'ലോഡ്‌ജിലെ മർദ്ദനം പ്രതിക്ക് തടവും പിഴയും
തലശേരി :പറശ്ശിനി മഠപ്പുര ദർശനത്തിനെത്തിയ കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളെ ലോഡ്‌ജ് വാടകയുമായി ബന്ധപ്പെട്ടുള്ള തകർക്കത്തെ തുടർന്ന് മർദിച്ച കേസിൽ പ്രതിക്ക് രണ്ടുവർഷം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു.
കേസിലെ ഒന്നാംപ്രതി മുത്തപ്പൻ ടൂറിസ്റ്റ് ഹോം ജീവനക്കാരനായിരുന്ന ആറളത്തെ ഷൈജുവിനെ (55) ആണ് തലശേരി അഡീഷണൽ ജില്ലാസെഷൻസ് കോടതി (ഒന്ന്) ജഡ്‌ജി ഫിലിപ് തോമസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുമാസം അധികതടവ് അനുഭവിക്കണം. കേസിലെ രണ്ടാംപ്രതി നീലേശ്വരം സ്വദേശിയായ പ്രകാശനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. 2012 നവംബർ നാലിനാണ് കേസിനാസ്പദ സംഭവം. പുലർച്ചെ രണ്ടിന് സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘത്തിൽ പ്പെട്ട സുദീപ്‌ത്, സുസ്‌മിത് സലാജ്, ഷിബിൻ ഷീബ, ലതാബായി എന്നിവരെ പ്രതികൾ മർദിച്ചു പരുക്കേൽപ്പിച്ചെന്നാണ് കേസ്. ദൃസാക്ഷികൾ ഉൾപ്പെടെ 10 സാക്ഷികളെ കേസിൽ വിസ്‌തരിച്ചു. തളിപ്പറമ്പ് പൊലിസ് രജിസ്റ്റർ ചെയ്‌ത കേസിൽ അന്നത്തെ തളിപ്പറമ്പ് അഡീഷണൽ എസ്.ഐയായിരുന്ന ടി.കെ സുരേന്ദ്രനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജയറാംദാസ് ഹാജരായി.
Post a Comment