പന്തക്കലിലെ കാട് മൂടിക്കിടക്കുന്ന ജലസംഭരണി അപകടാവസ്ഥയിൽ - പൊളിച്ച് മാറ്റണമെന്ന് പരിസരവാസികൾ
മാഹി: പന്തക്കലിലെ മാഹി പൊതുമരാമത്ത് വകുപ്പ് വാട്ടർ അഥോറിറ്റിയുടെ അപകടാവസ്ഥയിലായ ജലസംഭരണി പൊളിച്ച് മാറ്റണമെന്നാവശ്യം ശക്തമാകുന്നു.പന്തക്കൽ ഗവ.ആസ്പത്രി ( ഹെൽത്ത് സെൻ്റർ)ക്കും, കണ്ണച്ചാംങ്കണ്ടി കോളനിക്കും മധ്യത്തിലാണ് ഈ പൊളിഞ്ഞ് വീഴാറായ ജലസംഭരണിയുള്ളത്.
അഞ്ചരക്കണ്ടി പുഴ വെള്ളം ശുചീകരിച്ചാണ് മാഹിക്ക് ശുദ്ധജലം എത്തുന്നത്. ഇങ്ങനെ വരുന്ന വെള്ളം സംഭരിക്കുവാൻ വേണ്ടി കെട്ടിയുയത്തിയതാണ് ഈ ടാങ്ക് .ടാങ്കിന് ചോർച്ച വന്നതോടെ വർഷങ്ങളായി ഈ ടാങ്കിലേക്ക് വെള്ളം കയറ്റി വിടുന്നില്ല. പമ്പ് ഓപ്പറേറ്ററും ഇല്ല - ഇതോടെ കാട് പിടിച്ച നിലയിലായി. അറ്റകുറ്റപ്പണികൾ ഒന്നും ചെയ്തില്ല. ഒരു ലക്ഷത്തി നാൽപ്പത്തഞ്ചായിരം ലിറ്റർ സംഭരണ ശേഷിയുള്ളതാണ് ഈ ടാങ്ക്. ഇപ്പോൾ ഓരോ ഭാഗം ഇടിഞ്ഞ് വീഴുകയാണ്.ഇതിൻ്റെ കോൺക്രീറ്റ് മൂടി പൊട്ടി ടാങ്കിൽ തന്നെ വീണു കിടപ്പാണ്. ചില സമയങ്ങളിൽ വലിയ ശബ്ദത്തോടെ ടാങ്കിൻ്റെ ദ്രവിച്ച ഭാഗങ്ങൾ പൊട്ടി വീഴാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു
പന്തക്കൽ ഗവ. ഹെൽത്ത് സെൻ്ററിൻ്റെ കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന ആയുർവേദ വിഭാഗത്തിലേക്ക് വരുന്ന രോഗികൾ ഭീതിയോടെയാണ് ആസ്പത്രിയിലേക്ക് പ്രവേശിക്കുന്നത്. മറുവശത്ത് കണ്ണച്ചാംങ്കണ്ടി കോളനിയിൽ നിരവധി വീടുകൾ ഉണ്ട്.തൊട്ടടുത്ത് മറ്റു വീടുകളും. മാഹിയിൽ വർഷങ്ങൾക്ക് മുൻപ് മതിലിടിഞ്ഞ് വീണ് ആളപായമുണ്ടായത് മാഹിക്കാരുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. ദുരന്തങ്ങൾ ആവർത്തിക്കുന്നതിന് മുൻപ് ഈ അടർന്ന് വീഴാറായ ജലസംഭരണി പൊളിച്ച് മാറ്റണമെന്ന് പരിസരവാസികൾ ഒരേ സ്വരത്തിൽ പറയുന്നു.

Post a Comment