◾ പാക്കിസ്ഥാന് ആക്രമണങ്ങള്‍ക്ക് ഇന്ത്യയുടെ കനത്ത മറുപടി. ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി, പെഷാവര്‍, സിയാല്‍കോട്ട് തുടങ്ങി 12 ഇടങ്ങളില്‍ ഇന്ത്യയുടെ കനത്ത ആക്രമണം. ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയില്‍നിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് അടുത്തായി നിരവധി സ്ഫോടനങ്ങള്‍ നടന്നതായാണു വിവരം. കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ആക്രമണം നടത്തിയെന്നും വിവരങ്ങളുണ്ട്.
2025 | മെയ് 9 | വെള്ളി
1200 | മേടം 26 | അത്തം l 1446 l ദുൽഖഅദ് 11
➖➖➖➖➖➖➖➖
◾ ജമ്മുവില്‍ പാക്കിസ്ഥാന്റെ തുടര്‍ച്ചയായ ആക്രമണ ശ്രമങ്ങള്‍. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നു. പാകിസ്ഥാന് ഇന്ത്യയുടെ കനത്ത പ്രഹരം. പാക്ക് ഡ്രോണുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. രണ്ട് പാക്കിസ്ഥാന് പൈലറ്റുമാരെ ഇന്ത്യ പിടികൂടി. ജമ്മു, പഠാന്‍കോട്ട് ഉധംപുര്‍ സൈനികത്താവളങ്ങളില്‍ പാക്കിസ്ഥാന് മിസൈല്‍, ഡ്രോണ്‍ ആക്രമണശ്രമം നടത്തിയെന്നും എന്നാല്‍ ആര്‍ക്കും ജീവഹാനിയുണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. കാശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലുമായി ഒട്ടേറെ ഡ്രോണുകളും മിസൈലുകളും ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു.
◾ പാക് സൈനിക മേധാവി അസീം മുനീറിനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍. പാക് സൈനിക മേധാവി രാജ്യസുരക്ഷയെ വ്യക്തി താത്പര്യങ്ങള്‍ക്കായി ബലി കഴിച്ചു എന്നാണ് പാകിസ്ഥാന് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇന്ത്യ പാകിസ്ഥാനില്‍ തിരിച്ചടിക്കുന്നതിനിടെ പാക് സൈന്യത്തിനുള്ളില്‍ അട്ടിമറി നീക്കം നടക്കുന്നതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
◾ പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും പൊട്ടിപ്പുറപ്പെട്ടെന്ന് വിവരം. അഞ്ചിടങ്ങളില്‍ പാക് സൈനികരെ ബലൂച് ആര്‍മി നേരിട്ടു. ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി അറിയിച്ചതായി വിവരമുണ്ട്.
◾ ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. ഇന്നലെ സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള് കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് .മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങി.
◾ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ കനത്ത ഡ്രോണ്‍ ആക്രമണത്തിലും ആളപായമില്ലെന്ന് സര്‍ക്കാര്‍. ജമ്മുവിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പാകിസ്ഥാന് ആക്രമണം നടത്തിയത്.
◾ ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നല്‍കിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പാകിസ്ഥാന് നടത്താനിരുന്ന ആക്രമണത്തെ നിര്‍വീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
◾ ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യങ്ങള്‍ക്കിടയില്‍ പ്രതിസന്ധി നേരിട്ട് പാക്കിസ്ഥാന് ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക 7.2% ഇടിഞ്ഞതിനെ തുടര്‍ന്ന് പാകിസ്ഥാന് ഓഹരി വിപണി ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. ലാഹോറിലും കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്ന റിപ്പോര്‍ട്ട് വന്നതോടെ പാകിസ്ഥാന് ഓഹരികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടു. ഇതോടെ വ്യാപാരം നിര്‍ത്തിവെക്കേണ്ട അവസ്ഥ വന്നു.
◾ ഇന്ത്യയുമായി യുദ്ധം ചെയ്താല്‍ പാകിസ്ഥാന് പരമാവധി 3 ദിവസം പിടിച്ചു നില്ക്കാന് കഴിയുന്ന ആയുധ ബലമേയുളളുവെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുമ്പോള്‍ രാജ്യാന്തര സാമ്പത്തിക ഏജന്‍സികള്‍ പറയുന്നത് യുദ്ധത്തോടെ പാകിസ്ഥാന് തകര്‍ന്ന് തരിപ്പണമാകുമെന്നാണ്. കടംകയറിയ പാകിസ്ഥാന് സമ്പദ് വ്യവസ്ഥക്ക് ഇന്ത്യയുമായുള്ള യുദ്ധം താങ്ങാന്‍ കഴിയില്ലെന്നും രാജ്യം തന്നെ ഇല്ലാതാകുമെന്നുമാണ് സാമ്പത്തിക ഏജന്‍സികള്‍ പറയുന്നത്.
