◾ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഈ മാസം 6 ന് പ്രഖ്യാപിക്കും എന്നരീതിയില്‍ പ്രചരിക്കുന്ന നോട്ടീസ് വ്യാജമെന്ന് സിബിഎസ്ഇ അറിയിച്ചു. അനൌദ്യോഗിക വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മാതാപിതാക്കളോടും വിദ്യാര്‍ത്ഥികളോടും സിബിഎസ്ഇ അഭ്യര്‍ത്ഥിച്ചു. റിസള്‍ട്ട് വരുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
◾ പാക് ജവാനെ ഇന്ത്യ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി പാകിസ്ഥാന്. സുഖന്‍വാല ചെക്ക്പോസ്റ്റിനടുത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നും പാകിസ്ഥാന് ആരോപിച്ചിട്ടുണ്ട്. ജവാനെ വിട്ടയക്കണമെന്നും പാകിസ്ഥാന് ആവശ്യപ്പെട്ടു. ബി എസ് എഫിനോട് ഫ്ളാഗ് മീറ്റിംഗും ആവശ്യപ്പെട്ടിട്ടുണ്ട്.
2025 | മെയ് 5 | തിങ്കൾ
1200 | മേടം 22 | ആയില്യം l 1446 l ദുൽഖഅദ് 07
➖➖➖➖➖➖➖➖
◾ പഹല്‍ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കിയിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തന്റെ ഉത്തരവാദിത്തമാണെന്നും മറുപടി നല്‍കേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
◾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങള്‍ നിലനില്‍ക്കെ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ നടത്തി കരസേന. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ എല്ലാം അണച്ച് ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തിയത്. രാത്രി അരമണിക്കൂറോളം ലൈറ്റുകള്‍ അണയ്ക്കുകയും അടിയന്തര സാഹചര്യം വന്നാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരീക്ഷിക്കുകയും ചെയ്തു.
◾ ഇന്ത്യക്കെതിരെ ആണവ ആക്രമണത്തിനും മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്ഥാന് അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി. സിന്ധു നദീജലം തടഞ്ഞുനിര്‍ത്തിയാല്‍ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ കുറച്ചു. ചിനാബ് നദിയിലെ ബഗ്ലിഹാര്‍ ഡാമിലെ ഷട്ടര്‍ താഴ്ത്തിയതോടെയാണ് പാകിസ്ഥാനിലേക്കുള്ള ജലനിരപ്പ് കുറഞ്ഞത്. ഝലം നദിയിലെ കിഷന്‍ഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും. ഹ്രസ്വ കാലത്തേക്കാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
◾ ഇന്ത്യയില്‍ വന്ന് ഒരാളെ കൊല്ലുന്നതിന് മുമ്പ് പാകിസ്ഥാന് നൂറ് തവണ ചിന്തിക്കുന്ന മറുപടിയാകണം ഇന്ത്യ പാകിസ്ഥാന് നല്‍കേണ്ടതെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. രാജ്യത്തെ ശക്തമായി നിലനിര്‍ത്താന്‍ വെറുപ്പല്ല, സമാധാനവും സ്നേഹവും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും വെറുപ്പും വിഷവും പ്രചരിപ്പിക്കുന്നവര്‍ പാകിസ്ഥാന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുകയാണെന്ന് ഓര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ ക്രൂരന്മാരുടെ മുഖത്ത് നിന്ന് പുഞ്ചിരി തുടയ്ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഹൈദരാബാദ് എംപി പറഞ്ഞു.
◾ സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെവി റാബിയ അന്തരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകയുമാണ്. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 2022-ലാണ് റാബിയയെ രാജ്യം പത്മശ്രീ നല്കി ആദരിച്ചത്. 2014-ല്‍ സംസ്ഥാന സര്‍ക്കാറിന്റെ 'വനിതാരത്നം' അവാര്‍ഡും നേടി.
◾ തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആര് അജിത് കുമാറിനെതിരെ മന്ത്രി കെ രാജന്റെ മൊഴി. പല തവണ വിളിച്ചിട്ടും എം ആര് അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്ന് ഡിജിപിയുടെ അന്വേഷണ സംഘത്തിന് മുന്നില്‍ മന്ത്രി കെ രാജന് മൊഴി നല്കി. എഡിജിപി സ്ഥലത്തുണ്ടായിരുന്നെന്ന് അറിഞ്ഞാണ് ഫോണില്‍ വിളിച്ചതെന്നും മന്ത്രി പറഞ്ഞു. പൂരം കലക്കലില്‍ ഡിജിപി ഈ മാസം റിപ്പോര്‍ട്ട് നല്‍കും.
