o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



ഇറാനിലെ അയത്തൊള്ള ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലെ പ്രധാന ആണവസമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും അവിടെ ആക്രമിക്കുമെന്നും ഏറ്റവും പുതിയ വീഡിയോസന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.


2025  ജൂൺ 15  ഞായർ 

1200  മിഥുനം 1  തിരുവോണം  

1446  ദുൽഹിജ്ജ 18

      


◾  സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. കേരളാ തീരത്ത് കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാനും, ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.


◾  സംസ്ഥാനത്ത് കനത്ത മഴയില്‍ പലയിടത്തും ദുരിതവും വ്യാപക നാശവും. കോഴിക്കോട് നഗര മേഖലകളില്‍ ഉള്‍പ്പടെ രൂക്ഷമായ വെള്ളകെട്ട് ജനജീവിതത്തെ ബാധിച്ചു. പത്തനംതിട്ടയിലും എറണാകുളത്തും മതിലിടിഞ്ഞും മരം വീണും നിരവധി സ്ഥലങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്താകട്ടെ ചാലയില്‍ സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. സംസ്ഥാനത്താകെ കടലാക്രമണവും രൂക്ഷമാണ്.


◾  കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ കര്‍ണാടകയ്ക്കും മറാത്തവാഡക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്കന്‍ തീരദേശ ആന്ധ്രാപ്രാദേശിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്


◾  ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ വിജയത്തിനായി മണ്ഡലത്തില്‍ പ്രചാരണം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ നടന്ന കണ്‍വന്‍ഷനില്‍ പിവി അന്‍വറിനും പ്രതിപക്ഷത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. സിഎച്ച് മുഹമ്മദ് കോയയുടെ നിലപാട് ഓര്‍മ്മിപ്പിച്ച് മുസ്ലിം ലീഗ് എങ്ങനെ ജമാഅത്തെ ഇസ്ലാമിയുമായി കൈകോര്‍ക്കുന്നുവെന്ന ചോദ്യവും മുഖ്യമന്ത്രി ഉയര്‍ത്തി. യുഡിഎഫിന് അങ്കലാപ്പാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


◾  നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എം പിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയും സഞ്ചരിച്ച വാഹനം തടഞ്ഞ് പെട്ടി പരിശോധിച്ചത് മനപൂര്‍വ്വമുള്ള അവഹേളനമാണെന്നും ഇതില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതായും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. നിലമ്പൂരില്‍ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സണ്ണി ജോസഫ് വാഹന പരിശോധനക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.


◾  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ നിയമ നടപടികളുമായി ജമാഅത്തെ ഇസ്ലാമി. പഹല്‍ഗാം ആക്രമണത്തില്‍ ജമാഅത്തെ പ്രതികരിച്ചില്ലെന്ന എംവി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെയാണ് നടപടി. പച്ചക്കള്ളം പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂര്‍ പറഞ്ഞു. എംവി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശിഹാബ് പൂക്കോട്ടൂര്‍ പ്രതികരിച്ചു.


◾  സി.എച്ച്. മുഹമ്മദ് കോയപോലും ജമാഅത്തെ ഇസ്ലാമിയുടെ പരിപാടികളില്‍ പങ്കെടുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി സി.എച്ചിന്റെ മകനും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീര്‍. തന്റെ പിതാവ് ആ കാലഘട്ടത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെ പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്നും എന്നാല്‍, ജമാ അത്തെ ഇസ്ലാമിയുടെ പരിപാടികളില്‍ പങ്കെടുക്കുകയും അവരുടെ വോട്ട് വാങ്ങുകയും ചെയ്ത പിണറായി വിജയന് ഇത്തരം പ്രസ്താവനകള്‍ ഇറക്കാനുള്ള ധാര്‍മികതയില്ലെന്നും മുനീര്‍ പറഞ്ഞു.


◾  പരന്നവായനയുടെ ഗുണമൊന്നും നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജില്‍ കാണുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ച സാംസ്‌കാരിക നായകന്മാര്‍ എന്തുകണ്ടിട്ടാണ് സ്വരാജിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആശാ വര്‍ക്കര്‍മാരുടെ സംസ്ഥാനതല സമരയാത്രയ്ക്ക് തിരുവനന്തപുരം നെടുമങ്ങാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.


