◾ മയ്യഴി പുഴയിലെ കടവത്തൂര്‍ കല്ലാച്ചേരിക്കടവിന് സമീപം യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. തെക്കയില്‍ സലീം- ഹഫ്‌സ ദമ്പതിമാരുടെ മകനായ മുഹമ്മദ് ( 21) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം.
2025 .ജൂൺ 6 . വെള്ളി
◾ ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളേയും അവധി. ഒന്ന് മുതല്‍ 12 വരെയുള്ള സ്‌കൂളുകള്‍ക്ക് ഇന്നും നാളേയും അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളേയും അവധി ആയിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവും അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി നാളെ മാത്രമായിരിക്കും. ഇന്നത്തെ ബലിപെരുന്നാള്‍ അവധി മാറ്റിയതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്നത്തെ അവധി പുനസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസിലേയും മുസ്ലീം ലീഗിലേയും നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലത്തെ മന്ത്രി സഭാ യോഗത്തിലാണ് ഇന്നത്തെ അവധി മാറ്റി നാളെ മാത്രം അവധിയാക്കിയത്.
◾ രാജ്ഭവനിലെ ഭാരത മാതാവ് ചിത്ര വിവാദത്തെ തുടര്‍ന്ന് പരിസ്ഥിതി ദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് രാജ്ഭവന്‍. ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പൂക്കള്‍ അര്‍പ്പിച്ചാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടി ആരംഭിച്ചത്. ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്റെ അടയാളമെന്ന് ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിമാര്‍ പരിപാടിയില്‍ പങ്കെടുക്കാത്തതിലും ഗവര്‍ണര്‍ പ്രതിഷേധമറിയിച്ചു. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്താണുളളതെന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം.
◾ ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ലെന്നും അതാണ് തന്റെ രാഷ്ട്രീയമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും രാജ്ഭവനെ രാഷ്ട്രീയവത്കരിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. സാധാരണയായി ആര്‍എസ്എസ് മാത്രം ഉപയോഗിക്കുന്ന ഒരു ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാക്കണമെന്ന് പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ഭാരതാംബയുടെ ചിത്രത്തെ എതിര്‍ക്കുന്നത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രത്യേക വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കം. പഹല്‍ഗാമില്‍ മതം ചോദിച്ചു കൊന്ന ഭീകരര്‍ക്കെതിരെയും ഹമാസിനെതിരെയും പറഞ്ഞാല്‍ ബി ജെ പിയെ വര്‍ഗീയവാദികളെന്ന് വിളിക്കുന്നവരാണ് പ്രീണനത്തിന് വേണ്ടി നമ്മുടെ ദേശീയതയെ അപമാനിക്കുന്നതെന്നും ഇന്ത്യയിലെ മുസ്ലിംകള്‍ എല്ലാവരും ദേശഭക്തരാണെന്നും അവരെ വിഡ്ഢികളാക്കാന്‍ ആണ് എല്‍ ഡി എഫും യു ഡി എഫും ശ്രമിക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
◾ നിലമ്പൂരില്‍ പോരാട്ട ചിത്രം തെളിഞ്ഞു. പത്ത് സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂരില്‍ മത്സരിക്കുന്നത്. നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വര്‍ കത്രിക ചിഹ്നത്തിലാണ് മത്സരിക്കുക. 14 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാനൊരുങ്ങിയത്. അവരില്‍ 4 പേര്‍ അവസാന നിമിഷം പത്രിക പിന്‍വലിച്ചു. അതില്‍ പി വി അന്‍വറിന്റെ അപരനായി നാമനിര്‍ദേശം സമര്‍പ്പിച്ചിരുന്ന ചുങ്കത്തറ സ്വദേശി അന്‍വര്‍ സാദത്ത് ഉള്‍പ്പെടെയുള്ള 4 പേരാണ് പത്രിക പിന്‍വലിച്ചിരിക്കുന്നത്.
◾ നിലമ്പൂരില്‍ ബിജെപി നില മെച്ചപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരില്‍ ക്രൈസ്തവ വോട്ടുകള്‍ കിട്ടിയ പോലെ നിലമ്പൂരിലും ലഭിക്കും. നിലമ്പൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെന്ന പ്രചാരണം തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി പ്രചാരണത്തില്‍ പിറകിലെന്ന ആക്ഷേപം എതിരാളികള്‍ കെട്ടിച്ചമക്കുന്നതാണെന്നും അതിന് അവര്‍ക്ക് പ്രത്യേക ലക്ഷ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ എന്‍ഡിഎ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണത്തെ തൃശ്ശൂര്‍ പൂരം മികച്ചരീതിയില്‍ നടത്തിയതിനാണ് അദ്ദേഹം മുഖ്യമന്ത്രിയെ പുകഴ്ത്തിയത്. മന്ത്രി കെ. രാജനേയും അഭിനന്ദിച്ച സുരേഷ്ഗോപി നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ടെന്നും അവരെ കണ്ടെത്തണമെന്നും പറഞ്ഞു.