◾ തൃശൂര്‍ പൂരത്തില്‍ മത ജാതി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചിഹ്നങ്ങളുടെ പ്രദര്‍ശനം പാടില്ലെന്ന ദേവസ്വം മന്ത്രി വി.എന്‍ വാസവന് നടത്തിയ പ്രസ്താവന തിരുത്തണമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്. തൃശൂര്‍ പൂരത്തെ മതപരമായ ചടങ്ങല്ലെന്ന് വരുത്തി ഹിന്ദു സമൂഹത്തില്‍ നിന്ന് അകറ്റാനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റ് തിരുത്തി മന്ത്രി മാപ്പ് പറയണം എന്നും പൂരത്തിന്റെ ചുമതലയുള്ള മന്ത്രി രാജന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
◾ തൃശൂര്‍ പൂരപ്പറമ്പില്‍ മതാചാരങ്ങളുടെ കാര്യത്തില്‍ തടസമുണ്ടാകരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാല്‍ സമൂഹം ആഘോഷിക്കുന്ന പൂരത്തില്‍ അച്ചടക്കം നല്ലതാണെന്നും ചിഹ്നങ്ങള്‍, പോസ്റ്ററുകള്‍ എന്നിവയുടെ കാര്യത്തില്‍ അതിര് നിശ്ചയിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
◾ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് പൂങ്കുന്നത്ത് ഇത്തവണയും താത്കാലിക സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ഒരു നൂറ്റാണ്ടിലധികമായി റെയില്‍വേ തൃശൂര്‍ പൂരത്തിന് പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിക്കുന്ന പതിവ് മുടക്കിയിട്ടില്ല. ഇതോടൊപ്പം അധിക സൗകര്യങ്ങളും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാണ് മലയാളികളുടെ അഭിമാനമായ ലോകപ്രശസ്തമായ തൃശൂര്‍ പൂരം.
◾ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 18 ന് ശബരിമല ദര്‍ശനം നടത്തും. രാഷ്ട്രപതിഭവനില്‍ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നല്കി. ആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശന ദിവസം വെര്‍ച്വല്‍ ക്യൂ ബുക്കിങില്‍ ഉള്‍പ്പെടെ ദേവസ്വം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
◾ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്. തന്നെ മാറ്റണമെങ്കില്‍ ദില്ലിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന് പറഞ്ഞു. തനിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്ന് ചിലര്‍ മനഃപൂര്‍വം പറഞ്ഞു പരത്തുന്നുവെന്നും രോഗി ആണെന്ന് കാണിച്ച് തന്നെ മൂലയ്ക്ക് ഇരുത്താന്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് സംസ്ഥാനത്തെ ഒരു നേതാവാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ സുധാകരന്റെ അഭിമുഖത്തെ വൈകാരിക പ്രകടനമായി വിലയിരുത്തിയ എഐസിസി നേതൃമാറ്റ പ്രഖ്യാപനം മുന്‍ നിശ്ചയിച്ചത് പോലെ നടത്താനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ കെ സുധാകരനെ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോള്‍ ഒരു മാറ്റം നല്ലതല്ല എന്നാണ് തന്റെ അഭിപ്രായമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ഒരു സമുദായവും ഇടപെട്ടിട്ടില്ലെന്നും സമുദായത്തെ വലിച്ചിഴക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ദി ലെജന്‍ഡ് ഡോക്യുമെന്ററിയില്‍ സര്‍ക്കാരിന്റെ ഭരണ നേട്ടമാണ് ചിത്രീകരിക്കുന്നതെന്നും വ്യക്തിപൂജയല്ല ഡോക്യുമെന്ററിയിലുള്ളതെന്നും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്. ഡോക്യുമെന്ററി നിര്‍മ്മിക്കാനുള്ള തീരുമാനം സംഘടന ഒറ്റക്കെട്ടായി എടുത്തതാണെന്നും അസോസിയേഷന് വ്യക്തമാക്കി.