◾  കേരള തീരത്തിന് സമീപത്തുവെച്ച് തീപിടിച്ച സിംഗപ്പൂരിന്റെ വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിയാന്‍ സാധ്യത. നാളെ മുതല്‍ കേരളത്തിലെ തീരപ്രദേശങ്ങളില്‍ കണ്ടെയ്നറുകള്‍ അടിയാന്‍ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.


◾  സംസ്ഥാനത്തുടനീളമുള്ള സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാനായി കേന്ദ്രീകൃത സോഫ്റ്റ് വെയറായ 'ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍' സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  ഈ വര്‍ഷം അവസാനത്തോടെ ഈ പോര്‍ട്ടല്‍ ജനങ്ങള്‍ക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാവുന്നതോടെ എവിടെ നിന്നും രക്തബാങ്കുകളിലെ വിവരങ്ങള്‍ ലഭ്യമാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.


◾  വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വൈകീട്ട് ക്ലാസ് കഴിഞ്ഞ് ദേശീയഗാനം ആലപിക്കുന്നതിനിടെ കുട്ടികള്‍ ക്ലാസില്‍ നിന്ന് പുറത്തിറങ്ങയതാണ് കാരണം. സംഭവമറിഞ്ഞ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്‌കൂളിലെ പ്രധാനാധ്യാപിക കുട്ടികള്‍ക്ക് ബസ് ടിക്കറ്റിന് പണം നല്‍കി പറഞ്ഞു വിടുകയായിരുന്നു.


◾  മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. മിഥുനുമാസ പൂജകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 19ന് രാത്രി 10 മണിക്ക് നടയടക്കും.


◾  മൂവാറ്റുപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം. മൂവാറ്റുപ്പുഴ കദളിക്കാട് ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഇഎം മുഹമ്മദിനുനേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ടുപേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.


◾  എറണാകുളം ചേരാനെല്ലൂരില്‍ 16 കാരന്‍ മുങ്ങി മരിച്ചു. പള്ളിക്കവല വിപി മരയ്ക്കാര്‍ റോഡില്‍ കല്ലറയ്ക്കല്‍ വീട്ടില്‍ മിലന്‍ ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


◾  പരുത്തന്‍പാറ പ്രാര്‍ത്ഥന കേന്ദ്രത്തിലെ പാസ്റ്ററെയും അന്തേവാസിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്തിയൂര്‍ക്കോണം സ്വദേശി പി ദാസന്‍ (87), ബാലരാമപുരം സ്വദേശി കെ ചെല്ലമ്മ (85) എന്നിവരാണ് മരിച്ചത്. ഇരുവരും കിണറ്റില്‍ ചാടി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


◾  തിരുവനന്തപുരം കാട്ടാക്കടയില്‍ ഭര്‍ത്യവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തോളൂര്‍ സ്വദേശി അപര്‍ണയെ ആണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. കുര്യാത്തി സ്വദേശി ശശിധരന്‍ നായരുടെയും രമാകുമാരിയുടെയും മകളാണ് അപര്‍ണ.


◾  കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും. യെല്ലോ ഫീവര്‍ വാക്സിന്‍ നിബന്ധനയില്‍ ഇളവ് അനുവദിച്ചതിനാലാണ് മൃതദേഹം കൊണ്ടുവരുന്നതിലെ തടസം നീങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ് ഇതിലേക്ക് നയിച്ചത്.


◾  അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച 11 പേരുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. മൂന്നുപേരുടെ മൃതദേഹം ഇന്നലെ വിട്ടു നല്‍കി. പരിക്കേറ്റ മിക്കവരും ആശുപത്രി വിട്ടതായാണ് വിവരം. അതേസമയം, മരിച്ച 11 വിദേശ പൗരന്മാരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരന്‍ വിശ്വാസ്‌കുമാര്‍ രമേഷ് മൂന്നുദിവസത്തിനുള്ളില്‍ ആശുപത്രി വിടും.


◾  കഴിഞ്ഞ ദിനങ്ങള്‍ ദുര്‍ഘടം നിറഞ്ഞതാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. തന്റെ പിതാവും മരിച്ചത് അപകടത്തിലാണ്. ആ വേദന എത്രയെന്ന് നന്നായറിയാം. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെയും നല്ല പിന്തുണ കിട്ടിയെന്നും മന്ത്രി പറഞ്ഞു. അപകടത്തിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം പറഞ്ഞത്.


◾  അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരന്‍ വിശ്വാസ്‌കുമാര്‍ രമേഷിനും 25 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ച് എയര്‍ഇന്ത്യ. നേരത്തേ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപവീതം നല്‍കുമെന്ന് എയര്‍ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പും അറിയിച്ചിരുന്നു. ഈ തുകയ്ക്ക് പുറമേയാണ് എയര്‍ഇന്ത്യ 25 ലക്ഷം രൂപ കൂടി നല്‍കുന്നത്.  പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടര്‍ന്ന് തകര്‍ന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.


◾  തെലങ്കാനയില്‍ സ്‌കൂളുകളില്ലാത്ത ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും 571 പുതിയ സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. 20-ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള പ്രദേശങ്ങളിലാണ് സ്‌കൂളുകള്‍ സ്ഥാപിക്കുക. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാനുള്ള പ്രതിബദ്ധത സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.


◾  കര്‍ണാടകയില്‍ ബൈക്ക് ടാക്സി സര്‍വീസുകള്‍ നിരോധിക്കുന്നു. ബൈക്ക് ടാക്സി നിരോധിച്ച് കൊണ്ടുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവച്ചു. ഇതോടെ കര്‍ണാടകയിലെമ്പാടും ബൈക്ക് ടാക്സി നിരോധനം നിലവില്‍ വരും. ജൂണ്‍ 15 നകം എല്ലാ ബൈക്ക് ടാക്സികളും പിന്‍വലിക്കണമെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്.


◾  മധ്യപ്രദേശിലെ ബാലാഘട്ടില്‍ നാല് മാവോയിസ്റ്റുകളെ വധിച്ചു. വന മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു. ഹോക്ക്ഫോഴ്‌സ്, ജില്ലാ പൊലീസ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്.


◾  രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. രാജ്യത്താകെ 268 പുതിയ കേസുകള്‍ കൂടിയാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ കേസുകള്‍ 7400 ആയി. 24 മണിക്കൂറിനിടെ 9 കൊവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതില്‍ 3 മരണം കേരളത്തിലാണ് സംഭവിച്ചത്


◾  പഹല്‍ഗാം ആക്രമണത്തില്‍ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ആദില്‍ ഹുസൈന്റെ ഭാര്യക്ക് ജോലി നല്‍കി സര്‍ക്കാര്‍. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ വീട്ടിലെത്തി നിയമന ഉത്തരവ് കൈമാറി. പഹല്‍ഗാം ഭീകരാക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സയ്ദ് ആദില്‍ ഹുസൈന്‍ ഷാ കൊല്ലപ്പെട്ടത്.


◾  ദുബായ് മറീനയിലെ 67 നിലകളുള്ള കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രി വന്‍ അഗ്‌നിബാധ. ആളുകളെല്ലാം സുരക്ഷിതരാണെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. മഫീന പിനാക്കിളിലെ ടൈഗര്‍ ടവറിലുണ്ടായ തീപിടുത്തം ദുബായ് സിവില്‍ ഡിഫന്‍സ് സംഘം ആറ് മണിക്കൂറെടുത്താണ് നിയന്ത്രണവിധേയമാക്കിയത്.


◾  ഇസ്രയേലില്‍ വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം. നൂറോളം മിസൈലുകള്‍ ഇസ്രയേലില്‍ വിവിധയിടങ്ങളില്‍  ഇറാന്‍ വിക്ഷേപിച്ചതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11.30 ഓടെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. മിസൈലുകള്‍ക്കൊപ്പം ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണവും ഇറാന്‍ നടത്തുന്നുണ്ട്.



◾  ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ചര്‍ച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും അതാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹം നടത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.


◾  ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. എന്നാല്‍, തിരിച്ചടി തുടരുമെന്നും ഇസ്രയേലിന്റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇറാന്‍ യൂറോപ്യന്‍ യൂണിയനെ അറിയിച്ചു.


◾  ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിലെ കടുത്ത ആശങ്കയില്‍ ഇന്ത്യ. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളില്‍ അറിയിക്കും. ഇസ്രയേലിലേയും ഇറാനിലേയും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം വിദേശകാര്യമന്ത്രാലയം നല്‍കി. വലിയ യുദ്ധമായി ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം മാറുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. ഇറാന്‍ വ്യോമമേഖല അടച്ചതു പോലും ഇന്ത്യയെ ബാധിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്നെ വിളിച്ച ബഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചത്.