◾ ദേശീയപാത തകര്‍ന്ന കൂരിയാട് സന്ദര്‍ശിച്ച കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളുടെ അടയാളമാണ് ദേശീയപാതയുടെ തകര്‍ച്ചയെന്നാണ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടത്. ദേശീയപാത തകര്‍ച്ചയെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ന്യായീകരിക്കുന്നുവെന്നും കെ പി സി സി അധ്യക്ഷന്‍ വിമര്‍ശിച്ചു.
◾ റാപ്പര്‍ വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ നവോത്ഥാന കേരളത്തില്‍ വിലപ്പോവില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. നാല് വര്‍ഷം മുമ്പ് പാടിയ ഒരു പാട്ടിന്റെ പേരിലാണ് ഇപ്പോള്‍ വേട്ടയാടല്‍ നടക്കുന്നതെന്നും ഉയര്‍ന്നുവരുന്ന കലാകാരനായ വേടനെ പോലെയുള്ളവര്‍ക്ക് അന്താരാഷ്ട്ര വേദികളില്‍ അവസരങ്ങള്‍ ലഭിച്ചാല്‍ അത്തരം അവസരങ്ങള്‍ നിഷേധിക്കപ്പെടരുതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
◾ സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നേറുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരം എന്നിവ ഉറപ്പാക്കിയ ജനപക്ഷ സര്‍ക്കാരാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും ഇത്തരം വികസന കാഴ്ചപ്പാടിന്റെ പ്രധാന ഭാഗമാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
◾ കോണ്‍ഗ്രസും സിപിഎമ്മും കൊട്ടിഘോഷിക്കുന്നതു പോലൊരു കേരള മോഡല്‍ വികസനം യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് സംഭവിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പകരം ഇവിടെയുള്ളത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അഴിമതികളെയും സാമ്പത്തിക താല്പര്യങ്ങളെയും സംരക്ഷിക്കുന്ന മോഡല്‍ മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.
◾ സംസ്ഥാനത്ത് ഈ മാസം പത്ത് മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ഇന്നലെ ചേര്‍ന്ന മന്ത്രിഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
◾ മദ്യപിച്ച് വാഹനമോടിക്കുന്ന കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മദ്യപിച്ച് ബ്രെത്ത് അനലൈസറില്‍ പരിശോധിക്കുമ്പോള്‍ അരിഷ്ടമോ ഹോമിയോ ഗുളികയോ കഴിച്ചതാണെന്ന് കാരണം പറയരുതെന്നും സര്‍ക്കാര്‍ പി എച്ച് എസ് സിയില്‍ നിന്ന് ഫ്രീ ആയി പാരസെറ്റമോള്‍ കിട്ടുമെന്നും ഡ്യൂട്ടിക്ക് വരുമ്പോള്‍ ബുദ്ധിമുട്ടുള്ളവര്‍ അത് കഴിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
◾ പാലക്കാട് അട്ടപ്പാടിയില്‍ ഒരു വയസുകാരന് 72 കാരന്റെ മരുന്ന് മാറി നല്‍കിയെന്ന് കുടുംബത്തിന്റെ പരാതി. കുഞ്ഞിന് പനി മൂലം ആശുപത്രിയില്‍ എത്തിയതായിരുന്നു. മരുന്ന് കൊടുത്തതിനു പിന്നാലെ കുഞ്ഞിന് വലിയ അസ്വസ്ഥതയുണ്ടായെന്നും സൂപ്രണ്ടിനെ അറിയിച്ചിട്ടും പരാതി ഗൗനിച്ചില്ലെന്നും കുടുംബം പറഞ്ഞു.
◾ കായംകുളം കെപിഎസിക്ക് സമീപം ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഓടനിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കായംകുളം സ്വദേശി ആരോമലാണ് (27) മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് ദേശീയപാതയുടെ സമീപത്തെ കുഴിയില്‍വീഴുകയായിരുന്നു.