◾ കോണ്‍ഗ്രസിലും സി പി എമ്മിലും രാജവംശം ഉണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ മകളും മരുമകനുമാണ് രാജവംശമെന്നും ഡല്‍ഹിയില്‍ നാഷണല്‍ ഹെറാള്‍ഡിന്റെ പേരിലാണ് കോണ്‍ഗ്രസ് രാജവംശത്തിന്റെ അഴിമതിയെന്നും അദ്ദേഹം പറഞ്ഞു.
◾ പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്റര്‍ ജീവനക്കാരിയാണെന്നാണ് നിര്‍ണായക മൊഴി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പത്തനംതിട്ട ഡിവൈഎസ്പി ബിനു വര്‍ഗീസ് വ്യക്തമാക്കി. പാറശ്ശാല സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വ്യാജ ഹാള്‍ടിക്കറ്റുമായി പരീക്ഷ കേന്ദ്രത്തില്‍ വെച്ച് പിടിയിലായത്.
◾ പൊലീസ് സുരക്ഷ ഒഴിവാക്കി വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം. പടിഞ്ഞാറത്തറ മഞ്ഞൂറയിലെ കര്‍ഷകരായ ജോണിയുടെയും മേരിയുടെയും വീട്ടിലാണ് പ്രിയങ്കയും മകള്‍ മിരായയും എത്തിയത്. സ്ഥിരമുള്ള ചുരുക്കം സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രം ഒപ്പം കൂട്ടിയായിരുന്നു പ്രിയങ്കയുടെ സന്ദര്‍ശനം.
◾ കേരള ജനത വികസനം ആഗ്രഹിക്കുന്നവെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ മാത്രമേ മാറ്റമുണ്ടാകുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എറണാകുളം ഈസ്റ്റ് ബിജെപി ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിച്ച ശേഷമേ മടങ്ങിപോകുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനം തുടങ്ങി. പഴയ അത്യാഹിത വിഭാഗം കെട്ടിടത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അത്യാഹിത വിഭാഗം തുടങ്ങുകയായിരുന്നു. സിപിയു ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഒഴിപ്പിച്ച അത്യാഹിത വിഭാഗം ഒരാഴ്ചക്കകം തുറക്കാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
◾ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റേതല്ല വിഴിഞ്ഞം പദ്ധതിയെന്നും, എന്ത് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായിയുടെ കുടുംബത്തിന്റെ വിഴിഞ്ഞം സന്ദര്‍ശനമെന്നും മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്. വിഴിഞ്ഞം എംഡി ദിവ്യ എസ് അയ്യര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്തുവെന്നും അതീവ സുരക്ഷാ മേഖലയില്‍ ഇവര്‍ക്ക് എങ്ങനെ സന്ദര്‍ശം നടത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.
◾ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിനെതിരായ നിയമ പോരാട്ടം ശക്തമായി തുടരുമെന്ന് പരാതിക്കാരനായ ജോമോന് പുത്തന്‍ പുരയ്ക്കല്‍. കേസിലെ സിബിഐ എഫ് ഐ ആര് മാത്രമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. താന്‍ അനുകൂല ബെഞ്ചില്‍ ഹര്‍ജി നല്കി അനുകൂല വിധി വാങ്ങിയെന്ന് കെ എം ഏബ്രഹാം ആരോപിച്ചുവെന്നും മുഖ്യമന്ത്രിക്ക് ഇത് ചൂണ്ടിക്കാട്ടി ഏബ്രഹാം കത്ത് നല്കി. ഈ ആരോപണം കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതിയില്‍ ഏബ്രഹാമിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
◾ എറണാകുളത്ത് ഇന്നലെ നടന്ന വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്മാറി. സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിലാണ് വലിയ എതിര്‍പ്പുയര്‍ന്നത്. തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇടപെട്ടിരുന്നു.
◾ ഇടുക്കിയിലെ എന്റെ കേരളം പ്രദര്‍ശന മേളയില്‍ റാപ്പര്‍ വേടന് വീണ്ടും വേദിയൊരുക്കി സര്‍ക്കാര്‍. സര്‍ക്കാരിന്റെ 4-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 29നാണ് ഇടുക്കിയില്‍ വേടന്റെ പരിപാടി നടക്കാനിരുന്നത്. കഞ്ചാവ് കേസില്‍ പിടിയിലായതോടെ പരിപാടി റദ്ദാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും വേദി നല്കാന് തീരുമാനിക്കുകയായിരുന്നു.
