രക്തദാനത്തിൽ സെഞ്ച്വറിയടിക്കാൻ നിഖിൽ രവീന്ദ്രൻ.
മാഹി : ഇന്ന് ലോക രക്തദാന ദിനം. സാധാരണ രക്തദാതാക്കളിൽ നിന്നും വ്യത്യസ്തമായി പ്ലേറ്റ്ലെറ്റുകൾ ദാനം ചെയ്യുന്ന രക്തദാതാവാണ് മാഹി സ്വദേശി നിഖിൽ രവീന്ദ്രൻ. പതിനെട്ടാം വയസ്സു മുതൽ രക്തദാനം നൽകിയ ഈ നാല്പതുകാരൻ ഇതുവരെ 86 തവണയാണ് രക്തം ദാനം ചെയ്തത്. ഇതിൽ 70 തവണയും പ്ലേറ്റ്ലെറ്റുകൾ മാത്രമാണ് ദാനം ചെയ്തത്.
പ്ലേറ്റ്ലെറ്റുകൾ എന്നത് രക്തത്തിലെ ചെറുതും നിറമില്ലാത്തതുമായ കോശ ശകലകളാണ് രക്തം കട്ടപിടിക്കുന്നതിനും അതുവഴി രക്തസ്രാവം തടയുന്നതിനും സഹായിക്കുന്നവയാണ് ഇവ. ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ടവർക്കാണ് പ്ലേറ്റ്ലെറ്റുകൾ അധികമായും ആവശ്യമായി വരുന്നത്. തലശ്ശേരി മലബാർ കാൻസർ കെയർ സെൻ്ററിലെ മികച്ച രക്തദാതാവാണ് നിഖിൽ.
തൻ്റെ സുഹൃത്തിന്റെ അമ്മമ്മയ്ക്ക് A+ രക്തം
ആവശ്യമാണ് എന്നറിഞ്ഞ നിഖിൽ തന്റെ പതിനെട്ടാം വയസ്സിലാണ് ആദ്യമായി രക്തം ദാനം ചെയ്യുന്നത്. വളരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള തന്നെ കൂട്ടുകാർ കളിയാക്കി ചിരിച്ചത് നിഖിൽ ഇന്നും ഓർക്കുന്നു. എടാ നിനക്ക് രക്തം കേറ്റാൻ ഇനി മറ്റാരെങ്കിലും വരേണ്ടി വരുമോ എന്നതായിരുന്നു അവരുടെ പരിഹാസം. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അഭിമാനമാണ് നിഖിലിന് തോന്നുന്നത്. ആദ്യ രക്തദാനത്തിന് ശേഷം പല കൂട്ടുകാരും രക്തം നൽക്കാൻ വിളിച്ചെങ്കിലും അന്നതിനെ അത്ര ഗൗരവമായി കണ്ടിരുന്നില്ല.
ഉപജീവനാർത്ഥം വിദേശത്ത് പോയി അവിടെ ഒരാൾക്ക് രക്തം നൽകിയപ്പോഴാണ് രക്തദാതാവിന് സർട്ടിഫിക്കറ്റുകൾ ലഭിക്കാറുണ്ട് എന്ന് നിഖിൽ അറിഞ്ഞത്. വിദേശത്തുനിന്നും നാട്ടിലെത്തിയപ്പോൾ ഫേസ്ബുക്കിൽ കണ്ട ഒരു പോസ്റ്റിലെ നമ്പറിൽ വിളിച്ച് അങ്ങോട്ടേക്ക് പോയി രക്തം ദാനം ചെയ്യുകയുണ്ടായി. ആ സമയത്താണ് രക്തദാന സേനയുടെ സമീർ പെരിങ്ങാടി യുമായി നിഖിൽ അടുക്കുന്നതും തന്റെ സേവന മാർഗം രക്തദാനം ആണെന്ന് നിഖിൽ തിരിച്ചറിഞ്ഞതും.
അങ്ങനെ 2016 മുതലാണ് പ്ലേറ്റ് ദാനം ചെയ്യാൻ ആരംഭിച്ചത്. അന്ന് പ്ലേറ്റ് ലെറ്റുകൾ ദാനം ചെയ്യണമെങ്കിൽ മൂന്നു മണിക്കൂർ എങ്കിലും അവിടെ കിടക്കണം ചെറിയ വേദന ഉണ്ടാവും, ഇന്നത് ഒന്നര മണിക്കൂർ ആയി കുറഞ്ഞിട്ടുണ്ട്.