◾ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ ബെംഗളൂരു പൊലീസ് കമ്മിഷണര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും സസ്പെന്‍ഷന്‍. അഡിഷനല്‍ കമ്മിഷണര്‍, ഡപ്യൂട്ടി കമ്മിഷണര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരെയും സസ്പെന്‍ഡ് ചെയ്യും. ആര്‍സിബി, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍, ഇവന്റ് മാനേജ്മെന്റ് കമ്പനി ഡിഎന്‍എയുടെ അധികൃതര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനും ഉത്തരവിറക്കിയിട്ടുണ്ട്. ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
◾ ബെംഗളൂരുവില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സഹായ ഫണ്ട് രൂപീകരിക്കുമെന്നും ഫ്രാഞ്ചൈസി അറിയിച്ചു.ജനക്കൂട്ടത്തെ പൂര്‍ണമായും നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.
◾ ടേക്ക് ഓഫിന് പിന്നാലെ കൊള്ളിയാന്‍ വീശി ആകാശച്ചുഴിയില്‍ വീണ് വിമാനം. 9 യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്. ജര്‍മനിയിലെ മ്യൂണികിന് സമീപമാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് മിലാനിലേക്ക് പുറപ്പെട്ട റയാന്‍ എയറിന്റെ വിമാനം ആകാശച്ചുഴിയില്‍ പെട്ടത്.
◾ ദില്ലിയിലെ സാകേത് കോടതിയിലെ ലോക്കപ്പില്‍ വിചാരണത്തടവുകാരന്‍ കൊല്ലപ്പെട്ടു. 24 കാരനായ അമന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ട്. അമനൊപ്പം ലോക്കപ്പില്‍ ഉണ്ടായിരുന്ന രണ്ട് തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കോടതി വളപ്പില്‍ത്തന്നെയുള്ള ലോക്കപ്പില്‍ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനുപിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾ നിങ്ങളുടെ വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിയാല്‍ അത് അയല്‍ക്കാരെ മാത്രമേ കൊത്തൂവെന്ന് ഒരിക്കലും കരുതരുതെന്ന ഹിലാരി ക്ലിന്റന്റെ പ്രശസ്തമായ പ്രസ്താവന പാകിസ്ഥാനെ ഓര്‍മിപ്പിച്ച് ശശി തരൂര്‍. പഹല്‍ഗാം ഭീകരാക്രണത്തെ തുടര്‍ന്ന് നിരപരാധികളാണെന്ന് തെറ്റിധരിപ്പിക്കാന്‍ യുഎസിലെത്തിയ പാക്സംഘത്തിനോടാണ് ശശി തരൂരിന്റെ പരാമര്‍ശം. ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച യുഎസിലെത്തിയ സമയത്തുതന്നെ ഇന്ത്യയുടെ നടപടി അനുകരിച്ച് പാകിസ്താന്റെ ഭാഗം വിശദീകരിക്കാനായി മുന്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധിസംഘവും യുഎസിലെത്തിച്ചേര്‍ന്നിരുന്നു.
◾ ഇന്ത്യ ടെക് ഭീമന്മാരെ ലോകത്തിന് സംഭാവന ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ തീവ്രവാദികളെയാണ് സംഭാവന ചെയ്യുന്നതെന്ന് തേജസ്വി സൂര്യ എംപി. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണ സംഘത്തില്‍ ഉള്‍പ്പെട്ട തേജസ്വി സൂര്യ, പാക് മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയ്ക്ക് മറുപടി നല്‍കിയത് അമേരിക്കയില്‍ വച്ചാണ്. പാകിസ്ഥാന്റെ സൈനിക ആശ്രയത്വവും ഇന്ത്യയുടെ നേട്ടങ്ങളും തേജസ്വി സൂര്യ ഊന്നിപ്പറഞ്ഞു.
◾ ചൈനയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് കാറുകളുമായി എത്തിയ കാര്‍ഗോ കപ്പലില്‍ തീ പടര്‍ന്നു. തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാതെ 3000 കാറുകളുള്ള കപ്പല്‍ ഉപേക്ഷിച്ച് ജീവനക്കാര്‍. 22 ജീവനക്കാര്‍ക്ക് അത്ഭുത രക്ഷ. ഒരു ജീവനക്കാരന്‍ മരിച്ചെന്നും റിപ്പോര്‍ട്ടുകള്‍. കത്തിനശിച്ചതില്‍ 800 കാറുകള്‍ ഇലക്ട്രിക് വാഹനങ്ങളാണ്. അലാസ്‌കയുടെ സമുദ്രാതിര്‍ത്തിയില്‍ അല്യൂഷ്യന്‍ ദ്വീപുകള്‍ക്ക് സമീപത്തായാണ് തീ പടര്‍ന്ന് നശിച്ച കപ്പല്‍ ജീവനക്കാര്‍ ഉപേക്ഷിച്ചത്.