◾ ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇന്‍ ബീച്ചായ മുഴപ്പിലങ്ങാടിന്റെ വികസനത്തിലൂടെ മലബാറിലെ ബീച്ച് ടൂറിസം വികസനത്തിന് ഉണര്‍വേകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
◾ പ്രിയങ്ക ഗാന്ധിയെ കാണാനായി കാത്തുനിന്നിട്ടും കാണാനായില്ലെന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം. എന്‍എം വിജയനോട് എന്താണ് ചെയ്തത് അത് തന്നെയാണ് കുടുംബത്തോടും കോണ്‍ഗ്രസ് ചെയ്യുന്നതെന്നും കാണാനാകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കാത്തുനിന്നതെന്നും അവര്‍ പറഞ്ഞു. രണ്ടരക്കോടിക്ക് മുകളില്‍ ബാധ്യതയുണ്ടെന്നും പണം തരാം എന്ന് കോണ്‍ഗ്രസ് ഉറപ്പ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ 10 ലക്ഷം മാത്രമേ നല്‍കിയുള്ളൂവെന്നും കുടുംബം പറഞ്ഞു. പ്രിയങ്കയെ കാണാത്തതില്‍ വിഷമമുണ്ടെന്നും അച്ഛന് ചെയ്തതുപോലെ മരണം മാത്രമേ ഇനി മുന്നിലുള്ളൂവെന്നും അങ്ങനെ സംഭവിച്ചാല്‍ ഉത്തരവാദി ഐസി ബാലകൃഷ്ണന് എംഎല്‍എ മാത്രമായിരിക്കുമെന്നും കുടുംബം ആരോപിച്ചു.
◾ ലിസ്റ്റിന് സ്റ്റീഫന്‍ വിവാദത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് അമ്മ സംഘടനയും ഫിലിം ചേംമ്പറും. ആരും പരാതിയുമായി സംഘടനകളെ സമീപിക്കാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായത്തിന് ഇല്ലെന്നാണ് സിനിമ സംഘടനകളുടെ നിലപാട്. അമ്മ സംഘടനയോ ഫിലിം ചേംമ്പറോ ഇക്കാര്യം ചര്‍ച്ചയ്ക്കെടുത്തിട്ടില്ല.
◾ തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്പര്യങ്ങള്ക്ക് വഴിവെട്ടാന് മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന് ചെയ്യരുതെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ് പറഞ്ഞു. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്ന താല്പര്യം അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിന് പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും സാന്ദ്ര ആരോപിച്ചു.
◾ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന്റെ വികസനത്തിന് വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്കി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള പദ്ധതിയാണ് നടപ്പാക്കുക. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അഞ്ചു കോടിയും ദേവസ്വം ബോര്‍ഡിന്റെ 25 കോടിയുടെ പ്രവര്‍ത്തനങ്ങളും കൂടി ഉള്‍പ്പെടുത്തിയാകും പദ്ധതി തയ്യാറാക്കുക.
◾ പെരുവള്ളൂരില് പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതര്‍. കാറ്റഗറി 3 ല്‍ വരുന്ന കേസ് ആണിതെന്നും മുറിവ് തുന്നാന്‍ പാടില്ല എന്നാണ് ഗൈഡ്ലൈന്‍ എന്നും ചികിത്സയില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്നുമാണ് ആശുപത്രിയുടെ പ്രതികരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നല്‍കുമെന്നും സിയയുടെ പിതാവ് പറഞ്ഞു.
◾ പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയാണ് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടി വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് വാക്സീനെടുത്തിട്ടും പേവിഷ ബാധയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
◾ കാസര്‍കോട് കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ പൊലീസുകാരനെ അടക്കം രണ്ട് പേരെ കുത്തിപരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ സഹോദരങ്ങള്‍ പിടിയില്‍. ജിഷ്ണു, വിഷ്ണു എന്നിവരെ കന്യാകുമാരിയില്‍ നിന്നാണ് പിടികൂടിയത്.കഴിഞ്ഞ മാസം 19 നാണ് ബിംബൂങ്കാല്‍ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ് എന്നിവരെ സഹോദരങ്ങള്‍ കുത്തി പരിക്കേല്‍പ്പിച്ചത്.
