തലശ്ശേരി ബൈപ്പാസിൽ ലോറിയിൽ നിന്ന് 13.5 ലക്ഷം രൂപ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
തലശ്ശേരി: തലശ്ശേരി ചോനാടത്ത് ബൈപ്പാസിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് 13 ലക്ഷത്തി അൻപതിനായിരം രൂപ കവർന്ന കേസിൽ രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ലോറി ക്ലീനറായ വടക്കുമ്പാട് സ്വദേശി ടി.കെ. ജറീഷ്, സഹായി എം.സി. അഫ്നാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഏപ്രിൽ 16-നായിരുന്നു സംഭവം. തലശ്ശേരി-മാഹി ബൈപ്പാസിൽ ചോനാടം ഭാഗത്ത് നിർത്തിയിട്ടിരുന്ന വടകര ചോളം വയൽ സ്വദേശി പ്രജേഷ് രത്തൻഷിയുടെ DD 01 A9282 എന്ന ലോറിയുടെ കാബിന്റെ വലത് വശത്തെ ഗ്ലാസ് തകർത്താണ് ബർത്തിൽ സൂക്ഷിച്ചിരുന്ന 13.5 ലക്ഷം രൂപ കവർന്നത്. മുംബൈയിൽ കൊപ്ര വിറ്റ് ലഭിച്ച പണവുമായി വടകരയിലേക്ക് പോവുകയായിരുന്നു പ്രജേഷ്.
ലോറി ഉടമയുടെ പരാതിയെ തുടർന്ന് തലശ്ശേരി എസ്ഐ പി.വി. പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ ടി.കെ. ജറീഷ് ലോറിയിലെ ക്ലീനറും എം.സി. അഫ്നാസ് ജറീഷിന്റെ സഹായിയുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post a Comment