◾ ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ചൈന. പാകിസ്താന് ചൈന നല്‍കിയ മിസൈല്‍ പ്രതിരോധ സംവിധാനമായ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്‌മോസിനെ തടയാന്‍ സാധിക്കില്ലെന്നാണ് ചൈന പറയുന്നത്.
◾ ഇന്ത്യയുമായുള്ള സംഘര്‍ഷ പരിഹാരത്തിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ സഹായം തേടിയതായി റഷ്യന്‍ വാര്‍ത്താഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് മുഖേനെ ഷഹബാസ് ഷെരീഫിന്റെ കത്ത് പുതിന് കൈമാറിയതായി പാക് പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ അസിസ്റ്റന്റ് സെയ്ദ് താരിഖ് ഫത്തേമി പറഞ്ഞതായും ടാസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ യുക്രൈന്റെ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയുമായി റഷ്യ. വടക്കന്‍ യുക്രൈനിലെ പ്രൈലുകി നഗരത്തില്‍ വ്യാഴാഴ്ച റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 103 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായാണ് യുക്രൈന്റെ പ്രതികരണം. ഖാര്‍കീവ്, ഡൊണെട്‌സ്‌ക് തുടങ്ങിയ ഏഴോളം പ്രദേശങ്ങള്‍ റഷ്യ ലക്ഷ്യമിട്ടെന്നും യുക്രൈന്‍ പറയുന്നു.
◾ ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികള്‍ നിര്‍ത്തലാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡികള്‍, നികുതി ഇളവുകള്‍ എന്നിവ വഴി ലഭിച്ചത് 38 ബില്യന്‍ ഡോളറാണ്. ഇത് നിര്‍ത്തലാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. മസ്‌കുമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇനി തുടരുമോ എന്ന് സംശയമാണെന്നും മസ്‌കില്‍ താന്‍ നിരാശനാണ്, വൈറ്റ് ഹൗസില്‍ നിന്ന് പിരിയാന്‍ നിര്‍ദേശിച്ചെന്നുമാണ് ട്രംപ് പറയുന്നത്.
◾ അമേരിക്കയിലേക്ക് 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ ഇളവ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രശസ്ത കായികതാരങ്ങളെ പ്രവേശന വിലക്കില്‍ നിന്ന് ഒഴിവാക്കുമെന്നാണ് വ്യക്തമാകുന്നത്. ഇതോടെ അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ ഇറാന്‍ ടീമിനും, വിലക്കിയ 12 രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്കും പങ്കെടുക്കാം.
◾ ജി.എസ്.ടി സ്ലാബുകളുടെ എണ്ണം യുക്തിസഹമായി കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കി ഈ വിഭാഗത്തില്‍ വരുന്നവ അഞ്ച് ശതമാനത്തിലേക്കോ 18 ശതമാനത്തിലേക്കോ മാറ്റിയേക്കും. നിലവില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നിരക്കുകളാണ് ജി.എസ്.ടിയില്‍ ഉള്ളത്. കണ്ടെന്‍സ്ഡ് മില്‍ക്ക്, 20 ലിറ്ററിന്റെ കുടിവെള്ള ബോട്ടിലുകള്‍, വാക്കിടോക്കി, ടാങ്കുകള്‍, കവചിത പ്രതിരോധ വാഹനങ്ങള്‍, കോണ്‍ടാക് ലെന്‍സുകള്‍, ചീസ്, ഈന്തപ്പഴം, ഡ്രൈഡ് ഫ്രൂട്ട്‌സ്, ഫ്രോസണ്‍ വെജിറ്റബ്ള്‍സ്, സോസേജ്, മത്സ്യ ഉത്പന്നങ്ങള്‍, പാസ്ത, ജാമുകള്‍, ജെല്ലി, ഫ്രൂട്ട് ജൂസ് പാനിയങ്ങള്‍, കറി പേസ്റ്റ്, മയോണൈസ്, ടൂത്ത് പൗഡര്‍, ഫീഡിംഗ് ബോട്ടില്‍, തടുക്കുകള്‍, കുടകള്‍, തൊപ്പി, സൈക്കിള്‍, വീട്ടുപകരണങ്ങള്‍, മുള-തടി ഫര്‍ണിച്ചറുകള്‍, പെന്‍സില്‍, ക്രയോണ്‍, ഹാന്‍ഡ്ബാഗ്, 1,000 രൂപയില്‍ താഴെ വരുന്ന പാദരക്ഷകള്‍, ഡയഗ്നോസ്റ്റിക് കിറ്റ്‌സ്, മാര്‍ബിള്‍, ഗ്രാനൈറ്റ് കട്ടകള്‍ എന്നിവയാണ് നിലവില്‍ 12 ശതമാനം നികുതിയില്‍ ഉള്‍പ്പെടുന്നത്. കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്, പ്രതിദിനം 7,500 രൂപ വരെയുള്ള ഹോട്ടല്‍ റൂമുകള്‍, നോണ്‍ ഇക്കണോമി ക്ലാസിലുള്ള വിമാന യാത്ര, മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ടെക്‌നിക്കല്‍ ആന്‍ഡ് ബിസിനസ് സര്‍വീസുകള്‍, ചില പ്രൊഫഷണലുകള്‍ എന്നിവയും 12 ശതമാനം നികുതി സ്ലാബില്‍ വരും.