◾ പാലക്കാട് അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. അതിഥി തൊഴിലാളികള്‍ തമ്മിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അട്ടപ്പാടി റാവുട്ടം കല്ലില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്. രവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.
◾ എറണാകുളം വടക്കന്‍ പറവൂര്‍ ചെറായി പാലത്തിന് മുകളില്‍ നിന്ന് ഇന്നലെ രാവിലെ പുഴയില്‍ ചാടിയ 18കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുന്നംകുളം അകതിയൂര്‍ സ്വദേശി ഹിമയാണ് രാവിലെ പുഴയിലേക്ക് ചാടിയത്. വടക്കന്‍ പറവൂരില്‍ പഠിക്കുന്നതിനിടെ പരിചയപ്പെട്ട സുഹൃത്തുമായുള്ള തര്‍ക്കമാണ് പുഴയില്‍ ചാടാന്‍ കാരണമെന്നാണ് സൂചന.
◾ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച എല്ലാ വീഴ്ചകളുടേയും ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കാന്‍ താനൊരുക്കമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 1984 ല്‍ നടന്ന സിഖ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എണ്‍പതുകളില്‍ നടന്നത് തെറ്റുതന്നെയാണെന്ന് പരസ്യമായി താന്‍ സമ്മതിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
◾ ബ്രിട്ടനില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് നാല് ഇറാനിയന്‍ പൗരന്മാര് ഉള്‍പ്പെടെ 5 പേര് അറസ്റ്റില്‍. ഭീകരവാദ ഗൂഢാലോചന ആരോപിച്ച് തീവ്രവാദ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ബ്രിട്ടണിലെ തീവ്രവാദ വിരുദ്ധ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
◾ അനന്തനാഗിലെ വനമേഖലയില്‍ ഭക്ഷ്യവസ്തുക്കള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സൈന്യം നടത്തിയ തെരച്ചിലില്‍ വനത്തിനുള്ളില്‍ നിന്നാണ് ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജന്‍സികള്‍. പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ ആണ് കിട്ടിയത് എന്നത് സംശയം ബലപ്പെടുത്തുന്നു.
◾ പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നേരത്തെ തന്നെ വിലക്കിയ ഇന്ത്യ, ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെയും ബിലാവല്‍ ഭൂട്ടോയുടെയുമടക്കം അക്കൗണ്ടുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഗായകന് അതിഫ് അസ്ലമിന്റെയും അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും നടപടി തുടരാനാണ് സാധ്യത.
◾ 15 മണിക്കൂര്‍ പത്രസമ്മേളനം നടത്തി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. യുക്രൈന് നേതാവ് വോളോഡിമര്‍ സെലെന്‍സ്കിയുടെ റെക്കോര്‍ഡാണ് മുയിസു തകര്‍ത്തതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് വാര്‍ത്താസമ്മേളനം ആരംഭിച്ച മുയിസു, 15 മണിക്കൂര്‍ വാര്‍ത്താസമ്മേളനം തുടര്‍ന്നു. ഇതിനിടെ പ്രാര്‍ത്ഥനകള്‍ക്കായി ചെറിയ ഇടവേളകള്‍ മാത്രമാണെടുത്തത്.
◾ ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈലാക്രമണം. യെമനില്‍നിന്ന് ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈല്‍ ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ പതിച്ചു. മിസൈലാക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം സ്ഥിരീകരിച്ച ഇസ്രല്‍ സൈന്യം ഏഴിരട്ടി മടങ്ങില്‍ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു.
