o ഇ.വത്സരാജിൻ്റെ എൻ്റെ മയ്യഴി യഥാർഥ മയ്യഴിയുടെ ചരിത്രം - രമേശ് ചെന്നിത്തല
Latest News


 

ഇ.വത്സരാജിൻ്റെ എൻ്റെ മയ്യഴി യഥാർഥ മയ്യഴിയുടെ ചരിത്രം - രമേശ് ചെന്നിത്തല

 ഇ.വത്സരാജിൻ്റെ എൻ്റെ മയ്യഴി യഥാർഥ മയ്യഴിയുടെ ചരിത്രം - രമേശ് ചെന്നിത്തല




മാഹി: എം.മുകുന്ദൻ്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഭാവന സമ്പന്നമായ മനോഹരമായ ഒരു നോവലാണെങ്കിൽ ഇ. വത്സരാജിൻ്റെ - എൻ്റെ മയ്യഴി - യഥാർഥ മയ്യഴിയുടെ ചരിത്രമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. കാൽനൂറ്റാണ്ടിലേറെക്കാലം പുതുച്ചേരി നിയമസഭാ സാമാജികനും മുൻ മന്ത്രിയുമായ ഇ. വത്സരാജിന്റെ ആത്മകഥ - എന്റെ മയ്യഴിയുടെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുതുച്ചേരിയുടെയും മയ്യഴിയുടെയും വികസനത്തിൽ ഗണ്യമായ പങ്ക് വഹിച്ച ഇ.വത്സരാജ് പുതുച്ചേരിയുടെ മുഖ്യമന്ത്രിയാവേണ്ട വ്യക്തിയായിരുന്നു. ഒട്ടേറെ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയിൽ പ്രത്യേകിച്ച് ആരോഗ്യമേഖലയിലെ സേവനങ്ങൾ എന്നും ജനമനസിൽ ഉണ്ടാവും. വത്സരാജിൻ്റെ പൊതു ജീവിതം ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് പറമ്പത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുൻ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി ഉദ്ഘാടനം ചെയ്തു. വികസനം സംബന്ധിച്ച ആധുനികമായ കാഴ്ചപ്പാടും ദീർഘവീക്ഷണവുമുള്ള നേതാവും ഭരണാധികാരിയുമായിരുന്നു ഇ. വത്സരാജെന്ന് വി.നാരായണസ്വാമി ചൂണ്ടിക്കാട്ടി. 

രാഷ്ട്രീയത്തിനപ്പുറത്താണ് സൗഹൃദമെന്നും നേതാക്കളുമായുള്ള സൗഹൃദം എഴുത്തുകാരന് കരുത്ത് നൽകുമെന്നും മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ പറഞ്ഞു. എൻ്റെ മയ്യഴി - പുസ്തകം രമേശ് ചെന്നിത്തലയിൽ നിന്നും സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു.

ഇന്ത്യയുടെ ശില്പിയാണ് നെഹ്റുവെങ്കിൽ മയ്യഴിയുടെ ശില്പിയാണ് ഇ.വത്സരാജെന്ന് സംശയമില്ലാതെ പറയാം.

ഒരു നേതാവിൻ്റെ ജീവിതം ഇത്രമാത്രം സംഘർഷഭരിതമാണോ എന്ന് ഈ പുസ്തകം വായിക്കുമ്പോൾ നാം സംശയിക്കും.

മാറ്റങ്ങളുണ്ടാക്കുന്നത് രാഷ്ട്രീയ നേതാക്കളാണ്. നോവലിസ്റ്റിന് ചരിത്രം രചിക്കാനാവില്ല. ചരിത്രകാരൻ വിട്ടു കളഞ്ഞ ഭാഗങ്ങളെ തൻ്റെ ഭാവനയുപയോഗിച്ച് പൂരിപ്പിക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. നാട് തനിയെ വളരുകയില്ല.

ഒരു നേതാവ് വളരുന്നത് നാടിൻ്റെ കൂടെയാണെങ്കിൽ നാട് വളരുന്നത് നേതാവിൻ്റെ കൂടെയാണ്. വത്സരാജിൻ്റെ വികസന വഴിയിലെ നാഴികക്കല്ലായ പുഴയോര നടപ്പാതയുടെ മൂല്യം വളരെ വലുതാണെന്നും മുകുന്ദൻ പറഞ്ഞു. പുതുച്ചേരി മുൻ മുഖ്യമന്ത്രി വി.വൈദ്യലിംഗം എം.പി മുഖ്യ പ്രഭാഷണം നടത്തി.

ഡി.സി. ബുക്സ് എഡിറ്റർ  സാന്ദ്ര ആർ. കുമാർ പുസ്തക പരിചയം നടത്തി.മുൻ ഡി.ജി.പി അഡ്വ. ടി. ആസഫ് അലി, മുൻ പുതുച്ചേരി ചീഫ് സെക്രട്ടറി സി.എസ്. ഖേർവാൾ, അന്തമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി ഡി.എസ്. നെഗി, മുൻ ഗോവ ചീഫ് സെക്രട്ടറി ബി.വിജയൻ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ. ജോസഫ് എന്നിവർ മുഖ്യാതിഥികളായി.

ഇ. വത്സരാജ് മറുമൊഴി നടത്തി. സംഘാടക സമിതി കൺവീനർ സജിത് നാരായണൻ, വൈസ് ചെയർമാൻ അസീസ് മാഹി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post