◾ അവധി ദിനത്തില്‍ ദീര്‍ഘനേരം ഉറങ്ങുന്നതിനെ ഉറക്കം നിക്ഷേപിക്കുന്ന പ്രക്രിയയായും കരുതാം. സ്ലീപ് ബാങ്കിങ് അല്ലെങ്കില്‍ സ്ലീപ് ലോഡിങ് എന്നൊക്കെ ഇത് അറിയപ്പെടുന്നു. ഉറക്കക്കുറവിന്റെ നെഗറ്റീവ് ഇഫക്ട് കുറയ്ക്കാന്‍ സ്ലീപ് ബാങ്കിങ് സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. പതിവിലും കൂടുതല്‍ നേരം ഉറങ്ങുകയും അതിലൂടെ ഉറക്കക്കുറവിന്റെ പ്രതികൂല ഫലങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് ഒരു 'സ്ലീപ്പ് റിസര്‍വ്' സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരു ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിന് സമാനമായി അധിക ഉറക്കം നിക്ഷേപിക്കുന്നതിലൂടെ ഉറക്കക്കുറവിനെ തുടര്‍ന്നുണ്ടാകുന്ന ആഘാതം ബാലന്‍സ് ചെയ്യാന്‍ സ്ലീപ് ബാങ്കിങ് സഹായിക്കുന്നു. മുന്‍കരുതല്‍ സമീപനമെന്നും സ്ലീപ് ബാങ്കിങ്ങിനെ വിളിക്കാം. ഉറക്കം പൂര്‍ത്തിയാക്കുമ്പോള്‍ ശരീരവും തലച്ചോറും ഉറക്കക്കുറവ് കൈകാര്യം ചെയ്യാന്‍ സജ്ജമാകുന്നു. സ്ലീപ് ബാങ്കിങ്ങിലൂടെ അധിക ഉറക്കം നിക്ഷേപിക്കുന്നത്, ഉറക്കം കുറയുന്ന സമയത്തും ജാഗ്രത, ഏകാഗ്രത, ചിന്താശേഷി തുടങ്ങിയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കുന്നു. മെച്ചപ്പെട്ട സ്റ്റാമിനയും വീണ്ടെടുക്കല്‍ വേഗത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മികച്ച വിശ്രമം ലഭിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടാനും സമ്മര്‍ദം കൈകാര്യം ചെയ്യാനും അത് സഹായിക്കും. ഷിഫ്റ്റ് ക്രമത്തില്‍ ജോലി ചെയ്യുന്ന തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് ഇത് പ്രായോഗികമായ രീതിയാണ്. കൂടാതെ മത്സര പരീക്ഷകള്‍ക്കോ യാത്രകള്‍ക്കോ തയ്യാറെടുക്കുന്നവര്‍ക്കും സ്ലീപ് ബാങ്കിങ് പരീക്ഷിക്കാവുന്നതാണ്. സ്ലീപ് ബാങ്കിങ് സ്ഥിരമായതും മതിയായതുമായ ഉറക്കത്തിന് പകരമാകില്ലെന്നത് പ്രത്യേകം ഓര്‍ക്കണം. സ്ഥിരമായ ഉറക്കക്കുറവ് ആരോഗ്യപരമായ പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇടയ്ക്കിടെയുള്ള സ്ലീപ് ബാങ്കിങ്ങിലൂടെ അത് പരിഹരിക്കാനാകില്ല. കൂടാതെ ഇതിന്റെ ഫലപ്രാപ്തി ഓരോത്തരിലും വ്യത്യസ്തമായിരിക്കും. വാരാന്ത്യ ഉറക്കം ഒരു പരിധിവരെ ഉറക്കകടം വീട്ടുമെങ്കിലും സ്ഥിരമായ ഉറക്ക ഷെഡ്യൂള്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
Post a Comment