◾ ഐപിഎല്ലില്‍ ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഒരു റണ്ണിന്റെ നാടകീയ ജയം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത 57 റണ്‍സെടുത്ത ആന്ദ്രെ റസലിന്റെ മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി 45 പന്തില്‍ 95 റണ്‍സടിച്ച ക്യാപ്റ്റന്‍ റിയാന്‍ പരാഗ് പൊരുതിയെങ്കിലും രാജസ്ഥാന് ലക്ഷ്യത്തിലെത്താനായില്ല. ഇതിനിടെ തുടര്‍ച്ചയായ ആറ് പന്തുകളില്‍ ആറ് സിക്സ് പറത്തി റിയാന്‍ പരാഗ് ചരിത്രം സൃഷ്ടിച്ചു. ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് ഒരു ബാറ്റര്‍ ആറ് പന്തുകളില്‍ ആറ് സിക്സറുകള്‍ നേടുന്നത്. മൊയീന്‍ അലിക്കെതിരെ അഞ്ചും വരുണ്‍ ചക്രവര്‍ത്തിക്കെതിരെ ഒരു സിക്സും പറത്തായാണ് റിയാഗ് പരാന്‍ ചരിത്രം സൃഷ്ടിച്ചത്.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 37 റണ്‍സിന്റെ ജയവുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് പഞ്ചാബ് കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 48 പന്തില്‍ 91 റണ്‍സെടുത്ത് പ്രങ്സിമ്രാന്‍ സിംഗിന്റെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് 40 പന്തില്‍ 74 റണ്‍സെടുത്ത ആയുഷ് ബദോനിയും 24 പന്തില്‍ 45 റണ്‍സെടുത്ത അബ്ദുള്‍ സമദും മികച്ച പ്രകടനം പുറത്തെടുത്തിട്ടും പഞ്ചാബിന്റെ ജയം തടയാനായില്ല. ലക്നൗവിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
◾ ചൈനയോടുള്ള ട്രംപിന്റെ വിരോധം ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ നിര്‍മാണ രംഗത്ത് കുതിപ്പിന് വഴിയൊരുക്കുന്നു. ജൂണ്‍ പാദത്തില്‍ അമേരിക്കയിലേക്കുള്ള ഐഫോണ്‍ കയറ്റുമതി പ്രധാനമായും ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കി. ചൈനക്കെതിരെയുള്ള ട്രംപിന്റെ നികുതി യുദ്ധം, ബിസിനസ് തന്ത്രം മാറ്റാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചിരിക്കുകയാണ്. ചൈനീസ് നിര്‍മിത ഐഫോണുകള്‍ക്ക് പകരം ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണുകള്‍ അമേരിക്കയില്‍ എത്തിക്കാനാണ് നീക്കം. അടുത്ത പാദത്തില്‍ യുഎസിലേക്കുള്ള ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയിലും വിയറ്റ്നാമിലുമായിരിക്കും നിര്‍മിക്കുകയെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് വെളിപ്പെടുത്തി. ചൈനയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി വേണ്ട എന്നതാണ് ആപ്പിളിന്റെ പുതിയ തന്ത്രം. യുഎസിലേക്കുള്ള ഐഫോണുകള്‍ ഇന്ത്യയിലും ഐപാഡ്, മാക്, ആപ്പിള്‍ വാച്ച്, എയര്‍പോഡ് എന്നിവ വിയറ്റ്നാമിലും നിര്‍മിച്ചാണ് യുഎസില്‍ എത്തിക്കുക. ചൈനയില്‍ നിര്‍മിക്കുന്ന ഐഫോണുകള്‍ക്കുള്ള അധിക നികുതി അമേരിക്ക പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള 20 ശതമാനം നികുതി പോലും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ആപ്പിളിന്റെ വിലയിരുത്തല്‍. ഈ നികുതി ഘടന തുടര്‍ന്നാല്‍ ഇപ്പോഴത്തെ പാദത്തില്‍ മാത്രം കമ്പനിക്ക് 900 മില്യണ്‍ ഡോളര്‍ അധിക ചെലവാണ് കണക്കാക്കിയിട്ടുള്ളത്.
◾ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് - മിഥുന് മാനുവല്‍ തോമസ് ടീം ഒന്നിക്കുന്നു. മാര്‍ക്കോയ്ക്ക് ശേഷം പുതിയ പുതിയ ചിത്രം എന്ന പേരില്‍ ഉണ്ണി മുകുന്ദന് തന്നെയാണ് ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവച്ചത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന നിലയിലാണ് സിനിമ ഒരുങ്ങുന്നത്. അതിരുകവിഞ്ഞ വിനോദം വാഗ്ദാനം ചെയ്യുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഗോകുലം ഗോപാലന്, മിഥുന് മാനുവല്‍ തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും ഉണ്ണി മുകുന്ദന് പങ്കുവച്ചു. മെഗാ മാസ്സ് എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മറ്റു താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും. കോ പ്രൊഡ്യൂസര്‍സ്- വി സി പ്രവീണ്‍, ബൈജു ഗോപാലന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി എന്നിവരെയും പോസ്റ്റില്‍ ഉണ്ണി മുകുന്ദന് ടാഗ് ചെയ്തിട്ടുണ്ട്.