◾ റഷ്യന്‍ നിര്‍മ്മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനമാണ് കഴിഞ്ഞ രാത്രിയില്‍ പാകിസ്ഥാന് നടത്തിയ ആക്രമണ ശ്രമങ്ങളെയെല്ലാം തകര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഉപയോഗിച്ച എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം ലോകത്തിലെ ഏറ്റവും മാരകമായ, ഉപരിതലത്തില്‍ നിന്ന് തൊടുക്കുന്ന, മിസൈലുകളെ പോലും പ്രതിരോധിക്കുന്ന ഒന്നാണ്.
◾ പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ന് വൈകുന്നേരം നടക്കാനിരുന്ന പെഷവാര്‍ സല്‍മിയും കറാച്ചി കിംഗ്സും തമ്മിലുള്ള പാകിസ്ഥാന് സൂപ്പര്‍ ലീഗ് (പിഎസ്എല്‍) മത്സരം റദ്ദാക്കി. പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം കറാച്ചി, ദോഹ, ദുബായ് എന്നീ മൂന്ന് വേദികളിലേക്ക് മാറ്റാന്‍ പിസിബി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.
◾ പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറില്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ഒരു പാകിസ്ഥാന് നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. ഔദ്യോഗിക സൈനിക വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുട്ടിന്റെ മറവില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അതിര്‍ത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്ന നുഴഞ്ഞുകയറ്റക്കാരന് ബിഎസഎഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജവാന്മാര് ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ മുന്നോട്ട് നീങ്ങിയതോടെയാണ് വെടിയുതിര്‍ത്തതെന്ന് സൈന്യം അറിയിച്ചു.
◾ തീവ്രവാദ സംഘടനയായ ലഷ്കറെ തൊയ്ബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെതിരെ ആഗോള പ്രചാരണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്റെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിലേക്ക് തള്ളി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് പാകിസ്ഥാന് എംപി താഹിര്‍ ഇഖ്ബാല്‍. പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂവെന്നും ദൈവം രക്ഷിക്കട്ടേയെന്നും പറഞ്ഞുകൊണ്ടായിരുന്നു കരച്ചില്. ഇന്ത്യന്‍ നീക്കത്തില്‍ പതറിയിരിക്കുകയാണ് പാകിസ്ഥാന്.
◾ ലാഹോറിലും കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാകിസ്ഥാനില്‍ തിരക്കിട്ട നീക്കങ്ങള്‍. പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തര യോഗം വിളിച്ചു. ലാഹോറിലും പാകിസ്ഥാനിലെ മറ്റിടങ്ങളിലും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യുഎസ് പൗരന്മാരോട് ലാഹോര്‍ വിടാന്‍ പാകിസ്ഥാനിലെ യുഎസ് എംബസി നിര്‍ദേശം നല്കി.
◾ ഓപ്പറേഷന് സിന്ദൂറില്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ സൂത്രധാരന്‍ അബ്ദുല്‍ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരന് ആണ് കൊല്ലപ്പെട്ട അബ്ദുല്‍ റൗഫ്. മസൂദ് അസറിന്റെ കുടുബംത്തിലെ10 പേരും അടുപ്പമുള്ള 4 പേരും കൊല്ലപ്പെട്ടതായി വിവരം ഇന്നലെ പുറത്ത് വന്നിരുന്നു.
◾ ഓപ്പറേഷന് സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നല്കി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാന് സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നല്കാന് സൈന്യത്തിന് മന്ത്രിസഭാ യോഗം സ്വാതന്ത്ര്യം നല്കി.
◾ ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയന്. യുഎസില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്തയെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്ന് അറിയപ്പെടും. യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.
