‍. ആണവ കേന്ദ്രം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു.  ആണവ നിലയം ആക്രമിക്കരുതെന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി മുന്നറിയിപ്പ് തള്ളിയാണ് ഇസ്രയേലിന്റെ ആക്രമണം. ടെഹ്റാനിലെ ആയുധ ഫാക്ടറി അടക്കം പത്തിലധികം കേന്ദ്രങ്ങളിലും ഇസ്രായേല്‍ ആക്രമണം നടത്തി. അഹ്വാസിലും ഇസ്രയേല്‍ ആക്രമണമുണ്ടായി. ഇറാന്റെ സൈബര്‍ യൂണിറ്റിന്റെ കെട്ടിടം തകര്‍ത്തതായും ഇസ്രയേല്‍ അറിയിച്ചു.


◾  ഇറാനെതിരായ ഇസ്രയേലിന്റെ അക്രമണങ്ങളിലും ഗാസയിലെ നാശനഷ്ടങ്ങളിലും ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി. .ഇന്ത്യക്ക് ശബ്ദം മാത്രമല്ല നഷ്ടപ്പെട്ടിരിക്കുന്നതെന്നും മൂല്യങ്ങള്‍ അടിയറവ് വെച്ചെന്നും അവര്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. 'ദി ഹിന്ദു'വില്‍ എഴുതിയ 'ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ ഇനിയും വൈകിയിട്ടില്ല' എന്ന ലേഖനത്തിലായിരുന്നു വിമര്‍ശനം.


◾  ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം ഒഴിവാക്കാനുള്ള ഇടപെടലുമായി മുന്നോട്ട് പോകുന്ന യുറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്കും ഇറാന്റെ ആണവ പദ്ധതിയില്‍ ആശങ്ക. ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ തന്നെ ഇറാന്റെ ആണവ പദ്ധതിയില്‍ ആശങ്ക വ്യക്തമാക്കി രംഗത്തെത്തി. സമാധാന ആവശ്യങ്ങള്‍ക്കാണ് ഇറാന്‍ ആണവ സമ്പുഷ്ടീകരണം നടത്തുന്നതെന്ന് ഉറപ്പ് നല്‍കണമെന്ന് ഇമ്മാനുവല്‍ മക്രോണ്‍ ആവശ്യപ്പെട്ടു


◾  ഇസ്രയേലിന് സൈനിക സാമഗ്രികള്‍ നല്‍കുന്ന രാജ്യങ്ങള്‍ ഇറാന്റെ ലക്ഷ്യമാകുമെന്ന് മുന്നറിയിപ്പ്. അതിനിടെ ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക ഇസ്രയേലിനൊപ്പം ചേര്‍ന്നാല്‍ ചെങ്കടലില്‍ അമേരിക്കന്‍ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ഹൂതികള്‍ ഭീഷണി മുഴക്കി. യുദ്ധത്തിന് ഇറങ്ങേണ്ടി വന്നാലും ആണവ സമ്പുഷ്ടീകരണം നിര്‍ത്തില്ലെന്നും ഇറാന്‍ വ്.ക്തമാക്കി. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണെന്നും പക്ഷേ ഒരു സാഹചര്യത്തിലും ആണവ പദ്ധതി നിര്‍ത്തില്ലെ'ന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണിനോട് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾  അമേരിക്കയുടെ നേരിട്ടുള്ള ആക്രമണം ഇറാനെതിരെ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമാക്കിക്കൊണ്ട് ഉഗ്ര പ്രഹര ശേഷിയുള്ള അമേരിക്കന്‍ വ്യോമസേനയുടെ ബി 2 ബോംബര്‍ വിമാനങ്ങള്‍  യുദ്ധ വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന് റിപ്പോര്‍ട്ടുകള്‍. 30,000 പൗണ്ട് ഭാരമുള്ള ബങ്കര്‍ - ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ കഴിയുന്ന ബി 2 വിമാനം ഫോര്‍ഡോയിലെ ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ വിന്യസിക്കാന്‍ ആലോചിക്കുന്നുണ്ടെന്നാണ് ഫ്ലൈറ്റ് ട്രാക്കര്‍ ഡാറ്റ കാണിക്കുന്നത്. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ നേരിട്ട് പങ്കാളിയാകാന്‍ ട്രംപ് തീരുമാനിച്ചാല്‍ വൈകാതെ തന്നെ ബി 2 ബോംബര്‍ വിമാനങ്ങള്‍ തീ തുപ്പുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾  ഇന്ത്യക്കെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒല്ലി പോപ്പിന്റെ സെഞ്ചുറിയിലൂടെ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 471 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ്. 100 റണ്‍സോടെ ഒല്ലി പോപ്പും റണ്‍സൊന്നുമെടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍. നാലു റണ്‍സെടുത്ത സാക്ക് ക്രോളിയുടെയും 62 റണ്‍സടിച്ച ബെന്‍ ഡക്കറ്റിന്റെയും 28 റണ്‍സെടുത്ത ജോ റൂട്ടിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബുമ്രയാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ട് ഇനി 262 റണ്‍സ് കൂടി വേണം. നേരത്തെ 359 ന് 3 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ 430ന് 3 എന്ന മികച്ച നിലയിലായിരുന്നെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. ആദ്യ ദിനം സെഞ്ചുറി നേടിയ ജയ്സ്വാളിനും ഗില്ലിനും പുറമെ റിഷഭ് പന്തും ഇന്നലെ ഇന്ത്യക്കായി സെഞ്ചുറി നേടി. പന്ത് 134 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 147 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.


◾  രാജ്യത്ത് രണ്ടുവര്‍ഷത്തിനിടെ ജിഎസ്ടി വെട്ടിപ്പുകളുടെ മൊത്തം മൂല്യം ഇരട്ടിയിലേറെയായെന്ന് കേന്ദ്രം. 2022-23ല്‍ 1.01 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പുകളാണ് കണ്ടെത്തിയിരുന്നതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) അത് 2.23 ലക്ഷം കോടി രൂപയായെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് വ്യക്തമാക്കി. 2023-24ല്‍ കണ്ടെത്തിയ 2.02 ലക്ഷം കോടി രൂപയേക്കാള്‍ 10% അധികവുമാണ് കഴിഞ്ഞവര്‍ഷത്തേത്. ജിഎസ്ടി, കസ്റ്റംസ് നികുതി വെട്ടിപ്പുകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജിഎസ്ടി റീഫണ്ട് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത് വേഗത്തിലായെന്ന് കേന്ദ്രം വ്യക്തമാക്കി. 60-ദിവസപരിധിക്കുള്ളില്‍ തന്നെ 85% ക്ലെയിമുകളും തീര്‍പ്പാക്കി. നികുതിദായകരുടെ പരാതികള്‍ പരിഹരിക്കാനെടുക്കുന്ന സമയം 21 ദിവസത്തില്‍ നിന്ന് 9 ദിവസമായി കുറഞ്ഞെന്നും സിബിഐസി വ്യക്തമാക്കി.


◾  ബിബിന്‍ ജോര്‍ജ് നായകനായി ക്യാമ്പിങ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ 'കൂടല്‍' ട്രെയിലര്‍ എത്തി. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറച്ചു പേര്‍ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ അനുജത്തി അനു സൊനാരായുടെ ആദ്യ സിനിമ കൂടിയായ 'കൂടല്‍' സംവിധാനം ചെയ്തത് ഷാനു കക്കൂര്‍,ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ്. ത്രില്ലര്‍ മോഡലില്‍ ഒരുക്കിയ ചിത്രത്തിന്റെ നിര്‍മാണം ജിതിന്‍ കെ വി. ബിബിന്‍ ജോര്‍ജിനെ കൂടാതെ വിനീത് തട്ടില്‍, വിജിലേഷ്, ഗജരാജ്, കെവിന്‍ പോള്‍, വിജയകൃഷ്ണന്‍, റാഫി, അഖില്‍ ഷാ, സാംജീവന്‍, മറീന മൈക്കിള്‍, നിയ വര്‍ഗീസ്, അനു സൊനാരാ, റിയ ഇഷ, ലാലി പി.എം., അര്‍ച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജൂണ്‍ 27ന് ചിത്രം തിയറ്റുകളില്‍ എത്തുന്നു.