◾ ധ്രുവ് വിക്രം നായകനായി വരാനിരിക്കുന്ന ചിത്രമാണ് 'ബൈസണ്‍'. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ബൈസണ്‍ ദീപാവലി റിലീസായി എത്തുമെന്നാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്. മനതി ഗണേശന് എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകന് മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്പിക കഥയായിരിക്കും. ഛായാഗ്രാഹണം ഏഴില്‍ അരശായിരിക്കും. മാരി സെല്‍വരാജ് ചിത്രം പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സായിരിക്കും നിര്‍മിക്കുക. 'മഹാന്' എന്ന ചിത്രമായിരുന്നു ധ്രുവ് വേഷമിട്ടതില്‍ അവസാനമായി പുറത്തുവന്നത്. വിക്രം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തത്.
◾ ടാറ്റ മോട്ടോഴ്സ് 2025 മെയ് മാസത്തില്‍ അതിന്റെ അതിശയകരമായ ഇലക്ട്രിക് എസ്യുവി പഞ്ച് ഇവിയില്‍ ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍ ടാറ്റ പഞ്ച് ഇവി വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 1.40 ലക്ഷം രൂപ വരെ ലാഭിക്കാന്‍ കഴിയും എന്നാണ് റിപ്പോട്ടുകള്‍. ഈ സമയത്ത് മൈ 2024 ടാറ്റ പഞ്ച് ഇവിക്ക് പരമാവധി 1.40 ലക്ഷം രൂപ കിഴിവ് നല്‍കുന്നുണ്ടെന്നാണ് റിപ്പോട്ടുകള്‍. അതേസമയം, 2025 പതിപ്പില്‍ ഉപഭോക്താക്കള്‍ക്ക് 50,000 രൂപ വരെ ലാഭിക്കാം. കിഴിവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാം. ടാറ്റ പഞ്ച് ഇവിക്ക് രണ്ട് ബാറ്ററി പായ്ക്കുകള്‍ ഉണ്ട്. ആദ്യത്തേതില്‍ 25 കിലോവാട്ട്അവര്‍ ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് പരമാവധി 82 ബിഎച്പി പവറും 114 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. രണ്ടാമത്തേതില്‍ 35 കിലോവാട്ട്അവര്‍ ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് പരമാവധി 122 ബിഎച്പി പവറും 190 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ചെറിയ ബാറ്ററി ഘടിപ്പിച്ച മോഡല്‍ ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ സഞ്ചരിക്കും, വലിയ ബാറ്ററി പായ്ക്ക് ഘടിപ്പിച്ച മോഡല്‍ 421 കിലോമീറ്റര്‍ സഞ്ചരിക്കും.
◾ 1939 ല്‍ ആരംഭിച്ച മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ സമഗ്രവും ആധികാരികവുമായ ചരിത്രമാണ് 'ശബ്ദരേഖ'. അതിന്റെ വികാസപരിണാമങ്ങളിലൂടെ സഞ്ചരിച്ച് റേഡിയോയുടെ സ്ഥാനം അടയാളപ്പെടുത്തുന്ന സര്‍വതലസ്പര്‍ശിയായ ഗ്രന്ഥം. ശബ്ദരേഖ മലയാള പ്രക്ഷേപണചരിത്രം'. ഡി പ്രദീപ് കുമാര്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 380 രൂപ.