◾ 42കാരിയായ വളാഞ്ചേരി സ്വദേശിനിക്ക് നിപ ബാധയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നിപ സംശയിച്ചതോടെ ചികിത്സ ആരംഭിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മോനോക്ലോണ ആന്റിബോഡി രോഗിക്ക് നല്കാന് തീരുമാനിച്ചു. വളാഞ്ചേരി നഗരസഭ രണ്ടാം വാര്‍ഡില്‍ 3 കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കും. ഇത് ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
◾ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരന് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലെത്തി. അടൂര്‍ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനര്‍. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാണ്.
◾ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പ്രത്യേകതയുടെ ഭാഗമായാണ് സണ്ണി വന്നതെന്ന് കരുതുന്നുവെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. സുധാകരനൊപ്പം കണ്ണൂരില്‍ സണ്ണി ജോസഫും വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു.
◾ നിലവിലെ കെപിസിസി പ്രസിഡന്റായ കെ. സുധാകരനെ മാറ്റുകയല്ല ഉയര്‍ത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കെ സുധാകരന്റെ പ്രവര്‍ത്തനങ്ങളെ ഹൈക്കമാന്‍ഡ് അങ്ങേയറ്റം വിലമതിക്കുന്നുവെന്നും അതുകൊണ്ടാണ് മാറ്റത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി അദ്ദേഹത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു.
◾ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫിനെ തിരഞ്ഞെടുത്തതുള്‍പ്പെടെയുള്ള ഹൈക്കമാന്റിന്റെ തീരുമാനം പാര്‍ട്ടിക്ക് ഗുണകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഊര്‍ജസ്വലമായ നേതൃത്വത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും യുവാക്കളെ അടക്കം പരിഗണിക്കുന്ന നല്ലൊരു പട്ടികയാണ് പുറത്തുവന്നതെന്നും കേരളത്തിലെ കോണ്‍ഗ്രസിനെ കുറിച്ച് കുറച്ച് ദിവസമായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന തീരുമാനം കൂടിയാണിത് എന്നും ചെന്നിത്തല പറഞ്ഞു.
◾ സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡര്‍ എന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് . അതില്‍ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പുതിയ ടീം പുതിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും പദവി തീരുമാനം വന്നതിനു പിന്നാലെ ആദ്യം വിളിച്ചത് സുധാകരനാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എംഎല്‍എയെ തിരഞ്ഞെടുത്തതില്‍ പ്രതികരിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ വ്യക്തിപരമായി സന്തോഷത്തിന് അതിരുകളില്ലാത്ത നിമിഷം എന്നാണ് രാഹുല്‍ പറഞ്ഞത്. ഒരു സാധാരണ പ്രവര്‍ത്തകനെ ആവേശത്തിലാക്കുന്ന ഉജ്ജ്വലമായ തീരുമാനമെടുത്ത കോണ്‍ഗ്രസ് ഹൈക്കമാന്റിന് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്നേഹാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.
◾ കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നിയമനിര്‍മാണങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിന് മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ ജീവനക്കാരുടെയും പിന്തുണ. പണിമുടക്കിന് അനുഭാവം പ്രഖ്യാപിച്ച് കേരള പത്രപ്രവര്‍ത്തക യുണിയനും കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി മെയ് 17ന് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും.
◾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചുവെന്ന് മന്ത്രിയുടെ ഓഫിസ്. സര്‍വകലാശാല പ്രഭാഷണത്തിനു മന്ത്രിയെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രത്തോടു യാത്രാ അനുമതി തേടിയത്.
◾ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല സന്ദര്‍ശിക്കാന്‍ കേന്ദ്രം അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സന്ദര്‍ശനം നിഷേധിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്നും കാരണം എന്താണെന്ന് അറിയില്ലെന്നും മുന്‍പ് മന്ത്രി പി രാജീവിനുള്‍പ്പെടെ സമാന അനുഭവം ഉണ്ടായിട്ടുണ്ടല്ലോ എന്നും വീണാ ജോര്‍ജ് പറഞ്ഞു.
◾ പാലക്കാട് കളക്ടറേറ്റില്‍ വിജിലന്‍സ് പരിശോധന. കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പിടികൂടി. ഡിവിഷണല്‍ അക്കൗണ്ടന്റ് ഓഫീസര്‍ സാലുദ്ദീന്‍ ജെ, ജൂനിയര്‍ സൂപ്രണ്ട് സി രമണി, ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ ശശീദരന്‍ എന്നിവരില്‍ നിന്നാണ് കൈക്കൂലി പണം പിടികൂടിയത്.പിടിയിലായ ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലന്‍സ് പരിശോധന നടന്നു.