◾  ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം കടുക്കുമ്പോള്‍ ഇറാന് പിന്തുണയുമായി പാകിസ്ഥാന്‍. എല്ലാ മുസ്ലീം രാജ്യങ്ങളും ഇസ്രയേല്‍ ആക്രമണത്തിനെതിരെ ഒന്നിക്കണമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞതായി ദുനിയാ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ രീതിയിലും ഇറാനോടൊപ്പം നില്‍ക്കുന്നുവെന്ന് ഖവാജ ആസിഫ് പറഞ്ഞു.


◾  ഇസ്രയേലിന്റെ രണ്ട് എഫ്-35 വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാന്‍ മാധ്യമങ്ങള്‍. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധ വിമാനമാണ് വെടിവച്ചിട്ടതെന്നാണ് ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വനിതാ പൈലറ്റിനെ പിടികൂടിയതായും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇറാന്‍ സേന ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.


◾  ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേലിലെ ഇന്ത്യാക്കാര്‍ക്ക് ജാഗ്രത നിര്‍ദേശവുമായി, ഇസ്രയേലിലെ ഇന്ത്യന്‍ എംബസി. ഇസ്രയേല്‍ അധികൃതര്‍ നല്കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും എംബസി അറിയിച്ചു. ഇസ്രയേലിലുള്ള പൗരര്‍ക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ്ലൈന്‍ ഡെസ്‌ക് ആരംഭിച്ചു.


◾  ഐസിസി കിരീടം ദക്ഷിണാഫ്രിക്കന്‍ മണ്ണിലേക്ക്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. 282 റണ്‍സ് വിജയലക്ഷ്യവുമായി 213 ന് 2 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 136 റണ്‍സ് നേടിയ എയ്ഡന്‍ മാക്രത്തിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്ക കിരീടം നേടുന്നതില്‍ മുഖ്യപങ്കു വഹിച്ചത്.


◾  കേരളത്തില്‍ സ്മാര്‍ട്ട് ആയി പേയ്മെന്റ് നടത്തുന്നതില്‍ സ്ത്രീകളാണ് മുമ്പിലെന്ന് സര്‍വേ. കേരളത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ് നടത്തുന്ന സ്ത്രീകളില്‍ 75 ശതമാനത്തോളം പേര്‍ ഓണ്‍ലൈന്‍ പേയ്‌മെന്റിന് യുപിഐ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. പുരുഷന്മാരില്‍ യുപിഐ ഉപയോഗിക്കുന്നവര്‍ 72 ശതമാനമാണെന്നും എന്‍എസ്ഒ സര്‍വേയില്‍ പറയുന്നു. ഓണ്‍ലൈന്‍ വ്യാപാരം തഴച്ചു വളരുകയാണ് കേരളത്തിലെന്നും റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്തത്തില്‍ മുപ്പത് ശതമാനം പേരാണ് കഴിഞ്ഞ ഒരു മാസ കാലയളവില്‍ ഓണ്‍ലൈനില്‍ പര്‍ച്ചെയ്സ് നടത്തിയതായി പറഞ്ഞത്. ഇത് ദേശീയ ശരാശരിയായ 25 ശതമാനത്തേക്കാള്‍ ഉയര്‍ന്നതാണെന്നും സര്‍വേയില്‍ പറയുന്നു.


◾  കേരളത്തിലടക്കം ചര്‍ച്ചയായി മാറിയ മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം 'കണ്ണപ്പ'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ദൈവം ഇല്ലെന്ന് വിശ്വസിച്ചിരുന്നൊരാള്‍ ശിവ ഭക്തനായി മാറുന്ന കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഭക്തിക്കൊപ്പം മാസും ആക്ഷനും നിറച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായി എത്തുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, പ്രഭാസ്, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ താരങ്ങളാണ് അണിനിരന്നിരിക്കുന്നത്. ചിത്രം ജൂണ്‍ 27 ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. കിരാത എന്ന കഥാപാത്രത്തെയാണ് കണ്ണപ്പയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ എത്തുന്നത്. ഭഗവാന്‍ ശിവന്‍ ആയാണ് അക്ഷയ് കുമാര്‍ എത്തുന്നത്.