ഒരു വ്യക്തിയുടെ രക്തത്തിൽ നിന്ന് പ്രത്യേക ഘടകങ്ങൾ ഒരു യന്ത്രം വേർതിരിച്ച് നീക്കം ചെയ്ത ശേഷം ശേഷിക്കുന്ന രക്തം ശരീരത്തിലേക്ക് തിരികെ നൽകുന്ന ഒരു മെഡിക്കൽ പ്രക്രിയയാണ് അഫെറെസിസ്.
ഈ പ്രക്രിയയിലൂടെ ആണ് പ്ലേറ്റ്‌ലറ്റുകൾ വേർതിരിക്കുന്നത്.
ഒരു മാസത്തിൽ രണ്ടുതവണ വരെ ഇത്തരത്തിൽ നിഖിൽ ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇപ്പോൾ അളവ് കുറച്ചിട്ടുണ്ട് എങ്കിലും അത്യാവശ്യഘട്ടങ്ങളിൽ പ്ലേറ്റ്‌ലെറ്റുകൾ ദാനം ചെയ്യാൻ സന്നദ്ധനാണ്.
സാധാരണ രക്തദാനത്തിൽ നിന്നും പ്ലേറ്റ്ലെറ്റുകൾ ദാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗുണം ഒരു തവണ എടുക്കുന്ന പ്ലേറ്റ്ലെറ്റുകൾ നാലുപേർക്ക് ഉപകാരപ്പെടും എന്നതാണ്. രക്തം ദാനം ചെയ്യുന്നതിനാൽ ശാരീരിക ബുദ്ധിമുട്ടുണ്ടാകും എന്ന് പലരും പറയാറുണ്ടെങ്കിലും ഇതുവരെ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും നിഖിലിനെ അലട്ടിയിട്ടില്ല രക്തദാതാവ് എന്ന നിലയിൽ നടത്തുന്ന ആരോഗ്യ പരിശോധനയിൽ കൊളസ്ട്രോൾ ഷുഗർ എന്നിവയെല്ലാം എപ്പോഴും നോർമൽ ആയിട്ടാണ് കാണാറുള്ളത്. പുറമേ വലിയ തുക കൊടുത്ത് ചെയ്യേണ്ട ഈ ടെസ്റ്റുകൾ എല്ലാം തന്നെ രക്തദാതാവ് എന്ന നിലയിൽ നിഖലിന് സൗജന്യമായിട്ടാണ് ലഭിക്കാറുള്ളത്.
86 തവണ രക്തം കൊടുത്ത നിഖിലിന് കണ്ണൂർ ജില്ലയിലെ മികച്ച രക്തദാതാവ് എന്ന പേരിൽ മൂന്നുതവണ പുരസ്കാരം ലഭിച്ചിട്ടുണ്ട്. രക്തദാന സേനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള നല്ല സൗഹൃദങ്ങളാണ് തന്റെ ഏറ്റവും വലിയ കൈമുതൽ എന്ന് നിഖിൽ പറയുന്നു. തൻ്റെ രക്തം സ്വീകരിച്ച ആളുടെ അവരുടെ കുടുംബത്തിന്റെ പ്രാർത്ഥനയാണ് തനിക്ക് താങ്ങാൻ നിൽക്കുന്നത് എന്നും ഈ ചെറുപ്പക്കാരൻ കൂട്ടിച്ചേർത്തു. നൂറിലധികം തവണ രക്തം ദാനം ചെയ്തു സെഞ്ച്വറിമാൻ ആകണമെന്നാണ് ഈ ചെറുപ്പക്കാരന്റെ ആഗ്രഹം. മാഹി പാറക്കൽ ഗവ. എൽ പി സ്കൂൾ അധ്യാപികയായ ഭാര്യ അമൃതയോടും എൽ.കെ.ജി വിദ്യാർത്ഥിയായ മകൾ ഹെയ്സലിനുമൊപ്പം പുത്തലം ക്ഷേത്രത്തിനു മുൻപിലായി അമൃതം വീട്ടിലാണ് നിഖിലിന്റെ താമസം.
Post a Comment