◾ കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഫേസ് ബുക്കില്‍ യുദ്ധ വിരുദ്ധ പോസ്റ്റ് ഇട്ട ഷീബ കക്കോടിക്കെതിരെയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പാക് അനുകൂല പരാമര്‍ശമാണ് സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെന്നാണ് ആരോപണം. പോസ്റ്റ് വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.
◾ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാകും ഫല പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.
◾ കിളിമാനൂരില്‍ റാപ്പര്‍ വേടന്റെ പ്രോഗ്രാമിനായി എല്‍ഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യന് ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങല്‍ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്.
◾ കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയതിന് നടന് വിനായകനെതിരെ കേസെടുത്ത് പൊലീസ്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. ജീവനക്കാരോട് മോശമായി പെരുമാറിയെന്ന വിവരത്തെ തുടര്‍ന്നാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്.
◾ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവര്‍ പുരസ്കാരം നേടി മൂന്ന് വയസുകാരന്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം പള്ളിപ്പറമ്പില്‍ സജീര്‍ ജമാല്‍ - മുഫിലത്ത് സജീര്‍ ദമ്പതികളുടെ മകന് സിദാന് അലിയാണ് ഈ അത്യപൂര്‍വം നേട്ടം കരസ്ഥമാക്കിയത്.കഴിഞ്ഞ ദിവസം സിദാന് അലി പുരസ്കാരം ഏറ്റുവാങ്ങി.
◾ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി സംസ്ഥാനം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്ക്കാന് പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഏതാണ്ട് പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞു എന്നും മന്ത്രി വ്യക്തമാക്കി.
◾ രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയ്ക്ക് മലപ്പുറത്ത് തുടക്കം. കോട്ടക്കുന്ന് മൈതാനത്ത് നടന്ന ഉദ്ഘാടന പരിപാടി കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
◾ രാജസ്ഥാനിലെ ബികാനീറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒന്‍പത് പേര് മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ബികാനീര്‍ നഗരത്തിലെ കോട്വാലി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള തിരക്കേറിയ മദന്‍ മാര്‍ക്കറ്റിലാണ് സംഭവം. ഒരു കടയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
◾ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതി അനുമതി നല്കി. റെയില്‍വെ മന്ത്രിയായിരിക്കെ 'ഭൂമിക്ക് പകരം ജോലി' എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുടെ പേരില്‍ ഉയര്‍ന്ന കള്ളപ്പണ ആരോപണത്തിലാണ് ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നല്‍കിയതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
◾ പാകിസ്താനെതിരേയും പാകിസ്താന്റെ അവകാശവാദങ്ങള്‍ക്കെതിരേയും ആഞ്ഞടിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രി. പിറവികൊണ്ട നാള് മുതല്‍ നുണ പറയാനാരംഭിച്ച രാജ്യമാണ് പാകിസ്താനെന്നും അതിനാല്‍ത്തന്നെ പാക് നുണകളില്‍ അത്ഭുതമില്ലെന്നും 75 കൊല്ലം കൊണ്ട് ഇന്ത്യയ്ക്ക് അത് ശീലമായിക്കഴിഞ്ഞിരിക്കുകയാണെന്നും വിക്രം മിസ്രി പറഞ്ഞു.
◾ ഭീകരാക്രമണ സാധ്യതയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത. ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കര്‍-ഇ-തൊയ്ബ എന്നീ ഭീകരസംഘടനകള്‍ സുരക്ഷാ സേനയ്ക്ക് നേരെ ചാവേറാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് ജമ്മു കശ്മീരിലും പഞ്ചാബിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
◾ ഐപിഎല്ലിലെ പഞ്ചാബ് കിങ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചു. ജമ്മുവില്‍ ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മത്സരം റദ്ദാക്കിയതെന്ന് ഐപിഎല്‍ ചെയര്മാന് അരുണ്‍ ധുമാല്‍ പ്രതികരിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 10.1 ഓവറില്‍ 122-1 എന്ന നിലയിലെത്തിയപ്പോഴാണ് മത്സരം തടസ്സപ്പെട്ടത്. സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതിന് പിന്നാലെ കളി നിര്‍ത്തിവെച്ചിരുന്നു. അതിന് ശേഷമാണ് കളി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്.