◾  ചുരുക്കം സിനിമകള്‍ കൊണ്ട് തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് തെന്നിന്ത്യയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോള്‍ ലോകേഷ് നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറിന്റെ സംവിധായകന്‍ അരുണ്‍ മാതേശ്വറിന്റെ അടുത്ത ചിത്രത്തില്‍ ലോകേഷ് നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി തായ്‌ലന്‍ഡില്‍ തീവ്രമായ ആയോധനകലാ പരിശീലിനത്തിലാണ് താരമിപ്പോള്‍. മികച്ച ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ധനുഷിനെ നായകനാക്കി ഇളയരാജയുടെ ബയോപിക്കായിരുന്നു അരുണ്‍ ചെയ്യാനിരുന്നത്. എന്നാല്‍ ആ പ്രൊജക്റ്റ് നീണ്ടുപോയ സാഹചര്യത്തില്‍ ലോകേഷിനെ നായകനാക്കി അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. തന്റെ ചില സിനിമകളിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. അതേസമയം, ലോകേഷ് കനകരാജ് - രജനീകാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ ചിത്രമാണ് കൂലി.


◾  കേരളത്തിലെ ആദ്യ ഗോള്‍ഫ് ജിടിഐ സ്വന്തമാക്കി നടന്‍ ജയസൂര്യ. മകന്‍ അദ്വൈതിനു വേണ്ടിയാണ് ഈ ഹോട്ട് ഹാച്ച് സ്വന്തമാക്കിയത്. പെര്‍ഫോമന്‍സിലും കരുത്തിലും ഒരുപോലെ തിളങ്ങുന്ന  ഫോക്സ്വാഗനിന്റെ ഈ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റിയും ജയസൂര്യ തന്നെ. ഇന്ത്യയിലേക്ക് ഫോക്സ്വാഗന്‍ അനുവദിച്ചത് 250 ഗോള്‍ഫുകളാണ്, ആദ്യ ബാച്ചില്‍ 150 എണ്ണം മാത്രം, അതില്‍ ആദ്യത്തേത് സ്വന്തമാക്കാന്‍ സാധിച്ചതില്‍ ഇരട്ടി സന്തോഷമുണ്ട്'' അദ്വൈത് പറയുന്നു. ഗോള്‍ഫ് ജിടിഐയില്‍ 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. 265 പിഎസ് കരുത്തും പരമാവധി 370 എന്‍എം ടോര്‍ക്കും. 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനാണ് വാഹനത്തിന്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍. ഫോക്സ്വാഗന്‍ ഇന്ത്യയുടെ ഏറ്റവും കരുത്തന്‍ മോഡലാണ് ഗോള്‍ഫ് ജിടിഐ. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് എക്സ്ഷോറൂം വില 52.99 ലക്ഷം രൂപയാണ്.


◾  നോബല്‍ സമ്മാന ജേതാവായ പാട്രിക് മോദിയാനോവിന്റെ ഭ്രമാത്മകമായ നോവല്‍. നോയല്‍ ലെഫേവര്‍ എന്ന ഒരു സ്ത്രീയുടെ തിരോധാനം അന്വേഷിക്കുന്ന ഡിറ്റക്ടീവ് ജീന്‍ ഐബെനില്‍ നിന്നാണ് നോവലിന്റെ തുടക്കം. ഓര്‍മ്മകളിലൂടെയും മറവികളിലൂടെയും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു അന്വേഷണം. കാലവുമായുള്ള ഒരു കളിയാണിത്. നോയല്‍ ലെഫേവര്‍ ഒരു യാഥാര്‍ത്ഥ്യവും ഭാവനയുടെ ഒരു ഭാഗവുമായാണ് മോദിയാനോ ആവിഷ്‌കരിക്കുന്നത്. ലോകത്തിന്റെ നിഗൂഢതകളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരു ഡിറ്റക്ടീവിനെപ്പോലെയാണ് എഴുത്തുകാരന്‍. വായനക്കാര്‍ക്ക് ബഹുമുഖവും ലളിതവുമായ ഒരു ലോകത്തിന്റെ നേര്‍ക്കാഴ്ച നല്‍കുന്ന നോവല്‍. 'തെളിയാമഷി'. വിവര്‍ത്തനം പ്രഭാ ആര്‍. ചാറ്റര്‍ജി. ഗ്രീന്‍ ബുക്സ്. വില 128 രൂപ.


◾  നാരുകളും ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞ ഉലുവ ദിവസവും ഡയറ്റില്‍ ചേര്‍ക്കാവുന്നതാണ്. ഉലുവയില്‍ ഗ്യാലക്ട്രോണ്‍ എന്ന ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചെറുകുടലില്‍ എത്തുമ്പോള്‍ ജെല്‍ പോലെയാകുകയും ഭക്ഷണത്തില്‍ നിന്നുള്ള പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും രക്തത്തിലേക്കുള്ള ആ?ഗിരണം കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, അതില്‍ അടങ്ങിയ ഹൈഡ്രോക്സി ഐസൊലേഷന്‍ എന്ന അമിനോ ആസിഡ് പാന്‍ക്രിയാസില്‍ നിന്ന് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നേരിയ തോതില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോ?ഗ്യവിദ?ഗ്ധര്‍ പറയുന്നു. ഒരു ദിവസം 15 ഗ്രാം മുതല്‍ 30 ഗ്രാം വരെ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഉലുവ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും, എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്നതില്‍ എത്രത്തോളം ഫലപ്രദമാണെന്നതില്‍ വിശദമായ പഠനം ആവശ്യമാണ്. മരുന്നുകള്‍ക്കോ മറ്റ് പ്രമേഹ നിയന്ത്രണ മാര്‍ഗങ്ങള്‍ക്കോ പകരമാകാന്‍ ഉലുവ വെള്ളത്തിന് കഴിയില്ലെങ്കിലും, ദിനചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.


*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിക്കല്‍ ലാറി പനാല്‍ എന്ന ഫോട്ടോഗ്രാഫര്‍ കാട്ടിലെ രാജാവായ സിംഹത്തിന്റെ അന്ത്യനിമിഷങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുത്തു.  താന്‍ കണ്ട കാഴ്ച ലാറി ഇങ്ങനെ വിവരിച്ചു:  ഞാനാ സിംഹത്തിനെ കാണുമ്പോള്‍ ഒന്ന് അനങ്ങാന്‍ പോലുമാകാതെ, ഒരടിപോലും മുന്നോട്ട് വെക്കാനാകാതെ, അവന്‍ അനങ്ങാതെ നില്‍ക്കുയാണ്.  ഒരിക്കല്‍ കാടിനെ വിറപ്പിച്ച രാജാവ്.  ഇന്നിപ്പോള്‍ അവന്‍ തീര്‍ത്തും ക്ഷീണിതനാണ്.  എന്നെ കണ്ടതും അവന്‍ തളര്‍ന്നകണ്ണുകളോടെ എന്നെ നോക്കി.  സമയം അടുത്തുവെന്ന് ആ കണ്ണുകള്‍ എന്നോട് പറഞ്ഞു.  ഞാന്‍ ക്യാമറ ഒരുവശത്തേക്ക് മാറ്റിവെച്ച് സിംഹത്തെ അഭിമുഖീകരിച്ച് ഇരുന്നു.  എന്നെ നോക്കുന്നുണ്ടെങ്കിലും ഒന്നും ആ കണ്ണില്‍ കാണുന്നില്ലെന്ന് എനിക്ക് തോന്നി.. കാലുകള്‍ വിറക്കുന്നുണ്ട്.  തന്റെ സ്വന്തം ശരീരം നേരെ നിര്‍ത്താന്‍ സിംഹം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.  ശ്വസിക്കാനായി ഒരുനിമിഷം നെഞ്ചൊന്ന് ഉയര്‍ന്നുതാണു.. തല ചെറുതായി കുടഞ്ഞു.. അവസാന ശ്വാസമെടുത്തു.. മെല്ലെ ചെരിഞ്ഞുവീണു.  ചെറുതായി പുല്ല് ഞെരിഞ്ഞമര്‍ന്ന ശബ്ദം മാത്രം.  ലാറി പനാല്‍ പറഞ്ഞു നിര്‍ത്തി.  ജീവിതം എത്ര ചെറുതാണ്. ശക്തിയും ആരോഗ്യവും, സൗന്ദര്യവും കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് നഷ്ടപ്പെട്ടുപോകുന്നു. എത്ര ശക്തനായിരുന്നാലും കാലം ഒരിക്കല്‍ അവനെ കീഴ്‌പെടുത്തും.  അതുകൊണ്ട് നമുക്ക് പരസ്പരം കനിവ് കാണിക്കാം.. വിനയവും താഴ്മയും ഉളളവരായിരിക്കാം.. കാരണം.. തളര്‍ന്നു വീണുതന്നെയാണ് ഓരോ രാജാക്കന്മാരും മരിച്ചുപോകുന്നത്.. - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post