◾  തമിഴ് സിനിമയില്‍ സമീപകാലത്ത് വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് 'തഗ് ലൈഫ്'.  മണി രത്നവും കമല്‍ ഹാസനും നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു ആ ഹൈപ്പിന് കാരണം. എന്നാല്‍ പ്രതീക്ഷിച്ച രീതിയിലുള്ള പ്രതികരണം ചിത്രത്തിന് നേടാനായില്ല. എന്നാല്‍ ചിത്രത്തിലെ സംഗീതവും ഛായാഗ്രഹണവുമൊക്കെ ശ്രദ്ധ നേടിയിരുന്നു. എ ആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'അഞ്ജു വണ്ണ പൂവേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കാര്‍ത്തിക് നേതയാണ്. ചാരുലത മണി ആണ് ആലാപനം. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


◾  ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ല ഇന്ത്യയിലെ ആദ്യ ഷോറൂം അടുത്ത മാസം മുംബൈയില്‍ തുറക്കും. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളാണ് ആദ്യം ഷോറൂമില്‍ വില്‍പ്പനയ്ക്ക് എത്തിയ്ക്കുക. ആദ്യ സെറ്റ് കാറുകള്‍ ഇന്ത്യയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ടെസ്ലയുടെ മോഡല്‍-വൈ റിയര്‍ വീല്‍ ഡ്രൈവ് എസ്.യുവി കാറുകളായിരിക്കും ആദ്യം ഇന്ത്യന്‍ നിരത്തിലേക്ക് എത്തിക്കുക. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഇലക്ട്രിക് കാറാണ് മോഡല്‍ വൈ. കാറിനൊപ്പം സൂപ്പര്‍ ചാര്‍ജര്‍ ഘടകങ്ങള്‍, കാര്‍ ആക്‌സസറികള്‍, ഉത്പന്നങ്ങള്‍, സ്‌പെയറുകള്‍ എന്നിവയും യു.എസ്, ചൈന, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ കാര്‍ വിപണിയാണ് ഇന്ത്യ. ചൈനയിലും യൂറോപ്പിലും വില്‍പ്പന മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയെ പ്രതീക്ഷയോടെയാണ് ടെസ്ല കാണുന്നത്.


*ശുഭദിനം*

*കവിത കണ്ണന്‍*

ആ വൃദ്ധദമ്പതികള്‍ അവധിക്കാലം ആഘോഷിക്കാനായി യാത്രയാവുകയാണ്.  സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കുന്നതിനിടയില്‍ ഒരു യന്ത്രത്രാസ് അവരുടെ ശ്രദ്ധയില്‍ പെട്ടു.  ഭര്‍ത്താവ് ഒരു നാണയം ഇട്ട് അതില്‍ കയറി നിന്നു. യന്ത്രത്തിനുള്ളില്‍ നിന്നും പുറത്ത് വന്ന കാര്‍ഡ് ഭാര്യ ഇങ്ങനെ വായിച്ചു:   നിങ്ങള്‍ വ്യക്തിപ്രഭാവമുളള ആളും സ്ത്രീകളെ ആകര്‍ഷിക്കാന്‍ കഴിവുളളയാളുമാണ്.  അവര്‍ കാര്‍ഡിന്റെ മറുവശം നോക്കി. അവിടെയാണ് ഭാരം രേഖപ്പെടുത്തിയിരുന്നത്.  അതുകണ്ടിട്ട് അവര്‍ പറഞ്ഞു:  ഇതില്‍ നിങ്ങളുടെ തൂക്കവും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഈ യന്ത്രം കേടാണെന്ന് തോന്നുന്നു.  അമിതപ്രശംസക്ക് ചില അപകടങ്ങളുണ്ട്.  അതു സ്വന്തം കുറവുകളെക്കുറിച്ചുളള ബോധ്യം ഇല്ലാതാക്കും.  താന്‍ വലിയ സംഭവമാണെന്നും താന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നും ഉളള മിഥ്യാധാരണ സൃഷ്ടിക്കും.  മറ്റുളളവരോട് പുച്ഛവും അവഗണനയും രൂപപ്പെടും. തന്നെ പ്രശംസിക്കാത്തവരെ അവര്‍ ശത്രുക്കളായി കാണും.  പുകഴ്ത്തുന്ന ഒരാള്‍ക്കും മെച്ചപ്പെടണമെന്ന ആഗ്രഹം ഉണ്ടാകില്ല.  എന്നാല്‍ അഭിനന്ദിക്കുന്നവര്‍ക്ക് നമ്മള്‍ നന്നാകണമെന്ന ആഗ്രഹം ഉണ്ടായിരിക്കും.  അഭിനന്ദിക്കുന്നവരേയും പുകഴ്ത്തുന്നവരേയും തിരിച്ചറിയാന്‍ ശ്രമിക്കുക. - ശുഭദിനം.

Post a Comment

Previous Post Next Post