◾ ഐപിഎല്‍ പതിനെട്ടാം സീസണ് ഉപേക്ഷിക്കാന്‍ സാധ്യത. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന് ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ബിസിസിഐ ഇന്ന് ഔദ്യോഗിക തീരുമാനമെടുക്കും.
◾ ഇന്ത്യാ- പാകിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് സൂപ്പര്‍ ലീഗിന്റെ ബാക്കി മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയതായി പിസിബി അറിയിച്ചു. നേരത്തെ റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലാഹോര്‍ എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അവസാന എട്ട് മത്സരങ്ങളും ഇനി യുഎഇയില്‍ നടക്കും. മത്സരങ്ങളുടെ കൃത്യമായ ഷെഡ്യൂള്‍, തീയതികളും വേദികളും ഉള്‍പ്പെടെ പിന്നീട് അറിയിക്കുമെന്നും പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
◾ 2024-25 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 187.61 കോടി രൂപയുടെ ലാഭവുമായി കല്യാണ്‍ ജുവലേഴ്സ്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ സമാന പാദത്തില്‍ രേഖപ്പെടുത്തിയ 137.49 കോടി രൂപയില്‍ നിന്ന് ഏകദേശം 36 ശതമാനം വര്‍ധനവാണ് ഇത്. നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം 37 ശതമാനം ഉയര്‍ന്ന് 6,181.53 കോടി രൂപയായി. 2025 സാമ്പത്തിക വര്‍ഷത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ആകെ വരുമാനം 35 ശതമാനം വര്‍ധിച്ച് 25,045 കോടി രൂപയായി. 2025 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ഇന്ത്യയില്‍ നിന്ന് 5,350 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തില്‍ മിഡില്‍ ഈസ്റ്റ് വരുമാനം 26 ശതമാനം വര്‍ധിച്ച് 784 കോടി രൂപയായി. ഈ വര്‍ഷം അക്ഷയ തൃതീയയില്‍ മികച്ച വില്‍പ്പനയാണ് നടന്നത്.
◾ 'റിട്ടണ്‍ ആന്‍ഡ് ഡിറക്റ്റഡ് ബൈ ഗോഡ്' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. ക്രഷാണേ..ക്രഷാണേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഷാന്‍ റഹ്മാന് സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന് ആണ്. ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 16ന് തിയറ്ററുകളില്‍ എത്തും. ടി ജെ പ്രൊഡക്ഷന്‍സ്, നെട്ടൂരാന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് 'റിട്ടണ്‍ ആന്‍ഡ് ഡിറക്റ്റഡ് ബൈ ഗോഡ്' നിര്‍മിച്ചത്. സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ അഭിഷേക് രവീന്ദ്രന്, വൈശാഖ് വിജയന്, ശ്രീലക്ഷ്മി സന്തോഷ്, ചെമ്പില്‍ അശോകന്, നീന കുറുപ്പ്, മണികണ്ഠന് പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ എന്നിവരും അഭിനയിക്കുന്നു. ജോമോന് ജോണ്‍, ലിന്റോ ദേവസ്യ, റോഷന് മാത്യു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ഇക്ബാല്‍ കുറ്റിപ്പുറം, ബി കെ ഹരിനാരായണന്, മനു മഞ്ജിത്, ഹരിത ഹരി ബാബു എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു.
◾ മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'ഹണ്ട്' എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്സിലൂടെ ചിത്രം എത്തുമെന്ന് നേരത്തെ അറിയിപ്പ് വന്നിരുന്നു. ഇപ്പോഴിതാ സ്ട്രീമിംഗ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 23 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹൊറര്‍ ത്രില്ലര്‍ ആണിത്. അതിഥി രവി, രണ്‍ജി പണിക്കര്‍ എന്നിവര്‍ ഈ ചിത്രത്തിലെ മറ്റു രണ്ട് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു വിജയകുമാര്‍, ബിജു പപ്പന്, കോട്ടയം നസീര്‍, ജി സുരേഷ് കുമാര്‍, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായര്‍, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തിരക്കഥ നിഖില്‍ ആനന്ദ്, ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, ഹരിനരായണന്‍, സംഗീതം കൈലാസ് മേനോന്.