◾ റെസ്റ്റോറന്റുകളില്‍ പോകുമ്പോള്‍ മീനും ചിക്കനും പോലുള്ള നോണ്‍വെജ്ജ് വിഭവങ്ങള്‍ വാങ്ങുമ്പോള്‍ പ്ലേറ്റില്‍ സവോളയ്ക്കൊപ്പം ഒരു കഷ്ണം നാരങ്ങയും തരാറുണ്ട്. നമ്മള് അത് ഭക്ഷണത്തിന് മുകളില്‍ പിഴിഞ്ഞു കഴിക്കാറുമുണ്ട്. എന്നാല്‍ എന്തിനാണ് നാരങ്ങ നീര് ഇത്തരത്തില്‍ നോണ്‍വെജ് വിഭവത്തില്‍ ഒഴിക്കുന്നതെന്ന് അറിയാമോ? അതിന് പിന്നില്‍ ഒരു ശാസ്ത്രീയ വശമുണ്ട്. നോണ്‍വെജ് വിഭവങ്ങള്‍ ദഹിക്കാന്‍ പാടുള്ളതു കൊണ്ട് തന്നെ നാരങ്ങ നീര് ഇതിനൊപ്പം ചേര്‍ക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. നാരങ്ങാനീര് ദഹന എന്‍സൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ നാരങ്ങാനീരിന്റെ അസിഡിറ്റി ആമാശയത്തിലെ ആസിഡിനെ സന്തുലിതമാക്കാനും ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോള്‍ ദഹനക്കേട്, വയറു വീര്‍ക്കല്‍ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഊര്‍ജ്ജനില നല്‍കാനും സഹായിക്കും. കട്ടിയുള്ള നോണ്‍വെജ്ജ് ഭക്ഷണങ്ങള്‍ കഴിച്ചാലും ക്ഷീണം തോന്നില്ല. നിര്‍ജ്ജലീകരണം തടയാനും ഇത് സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്*
മകളോടൊപ്പം പാര്‍ക്കിലെത്തിയതാണ് അച്ഛന്. നേരം വൈകിയും അവള് കളിച്ചുചിരിച്ചു നടക്കുകയാണ്. നേരം വൈകി വീട്ടില്‍ പോകാം എന്ന് എത്ര പറഞ്ഞിട്ടും അവള് വന്നതേയില്ല. എന്നിട്ടും അയാളത് നോക്കി ചിരിച്ചുകൊണ്ടേയിരുന്നു. ഇതുകണ്ട് മറ്റൊരാള്‍ അയാളോട് പറഞ്ഞു: നിങ്ങള്‍ വല്ലാത്ത ക്ഷമയുളള അച്ഛനാണ് കേട്ടോ. പൊതുവെ നമ്മള് ആണുങ്ങള്‍ക്ക് ഇങ്ങനെ ക്ഷമിച്ചിരിക്കാനൊന്നും കഴിയാറില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു: ഒരിക്കല്‍ ഞാനും ക്ഷമയില്ലാത്തൊരച്ഛനായിരുന്നു. എന്നെ ക്ഷമപഠിപ്പിച്ചത് എന്റെ മകനാണ്. ക്ഷമമാത്രമല്ല, പലതും പഠിപ്പിച്ചു തന്നിട്ട് അവന് പോയി. പോയെന്നോ എങ്ങോട്ട്.. മറ്റെയാള്‍ അത്ഭുതത്തോടെ ചോദിച്ചു. അച്ഛന്റെ പുഞ്ചിരി മാഞ്ഞു. പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു: ഈ റോഡിലൂടെ സൈക്കിളോടിച്ചു പോകുമ്പോള്‍ എതിരെ വന്ന ലോറിയിടിച്ച് അവന് മരിച്ചു. അവന്റെ കൂടെയിരിക്കാന്‍ ഒട്ടും സമയം കാണാത്ത അച്ഛനായിരുന്നു ഞാന്‍. ഓരോ തിരക്കും പറഞ്ഞ് ഞാനോടി നടന്നു. അവന് നല്‍കാതെ പിശുക്കിവെച്ച സമയത്തെയോര്‍ത്ത് ഞാനിന്നു വല്ലാതെ സങ്കടപ്പെടുന്നു. ഞാനിപ്പോളതെല്ലാം തിരുത്തുകയാണ്. അരഞ്ചുമിനിറ്റുകൂടി കളിക്കട്ടേയെന്ന് മോള് ചോദിക്കുമ്പോള്‍ , അത്രയും നേരം അവളുടെ കളി കണ്ടിരിക്കാമല്ലോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.. സാന്നിദ്ധ്യത്തിന്റെ മൂല്യം അമൂല്യമാണ്. തനിച്ചാക്കാതിരിക്കുക എന്നതാണ് പ്രിയപ്പെട്ട ഏതൊരാള്‍ക്കും നല്കാവുന്ന വലിയ സമ്മാനം. കണ്ടും കേട്ടും ചേര്‍ത്തുപിടിച്ചും കൂടെയിരിക്കുന്ന നേരത്തേക്കാള്‍ വിലയുളളതല്ല മറ്റൊന്നും.. - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment