ഇടിമിന്നലിൽ മാഹി പള്ളൂർ, പന്തക്കൽ മേഖലയിൽ കനത്ത നാശം; കാറ്റിലും മഴയിലും പെട്രോൾ പമ്പിൻ്റെ മേൽക്കൂര പൊളിഞ്ഞു വീണു
ഇടി മിന്നലിൽ പന്തക്കലിൽ മീത്തലെ പിടിക മുകുന്ദൻ്റെ വീടിൻ്റെ ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ച നിലയിൽ
മാഹി: പന്തക്കൽ മൂലക്കടവിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റെ അധീനതയിലുള്ള നോബിൾ പെട്രോൾ പമ്പിലെ മേൽക്കൂരയുടെ ഒരു ഭാഗത്തെ ഭാരമുള്ള ഷീറ്റുകൾ കനത്ത മഴയിലും കാറ്റിലും പമ്പ് അങ്കണത്തിൽ തന്നെ അടർന്നു വീണത് പരിഭ്രാന്തി പടർത്തി. ബുധനാഴ്ച രാത്രി 10 ഓടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ മാഹി പന്തക്കലിൽ പെട്രോൾ പമ്പിനും വീടിനും നാശനഷ്ടമുണ്ടാക്കി. ഭാഗ്യത്തിന് ആളപായമുണ്ടായില്ല. മഴ കാരണം പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുവാനെത്തിയ വാഹനങ്ങൾ കുറവായതിനാലാണ് ദുരന്തം ഒഴിവായത്. ഈസ്റ്റ് പള്ളൂരിൽ നാലിടത്ത് ഫീഡർ തകരാറിലായി. ഇടിമിന്നലിൽ ചാലക്കര, പള്ളൂർ, പന്തക്കൽ, മാഹി എന്നിവിടങ്ങളിൽ ഇൻസുലേറ്റർ പൊട്ടി. ഈസ്റ്റ് പള്ളൂരിൽ നാലിടങ്ങളിൽ വൈദ്യുത ലൈനുകൾ പൊട്ടിയത് പുനസ്ഥാപിച്ചു. ഇടിമിന്നൽ ശക്തമാണെങ്കിൽ ഇൻസുലേറ്ററിൻ്റെ ഭാഗങ്ങൾ പൊട്ടിതെറിക്കും. ചീന്തൽ ചെറുതാണെങ്കിൽ കണ്ടുപിടിക്കാൻ ഏറെ ബുദ്ധിമുട്ടും. ബുധനാഴ്ച രാവിലെ ജോലിക്കെത്തിയ ലൈൻമാനുൾപ്പടെയുള്ള വൈദ്യുതി വകുപ്പ് ജീവനക്കാർ വ്യാഴാഴ്ച്ച പുലർച്ചെ നാല് വരെ ജോലിയിലായിരുന്നു. മിക്കയിടങ്ങളിലും പ്രശ്ന പരിഹാരമായെങ്കിലും പാറാൽ ഭാഗത്ത് രാത്രി വൈകിയും ചില ജീവനക്കാർ ജോലിയിൽ തുടരുകയാണ്. പന്തക്കൽ കുന്നുമ്മൽപ്പാലത്തിനടുത്തെ മീത്തലെ പീടിക മുകുന്ദൻ്റെ വീടിനാണ് നാശമുണ്ടായത്. വീടിൻ്റെ ജനവാതിലുകളുടെ ചില്ല് പൊട്ടിത്തെറിച്ചു. ചുമരുകൾക്കും വിള്ളലുണ്ടായി. വീടിനകത്തെ കിടപ്പുമുറിയിലെ ഇലക്ട്രിക് സ്വിച്ച് ബോർഡുകൾ കത്തിപ്പോയി. താങ്ങാനാവുന്നതിൽ അധികം പവർ ഇടിമിന്നലിൽ ഉണ്ടായ സാഹചര്യത്തിൽ ഇൻവർട്ടർ, ഇ.എൽ.സി.ബി എന്നിവയടക്കമുള്ള ഉപകരണങ്ങൾക്ക് കേടു സംഭവിച്ചിട്ടുണ്ടോയെന്ന് വീട്ടുകാർ പരിശോധിക്കണമെന്നും വൈദ്യുതി വകുപ്പ് ആവശ്യപ്പെട്ടു

Post a Comment