◾ എംപിവി സെഗ്മെന്റിലേയ്ക്ക് ക്ലാവിസിനെ പുറത്തിറക്കി കിയ. കാരന്‍സിന് അപ്ഡേറ്റഡ് മോഡലായാണ് ക്ലാവിസിനെ കിയ എത്തിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓണ്‍ലൈനായോ കിയ ഡീലര്‍ഷിപ്പുകള്‍ വഴിയോ മെയ് ഒമ്പതു മുതല്‍ പുതിയ വാഹനം ബുക്ക് ചെയ്യാം. വില അടുത്തമാസം പ്രഖ്യാപിക്കുമെന്നാണ് കിയ അറിയിക്കുന്നത്. ആറ് എന്ജിന് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ഏഴ് വേരിയന്റുകളില്‍ എട്ടു നിറത്തില്‍ പുതിയ എംപിവി ലഭിക്കും. സെഗ്മെന്റിലെ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന പല ഫീച്ചറുകളുമായാണ് കിയ ക്ലാവിസിന്റെ വരവ്. പെട്രോള്‍, ഡീസല്‍ എന്ജിന് മോഡലുകളില്‍ വാഹനം ലഭിക്കും. 115 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 160 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനും 116 ബിഎച്ച്പി കരുത്തുള്ള ഡീസല്‍ എന്ജിന് ഓപ്ഷനുകളുമുണ്ട് ക്ലാവിസില്‍. 1.5 ലീറ്റര്‍ പെട്രോള്‍ എന്ജിന് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് ആറ് സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സും 1.5 ലീറ്റര്‍ ഡീസലിന് ആറ് സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക്ക് ഗിയര്‍ബോക്സുകളും ലഭിക്കും.
◾ കുരുക്ഷേത്രഭൂമിയില്‍ ഇടിമുഴക്കം സൃഷ്ടിച്ച് കടന്നുപോയ അഭിമന്യുവിനെ മുന്‍നിര്‍ത്തിയുള്ള സ്വതന്ത്രമായ ആഖ്യാനമാണിത്. അഭിമന്യുവിനെപ്പോലെ ഒരു യോദ്ധാവ് എങ്ങനെ ചെറുപ്രായത്തില്‍ ത്തന്നെ ഒരു മഹാരഥനായി വളര്‍ന്നു എന്ന ചോദ്യത്തിനുത്തരമാണ് ഈ കൃതി. അഭിമന്യുവിന്റെ ഉള്ളിലെ അടങ്ങാത്ത വിജയതൃഷ്ണയും അതില്‍നിന്നുള്ള ഊര്‍ജ്ജവും നോവലിലുടനീളം നിറഞ്ഞിരിക്കുന്നു. ഒപ്പം അഭിമന്യുവിന്റെ പൂര്‍വ്വകാലത്തെക്കുറിച്ച് സവിശേഷമായ വെളിച്ചം പ്രസരിപ്പിക്കുകയും ചെയ്യുന്നു ഈ കൃതി. മഹാഭാരതത്തിന്റെ മൗനങ്ങളില്‍നിന്നും ഒരു ഉജ്ജ്വല രചന. 'ചക്രവ്യൂഹം'. പുടയൂര്‍ ജയനാരായണന്‍. മാതൃഭൂമി. വില 246 രൂപ.
◾ കഴിക്കുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഭക്ഷണത്തിന്റെ സമയക്രമവും. രാത്രി എട്ട് മണിക്കുള്ളില്‍ അത്താഴം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനു ശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കും. നിങ്ങള്‍ അത്താഴം രാത്രി എട്ട് മണിക്ക് ശേഷമാണ് കഴിക്കുന്നതെങ്കില്‍ ശരീരത്തിലെ മെറ്റബോളിസത്തെയും ഇന്‍സുലിനെയും ഒരുപോലെ തടസപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ഹോര്‍മോണ്‍ ബാലന്‍സും തകിടം മറിക്കാന്‍ ഇടയാക്കും. ഉറക്കത്തിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും ബാധിക്കും. ഇത് ഇന്‍സുലിന്‍ സ്പൈക്കിന് കാരണമാകും. ശരീരം വിശ്രമിക്കുമ്പോഴാണ് മൊലാറ്റോണിന്‍ ഉല്‍പ്പാദനം തുടങ്ങിയ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്ന നിരവധി പ്രക്രിയകള്‍ നടക്കുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മോലാറ്റോണിന്‍ ഉല്പാദനത്തെയും ബാധിക്കുന്നു. കൂടാതെ ശരീരത്തിലുണ്ടാകുന്ന ഇന്‍സുലിന്‍ സ്പൈക്ക് രക്തത്തിലെ പഞ്ചസാര വര്‍ധിക്കാനും കാരണമാകുന്നു. ഇത് നിങ്ങളുടെ ശരീരത്തെ കൊഴുപ്പ് സംഭരണ അവസ്ഥയില്‍ നിലനിര്‍ത്തും. ഒപ്പം വിശപ്പിനെ നിയന്ത്രിക്കുന്ന ലെപ്റ്റിനും ഗ്രെലിനും ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയെയും തടസ്സപ്പെടുത്തും. മോശം ഉറക്കവും ഹോര്‍മോണ്‍ തകരാറുകളും വിശപ്പ് നിയന്ത്രണത്തെ ബാധിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ദഹന പ്രകിയകളുടെ തകറാരിലേക്കും എത്തിക്കും.
*ശുഭദിനം*
*കവിത കണ്ണന്*
അയാള്‍ ഒരു വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറായിരുന്നു. അയാളുടെ ചിത്രങ്ങളില്‍ ആകൃഷ്ടനായി കൂട്ടുകാരന് അയാളോടൊപ്പം ചിത്രങ്ങളെടുക്കാന്‍ കാട്ടിലേക്ക് വന്നു. അപൂര്‍വ്വയിനം ദേശാടനപക്ഷി ആ കാട്ടിലെത്തുന്ന കാലമായിരുന്നു അത്. ആ പക്ഷിയെ തേടിയാണ് അവര്‍ എത്തിയതും. ക്യാമറയുമായി അവര്‍ കാത്തിരുന്നു. വളരെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു മിന്നായം പോലെ ആ പക്ഷി അവിടെയെത്തി. ഫോട്ടോഗ്രാഫറിന്റെ ക്യാമറയില്‍ അതിവേഗം വിരലുകള്‍ പതിഞ്ഞു. തന്റെ സുഹൃത്തിന് കൂടി ആ പക്ഷിയെ കാണിച്ചുകൊടുക്കാന്‍ വേണ്ടി അയാളെ പരതിയപ്പോള്‍ അയാള്‍ തന്റെ ഷൂവിനുളളില്‍ കയറിയ കല്ലെടുത്തുകളയുന്ന തിരക്കിലായിരുന്നു. കല്ലെടുത്ത് എണീറ്റപ്പോഴേക്കും ആ പക്ഷി പറന്നുപോയിരുന്നു. എന്തിനും സമയപരിധിയുണ്ട്. അതിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമേ ആസ്വാദ്യകരമാകൂ. നിമിഷാര്‍ദ്ധംകൊണ്ട് എല്ലാം നഷ്ടപ്പെടുന്നവരുണ്ട്. നിമിഷനേരം കൊണ്ട് എല്ലാം നേടുന്നവരും. ഒരു കാഴ്ചയും മറ്റൊരാള്‍ക്ക് വേണ്ടി ഉടലെടുക്കന്നതല്ല. അതങ്ങിനെ സംഭവിക്കുന്നതാണ്. അതു നടക്കുന്ന സമയത്ത് കണ്ണും കാതും തുറന്നിരിക്കുന്നുണ്ടോ എന്നതിലാണ് കാര്യം. എന്താണോ കാണാനാഗ്രഹിക്കുന്നത് അതിനുവേണ്ടി തയ്യാറാകണം. സമയം ചെലവഴിക്കണം. ചിലപ്പോള്‍ ഒന്ന് ശ്രദ്ധപതറുമ്പോഴായിരിക്കും മാസങ്ങളായി ഇമവെട്ടാതെ നോക്കിയിരുന്ന അത്ഭുതം പ്രത്യക്ഷപ്പെട്ട് അപ്രത്യക്ഷമാകുന്നത്. എപ്പാഴും ഒരുങ്ങിയിരിക്കാന്‍ നമുക്കായെന്ന് വരില്ല. പൂര്‍ണ്ണ ഒരുക്കത്തോടെ ഒന്നും ചെയ്യാനുമാകില്ല. പക്ഷേ, അപ്രതീക്ഷിതാനുഭവങ്ങള്ക്ക് മുന്പില് കണ്ണുതുറക്കുന്ന ശീലമില്ലെങ്കില്‍ കാണേണ്ട കാഴ്ചകള്‍ പലതും അപ്രത്യക്ഷമാകുക തന്നെ ചെയ്യും - ശുഭദിനം.
Post a Comment